കൊച്ചി: ചൈനീസ് പടക്ക ഇറക്കുമതിയും വില്പനയും ഭാരതം നിരോധിക്കുന്നു. ആഭ്യന്തര പടക്കവിപണിയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതോടൊപ്പം അനധികൃത ഇറക്കുമതിയും മാരകവിഷാംശത്തിന്റെ സാന്നിദ്ധ്യവും ചൈനീസ് പടക്കം സൃഷ്ടിക്കുന്നതായാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 1992 ലെ ഭാരത നിയമപ്രകാരവും 2008 ലെ സ്ഫോടകവസ്തു നിയമപ്രകാരവുമാണ് നിരോധന നടപടികള്‍. ചൈനീസ് പടക്ക ഇറക്കുമതിയ്ക്കൊപ്പം ഭാരതത്തില്‍ വില്പന-വിപണന നിരോധനവും ഇതിലുള്‍പ്പെടുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഭാരതത്തിലെ മേജര്‍ തുറമുഖങ്ങളിലൂടെ വ്യാപകമായാണ് അനധികൃത ചൈനീസ് പടക്ക ഇറക്കുമതി നടക്കുന്നത്. 2012 ല്‍ 300 ഉം 2013 ല്‍ 600 കണ്ടെയ്നര്‍ ചൈനീസ് പടക്കങ്ങളാണ് ഇവിടെ ഇറക്കുമതി ചെയ്തത്. പൊട്ടാസ്യം ക്ലോറൈഡ്, സള്‍ഫര്‍ തുടങ്ങി ആരോഗ്യത്തിന് ഹാനികരമായ മാരക വിഷാംശമുള്ളതാണ് ചൈനീസ് പടക്കങ്ങളെന്ന് സര്‍ക്കാര്‍തല ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മുന്‍കാല സര്‍ക്കാര്‍ അവഗണനാ മനോഭാവം പുലര്‍ത്തിയതായാണ് വ്യാപകമായ പടക്ക ഇറക്കുമതിക്കിടയാക്കിയതെന്ന് ഇന്ത്യന്‍ പടക്ക നിര്‍മാണ കേന്ദ്രങ്ങള്‍ ആരോപിക്കുന്നു.
ആഭ്യന്തര സുരക്ഷയ്ക്കൊപ്പം സാമ്പത്തിക, വ്യാവസായിക, പരിസ്ഥിതി, സാമൂഹിക വെല്ലുവിളികളാണ് ചൈനീസ് പടക്ക ഇറക്കുമതി വില്‍പ്പനയിലൂടെ രാജ്യത്തുണ്ടാകുന്നത്. ദീപാവലി ഉത്സവ വിപണിയില്‍ കണ്ണുംനട്ടാണ് ചൈനീസ് പടക്കം അനധികൃതമായി ഇറക്കുമതി തുടങ്ങിയത്. മുംബൈ തുറമുഖം വഴി മതിയായ രേഖകളില്ലാതെ അടുത്തകാലത്ത് ഇറക്കുമതി ചെയ്ത് മുന്ന് കണ്ടെയ്നര്‍ (80 ടണ്‍) പടക്കം കസ്റ്റംസ് -എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പിടികൂടുകയും ഏഴ് കണ്ടെയ്നര്‍ മരവിപ്പിക്കുകയും ചെയ്തു. കളിപ്പാട്ടം, സ്ക്രാപ്പ്, കടലാസ് ഉത്പ്പന്നങ്ങള്‍ എന്നിവയുടെ പേരിലാണ് പടക്ക ഇറക്കുമതി നടക്കുന്നതെന്ന് പറയുന്നു. തുറമുഖങ്ങള്‍ക്കൊപ്പം നേപ്പാള്‍ വഴിയും ചൈനാ പടക്കം വിപണിയിലെത്തുന്നുണ്ട്.
ആഭ്യന്തര പടക്ക വിപണിയില്‍ വന്‍ മുന്നേറ്റവും വെല്ലുവിളിയുമുണര്ത്തുകയാണ് ചൈനീസ് പടക്കങ്ങള്‍. ഭാരതത്തിലെ പടക്ക നിര്‍മാണ കേന്ദ്രമായ തമിഴ്നാട് ശിവകാശിയിലെ 800 ഓളം നിര്‍മാണശാലകളിലെ ഏഴരലക്ഷത്തോളം തൊഴിലാളികളാണ് ചൈനീസ് പടക്ക ഇറക്കുമതി മൂലം പട്ടിണിയിലായത്. ഒപ്പം 370 ദശലക്ഷം ഡോളറിന്റെ പടക്കവിപണി പിടിച്ചടക്കാനും ചൈന ശ്രമിക്കുകയാണ്. മുന്‍വര്‍ഷം ആഭ്യന്തര വിപണിയുടെ 30 ശതമാനം വിഹിതം ചൈന പടക്കം കയ്യടക്കിക്കഴിഞ്ഞതായി അസോചം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: