ഭാരതത്തില്‍ ഇപ്പോള്‍ ജനങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ അംഗീകാരം നേടിയ കക്ഷി ബിജെപിയാണ്. ജനവിധിയിലൂടെ രാജ്യത്തിന്റെ ഭരണസാരഥ്യം വഹിക്കാനുള്ള അവസരവും ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വയംസേവക് സംഘവുമായി ബിജെപിക്ക് താത്വികമായി പൊക്കിള്‍ക്കൊടി ബന്ധമാണുള്ളത്. ഹിന്ദുത്വത്തിലൂന്നിയ സ്വാഭിമാനവും ദേശീയതയും ഉയര്‍ത്തിപ്പിടിച്ച് സേവനവും സമര്‍പ്പണവും നെഞ്ചിലേറ്റി രാഷ്ട്രപുനര്‍നിര്‍മ്മാണത്തിനായി അനവരതം പ്രവര്‍ത്തിക്കുന്ന മഹാപ്രസ്ഥാനമാണ് സംഘം.
ദേശീയതയിലൂന്നിയ സംഘം ഉരുക്കുമൂശയിലൂടെ സ്ഫുടംചെയ്തെടുത്ത് സമാജ സേവനത്തിനായി അഭിമാനപൂര്‍വ്വം മുന്നോട്ടുവെച്ച സ്വയംസേവകരാണ് മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും. എന്നാല്‍ കേരളത്തിലിപ്പോഴും സംഘപ്രസ്ഥാനത്തെയും പ്രവര്‍ത്തകരെയും ഇകഴ്ത്തിക്കാട്ടാനും രണ്ടാംതരം പൗരന്മാരാക്കി അവര്‍ക്ക് നീതിനിഷേധിക്കാനും ആസൂത്രിതശ്രമം നടന്നുകൊണ്ടിരിക്കയാണ്. ആയിരക്കണക്കിന് കേസുകള്‍ യഥേഷ്ടം പിന്‍വലിക്കുന്ന കേരളത്തില്‍ എംജി കോളേജിലെ സംഘസ്വയംസേവകരായ ഏതാനും കുട്ടികളുടെ കേസ് പിന്‍വലിച്ചത് ഇപ്പോള്‍ ഒരു ഹിമാലയന്‍ പ്രശ്നമാക്കി സിപിഎമ്മും ഒരുപറ്റം മാധ്യമങ്ങളും പ്രചരിപ്പിക്കുകയാണ്. കേരളം എത്തിപ്പെട്ട അധാര്‍മ്മികതയുടെയും അപചയത്തിന്റെയും ആഴവും സിപിഎം വിഷലിപ്തതയുടെ ക്രൂരതയുമാണ് ഇത് കാട്ടുന്നത്.
തിരുവനന്തപുരം എംജി കോളേജിലെ എബിവിപി പ്രവര്‍ത്തകരായ വിദ്യാര്ത്ഥികളുടെപേരില് നിലവിലുണ്ടായിരുന്ന കേസ് പിന്‍വലിച്ചത് ബന്ധപ്പെട്ട കോടതി വിധിപ്രകാരമാണ്. കേസ് പിന്‍വലിക്കാന്‍ ക്രിമിനല്‍ നടപടിക്രമം 321-ാം വകുപ്പുപ്രകാരം വിവേചനാധികാരം ഉപയോഗിക്കാനും ഹര്‍ജി ഫയലാക്കാനുമുള്ള അവകാശം കേസിലെ പ്രോസിക്യൂട്ടറില്മാത്രം നിക്ഷിപ്തമായിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ കണക്കിലെടുക്കാനോ അടിസ്ഥാനമാക്കാനോ പ്രോസിക്യൂട്ടര്‍ നിര്‍ബന്ധിതനല്ല.
കോടതി കേസിലെ സാഹചര്യങ്ങളും ഗുണദോഷങ്ങളും വിശദമായി പരിശോധിച്ചശേഷമേ ഇത്തരം ഒരു ഹര്‍ജി അനുവദിക്കുകയോ നിരാകരിക്കുകയോ ചെയ്യാന്‍ പാടുള്ളൂ. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് നിയമപ്രകാരം നേരിട്ടവകാശമില്ല. പ്രോസിക്യൂട്ടര്‍ക്ക് ഇക്കാര്യത്തില്‍ ശുപാര്‍ശ നല്കാന് സര്ക്കാരിനവകാശമുണ്ടെന്ന് ചില കോടതി വിധികള്‍ പറയുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശപ്രകാരം ഹര്‍ജി ബോധിപ്പിക്കുന്നു എന്ന് പ്രോസിക്യൂട്ടര്‍ക്ക് ഹര്‍ജിയില്‍ പറയാന്‍ അവകാശമില്ല.
സ്വയം മനനം ചെയ്ത് സ്വതന്ത്രമായി പ്രോസിക്യൂട്ടര്‍ തീരുമാനമെടുക്കകയാണുവേണ്ടത്. ചുരുക്കത്തില്‍ തടവുകാരന്റെ ശിക്ഷ കുറയ്ക്കാനോ മാപ്പുനല്കി വിടാനോ ഭരണകൂടത്തിനുള്ള അവകാശം പ്രോസിക്യൂഷന് പിന്‍വലിക്കുന്ന കാര്യത്തിലില്ല. ഈ രംഗത്ത് സര്‍ക്കാരിന് ശുപാര്‍ശയ്ക്കുള്ള അവകാശം അനുവദിച്ചുകൊണ്ടുള്ള കോടതി വിധികള്‍പോലും അത് തികച്ചും പരിമിതവും നേരിട്ട് പ്രയോഗിക്കാനാവാത്തതുമാണെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. പ്രതികളോടുള്ള പ്രത്യേക താല്‍പ്പര്യപ്രകാരം ഇതു പാടില്ലെന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.
1987ല്‍ സുപ്രീം കോടതി ഭരണഘടനാബെഞ്ചും 7-11-2000 ത്തില്‍ സുപ്രീം കോടതി മൂന്നംഗ ബെഞ്ചും നല്കിയ വിധിന്യായങ്ങളാണ് ഇക്കാര്യത്തില്‍ അടിസ്ഥാനപരമായി അവലംബിക്കേണ്ട നിയമം. കൂടുതല്‍ ജഡ്ജിമാരടങ്ങുന്ന സുപ്രീം കോടതി ബഞ്ചിന്റെ വിധിന്യായമാണ് ഭരണഘടനപ്രകാരം നിലവില്‍ തുടരേണ്ടതായി അംഗീകരിക്കപ്പെടുന്നത്. കാട്ടുകള്ളന് വീരപ്പന് രാജ്കുമാറിനെ തട്ടികൊണ്ടുപോയി വിലപേശിയതിനെ തുടര്‍ന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ ഉണ്ടാക്കിയ ഉടമ്പടിയനുസരിച്ച് ചില കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാദ്ധ്യസ്ഥരായിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ നയം അടിസ്ഥാനമാക്കി പ്രോസിക്യൂഷന് പിന്‍വലിക്കാന്‍ നല്കിയ ഹര്‍ജികള്‍ സുപ്രീം കോടതി തീര്‍പ്പനുസരിച്ച് തള്ളിപ്പോകുകയാണുണ്ടായത്.
വിവേചനാധികാരം പബ്ലിക് പ്രോസിക്യൂട്ടറര്ക്കാണെന്നും സര്‍ക്കാരിന്റെ തീരുമാനം കാരണമാക്കികൊണ്ട് കേസ് പിന്‍വലിക്കാന്‍ അനുവദിച്ചുകൂടെന്നുമാണ് പ്രസ്തുത കേസില്‍ സുപ്രീം കോടതി വിധിച്ചത്.
എംജി കോളേജ്-എബിവിപി കുട്ടികളുടെ കേസില്‍ മതിയായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഹര്‍ജി ബോധിപ്പിക്കുകയും കോടതി അതംഗീകരിക്കുകയുമാണുണ്ടായത്. പ്രസ്തുത വിധി പ്രഖ്യാപിച്ച് പ്രതികള്‍ മോചിതരായിട്ട് ഒരു കൊല്ലത്തിലധികമായതായി അറിയുന്നു. കേസ് പിന്‍വലിക്കുന്നതില്‍ ആക്ഷേപമുണ്ടോയെന്നറിയാന് പരിക്കുപറ്റിയ പോലീസുദ്യോഗസ്ഥന് നാലുതവണ കോടതി അവസരം നല്‍കുകയും ആക്ഷേപമില്ലെന്ന സാഹചര്യം രേഖപ്പെടുത്തുകയാണുണ്ടായത്.
ഈ വിധിയെ ചോദ്യംചെയ്ത് അപ്പീലോ, റിവിഷനോ ഫയലാക്കാനുള്ള കാലാവധിയും കഴിഞ്ഞിട്ട് കാലമേറെയായി. ചുരുക്കത്തില്‍ പ്രസ്തുത കോടതിവിധി അന്തിമമായിത്തീര്ന്നിട്ടുണ്ട്. ഇപ്പോള്‍ സിപിഎം വെളിപാടുപോലെ ഈ പ്രശ്നത്തെ വിവാദമാക്കി രംഗത്തിറങ്ങിയിരിക്കയാണ്. തങ്ങളുടെ സ്വാധീനത്തിലുള്ള മാധ്യമങ്ങളെ ഉപയോഗിച്ച് വിവാദം സൃഷ്ടിച്ച് നേട്ടമുണ്ടാക്കാന്‍ അവര്‍ ശ്രമിക്കയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിതന്നെ അബദ്ധജഡിലവും ബുദ്ധിശൂന്യവുമായ വാദങ്ങളുമായി ഇക്കാര്യത്തില്‍ രംഗത്തിറങ്ങുകയാണുണ്ടായത്. ഇത് തികച്ചും ദുരുദ്ദേശപരമാണ്. അത്തരമൊരു രാഷ്ട്രീയത്തിന്റെ അവിഹിത സന്തതിയാണ് എംജി കോളേജ് വിവാദത്തിന് വഴിമരുന്നിട്ടത്.
2005 ലെ തിരുവനന്തപുരം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന് ജയിച്ചതിനെ തുടര്‍ന്ന് നടന്ന ആഹ്ലാദപ്രകടനം എംജി കോളേജിന് മുന്‍പില്‍വെച്ച് എബിവിപി പ്രവര്‍ത്തര്‍ക്കുനേരെ അക്രമാസക്തമാകയാണുണ്ടായത്. ഈ സംഘട്ടനം നാശം വാരിവിതറിയിരുന്നു. എബിവിപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച കോളേജ് യൂണിയന് ചെയര്‍മാനായ വിദ്യാര്‍ത്ഥി നേതാവിനെ പ്രകടനക്കാര്‍ അക്രമിച്ചപ്പോല് പ്രസ്തുത വിദ്യാര്‍ത്ഥി ജീവരക്ഷാര്‍ത്ഥം പോലീസ് വാഹനത്തില്‍ ഓടികയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സിപിഎം വിധേയത്വമുള്ള പോലീസുകാര്‍ ആ യുവാവിനെ സിപിഎം അക്രമികളുടെ മുമ്പിലേക്ക് വലിച്ചിട്ടുകൊടുക്കുകയായിരുന്നു.
ആ കുട്ടിക്ക് പരിക്കും പറ്റിയിരുന്നു. നിയമപാലകര്‍ രാഷ്ട്രീയ വിധേയത്വംമൂലം നിയമലംഘകരായ അന്തരീക്ഷത്തിലാണ് അന്നും പിറ്റെ ദിവസവുമായി എംജി കോളേജിനെ ചുറ്റിപ്പറ്റി അനിഷ്ടസംഭവങ്ങളുണ്ടായത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട പോലീസുകാര്‍ക്കെതിരെ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ നല്കിയ സ്വകാര്യ അന്യായങ്ങള്‍ കോടതികള്‍തന്നെ ഫയലിലെടുത്തിട്ടുള്ളതാണ്.
ഇത്തരമൊരു വിദ്യാര്‍ത്ഥി സംഘര്‍ഷ അന്തിരീക്ഷം പിന്നീട് മദ്ധ്യസ്ഥമായി പരിഹരിക്കപ്പെട്ട സാഹചര്യങ്ങളുംമറ്റും കണക്കിലെടുത്താണ് കേസ് പിന്‍വലിക്കപ്പെട്ടത്. മാത്രവുമല്ല കൃത്രിമമായി കൂട്ടിചേര്‍ത്ത ഒരു നിരപരാധിയാണ് കേസ് പിന്‍വലിക്കാന്‍ അപേക്ഷ സര്‍ക്കാരിനു നല്‍കിയത്.
കേരളത്തില്‍ വിദ്യാര്‍ത്ഥി സംഘട്ടന കേസുകളും രാഷ്ട്രീയ സംഘട്ടന കേസുകളും വ്യാപകമായി കോടതികളില്‍ പിന്‍വലിക്കപ്പെടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എബിവിപി കുട്ടികളുടെ ഒരു കേസ് പിന്‍വലിച്ചത് ഹിമാലയന്‍ പ്രശ്നമായി പര്‍വ്വതീകരിച്ച് ഇവിടെ അവതരിപ്പിക്കുന്നതിനുപിന്നില്‍ രാഷ്ട്രീയ ദുരുദ്ദേശമാണുള്ളത്.
ഭാരതത്തില്‍ പ്രോസിക്യൂഷന് കേസ് പിന്‍വലിക്കല്‍ വ്യാപകമായി നടന്നുവരുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് 2500 ലധികം കേസുകള്‍ പിന്‍വലിച്ചിട്ടുണ്ട്. വധശ്രമം ഉള്‍പ്പെടെ ഗുരുതരമായ കേസുകള്‍ പിന്‍വലിക്കുകവഴി അന്നത്തെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, സിപിഎം ഉന്നത നേതാക്കള്‍, അവരുടെ മക്കള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ ഗുണഭോക്താക്കളായിട്ടുണ്ട്. യുഡിഎഫ് ഭരണത്തിന്‍കീഴില്‍ എന്‍ഡിഎഫുകാരുടെ വരെ കേസുകള്‍ ഇവിടെ പിന്‍വലിച്ചിട്ടുണ്ട്.
രാജ്യദ്രോഹം കൂട്ടക്കൊല തുടങ്ങിയ ഗുരുതര ആരോപണങ്ങളുള്ള കേസിലെ പ്രതിയെ വിടുവിക്കാനും മോചിപ്പിക്കാനുമായി നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയ നാടാണ് കേരളം. എന്നിട്ടും ആര്‍എസ്എസ് – എബിവിപി പ്രവര്‍ത്തകര്‍ പ്രതികളായ ഒരു സാധാരണ കേസ് പിന്‍വലിച്ചതിനെ വന്‍ പ്രശ്നമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ രംഗത്തിറങ്ങിയിട്ടുള്ളത് അധിക്ഷേപാര്‍ഹമാണ്.
തലശ്ശേരി മനോജ് വധക്കേസില്‍ കുറ്റക്കാരായ ഉന്നത നേതാക്കള്‍ കുടുങ്ങുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് സമനിലതെറ്റിയ നിലയിലാണ് സിപിഎം നേതൃത്വം ഇപ്പോഴുള്ളത്. അവര്‍ ആകെ ഭയപ്പാടിലാണുള്ളത്. ഒരുകൊല്ലം മുന്‍പ് കോടതി തീര്‍പ്പാക്കിയ കേസില്‍ ഇപ്പോള്‍ പ്രശ്നമുണ്ടാക്കുന്നതിനുപിന്നില് യുക്തിക്കും നീതിക്കും നിരക്കാത്ത ബുദ്ധിശൂന്യതയിലൂന്നിയ പ്രതിരോധത്തിനാണ് സിപിഎം ശ്രമിക്കുന്നത്. ന്യൂനപക്ഷങ്ങളെ പാട്ടിലാക്കണമെന്ന വ്യാമോഹവും ഇതിനു പിന്നിലുണ്ട്. ആര്‍എസ്എസുകാരെ രണ്ടാം തരം പൗരന്മാരാക്കി നീതിനിഷേധിക്കുന്ന സിപിഎം ശ്രമം വിജയിക്കാന്‍ പോകുന്നില്ല.
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പേരിലുള്ള ഒരു കേസ് ന്യായമായ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പിന്‍വലിക്കപ്പെട്ടത് വിവാദമാക്കുന്ന സിപിഎം കഴിഞ്ഞ 10 കൊല്ലത്തിനിടയില്‍ പിന്‍വലിക്കപ്പെട്ട സുമാര്‍ 4000 ത്തിലധികം കേസുകള്‍ ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാക്കാനുള്ള ഒരു നിര്‍ദ്ദേശത്തെ പിന്തുണയ്ക്കാന്‍ തയ്യാറാകുമോ? അങ്ങനെ വന്നാല്‍ മുന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ ഉന്നത സിപിഎം നേതാക്കളും അവരുടെ മക്കളുമൊക്കെയായിരിക്കും വീണ്ടും കോടതി കയറിയിറങ്ങുകയും അഴിയേണ്ണേണ്ടിവരികയും ചെയ്യുക. എംജി കോളേജ് കേസ് പുനഃപരിശോധനയ്ക്ക് വിധേയമാക്കിയാലും നീതിയുടെ ദോലകം പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായി ചലിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ 307-ാം വകുപ്പുള്‍പ്പെടെ ബോംബു കേസുകളില്‍പോലും പ്രതികളായ ഉന്നത സിപിഎം നേതാക്കളുടെയും മക്കളുടെയും ബന്ധുക്കളുടെയും സ്ഥിതി അതല്ല.
ഹീനമായ ക്രിമിനല്‍ കുറ്റങ്ങളില്‍ വ്യക്തമായ തെളിവുകള്‍ മുഴച്ചുനില്ക്കവെയാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗം നിമിത്തം ഒട്ടേറെ കേസുകള്‍ പിന്‍വലിച്ച് കുറ്റവാളികള്‍ രക്ഷപ്പെട്ടിട്ടുള്ളത്. ആര്‍എസ്എസ്-ജനസംഘ-ബിജെപി പ്രസ്ഥാനങ്ങള്‍ ഇവിടെ രാഷ്ട്രീയ അധികാരത്തിന്റെ പിന്‍ബലം കൊണ്ടല്ല കേരളത്തില്‍ വളര്‍ന്ന് പ്രബലശക്തിയായിട്ടുള്ളത്. സിപിഎമ്മിന്റെ ആസൂത്രിത അക്രമങ്ങളെയും വെല്ലുവിളികളെയും അതിജീവിക്കാനുള്ള ആര്‍ജ്ജവവും കരുത്തും കേരളീയ സമൂഹം സംഘപ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ധര്മ്മാധിഷ്ഠിത നിലപാടികളിലൂന്നി നാടിനു ദിശാബോധവും കര്‍മ്മശുദ്ധിയും കരുത്തും പകര്‍ന്നു നല്കിയതുകൊണ്ടാണ് ജനങ്ങള്‍ സംഘ പ്രസ്ഥാനങ്ങളേ നെഞ്ചിലേറ്റുന്നത്. സിപിഎം രാഷ്ട്രീയ പോരാട്ടത്തില്‍ തകര്‍ച്ചയില്‍നിന്ന് തകര്‍ച്ചയിലേക്ക് മുതലക്കൂപ്പു നടത്തി ലിക്വിഡേഷന്റെ വക്കിലെത്തിയ ഇന്നത്തെ ചുറ്റുപാടില്‍ അവരെ രക്ഷിക്കാന്‍ ജനങ്ങള്‍ക്കാവില്ല. ബംഗാള്‍ ഉള്‍പ്പെടെ വര്‍ത്തമാന രാഷ്ട്രീയം അതാണു കാട്ടുന്നത്. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നപോലെ സംഘ പ്രസ്ഥാനങ്ങള്ക്കുനേരേ തിരിയുന്ന സിപിഎം നിലപാട് അവരെ കൂടുതല്‍ ദുര്‍ബലമാക്കുകയേ ഉള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: