ഭാരത ഭരണസംവിധാനത്തിന്റെ അലകും പിടിയും മാറ്റിമറിച്ച വിവരാവകാശ നിയമത്തിന് ഇന്ന് ഒന്‍പത് വയസ്സ് തികയുന്നു.
ഒരു വെള്ളക്കടലാസും പത്തുരൂപയുമുണ്ടെങ്കില് രാജ്യത്തെ രാഷ്ട്രപതിയെ മുതല്‍ താഴെ വില്ലേജ് ഓഫീസറെവരെ ചോദ്യം ചെയ്യാനുള്ള അവകാശം സാധാരണ ഭാരത പൗരന് ലഭിച്ചത്, 2005 ലെ വിവരാവകാശ നിയമത്തിലൂടെയാണ്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം പുരോഗമനപരമായ നിരവധി നിയമനിര്‍മാണങ്ങള്‍ ഭാരതത്തിലുണ്ടായിട്ടുണ്ട്. ആ പരിഷ്കരണ നിയമങ്ങളും വിദ്യാഭ്യാസ നിയമങ്ങളും മറ്റും ഇതിന് ഉദാഹരണങ്ങളാണ്. പക്ഷേ, ഭാരത പൗരനെ ജനാധിപത്യത്തിന്റെ വിധാദാതാവും വിധികര്‍ത്താവുമായി മാറ്റിയ വിപ്ലവാത്മകമായ നിയമനിര്‍മാണം വിവരാവകാശനിയമം തന്നെയാണ്. ”നിയമങ്ങളുടെ കാടാണ് നമ്മുടെ നാടെന്ന്” പറഞ്ഞത് ചാള്‍സ് ഡിക്കന്‍സാണ്. ഭാരതത്തിലുള്ളത്ര നിയമങ്ങള്‍ ലോകത്തെവിടെയുമില്ല. പക്ഷേ, ഈ നിയമങ്ങളില്‍ പലതും പുസ്തകത്താളുകളില്‍ തന്നെ ഉറങ്ങുകയാണ്. പ്രായേണ മൃതമായ ഈ നിയമങ്ങളെക്കൂടി നാട്ടില്‍ നടപ്പിലാക്കാന്‍ കഴിയുന്നുവെന്നതാണ് വിവരാവകാശ നിയമത്തിന്റെ രചനാത്മകമായ സവിശേഷത. അതുകൊണ്ടുതന്നെയാണ് വിവരാവകാശനിയമത്തെ ഭാരത ജനാധിപത്യത്തിന്റെ വസന്തം എന്ന് വിശേഷിപ്പിച്ചതും.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ ചരിത്രപരമായ നേട്ടമാണ് വിവരാവകാശ നിയമമെന്ന് കോണ്‍ഗ്രസ് ഊറ്റംകൊള്ളുമ്പോഴും പിന്‍വാതിലിലൂടെ ഈ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ് നടന്നത്. കേന്ദ്ര വിവരാവകാശ കമ്മീഷന് വിവരാവകാശ നിയമത്തിന്റെ ഏഴാം വാര്‍ഷികം ദല്‍ഹിയില്‍ ആഘോഷിച്ചപ്പോള്‍ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗിന്റെ പ്രസംഗം വിവരാവകാശ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തി. അപ്രസക്തവും അനാവശ്യവും യാതൊരു പൊതുതാല്പര്യവുമില്ലാത്ത അപേക്ഷകള്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും സ്വകാര്യതയിലേക്ക് കടന്നുകയറുന്ന അന്വേഷണങ്ങള്‍ പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് (പിപിപി)സംവിധാനത്തിലേക്ക്, സ്വകാര്യസംരംഭകര്‍ കടന്നുവരാന്‍ മടിക്കുന്നതിന് കാരണമാകുന്നുവെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.
പബ്ലിക് ഓഡിറ്റിംഗില്‍ സുപ്രധാനമായ പങ്കാണ് ഭരണഘടനാസ്ഥാപനമായ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ നിര്‍വഹിക്കുന്നത്. സമീപകാലത്ത് രാജ്യത്ത് നടന്ന കുംഭകോണങ്ങളില്‍ പലതും പുറത്തുവന്നത് സിഎജി റിപ്പോര്‍ട്ടിലൂടെയാണ്. എന്നാല്‍ സര്‍ക്കാരും സ്വകാര്യസംരംഭകരും സിഎജിയുടെ പരിശോധന നടത്തുന്നതിനെ എതിര്‍ക്കുന്നു. കോടിക്കണക്കിന് രൂപ ഉള്‍ക്കൊള്ളുന്ന പല പിപിപി പദ്ധതികളും സിഎജിയുടെ പരിശോധനയ്ക്ക് വിധേയമല്ല എന്ന വസ്തുതയാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പിപിപി കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നത്. പിപിപി വിവരങ്ങള്‍ സര്‍ക്കാരിനോട് ചോദിച്ചാല്‍ ‘കൈവശമില്ല’ എന്നാണ് മറുപടി. സ്വകാര്യ സംരംഭകനോട് ചോദിച്ചാല്‍, ‘ഞങ്ങള്‍ പൊതു അധികാരി അല്ല’ എന്നാണ് മറുപടി.
ആര്‍ടിഐ നിയമത്തിലെ 2 (എച്ച്)വകുപ്പിലെ ‘പൊതുഅധികാരി’ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ ഗണ്യമായ ധനസഹായത്താലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. ആ ധനസഹായം പ്രത്യക്ഷമായോ പരോക്ഷമായോ ആകാം. ഈ നിര്‍വചനം വ്യാഖ്യാനിച്ചാണ് പിപിപി പദ്ധതികളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നു എന്ന് കേന്ദ്ര കമ്മീഷന് ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ 2013 ഏപ്രില്‍ 15 ന്, പിപിപി പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സ്വമേധയാ പ്രസിദ്ധീകരിക്കണമെന്ന് ഉത്തരവിട്ടത്. ആര്‍ടിഐ നിയമത്തിലെ 4(1)(ബി) വകുപ്പ് പ്രകാരം 17 കാര്യങ്ങള്‍ സ്വമേധയാ പ്രസിദ്ധീകരിക്കാന്‍ പൊതു അധികാരസ്ഥാപനത്തിന് ബാധ്യതയുണ്ട്. ഈ വ്യവസ്ഥ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ യാതൊരു താല്പര്യവും കാണിക്കുന്നില്ല. നടപ്പിലാക്കാത്തവര്‍ക്കെതിരെ വിവരാവകാശ കമ്മീഷനുകള്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.
പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് മാത്രമാണ് അധികാരം എന്നിരിക്കെ ചില ബ്യൂറോക്രാറ്റുകള്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വിവരാവകാശ നിയമത്തിന് വിലക്കുകളും അതിരുകളും കല്പിക്കുന്ന വിചിത്രമായ അവസ്ഥയാണ് രാജ്യത്തുള്ളത്. കേരള സംസ്ഥാന ജല വിഭവവകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ.കുര്യന് 2014 ജൂലൈ 22 ന് പുറപ്പെടുവിച്ച ഉത്തതരവ് ഇതിനുദാഹരണമാണ്. അന്തര്‍സംസ്ഥാന നദീജലതര്‍ക്കവുമായി ബന്ധപ്പെട്ട രേഖകള്‍ മാധ്യമങ്ങള്‍ക്കോ വിവരാവകാശ നിയമപ്രകാരമോ നല്‍കേണ്ടതില്ലെന്നാണ് ഉത്തരവ് പറയുന്നത്.
മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ഈ ലേഖകന്‍ ആവശ്യപ്പെട്ടപ്പോള്‍ ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ജലവിഭവവകുപ്പ് അപേക്ഷ നിരാകരിച്ചത്. ഒരു കക്ഷി കോടതിയില്‍ സമര്‍പ്പിക്കുന്ന ഹര്‍ജിയും സത്യവാങ്മൂലവും എതിര്‍കക്ഷിക്ക് കോപ്പി നല്കിക്കൊണ്ടായിരിക്കണം എന്ന് ചട്ടങ്ങള്‍ പറയുമ്പോള്‍ തമിഴ്നാടിന് ലഭിച്ച സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് അപേക്ഷകന് നിഷേധിക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്? ഉദ്യോഗ ദുഷ്പ്രഭുത്വത്തിന്റെ താളത്തിനു തുള്ളുന്ന മന്ത്രിമാരുള്ള നാട്ടില്‍ ഇതിനപ്പുറവും സംഭവിക്കും. കേരളത്തിന്റെ രഹസ്യരേഖകള്‍ തമിഴ്നാടിന് ലഭിക്കാന്‍ വിവരാവകാശ നിയമം വേണമെന്നില്ലെന്ന് ടി.പി.സെന്‍കുമാറിന്റെ റിപ്പോര്‍ട്ട് പറയുന്നുണ്ട്. ഈ പ്രശ്നം ഇപ്പോള്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പരിഗണനയിലാണ്.
അറിയാനുള്ള അവകാശത്തെക്കുറിച്ച് ഭാരത ഭരണഘടന നിശബ്ദമായിരിക്കെ ആ വിടവ് നികത്തിയത് നമ്മുടെ കോടതിയുടെ പ്രഖ്യാതമായ വിധിന്യായങ്ങളാണ്. 1975 ലെ രാജ് നാരായണ്‍ കേസിലെ സുപ്രീംകോടതി വിധി വിവരാവകാശത്തിന്റെ കാര്യത്തില്‍ ചരിത്രപരമെന്നുതന്നെ വിശേഷിപ്പിക്കാം. പാരമ്പര്യമായ മാര്‍ഗങ്ങളിലൂടെ പാരമ്പര്യേതര നീതി സ്രോതസ്സുകള്‍ കണ്ടെത്തുന്ന മലയാളിയായ ജസ്റ്റിസ് കെ.കെ.മാത്യുവിന്റെ ഈ വിധിന്യായത്തിലൂടെ പൊതുകാര്യങ്ങളറിയാനുള്ള പൗരന്റെ അവകാശം ഭരണഘടനയുടെ മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് അസന്ദിഗ്ദ്ധമായ ഭാഷയില്‍ സുപ്രീംകോടതി പ്രഖ്യാപിച്ചു. 1982 ലെ ജഡ്ജസ് കേസില്‍ ‘തുറന്ന സര്‍ക്കാരെന്നത് പുതിയ ജനാധിപത്യ സംസ്കാരമാണ്.
ദരിദ്രരും നിരക്ഷരരുമായ ജനലക്ഷങ്ങളുടെ സോഷ്യലിസ്റ്റ് സാമൂഹ്യക്രമം ലക്ഷ്യംവെയ്ക്കുന്ന ഭാരതത്തെപ്പോലെയുള്ള ഒരു രാജ്യത്ത് അറിയാനുള്ള അവകാശം അത്യന്താപേക്ഷിതമാണെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. ഭരണകാര്യങ്ങളില്‍ പങ്കാളിയാവാനും സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളറിയാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ യഥാര്‍ത്ഥ ജനാധിപത്യം പുലരില്ല. വിവരം നല്കാതിരിക്കുന്നതും തെറ്റായ വിവരം നല്‍കുന്നതും അപൂര്‍ണമായ വിവരം നല്‍കുന്നതും പക്ഷപാതപരമായ വിവരം നല്‍കുന്നതും എല്ലാം ജനാധിപത്യത്തെ അപഹാസ്യമാക്കുമെന്ന്’ സുപ്രീംകോടതി വിധിന്യായത്തില്‍ ഓര്‍മിപ്പിച്ചു.
പത്തൊമ്പതാം അനുച്ഛേദം പോലെ തന്നെ 21-ാം അനുഛേദവും അറിയാനുള്ള അവകാശവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും വളരെ വിശാലമായ അര്‍ത്ഥതലങ്ങളാണ് നമുക്ക് പ്രദാനം ചെയ്യുന്നതെന്ന് ‘ഇന്ത്യന്‍ എക്സ്പ്രസ്’ കേസില്‍ സുപ്രീംകോടതി വ്യക്തമാക്കി. ജുഡീഷ്യല്‍ ആക്ടിവിസത്തിലൂടെ 21-ാം അനുഛേദത്തിന് മാനുഷികമുഖം നല്‍കിക്കൊണ്ട് പുതിയ അര്‍ത്ഥവ്യാപ്തി നല്‍കാനും കോടതികള്‍ക്ക് കഴിഞ്ഞു.
നിയമത്തെക്കുറിച്ചുള്ള വിവരമില്ലായ്മ ശിക്ഷയില്‍നിന്നും രക്ഷപ്പെടുന്നതിന് കാരണമല്ല എന്ന തത്വം പൗരന്മാര്ക്കെല്ലാം ബാധകമാണ്. ഉന്നതകോടതികളിലെ ന്യായാധിന്മാര്ക്ക് ഇത് ബാധകമല്ലേ എന്ന് സാധാരണ ജനങ്ങളെക്കൊണ്ട് ചോദിപ്പിക്കുന്നതരത്തിലുള്ള വിധിയാണ് മദ്രാസ് ഹൈക്കോടതി വിവരാവകാശ നിയമത്തെക്കുറിച്ച് സമീപകാലത്ത് പുറപ്പെടുവിച്ചത്.
വിവരാവകാശ നിയമപ്രകാരം വിവരം തേടുന്നയാള്‍, അത് എന്തിനുവേണ്ടിയാണെന്ന കാര്യം കൂടി അപേക്ഷയില്‍ വ്യക്തമാക്കണമെന്നാണ് ജസ്റ്റിസ് എന്‍.പോള്‍ വസന്തകുമാര്‍, ജസ്റ്റിസ് കെ.രവിചന്ദ്ര ബാബു എന്നിവര്‍ ചേര്‍ന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
പാര്‍ലമെന്റ്പാസ്സാക്കിയ രാജ്യത്തെ ഏറ്റവും സുപ്രധാനമായ ജനപക്ഷനിയമമാണ് വിവരാവകാശ നിയമം. വിവരാവകാശ നിയമം ഭാരത പാര്‍ലമെന്റ് പാസ്സാക്കിയപ്പോള്‍, ‘ന്യൂയോര്‍ക്ക് ടൈംസ്’ എഡിറ്റോറിയലെഴുതി ‘ഭാരത ജനാധിപത്യത്തിന് പ്രായപൂര്‍ത്തിയായെന്ന്.’ ഈ നിയമത്തിന്റെ 6 (2)വകുപ്പ് വായിച്ചുനോക്കിയിരുന്നെങ്കില്‍ മദ്രാസ് ഹൈക്കോടതി ഇങ്ങനെ ഒരു വിധി പറയുമായിരുന്നോ? വിവരത്തിനായി അപേക്ഷ സമര്‍പ്പിച്ച ആളോട്, അയാളെ ബന്ധപ്പെടുന്നതിനാവശ്യമായ കാര്യങ്ങളൊഴികെ, വിവരം ആവശ്യപ്പെടുന്നതിന്റെ കാരണം നല്‍കുന്നതിനോ, വ്യക്തിപരമായ മറ്റെന്തെങ്കിലും വിവരങ്ങള്‍ നല്‍കുന്നതിനോ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആവശ്യപ്പെടാന്‍ പാടില്ലെന്നാണ് ഈ വകുപ്പ് വിലക്കുന്നത്. ഈ വ്യവസ്ഥ വിധിന്യായത്തില്‍ പരാമര്‍ശിക്കുകപോലും ചെയ്യാതെയാണ് ഡിവിഷന് ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചു എന്നത് വിസ്മയാര്ഹമാണ്.
ബി.ഭാരതി എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് ഈ വിധിയിലെ എതിര്‍കക്ഷി. പോണ്ടിച്ചേരി സ്വദേശിയായ ഭാരതി എഗ്മോര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെതിരെ 2011 ല്‍ ഹൈക്കോടതിയില്‍ നല്കിയ പരാതികളുടെ തുടര്‍നടപടികളറിയാന്‍ സമര്‍പ്പിച്ച നിരവധി വിവരാവകാശ അപേക്ഷകളില്‍ ഹൈക്കോടതി രജിസ്ട്രാറില്‍ നിന്ന് കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചു.
കൃത്യമായി വിവരം നല്‍കണമെന്ന് ഹൈക്കോടതി രജിസ്ട്രാറോട് കേന്ദ്ര കമ്മീഷന് നിര്‍ദ്ദേശിച്ചു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കൂടിയായ രജിസ്ട്രാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഭാരതീ അയച്ച 53 അപേക്ഷകള്‍ ഹൈക്കോടതിയുടെ തന്നെ ഭരണത്തിന്റെ താളം തെറ്റിക്കുമെന്നാണ് ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
31 വകുപ്പുകളുള്ള വിവരാവകാശ നിയമത്തിന്റെ വിവിധ വ്യവസ്ഥകള്‍ 31 ഖണ്ഡികകളുള്ള വിധിന്യായത്തില്‍ വിശദമായി ഉദ്ധരിക്കുന്നുണ്ടെങ്കിലും ഏറ്റവും പ്രസക്തമായ 6 (2)വകുപ്പിനെക്കുറിച്ച് പരാമര്‍ശിക്കുന്നതേയില്ല. ഈ വ്യവസ്ഥ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട് റദ്ദാക്കാന്‍ ഭരണഘടനാ കോടതി എന്നനിലയ്ക്ക് ഹൈക്കോടതിക്ക് അധികാരമുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രസക്തമായ വകുപ്പ് ഒഴിവാക്കിക്കൊണ്ടുള്ള ഈ വിധിന്യായം ‘നിയമവിരുദ്ധം’ എന്ന പ്രശാന്ത് ഭൂഷന്റെ പരാമര്‍ശം ഉചിതമാണ്.
നിയമവിദഗ്ദ്ധരുടെയും ആക്ടിവിസ്റ്റുകളുടെയും നിശിതമായ വിമര്‍ശനത്തിന് വിധേയമായ ഈ വിധിന്യായത്തിന്റെ വിവാദമായ പരാമര്‍ശം മാത്രം മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്നീട് പിന്‍വലിച്ചു.
പരമശിവന് ഭസ്മാസുരന് വരം കൊടുത്തപോലെയാണ് യുപിഎ സര്‍ക്കാരിന് വിവരാവകാശ നിയമം. ചരിത്രപരമായ ഈ നിയമം പാസ്സാക്കിയത് തങ്ങളാണെന്ന ക്രെഡിറ്റ് യുപിഎ സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ തന്നെയാണ്, ഈ വരത്തിന്റെ ശക്തിയെന്തെന്നറിയാന് ഭസ്മാസുരന്, വരം തന്ന പരമശിവന്റെ ശിരസ്സില്‍ തന്നെ അത് പരീക്ഷിക്കാന്‍ തീരുമാനിച്ചത്.
ടു ജി സ്പെക്ട്രം കേസില്‍ പി.ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതോടെയാണ് യുപിഎ സര്‍ക്കാര്‍ ഈ ‘വര’ത്തിന്റെ കരുത്ത് ശരിക്കും അറിഞ്ഞത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗത്തിന്റെ സാക്ഷ്യപത്രങ്ങളാകുന്ന സുപ്രധാനരേഖകള്‍ അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്നും ഒന്നൊന്നായി പുറത്തുവന്നതും ഈ നിയമത്തിലൂടെയാണ്.
ഭരണകൂടത്തിന്റെ ഇരുള്‍മൂടിയ അകത്തളങ്ങളില്‍ സുതാര്യതയുടെ സൂര്യപ്രകാശം കടന്നുവന്നാല്‍ മാത്രമേ അഴിമതി എന്ന ദുര്‍ഭൂതത്തെ നമുക്ക് അകറ്റാനാവൂ. അതിനുള്ള ശക്തമായ ആയുധമാകട്ടെ വിവരാവകാശനിയമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: