ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ സമാപിച്ച ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നാലുവര്‍ഷം കഴിഞ്ഞ് നടക്കുന്ന അടുത്ത മേളയ്ക്കായി ഇപ്പോഴേ ഒരുങ്ങിയാല്‍ അഭിമാനാര്‍ഹമായ നേട്ടം കൊയ്യാനാകുമെന്ന കാര്യത്തില്‍ സംശയമില്ല. മുപ്പത്താറ് ഇനങ്ങളിലായി 45 രാജ്യങ്ങളാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്തത്. ചൈന ആധിപത്യം ആവര്‍ത്തിച്ച മേളയില്‍ പതിനൊന്ന് സ്വര്‍ണവും പത്ത് വെള്ളിയും 36 വെങ്കലവുമാണ് ഭാരതത്തിന് നേടാനായത്. മെഡല്‍ നിലയില്‍ പ്രതീക്ഷിച്ച സ്ഥാനത്തെത്തിയെങ്കിലും സ്വര്‍ണമെഡല്‍ മൂന്നെണ്ണം കുറവു വന്നതാണ് ക്ഷീണമായത്. 151 സ്വര്‍ണം ഉള്‍പ്പെടെ 342 മെഡലുകള്‍ നേടിയ ചൈനയും 79 സ്വര്‍ണ്ണവുമായി രണ്ടാം സ്ഥാനത്തെത്തിയ ദക്ഷിണകൊറിയയും 47 സ്വര്‍ണവുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജപ്പാനും ഉള്‍പ്പെടെ ഭാരതത്തെക്കാള്‍ മുന്നിലായ കസഖ്സ്ഥാന്‍, ഇറാന്, തായ്ലന്റ്, ഉത്തരകൊറിയ എന്നിവരെല്ലാം കായിക പരിശീലനങ്ങള്‍ക്ക് ഏറെ പ്രാധാന്യമാണ് നല്‍കിവരുന്നത്. ഭാരതമാകട്ടെ കായിക താരങ്ങളെ ലക്ഷ്യബോധത്തോടെ വാര്‍ത്തെടുക്കാനുള്ള ശ്രമം നടത്തുന്നില്ലെന്നു തന്നെ പറയാം. മികച്ച പരിശീലനവും മുന്തിയ പരിഗണനയും നല്കിയാല് ഓടാനും ചാടാനും മാത്രമല്ല ഏത് മത്സരങ്ങളിലും പ്രതീക്ഷയോടെ പങ്കെടുക്കാന്‍ കഴിയുമെന്നാണനുഭവം.
കായിക അഭിരുചിയുള്ളവരെ കാലേക്കൂട്ടി കണ്ടെത്തി പരിശീലിപ്പിക്കാനുള്ള ആസൂത്രിത പദ്ധതിയാണ് നമുക്കാവശ്യം. ഒരു കാഴ്ചപ്പാടുമില്ലാതെ കായിക മേഖലയ്ക്ക് അനുവദിക്കുന്ന കാശ് അടിച്ചുമാറ്റുന്ന രീതിയാണ് കായികസംഘടനകള്‍ അവലംബിച്ചുപോന്നത്. അതിന്റെ പരിണിതഫലമാണ് ഇഞ്ചിയോണിലെന്നല്ല രാജ്യാന്തര മത്സരങ്ങളിലെല്ലാം കണ്ടുവന്നത്. 2010 ല്‍ ദല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നപ്പോള്‍ ഉണ്ടായതെന്തൊക്കെെയന്നത് നാട്ടില്‍പാട്ടാണ്. കോടികള്‍ വെട്ടിവിഴുങ്ങാനാണ് സംഘാടകര്‍ ശ്രദ്ധിച്ചത്. ഇഞ്ചിയോണില്‍ ഇത്രയെങ്കിലും നേടാനായത് ഭാഗ്യം. നാലുവര്‍ഷം മുമ്പ് ഗ്വാങ്ഷൂവില്‍ നടന്ന പതിനാറാം ഏഷ്യന്‍ ഗെയിംസില്‍ 65 മെഡലുകള്‍ നേടി ആറാം സ്ഥാനത്തായിരുന്നു ഭാരതം. ഇത്തവണ പുരുഷ-വനിതാ കബഡിയില്‍ ഭാരതം സ്വര്‍ണ്ണം നിലനിര്‍ത്തിയതിനൊപ്പം അപ്രതീക്ഷിതമായി ചിലനേട്ടമുണ്ടാക്കാന് സാധിച്ചു.അത്ലറ്റിക്സില് നേരിട്ട തിരിച്ചടിയാണ് ഭാരതത്തിന് സ്വര്‍ണ്ണ നേട്ടം 11ല്‍ ഒതുക്കിയത്. ഗ്വാങ്ഷു മേളയില്‍ നേടിയ 14 സ്വര്‍ണ്ണത്തില്‍ അഞ്ചെണ്ണം അത്ലറ്റിക്സില് നിന്നായിരുന്നു. കൂടാതെ രണ്ട് വെള്ളിയും അഞ്ച് വെങ്കലവും സ്വന്തമാക്കിയിരുന്നു. മൂന്ന് സ്വര്‍ണ്ണത്തിന്റെ നഷ്ടം. വനിതകളുടെ ഡിസ്കസ്ത്രോയില്‍ സീമാ പൂനിയയും 4ഃ400മീ. റിലേയില്‍ പ്രിയങ്ക പവാര്‍, ടിന്റു ലൂക്ക, മന്ദീപ് കൗര്‍, പൂവമ്മ എന്നിവരടങ്ങിയ ടീമുമാണ് സ്വര്‍ണ്ണം നേടിയത്.അപ്രതീക്ഷിത സ്വര്‍ണ്ണനേട്ടം രാജ്യത്തിന് സമ്മാനിച്ചത് പുരുഷന്മാരുടെ സ്ക്വാഷ് ടീം ഇനത്തിലാണ്. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് സ്ക്വാഷില്‍ ഭാരതം സ്വര്‍ണ്ണമണിഞ്ഞത്. സൗരവ് ഘോഷാല്‍, മഹേഷ് മങ്കോന്കര്, ഹരീന്ദര്‍പാല്‍ സന്ധു, കുശ്കുമാര് എന്നിവരാണ് സ്വര്‍ണ്ണം നേടി അഭിമാനം കാത്തത്. വ്യക്തിഗത ഇനത്തില്‍ സൗരവ് ഘോഷാല്‍ വെള്ളിയും നേടി. വനിതാ ടീം ഇനത്തില്‍ ദീപിക പള്ളിക്കല്‍, ജോഷ്ന ചിന്നപ്പ, അനക അലങ്കമണി എന്നിവര്‍ വെള്ളി നേടിയും പുതിയ ചരിത്രം കുറിച്ചു. സിംഗിള്‍സില്‍ ദീപിക വെങ്കലവും നേടിയിരുന്നു.
അമ്പെയ്ത്തില്‍ ഭാരതത്തിന്റെ പുരുഷകേസരികള്‍ ചരിത്രം കുറിച്ചു. ചരിത്രത്തിലാദ്യമായി പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ രജത് ചൗഹാന്, സന്ദീപ് കുമാര്‍, അഭിഷേക് വര്‍മ്മ എന്നിവരെ മഞ്ഞലോഹം അനുഗ്രഹിച്ചു. വ്യക്തിഗത ഇനത്തില്‍ അഭിഷേക് വര്‍മ്മ വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 65 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണ്ണമണിഞ്ഞ യോഗേശ്വര്‍ ദത്താണ് രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ മറ്റൊരു താരം. പുരുഷന്മാരുടെ 50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ ജിത്തു റായി സ്വര്‍ണ്ണം നേടി. പുരുഷന്മാരുടെ ഹോക്കിയില്‍ നേടിയ സ്വര്‍ണ്ണത്തിന് മാറ്റ് ഏറെയാണ്. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഭാരതം സ്വര്‍ണ്ണം നേടിയത്. ബോക്സിംഗില്‍ മേരികോമിന്റെ സ്വര്‍ണ്ണനേട്ടവും അഭിമാനത്തിന് വകനല്കി. അടുത്തവര്‍ഷം ആദ്യം ദേശീയ ഗെയിംസ് നടക്കുകയാണ്. കേരളമാണതിനുവേദി. രാജ്യാന്തര നിലവാരത്തില്‍ മികച്ച പ്രകടനം നടത്താനും ഒന്നാം സ്ഥാനം ഉറപ്പാക്കാനും കഴിയുന്ന താരങ്ങള്‍ നമുക്കുണ്ടാവണം. അതിനുവേണ്ടിയാകണം രാജ്യത്തിനകത്തു നടക്കുന്ന മത്സരങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട്. നമ്മുടെ താരങ്ങളൊന്നും മോശക്കാരല്ല. അവര്‍ക്ക് ലഭിക്കാതെ പോകുന്നത് പരിഗണനയാണ്. ആ കുറവ് പരിഹരിക്കുകതന്നെ വേണം. അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന നമ്മുടെ രാജ്യം കായികമേഖലയിലും അതിന്റെ തിളക്കം പ്രകടമാക്കണം. പ്രധാനമന്ത്രിയും കായിക മന്ത്രിയും കായികമേഖലയെ പ്രതീക്ഷയോടെയാണ് കാണുന്നത്. അവരുടെ പ്രോത്സാഹനം മികവാര്‍ന്ന കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: