ടെലിവിഷന്‍ നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത വിനോദവിജ്ഞാനോപാധിയായി മാറിക്കഴിഞ്ഞു. ഇന്ന് വിനോദത്തിനും വിജ്ഞാനത്തിനുമപ്പുറം ടെലിവിഷന്‍ പരിപാടികള്‍ മലയാളിയുടെ നിത്യജീവിതത്തെ സ്വാധീനിക്കുകയും പാരമ്പര്യമായി പുലര്‍ത്തിവന്ന മൂല്യങ്ങളെ ഇല്ലാതാക്കി ജീവിതത്തെയാകെ മാറ്റിമറിക്കുന്ന അവസ്ഥയിലേക്കെത്തിക്കുകയും ചെയ്തിരിക്കുന്നു. ഇതൊട്ടും അതിശയോക്തിയല്ല. ഒരു നിയന്ത്രണത്തിനും വിധേയമാകാതെ ടെലിവിഷന്‍ പരിപാടികളും സീരിയലുകളുമെല്ലാം കുടുംബസദസ്സുകള്‍ക്കു മുന്നിലേക്ക് നേരിട്ടെത്തുകയാണ്. അത് സ്ത്രീപുരുഷ വ്യത്യാസമില്ലാതെ, കുട്ടികളെന്നും മുതിര്ന്നവരെന്നുമില്ലാതെ എല്ലാവരുടെയും മനസ്സിനെ സ്വാധീനിക്കുന്നു. സന്ധ്യാനേരത്ത് നിലവിളക്കു തെളിച്ച്, ഈശ്വരനെ ഭജിച്ചിരുന്ന വീടുകളില്‍ ഇപ്പോള്‍ വൈകിട്ട് മുതല്‍ രാത്രി 11 വരെ വ്യത്യസ്തങ്ങളായ സീരിയലുകളാണ് അടക്കിവാഴുന്നത്. കണ്ണീര് സീരിയലുകളെന്ന ചൊല്ല് പൊതുവെ ഉണ്ടായിരുന്നു. എന്നാല്‍ കാഴ്ചക്കാരന്റെ കണ്ണീരുവറ്റിക്കുന്ന സീരിയലുകള്‍ മാത്രമല്ല ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷക മനസ്സിലെ ചിന്തകളെയും ബുദ്ധിയെയും സര്‍ഗാത്മകതയെയുമെല്ലാം വികലമാക്കുന്ന സീരിയലുകള്‍ വിഷം ചീറ്റിക്കൊണ്ടിരിക്കുന്നു. സീരിയലുകള്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കും സെന്‍സറിംഗ് വേണമെന്ന് ചിലരെങ്കിലും ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, സമൂഹത്തെയാകെ വഴിതെറ്റിക്കുന്ന ടെലിവിഷന്‍ പരിപാടികള്‍ നിയന്ത്രണത്തിനു വിധേയമാക്കി മാത്രം വേണം കുടുംബ സദസ്സുകളിലേക്കെത്തിക്കാനെന്ന കാര്യത്തില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സാംസ്കാരിക സമൂഹം പുലര്‍ത്തുന്ന മൗനം സംശയാസ്പദമാണ്.
മദ്യത്തെക്കാള്‍ ലഹരിയുള്ളതും വിഷം ചീറ്റുന്നതുമാണ് ഇന്ന് സീരിയലുകള്‍. സീരിയലുകള്‍ പല വീട്ടമ്മമാര്‍ക്കും ലഹരിയാണ്. പേരക്കുട്ടികളെ നോക്കിയിരിക്കുന്ന മുത്തശ്ശിമാര്‍ പോലും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സീരിയലിലെ കഥാപാത്രങ്ങളുടെ ഭാവിയോര്‍ത്ത് ഉത്കണ്ഠപ്പെടുന്നു. സന്ധ്യാനേരത്തെ വിളക്ക് കത്തിച്ച് നാമം ചൊല്ലിയിരുന്ന മുത്തശ്ശിമാര്‍ ദേവീ ദേവന്മാരുടെ ഇല്ലാക്കഥകള്‍ക്കു മുന്നില്‍ കൈകൂപ്പുന്നു. കുട്ടികളുടെ പഠനകാര്യങ്ങള്‍ക്ക് ഇപ്പോള്‍ വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ വീടുകളില്‍ വലിയ പ്രാധാന്യമൊന്നുമില്ല. കുഞ്ഞുങ്ങള്‍ക്കുവരെ സീരിയല്‍ കഥകള്‍ മനഃപ്പാഠമാണ്.
അടുക്കളപ്പണിയൊക്കെ തീര്‍ത്ത് വീട്ടമ്മമാര്‍ വേഗത്തില്‍ ടിവിയുടെ മുന്നിലേക്കെത്തുമ്പോള്‍ വീട്ടിലെ കുട്ടികളുടെ കാര്യമാണ് കഷ്ടത്തിലാകുന്നത്. അവരെ ശ്രദ്ധിക്കാന്‍ ആരുമുണ്ടാകുന്നില്ല. സീരിയല്‍ കാണാത്ത കുട്ടികള്‍ ഈ സമയം കമ്പ്യൂട്ടറില്‍ അവരുടേതായ ലോകത്ത് തന്നിഷ്ടം വിഹരിക്കുന്നു. കുടുംബബന്ധങ്ങള്‍ തകരാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം? മാതാപിതാക്കളെ എങ്ങനെ അനുസരിക്കാതിരിക്കാം, നിയമത്തിന്റെ കണ്ണില്‍പ്പെടാതെ എങ്ങനെ കുറ്റകൃത്യങ്ങള്‍ ചെയ്യാം തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യം നേടണമെങ്കില്‍ ഇപ്പോഴത്തെ ചില സീരിയലുകള്‍ കണ്ടാല്‍ മതിയാകും. നമ്മള് കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളതും അനുഷ്ഠിച്ചു പോന്നിട്ടുള്ളതുമായ സദാചാരമൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് സീരിയലുകള്‍ ചെയ്യുന്നത്. നിയമവാഴ്ചയോടുള്ള വെല്ലുവിളികള്‍ ഇല്ലാത്ത സീരിയലുകള്‍ കുറവാണ്. ചില സീരിയലുകളുടെ കഥ തന്നെ വിവാഹേതര ബന്ധങ്ങളും ജാരസന്തതികളും എന്നതാണ്. കുടുംബബന്ധങ്ങളുടെ പവിത്രത എന്നെല്ലാം പറയുന്നതു തന്നെ ശുദ്ധ അസംബന്ധമാണെന്നു വരെ സ്ഥാപിക്കാന്‍ ചില സീരിയലുകള്‍ ധൈര്യപ്പെടുന്നു. ടെലിവിഷന്‍ പ്രേക്ഷകര്‍ അതിക്രൂരമായ സാംസ്കാരിക പീഡനത്തിനു വിധേയരായിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന ഒട്ടുമിക്ക സീരിയലുകളിലും സ്ത്രീകളാണ് വില്ലത്തികള്‍. കുതന്ത്രങ്ങളുടെ രാജ്ഞിമാരായി അവര്‍ അരങ്ങുവാഴുമ്പോള്‍ നമ്മുടെ സ്ത്രീമനസ്സുകളെയും അത് വളരെക്കൂടുതല്‍ സ്വാധീനിക്കുന്നു. അടുത്ത കാലത്ത് നമ്മുടെ നാട്ടിലുണ്ടായിട്ടുള്ള കുപ്രസിദ്ധമായ കൊലപാതകങ്ങളുടെയും തട്ടിപ്പുകളുടെയുമെല്ലാം പിന്നില്‍ സ്ത്രീകളാണ്. മുമ്പില്ലാത്തവിധം സ്ത്രീ കുറ്റവാളികളുടെ എണ്ണം കൂടിവരുന്നു. പഴയ കഥകളില്‍ പുരുഷന്മാരായിരുന്നു സിനിമകളിലെയും നാടകങ്ങളിലെയുമൊക്കെ വില്ലന്മാര്. വല്ലപ്പോഴും ചില കഥകളില്‍ അമ്മായിയമ്മപ്പോരു കടന്നുവരുമ്പോള്‍ മാത്രമാണ് സ്ത്രീകഥാപാത്രങ്ങളുടെ ക്രൂരത ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ടാണ് സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തില്‍ സീരിയലുകളില്‍ സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്നത്. കുട്ടികള്‍ വില്ലത്തരം കാട്ടുന്ന സീരിയലുകളും കുറവല്ല. സിനിമ സമൂഹത്തെ സ്വാധീനിച്ചതിലും വേഗത്തിലാണ് സീരിയലുകള്‍ കുടുംബത്തെയാകെ സ്വാധീനവലയത്തിലാക്കുന്നത്. സ്ഥിരമായി സീരിയലുകള്‍ കാണുന്നവരുടെ മാനസികാവസ്ഥയ്ക്കു തന്നെ മാറ്റം വരുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ നമ്മുടെ ചാനലുകളിലൂടെ സംപ്രേഷണം ചെയ്തുവരുന്ന സീരിയലുകള്‍ സ്ഥിരമായി കാണുന്നവരുടെ മാനസികനില പരിശോധിച്ചാല്‍ അവര്‍ രോഗത്തിന് അടിമകളായിക്കഴിഞ്ഞത് ബോധ്യമാകുമെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു.
കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലിത്. പ്രവാസി മലയാളികളാണ് സീരിയലുകള്‍ കാണാന്‍ കൂടുതല്‍ സമയം ചെലവിടുന്നത്. അവര്‍ക്ക് കാണാന്‍ തക്ക തരത്തില്‍ സീരിയലുകള്‍ രാത്രിവൈകി പുനഃസംപ്രേഷണവും നടത്തുന്നുണ്ട്. വിദേശത്തും കേരളത്തിലും കാണാന്‍ കഴിയാത്ത സീരിയല്‍ ഭാഗങ്ങള്‍ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച് പിന്നീടു കാണുന്ന സ്വഭാവവുമുണ്ട്. അത്രയ്ക്ക് ഒഴിച്ചുകൂടാന്‍ വയ്യാത്തതായി സീരിയലുകള്‍ മാറി.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിടിയിലായ പെണ്‍കുട്ടികളില്‍ നടത്തിയ കൗണ്‍സിലിംഗില്‍ ആ വഴിയിലേക്കെത്താന്‍ സീരിയലുകള്‍ അവരില്‍ വലിയ സ്വാധീനം ചെലുത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ട്. പലരും ആഡംബരജീവിതം നയിക്കുകയും സീരിയല്‍ കഥാപാത്രങ്ങളെ അനുകരിക്കുകയുമായിരുന്നു. അമ്മായിയമ്മയുടെ മുഖത്തുനോക്കി തെറിപറയുന്ന മരുമകള്‍, അമ്മയെ തല്ലുന്ന മക്കള്‍, ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏര്‍പ്പെടുത്തുന്ന ഭാര്യ, മരുമകളെ പീഡിപ്പിക്കുന്ന അമ്മായിയമ്മ, വക്രത നിറഞ്ഞ കുട്ടികള്‍, കുടുംബ ബന്ധങ്ങളെ തകര്‍ക്കാന്‍ കരുക്കള്‍ നീക്കുന്നവര്‍….സീരിയല്‍ കഥാപാത്രങ്ങള്‍ ഇത്തരത്തിലുള്ളവരാണ്.
സ്ഥിരമായി സീരിയലുകള്‍ കാണുന്ന കുട്ടികളെ വളരെക്കൂടുതലായി ഇതു ബാധിക്കുന്നു. അവരുടെ മാനസികനിലയില്‍ കാര്യമായി വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. അക്രമവാസനകള്‍ കുട്ടികളില്‍ വളരാന്‍ സിനിമയും സീരിയലുകളും വളരെക്കൂടുതല്‍ സ്വാധീനം ചെലുത്തുന്നതായി പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അവിഹിതബന്ധങ്ങള്‍, വിവാഹേതരബന്ധങ്ങള്‍, മയക്കുമരുന്നുപയോഗം, നിയമലംഘനക്കാഴ്ചകള് ഇതെല്ലാം കുട്ടികളെയും യുവാക്കളെയും ആകര്‍ഷിക്കാന്‍ പോന്നതും സ്വാധീനിക്കാന്‍ പോന്നതുമായ സീരിയല്‍ കാഴ്ചകളാണ്. പുരാണകഥകള്‍ വികലമാക്കിയാണ് പല സീരിയലുകളിലും പ്രത്യക്ഷപ്പെടുന്നത്. മൊഴിമാറ്റം ചെയ്ത് വരുന്ന പുരാണ സീരിയലുകള്‍ തികഞ്ഞ കോമഡിയാണ് സമ്മാനിക്കുന്നത്.
മദ്യത്തെക്കാള്‍ അപകടം പിടിച്ച സാമൂഹ്യപ്രശ്നമായി ടെലിവിഷന്‍ സീരിയലുകള്‍ മാറിക്കഴിഞ്ഞു. തീയറ്ററില്‍ പോയി സിനിമ കാണുന്നതിനെക്കാള്‍ കൂടുതലായി ടെലിവിഷന്‍ പരിപാടികള്‍ ജനങ്ങള്‍ കാണുന്നു. സമൂഹത്തിലെ എഴുപതു ശതമാനത്തിലധികം പേര് സീരിയലുകള്‍ക്ക് അടിപ്പെട്ടാണ് ജീവിക്കുന്നത്. സീരിയലുകളുടെ സമയം അനുസരിച്ച് വീടുകളിലെ ദൈനംദിന കാര്യങ്ങള്‍ക്കു പോലും മാറ്റംവരുത്തിയിരിക്കുന്നു. ഈ പ്രവണത മാതാപിതാക്കള്‍ക്ക് കുട്ടികളുമായി സംസാരിക്കാനും കുടുബത്തിന്റെ ഒത്തുചേരലിനുമുള്ള സമയമാണ് അപഹരിക്കുന്നത്. 90കളില്‍ ‘മ’ വാരികകളിലെ പൈങ്കിളിക്കഥകള്‍ വായിച്ച് കേരളത്തിലെ വീടുകളില്‍ നിന്ന് പുറപ്പെട്ടുപോയ നൂറുകണക്കിനു പെണ്‍കുട്ടികളുണ്ട്. ആ പൈങ്കിളിക്കഥകളുടെ സ്ഥാനത്ത് ഇപ്പോള്‍ സീരിയലുകള്‍ സ്ഥാനം നേടിയിരിക്കുന്നു.
സമൂഹത്തെ കാര്‍ന്നുതിന്നുന്ന വിഷമായി സീരിയലുകള്‍ മാറി. പേരിനെങ്കിലും നല്ലതെന്നു പറയാന്‍ സീരിയലുകളൊന്നുമില്ലെന്ന് ദുഃഖത്തോടെ പറയട്ടെ. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാരുകളുടെ അടിയന്തര ഇടപെടലുകളാണ് വേണ്ടത്. സിനിമയ്ക്കുള്ളതുപോലെ സെന്‍സറിംഗ് സീരിയലുകള്‍ക്കും അത്യാവശ്യമായിരിക്കുന്നു. ഈ സാംസ്കാരിക ആഭാസത്തെയും സാംസ്കാരിക പീഡനത്തെയും തടയിടാനുള്ള നടപടികള്‍ ഉണ്ടായേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: