ചാനല്‍ ചര്‍ച്ചയെപ്പറ്റി എനിയ്ക്കെന്നും പുച്ഛമായിരുന്നു, വെറുപ്പായിരുന്നു. എന്നാലിന്നുഞാന്‍ കുമ്പസാരിയ്ക്കുന്നു. തെറ്റുപറ്റി, അതാവശ്യമാണ്. ഇല്ലെങ്കില്‍, നേതാക്കളായി ഞെളിഞ്ഞുനടക്കുന്നവരുടെ അജ്ഞാന തിമിരാന്ധ്യം ജനങ്ങളെങ്ങന്നെ അറിയും? ഒക്ടോബര്‍ 7,8 തീയതികളില്‍ നടന്ന ചര്‍ച്ചയാണ് എന്റെ മുന്‍ അഭിപ്രായത്തെ തലകീഴായിമറിച്ചത്. വിഷയം ശശിതരൂരിന്റെ മോദി പ്രീണനം. ബിജെപി വക്താവ് കോണ്‍. വക്താവിനോടുചോദിച്ചു. ശശിതരൂര്‍ തന്റെ മിഡ്നൈറ്റ് ടു മില്ലേനിയം എന്ന പുസ്തകത്തില്‍ ഇന്ദിര, രാജീവ്, സോണിയ എന്നിവരെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. കോണ്‍. പാര്‍ട്ടിയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള ഒരാളെ നിങ്ങളെന്തിനു തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് എംപി യാക്കി?.
കോണ്‍.വക്താവ്: എല്ലാമറിഞ്ഞുകൊണ്ടുതന്നെയാണ് തങ്ങള്‍ അങ്ങനെ ചെയ്തത്. ചെറിയതെറ്റുകളുടെ പേരില്‍ ആരെയും അവഗണിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്സ്. നന്നാവാനുള്ള അവസരങ്ങള്‍ കൊടുക്കും. തരൂരിന്റെ കാര്യത്തിലും അതാണു ചെയ്തത്. എന്നാല്‍ അദ്ദേഹം അത്മാര്‍ത്ഥതയും ആത്മാഭിമാനവുമുള്ള കോണ്‍ഗ്രസുകാരുടെ നെഞ്ചില്‍ ചവിട്ടുകയാണു ചെയ്തത്. കോണ്‍ഗ്രസ്സിന്റെ മനസ്സ് സഹാറ മരുഭൂമിപോലെ വിശാലവും ശാന്തസമുദ്രംപോലെ ശാന്തവുമാണ്. എന്നാല്‍ അതിന്റെ മുക്കിലും മൂലയിലുമിരുന്ന് നാറുന്ന പ്രവൃത്തിചെയ്യാന്‍ ആരെയും അനുവദിയ്ക്കുകയില്ല. ആ വിശാലതയുടെ മദ്ധ്യത്തില്‍ നിന്നുകൊണ്ട് തരൂര്‍ നടത്തിയ വിസര്‍ജ്ജനം കോണ്‍ഗ്രസ്സുകാരുടെ അഭിമാനത്തില്മേലാണ് പതിച്ചത്.അതു പൊറുക്കാന്‍ തങ്ങള്‍ക്കാവില്ല. സ്വര്ണ്ണവൃക്ഷമാണെങ്കിലും പുരപ്പുറത്തേയ്ക്കു ചാഞ്ഞാല്‍ തങ്ങള്‍ വെട്ടും.
തരൂര്‍ ചെയ്ത തെറ്റെന്താണ്? ഭാരതത്തിന്റെ പ്രധാനമന്ത്രി തന്റെ സ്വച്ഛഭാരത് പദ്ധതിയില്‍ പങ്കാളിയാകുവാന്‍ പലരേയും ക്ഷണിച്ചകൂട്ടത്തില് ശശിതരൂര്‍ എംപിയേയും ക്ഷണിച്ചു. അദ്ദേഹം ക്ഷണം സ്വീകരിച്ചു. സ്വച്ഛഭാരത് പദ്ധതിയെ പ്രശംസിക്കുകയും ചെയ്തു. മോദിയെ തങ്ങളുടെ രാഷ്ട്രീയ യമധര്‍മ്മനായി കാണുന്ന കോണ്‍ഗ്രസുകാര്‍ അതിനെ മോദി പ്രീണനമായി വ്യാഖ്യാനിച്ചു. മേലോട്ടുനോക്കിയാല്‍ ശൂന്യാകാശവും ചുറ്റും നോക്കിയാല്‍ ശുദ്ധശൂന്യതയും മാത്രം കാണുന്നവര്‍ക്ക് നിലനില്പ്പിനെപ്പറ്റിയുണ്ടാവുന്ന ആശങ്ക മനോരോഗമായിമാറുന്നത് സ്വാഭാവികം മാത്രം. തരൂര്‍ പ്രശംസിച്ചത് മോദിയെന്ന വ്യക്തിയെ അല്ല. ദീര്‍ഘകാലം ഭാരതം ഭരിച്ച തിരുകുടുംബത്തിലെ ഒരു പ്രധാനമന്ത്രിയ്ക്കും തോന്നുകപോലും ചെയ്യാതിരുന്ന ഒരു മഹത്കാര്യം നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ രാഷ്ട്ര- ജനക്ഷേമതല്പരതയെയാണ് എന്നു മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി ഇക്കൂട്ടര്ക്കില്ലാതെപോയി. എന്തുചെയ്യാം, കൊതുകിനു താല്‍പ്പര്യം ചോരയില്‍ മാത്രം.
സച്ചിന്‍തെണ്ടുല്‍ക്കര്‍ ഭാരതത്തിന്റെ അഭിമാനമാണ്, സംശയമില്ല. രാജ്യതന്ത്രജ്ഞതയില്‍ അദ്ദേഹത്തിന്റെ അറിവും കഴിവും പരിമിതമാണെന്നതിലും സംശയമില്ല. ആ വ്യക്തിയെ കോണ്‍ഗ്രസ് രാജ്യസഭാംഗമാക്കി. അദ്ദേഹവും മോദിയുടെ ക്ഷണം സ്വീകരിച്ചു. സുഹൃത്തുക്കളേയും കൂടെ കൂട്ടി, ചൂലുമായി നഗരശുചീകരണം നടത്തുന്ന ഫോട്ടോ മാധ്യമങ്ങളില്‍ കണ്ടു. തരൂരിന്റെ വാക്കുകള്‍ കോണ്‍ഗ്രസ്സുകാരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തിയെങ്കില്‍ സച്ചിന്റെ ചൂലും അതുതന്നെയല്ലേ ചെയ്തത്. ഈ തോന്ന്യാസത്തിനെതിരെ ഹൈക്കമാന്റില്‍ സങ്കടമുണര്ത്തിയ്ക്കാത്തതെന്താ? പാവം ഹൈക്കമാന്റ്. മുണ്ടില്ലാഞ്ഞു ചിറ്റപ്പന്റെ അടുത്തു ചെന്നപ്പോള്‍ ചിറ്റപ്പന് പായുമുടുത്തിരിയ്ക്കുന്നു എന്നതാണതിന്റെ അവസ്ഥ.കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും മുണ്ടില്ലാതെ അങ്ങോട്ടുചെന്നാല്‍ അതെന്തു ചെയ്യും?
വേറൊരു വക്താവ് ആത്മരോഷം പ്രകടിപ്പിച്ചു. അതിര്‍ത്തിയില്‍ പാക്പട്ടാളം നിരപരാധികളെ വെടിവച്ചുകൊല്ലുന്നു. അതിനു പരിഹാരം കാണേണ്ട മോദി ചൂലും പിടിച്ച് ഫോട്ടോയ്ക്കു പോസ് ചെയ്യുന്നു. മോദി ചൂലുമായി പാക്പട്ടാളത്തെ നേരിടണമെന്നാണോ ഉദ്ദേശിച്ചത്. ആണെങ്കില്‍ അറിയുക. രാഷ്ട്രദേവിയുടെ തൃച്ചേവടികളില്‍ ആത്മസമര്‍പ്പണം ചെയ്യാന്‍ തയ്യാറുള്ള ഭാരതപുത്രന്മാര് അവിടെയുണ്ട്. പാക്കിസ്ഥാന് ചുട്ട അടികൊടുക്കുന്നുമുണ്ട്.
അദ്ദേഹം മറ്റൊരുകാര്യം പറഞ്ഞു.
നെഹ്റു ചൈനയുടെ തോളില്‍ കയ്യിട്ട് ഹിന്ദിചീനി ഭായിഭായി എന്നുപറഞ്ഞ് അവരുമായും മറ്റയല്‍ രാജ്യങ്ങളുമായും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു. സൗഹൃദത്തിന്റെ ആ കൈകള്‍ എടുത്തുമാറ്റാതെ തന്നെ ചീനിഭായി ഭാരതത്തിന്റെ ഒരു വലിയഭാഗം വെട്ടിപ്പിടിച്ച ചതി തറയില്‍ നേതാവറിഞ്ഞിട്ടില്ല. അതേമണ്ടത്തരം കാണിച്ച് നെഹ്റു പാക്കിസ്ഥാന് ഇഷ്ടദാനം കൊടുത്തു ബാക്കിയായ കാശ്മീര്‍ ഭാഗം തട്ടിയെടുക്കാന്‍ മോദി പാക്കിസ്ഥാനെ സഹായിക്കണമെന്നാണോ? വിടുവാ പറഞ്ഞ് തറയാകുന്നതിലും ഭേദം മിണ്ടാതിരിയ്ക്കുന്നതാണ് നേതാവേ.
കുടുംബാധിപത്യകാലത്ത് യുദ്ധം കസേരകളിപോലെ ആയിരുന്നു. പ്രധാനമന്ത്രിജി വെടി എന്നു പറയുമ്പോള്‍ വെടിവയ്ക്കണം, നിര്‍ത്ത് എന്ന് പറയുമ്പോള്‍ നിര്‍ത്തണം. അങ്ങനെ പറഞ്ഞാണ് അധിനിവേശകശ്മീര്‍ ഉണ്ടാക്കികൊടുത്തത്. രാഹുല്‍ജിയായിരുന്നു ഇപ്പോള്‍ പ്രധാനമന്ത്രിയെങ്കില്‍ പാക് അധിനിവേശകശ്മീരിന്റെ വിസ്തീര്‍ണ്ണം ഇരട്ടിയാകുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല.
കശ്മീര്‍ എന്ന നാട്ടുരാജ്യത്തിന്റെ വിസ്തൃതി 222870 ച.കി മീ ആയിരുന്നു. ഭാരത സ്വാതന്ത്ര്യത്തിനുശേഷം അത് 222236 ച.കി മീ ആയി കുറഞ്ഞു. സ്വതന്ത്ര ഭാരതം 67 വസന്തങ്ങള്‍ പിന്നിട്ടപ്പോള്‍ വിസ്തൃതി വീണ്ടും കുറഞ്ഞു. 101504 ച.കി മീ ആയി. ഇത്രയും ഇപ്പോഴുമുണ്ടോയെന്ന് തറയില്‍ ഒന്നന്വേഷിയ്ക്കണം.
ഇവര്‍ക്കെന്നും വിളമ്പാന്‍ കുറെ പഴങ്കഞ്ഞിയുണ്ട്. അതിലൊന്നാണ് ശവപ്പെട്ടികുംഭകോണം, ശവങ്ങള്‍ക്ക് ഒറ്റദിവസം ജീവന്‍കിട്ടിയാല്‍ അവരാദ്യം ചെയ്യുന്നത് ഈ ദുഷ്ടന്മാരുടെ നാക്കരിയുക എന്ന സദ്പ്രവൃത്തിയായിരിക്കും. യുദ്ധത്തില്‍ മരിച്ച ജവാന്മാരുടെ മൃതദേഹങ്ങള്‍ അവരുടെ വീടുകളിലെത്തിയ്ക്കുകയെന്ന പുണ്യപ്രവൃത്തി ആദ്യമായി ചെയ്തത് വാജ്പേയ് സര്‍ക്കാരാണ്. ഈ ആവശ്യത്തിനായി പ്രത്യേക ശവപ്പെട്ടികള്‍ വാങ്ങേണ്ടതായിവന്നു. ടെന്‍ഡര്‍ വിളിച്ച്, പരിശോധിച്ച് തീരുമാനമെടുക്കാന്‍ കാത്തിരുന്നാല്‍ ശവം ചീഞ്ഞളിയും. അതിനിടവരുത്താതെ, ലാഭനഷ്ടചിന്തകൂടാതെ, മനുഷ്യത്വത്തിനു മുന്‍തൂക്കം കൊടുത്തുനടപ്പാക്കിയ ഒരു മഹത്കര്‍മ്മത്തില്‍ അഴിമതിയാരോപണം നടത്തി മരുഭൂമിയുടെ വിസ്തൃതിയുള്ള മനസ്സിനുടമകള്‍. ഇന്നും, ശവപ്പെട്ടി കുംഭകോണമെന്ന അഴുക്കുവെള്ളത്തില്‍ കാക്കയെപ്പോലെ കുളിച്ചു ചിറകു കുടയുകയാണവര്. അതിര്‍ത്തിയില്‍ പോരാടുന്ന ഭാരതപുത്രന്മാര്ക്കുവേണ്ടി നിറകണ്ണുകളോടെ, നിശബ്ദവേദനയോടെ പ്രാര്ത്ഥനാനിര്ഭരരായിരിക്കുകയാണ് ജനം.
മാണിസ്സാര്‍ അല്പംകൂടി സൂക്ഷിച്ചാല്‍ കൊള്ളാം. 2022-ല്‍ എല്ലാവര്ക്കും വീടെന്ന മോദിസര്‍ക്കാരിന്റെ പ്രഖ്യാപനത്തെ അങ്ങുപ്രശംസിച്ചു. താങ്കളും തരൂരിന്റെ കൂടെകൂടിയോ? കോണ്‍ഗ്രസ് കനിഞ്ഞുനല്കിയ ചീഫ് വിപ്പെന്ന സൗജന്യമാസ്വദിച്ചുകൊണ്ട് താങ്കളുടെ ശിങ്കിടി പി.സി.ജോര്‍ജ്ജ് അവര്‍ക്കെതിരെ പുലഭ്യം പാടി നടക്കുന്നു.
അരുത് എന്നൊരുവാക്ക് അങ്ങു പറഞ്ഞില്ല. കോണ്‍ഗ്രസ്സില്‍ യോഗ്യന്മാരില്ലാഞ്ഞിട്ടല്ല താങ്കളെ ധനമന്ത്രിയാക്കിയത്. മീശകണ്ടു പേടിച്ചിട്ടുമല്ല. മരങ്ങാട്ടുപള്ളിയിലെ ഏതെങ്കിലും പള്ളിയുടെ മൂലയിലോ, സ്വന്തം വീടിന്റെ അകത്തളങ്ങളിലെവിടെയെങ്കിലുമോ കൊന്തനമസ്ക്കാരവും കുരിശുവരയുമായി, ആര്‍ക്കും വേണ്ടാത്തവനായി താങ്കള്‍ അവസാനിയ്ക്കരുത് എന്നതിന്റെ പേരിലുള്ള ഒരു കാരുണ്യ പ്രവൃത്തിയായിരുന്നു അത്. ഒരു കാര്യം തീര്‍ത്ത് പറഞ്ഞേക്കാം, പുരയ്ക്കു മുകളിലേയ്ക്ക് ചാഞ്ഞാല്‍ മാണിവൃക്ഷത്തേയും ഞങ്ങള്‍ വെട്ടും. തല്ക്കാലം ഒരു മുന്നറിയിപ്പായി ചോദിയ്ക്കുന്നു.
ഈ പ്രധാനമന്ത്രി ജീവിയ്ക്കാന്‍ അനുവദിക്കുമെന്നു തോന്നുന്നില്ല. ഓരോദിവസവും ഓരോ ഉടക്കുമായി വരികയാണ്. ഒരു പുലിവാലില്‍നിന്നു പിടിവിട്ടില്ല. അപ്പോഴേയ്ക്കും അടുത്തതിനെതുറന്നു വിട്ടു. ആദര്‍ശഗ്രാമ പദ്ധതി. അതിനും എംപിമാരെ ക്ഷണിച്ചു.
ചിലനേരങ്ങളില്‍ ബുദ്ധിമാനും മൂഢനായ് ഭവിച്ചീടും എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. തരൂരിന്റെ ചെവിയില്‍ രണ്ടു നല്ലവര്‍ത്തമാനം പറഞ്ഞ്, താക്കീതും നല്കി അവസാനിപ്പിയ്ക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. അതിനു പകരം സ്വന്തം പല്ലിന്റെ ഇടകുത്തി സ്വയം നാറി, നാട്ടുകാരെ നാറ്റിച്ചു. ഇനി, മുണ്ടില്ലാത്ത ഹൈക്കമാന്റ് തന്നെ ശരണം. ഒരു കീറത്തുണിയെങ്കിലും കിട്ടിയാല്‍ കുറച്ചുനാണം മറയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: