സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ഫ്ലക്സ് നിരോധിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. സ്വന്തം മുഖം പ്രദര്‍ശിപ്പിക്കുന്ന ഫഌക്സ് വലിച്ചുകീറിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ നിരോധനം പ്രായോഗികമാക്കലിന് തുടക്കമിട്ടത്. പ്ലാസ്റ്റിക് പോലെ തന്നെ ഫ്ലക്സ് അപകടകാരിയാണെന്നും കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും മലിനീകരണത്തിനും കാരണമാകുന്നുണ്ടെന്നും കണ്ടെത്തിയതിനാലാണ് ഈ തീരുമാനം.
ഫ്ലക്സ് നിര്‍മിക്കുന്നത് പോളിവിനൈല്‍ ക്ലോറൈഡ് എന്ന പിവിസി ഉപയോഗിച്ചാണ്. പ്ലാസ്റ്റിക്കിന് രൂപമാറ്റം വരുത്തിയതാണ് ഫഌക്സ്. ഫഌക്സ് പ്രചുരപ്രചാരം നേടിയപ്പോള്‍ കല്യാണ ക്ഷണക്കത്തുകള്‍ പോലും ഫഌക്സില്‍ തയ്യാറാക്കുന്നവര്‍ കേരളത്തിലുണ്ട്. ഫ്ലക്സിന്റെ വ്യാപക ഉപയോഗം മൂലം ഫ്ലക്സ് ബോര്‍ഡുകള്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പോലും മാര്‍ഗതടസ്സം സൃഷ്ടിക്കുന്നു. വണ്ടി ഓടിക്കുന്ന ഡ്രൈവര്‍മാരുടെ കാഴ്ചപോലും ഈ ബോര്‍ഡുകള്‍ മറയ്ക്കുന്നു. അപകടങ്ങള്‍ പെരുകുന്നു എന്നതാണ് ഇതിന്റെ ഫലം. പക്ഷേ ഇതിനെക്കാളെല്ലാം അപകടകരം ഫ്ലക്സ് ബോര്‍ഡുകള്‍ സൃഷ്ടിക്കുന്ന പരിസര മലിനീകരണവും ആരോഗ്യപ്രശ്നങ്ങളുമാണ്. ഫ്ലക്സില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളാണ് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇത് നശിപ്പിക്കുമ്പോള്‍ നിര്‍ഗമിക്കുന്ന ഘനലോഹങ്ങള്‍ നമ്മുടെ ശരീരത്തിലെ രാസാഗ്നികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു എന്നുമാത്രമല്ല ശ്വാസകോശ രോഗങ്ങള്‍ക്കും നാഡീവ്യൂഹ തളര്‍ച്ചയ്ക്കും കാരണമാകുകയും ചെയ്യുന്നു. ഫ്ലക്സില്‍ അച്ചടിക്കുവാന്‍ ഉപയോഗിക്കുന്ന മഷി ഗര്‍ഭസ്ഥശിശുക്കളുടെ വളര്‍ച്ചയെപ്പോലും ബാധിക്കുന്നു എന്നുമാത്രമല്ല മണ്ണിനെയും വായുവിനെയും കുടിവെള്ളത്തെയുംവരെ മലിനമാക്കുന്നു.
ഡൈയോക്സിനുകള്‍ വിവിധതരം കാന്‍സറുകള്‍, ജനന വൈകല്യങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ഹൃദയരോഗങ്ങള്‍, ത്വക്ക് അലര്‍ജി, ആസ്തമ മുതലായവയ്ക്കും കാരണമാകുന്നു. വന്ധ്യത, ജനനേന്ദ്രിയങ്ങളുടെ വളര്‍ച്ചാക്കുറവ് എന്നിവയ്ക്കും കാരണമാവുന്നു. മാത്രമല്ല കരള്‍, കിഡ്നി മുതലായ അവയവങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അമേരിക്കയില്‍ ഫ്ലക്സ് നശിപ്പിക്കുന്നത് ലാന്റ് ഫില്ലിംഗിനുപയോഗിച്ചാണ്. ഭാരതത്തില്‍ ഈ രീതി പ്രായോഗികമല്ല. ഇപ്പോള്‍ കേരളത്തില്‍ ഉപയോഗശൂന്യമായ ഫ്ലക്സ് ബോര്‍ഡുകള്‍ കത്തിക്കുന്നതും മലിനീകരണത്തിന് കാരണമാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ വിലക്കിയിരുന്നു. ഇപ്പോള്‍ കേരള സര്‍ക്കാര്‍ ഫ്ലക്സ് നിരോധിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിരോധനം എങ്ങനെ പ്രായോഗികതലത്തിലെത്തിക്കും എന്നത് വിശദീകരിക്കുന്നില്ല. ഫ്ലക്സ് അപകടകാരിയാണെന്നും ഗര്ഭസ്ഥശിശുവിനുപോലും അപകടകാരിയാണെന്ന് തെളിവുസഹിതം പ്രഖ്യാപിക്കുമ്പോഴും ഫ്ലക്സ് ഉത്പ്പാദനരംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു വലിയ ശതമാനം തൊഴിലാളികളുടെ (കുടുംബശ്രീ തൊഴിലാളികളടക്കം) ഭാവി എന്താകുമെന്നോ, അവര്‍ക്ക് എന്ത് ഉപജീവനമാര്‍ഗം നല്‍കുമെന്നോ തൊഴില്‍രഹിതര്‍ പെരുകുന്ന കേരളം ഭരിക്കുന്നവര്‍ക്ക് യാതൊരു നിശ്ചയവുമില്ല. ഫ്ലക്സ് ഒരു ഉപജീവനമാര്‍ഗ്ഗം കൂടിയാകുമ്പോള്‍ അവര്‍ക്ക് മറ്റു തൊഴില്‍ സാധ്യതകള്‍ ഒരുക്കിയശേഷമായിരുന്നു നിരോധനം വേണ്ടത് എന്ന നിര്‍ദ്ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ഒരു പ്രചാരണത്തിലും ഫ്ലക്സുകള്‍ ഉപയോഗിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹം തന്നെയെങ്കിലും സങ്കീര്‍ണമാണ് ഈ പ്രശ്നം. നല്ലൊരു ശതമാനം ജനങ്ങളുടെയും വരുമാന മാര്‍ഗ്ഗം നഷ്ടപ്പെടുത്തുന്ന തീരുമാനം അവര്‍ക്ക് കഷ്ടനഷ്ടങ്ങള്‍ വരുത്താതെ എങ്ങനെ പ്രയോഗത്തില്‍ കൊണ്ടുവരാമെന്ന് ആലോചിക്കേണ്ടതുണ്ട്. ഫ്ലക്സ് ഉല്‍പ്പാദന കേന്ദ്രങ്ങള്‍ ഒറ്റയടിക്ക് അടച്ചുപൂട്ടിയാല്‍ വലിയൊരു വിഭാഗത്തെ അത് തൊഴില്‍രഹിതരാക്കും. ഈ രംഗത്ത് അഞ്ചുലക്ഷം പേര് തൊഴിലെടുക്കുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളീയര്‍ അഭ്യസ്തവിദ്യരാണെന്ന് പറയുമ്പോഴും ഇവിടെ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ കീടനാശിനികള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഫ്ലക്സ് നിരോധനവും നശീകരണവും മറ്റൊരു പ്രക്ഷോഭം ക്ഷണിച്ചുവരുത്തുമോ? തങ്ങളുടെ ഫ്ലക്സ് ബോര്‍ഡുകള്‍ നശിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന് ഐഎന്‍ടിയുസി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇങ്ങനെ അനേകം ചോദ്യചിഹ്നങ്ങള്‍ ഉയരുമ്പോഴും കുട്ടികളുടെ ഭാവിയെയും ജനങ്ങളുടെ ആരോഗ്യത്തെയും പരിഗണിച്ച് ഫ്ലക്സ് നിരോധനം നടപ്പാക്കുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: