ഒരു വര്‍ഷത്തിനുശേഷം വിജയദശമിയുടെ പുണ്യാവസരത്തില്‍ നാമെല്ലാം വീണ്ടും ഇവിടെ ഒരുമിച്ചുകൂടിയിരിക്കുകയാണ്. അതേസമയം, ഈ വര്‍ഷം സാഹചര്യത്തില്‍ മാറ്റംവന്നതായി നമുക്കെല്ലാം അനുഭവപ്പെടുന്നു. ഭാരതീയ ശാസ്ത്രജ്ഞന്മാര് പ്രഥമ ഉദ്യമത്തില്‍തന്നെ ചൊവ്വാഗ്രഹപഥത്തില് നിരീക്ഷണപേടകത്തെ അയച്ചുകൊണ്ട് ലോകത്തിന് നമ്മോടുള്ള ആദരവും ഭാരതീയരുടെ ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ തിളക്കമാര്‍ന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ചൊവ്വാദൗത്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാര്ക്കും മറ്റെല്ലാ പ്രവര്‍ത്തകര്‍ക്കും നാം ഹൃദയപൂര്‍വ്വം ആയിരമായിരം അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. അതുപോലെ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യാഡില്‍ വിജയംവരിച്ച് ഭാരതത്തിന്റെ യശസ്സുയര്‍ത്തുന്ന കായികതാരങ്ങളെയും ഈയവസരത്തില്‍ അഭിനന്ദിക്കുന്നു. രാജരാജേന്ദ്ര ചോളന്റെ ദ്വിഗ്വിജയിയായ ജീവിതഗാഥയുടെ സഹസ്രാബ്ദി വര്‍ഷം കൂടിയാണിത്. പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ഏകാത്മമാനവ ദര്‍ശനം അവതരിപ്പിച്ചതിന്റെ അമ്പതാം വര്‍ഷമാണിത്. ഭാരതവര്‍ഷത്തിലെ സാമാന്യജനങ്ങള്‍, ലോകത്തെ വികസിതമെന്ന് പറയപ്പെടുന്ന രാജ്യങ്ങളിലെ സമസ്തസുഖഭോഗങ്ങളോടും കൂടിയ വിദ്യാസമ്പന്നരായ ജനങ്ങളേക്കാള്‍ ഉപരിയായല്ലെങ്കിലും അവര്‍ക്കു സമാനമായി നിലകൊണ്ട് അത്യന്തം പരിപക്വമായ ബുദ്ധിയോടെ ദേശത്തിന്റെ ഭാവിയെ നിര്‍മ്മിക്കുന്നതിനുവേണ്ടി ജനാധിപത്യപരമായ തങ്ങളുടെ കര്‍ത്തവ്യങ്ങളെ നിര്‍വ്വഹിക്കുന്നുണ്ട്. ഇത് മനസ്സിലാക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഭാരതത്തിലെ ജനങ്ങളെക്കുറിച്ചുള്ള മതിപ്പ് പ്രകടമായോ അഥവാ അപ്രകടമായോ വര്‍ദ്ധിച്ചിട്ടുണ്ട് എന്നതോടൊപ്പം ഭാരതീയരായ നമ്മുടെയെല്ലാം മനസ്സുകളാലും ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിച്ചതായി കാണപ്പെടുന്നു. ഭാരതത്തിന്റെ പുറംരാജ്യങ്ങളില്‍ ജീവിക്കുന്ന ഭാരതീയരെല്ലാം അത്യന്തം ഉത്സാഹവും പ്രതീക്ഷയും പ്രകടിപ്പിക്കുന്നത് ഭാരതത്തിന്റെ ഭാവി ഗൗരവപൂര്‍ണ്ണവും വൈഭവപൂര്‍ണ്ണവുമായിരിക്കുമെന്നതിന്റെ ശുഭസൂചനയാണ്.
ലോകത്ത് സുഖത്തിന്റെയും ശാന്തിയുടെയും സാമഞ്ജസ്യത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നൂതനവ്യവസ്ഥയുടെ ഉദാഹരണമായി സ്വയം മാറിക്കൊണ്ട് ഭാരതവര്‍ഷത്തെ വിശ്വഗുരുസ്ഥാനത്ത് അവരോധിക്കാനുള്ള മുന്നേറ്റത്തിന്റെ ചെറിയൊരു കാല്‍വെപ്പാണിതെന്ന് മനസ്സിലാക്കുകയും ആ ബോധത്തോടെ നാമെല്ലാം മുന്നോട്ടു നീങ്ങുകയും വേണം. ഇനിയും നമുക്ക് വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. ലക്ഷ്യത്തിന്റെ മാര്‍ഗ്ഗത്തില്‍ നാം നിരന്തരം ഇനിയും വളരെദൂരം സഞ്ചരിക്കേണ്ടതായിട്ടുണ്ട്. ലോകത്തെയും നമ്മുടെ ദേശത്തെയും പരിസ്ഥിതിയെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇക്കാര്യം ആര്‍ക്കും മനസ്സിലാക്കാനാകും.
സൃഷ്ടിയില്‍ വ്യാപ്തമായ വൈവിധ്യത്തെ സ്നേഹത്തോടെ, ആദരവോടെ സ്വീകരിക്കുക. പ്രകൃതിയോട് പാരസ്പരികമായ പെരുമാറ്റത്തിലും സമന്വയം, സഹകരണം, പരസ്പര സഹസംവേദനം, സംവാദം, എന്നിവയെ അടിസ്ഥാനമാക്കിയുള്ള സമീപനം സ്വീകരിക്കുക. ചിന്തകള്‍, മതവിശ്വാസം, ആരാധനാക്രമം എന്നീ കാര്യങ്ങളില്‍ തങ്ങളുടേത് മാത്രം ശരിയെന്ന തീവ്രവും ഹിംസാത്മകവുമായ നിലപാട് ഉപേക്ഷിക്കുക. ഇതോടൊപ്പം അഹിംസയിലും നിയമവ്യവസ്ഥയിലും അധിഷ്ഠിതമായ മധ്യമാര്‍ഗ്ഗം അവലംബിക്കുന്നതിലൂടെ സമ്പൂര്ണ്ണലോകത്തിലെയും ജനങ്ങള്‍ക്ക് സുഖശാന്തിപൂര്‍ണ്ണമായ സുന്ദരമായ ജീവിതം നയിക്കാനാകും. ഈ സത്യത്തെക്കുറിച്ചുള്ള ചിന്താപരമായ ബോധവല്‍ക്കരണം ലോകത്തിന്റെ അറിയപ്പെടുന്ന ചരിത്രകാലത്തിന്റെ പ്രാരംഭംതൊട്ട് നടന്നുവരുന്നുണ്ട്; ആവശ്യമായ തോതില്‍ അത് ലഭിച്ചിട്ടുമുണ്ട്. ബുദ്ധിയുടെ തലത്തില്‍ ഇതെല്ലാവരും മനസ്സിലാക്കുന്നുമുണ്ട്. എന്നാല്‍ നിത്യവും പ്രഭാഷണങ്ങളിലൂടെ, പ്രവചനങ്ങളിലൂടെ, ഉപദേശങ്ങളിലൂടെ കേട്ടുകൊണ്ടിരിക്കുന്ന ഉന്നതവും ഉദാത്തവും സുഖകരവും ഹിതകരവുമായ തത്ത്വങ്ങള്‍ സുസംഗതമായി ആചരിക്കപ്പെടുന്നില്ല. വ്യക്തികള്‍തൊട്ട് രാഷ്ട്രങ്ങള്‍ വരെയുള്ള പരസ്പരബന്ധത്തില്‍, പെരുമാറ്റത്തില്‍ തത്വവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യം, അഹങ്കാരം, സ്വാര്‍ത്ഥം, തീവ്രമായ സങ്കുചിതത്വം മുതലായവയുടെ സ്വാധീനമാണ് കാണുന്നത്. ഇങ്ങനെയൊക്കെയായിരിക്കുമ്പോള്‍ തന്നെ ആധുനിക ജനസമൂഹം അറിവ്, ശാസ്ത്രജ്ഞാനം, സാങ്കേതികവിജ്ഞാനം, സുഖസൗകര്യങ്ങള്‍ എന്നീ കാര്യങ്ങളില്‍ പണ്ടത്തെയപേക്ഷിച്ച് വളരെയധികം മുന്നോട്ടുപോയെങ്കിലും, ലോകജനതയുടെ ജീവിതത്തിലെ ദുഃഖങ്ങളും കഷ്ടപ്പാടുകളും യാതനകളുമെല്ലാം അകറ്റാനായി കഴിഞ്ഞ രണ്ടു സഹസ്രാബ്ദകാലമായി പലതരത്തിലുള്ള സംരംഭങ്ങള്‍ നടന്നുവെങ്കിലും ആ സമസ്യകളെല്ലാം വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതോടൊപ്പം മനുഷ്യന് നേടിയതായി പറയുന്ന പുരോഗതിയുടെ ഫലമായി പരിഹാരം സാധ്യമല്ലാത്ത പല പുതിയ സമസ്യകള്‍ ഉടലെടുത്തിട്ടുമുണ്ട്.
ഇക്കാരണത്താല്‍, ലോകത്തെമ്പാടും കഴിഞ്ഞ കുറെ ദശകങ്ങളായി പരിസ്ഥിതിയെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുവെങ്കിലും ഓരോ ദിവസം കഴിയുമ്പോഴും പരിസ്ഥിതി ഒരടികൂടി വിനാശത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്നതാണനുഭവം. പരിസ്ഥിതിനാശം കാരണം ദിവസംതോറും നൂതനവും വിചിത്രവുമായ പ്രകൃതിപരമായ വിപത്തുകളെ നേരിടേണ്ടിവരുന്നു എന്നിരിക്കിലും ഇപ്പോഴത്തെ വികസനമാതൃകയെക്കുറിച്ച് പുനര്‍വിചിന്തനത്തിന്റെ കാര്യത്തിലും ലോകരാഷ്ട്രങ്ങളുടെയും വമ്പന്‍ ബഹുരാഷ്ട്രകമ്പനികളുടെയും നയപരമായ വാക്പ്രയോഗത്തില്‍ മാറ്റംവരികയും തികച്ചും ഉപരിപ്ലവമായ ചില പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട് എന്നതുമൊഴിച്ചാല്‍ അവരുടെ ചിന്തയില്‍ അടിസ്ഥാനപരമായ ഒരു മാറ്റവുമുണ്ടായിട്ടില്ല. അവരുടെ എല്ലാ നടപടികള്‍ക്കും പിന്നില്‍ അതേ പഴഞ്ചന്‍, കേവല ജഡവാദപരമായ, ഉപഭോഗത്തിലധിഷ്ഠിതമായ, സ്വാര്‍ത്ഥപ്രേരിതമായ ചിന്താധാര പ്രകടമായോ പരോക്ഷമായോ പ്രവര്‍ത്തിക്കുന്നതായി കാണുന്നു.
സാമൂഹികവും ഏകപക്ഷീയവുമായ ഈ സ്വാര്‍ത്ഥങ്ങളാണ് ചൂഷണത്തിനും കീഴടക്കലിനും ഹിംസക്കും ഭീകരവാദത്തിനും ജന്മംനല്‍കുന്നത്. ഇത്തരം സ്വാര്ത്ഥങ്ങള് കാരണമായി പാശ്ചാത്യനാടുകള്‍ മധ്യപൂര്‍വ്വ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ(കടകട)യുടെ രൂപത്തില്‍ ലോകത്തെയാകമാനം ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഭീകരവാദത്തിന്റെ പുതിയ അവതാരം ഉടലെടുത്തിരിക്കുന്നത്. എല്ലാ ലോകരാഷ്ട്രങ്ങളോടുമൊപ്പം ഒട്ടനേകം മതസമൂഹങ്ങളും ഈ വിപത്തിനെ നേരിടാന്‍ ഒറ്റക്കെട്ടായി നില്‍ക്കാനുള്ള മാനസികാവസ്ഥയിലാണുള്ളത്. അവര്‍ ഒരുമിച്ചു നില്‍ക്കുകയും ചെയ്യും. പക്ഷെ, ഏകപക്ഷീയമായ നടപടികളുടെയും ഭോഗലാലസതയിലധിഷ്ഠിതമായ സ്വാര്ത്ഥങ്ങളുടെയും പ്രവര്‍ത്തന-പ്രതിപ്രവര്‍ത്തന ചക്രത്തില്‍ നിന്നും ജന്മമെടുക്കുന്ന, വീണ്ടും വീണ്ടും വേഷംമാറി പ്രത്യക്ഷപ്പെടുന്ന, കാലങ്ങളായി ലോകത്ത് നിലനില്‍ക്കുന്ന ഭീകരവാദ പരമ്പരയെ വേരോടെ പിഴുതെറിയുവാന്‍, അതിന് ജന്മം നല്കുന്ന ആ ചക്രത്തെ അടിയോടെ പിഴുതെറിയുന്നതിലൂടെ മാത്രമേ സാധ്യമാകൂ.
ഇപ്രകാരം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം അവര്‍ക്കുള്ളിലുള്ള സ്വാര്‍ത്ഥത, ഭയം, ശുദ്ധഭൗതികവാദം എന്നിവയെ പൂര്‍ണ്ണമായും അകറ്റി ഒറ്റക്കെട്ടായി എല്ലാവരുടെയും സുഖത്തെക്കുറിച്ചു ചിന്തിക്കുന്ന ഏകാത്മകവും സമഗ്രവുമായ കാഴ്ചപ്പാട് സ്വീകരിക്കേണ്ടിവരും. ആഗോളീകരണത്തിന്റെ പേരില്‍ സ്വന്തം സമൂഹത്തിന്റെ സാമ്പത്തികമായ സ്വാര്‍ത്ഥങ്ങളെ മുമ്പോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍, പരസ്പരശാന്തി പ്രസ്താവനയുടെ മറവില്‍ തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അഥവാ നിരായുധീകരണത്തിന്റെ പേരില്‍ മറ്റുരാജ്യങ്ങളെ തങ്ങളെയപേക്ഷിച്ച് എപ്പോഴും ബലഹീനരാക്കി നിലനിര്‍ത്താന്‍വേണ്ടി ശ്രമിക്കുന്നവര്‍, സുഖമയവും സുന്ദരവുമായ ലോകം എന്ന സ്വപ്നത്തെ ഒരിക്കലും യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിക്കുകയോ യാഥാര്‍ത്ഥ്യമാക്കി തീര്‍ക്കുകയോ ചെയ്യില്ല.
കഴിഞ്ഞ ഒരു സഹസ്രാബ്ദ കാലത്തെ ലോകചരിത്രത്തില്‍ സത്യത്തിന്റെയും അഹിംസയുടെയും അടിസ്ഥാനത്തില്‍ വിശ്വാസ്യതയോടെ ഈ ദിശയില്‍ ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഏക ഉദാഹരണം ഭാരതത്തിന്റേതു മാത്രമാണ്. അതിപ്രാചീനകാലം തൊട്ട് ഈ നിമിഷംവരെ ഹിമാലയവും അതിന്റെ ഇരുവശങ്ങളിലുമുള്ള പര്വ്വതനിരകളുംതൊട്ട് സമുദ്രംവരെ പരന്നുകിടക്കുന്ന ഭൂപ്രദേശത്ത് നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന സനാതനവും അന്യൂനവുമായ, ഇപ്പോള്‍ ഹിന്ദുത്വമെന്ന പേരില്‍ അറിയപ്പെടുന്ന ചിന്താപ്രവാഹത്തിന്റെ സവിശേഷത, ഭാഷ, ഭൂപ്രദേശം, ആരാധനാസമ്പ്രദായം, ജാതി-ഉപജാതി,ഭക്ഷണരീതി, നാട്ടുനടപ്പ് തുടങ്ങിയ സ്വാഭാവികമായ എല്ലാ വൈവിധ്യങ്ങളെയും അത് ആദരപൂര്‍വ്വം സ്വീകരിക്കുകയും ഒരുമിച്ചുചേര്‍ക്കുകയും ചെയ്തുകൊണ്ട് ലോകത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നതാണ്. ഇവിടെ ജീവിതസത്യത്തെക്കുറിച്ച് അന്വേഷണം നടത്താനും അനുഭവിക്കാനും നിഗമനത്തിലെത്താനും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ആരുടെയും വിശ്വാസപരമായ ഭിന്നതയെച്ചൊല്ലി വിവാദമുയര്ത്തിവിടുകയോ വിഗ്രഹഭഞ്ജനശ്രമങ്ങള് നടത്തുകയോ ചെയ്യാറില്ല. മാത്രമല്ല, ഏതെങ്കിലും മതഗ്രന്ഥത്തില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസത്തിന്റെ സാധുത തീരുമാനിക്കുന്ന സമ്പ്രദായവും ഈ പാരമ്പര്യത്തിലില്ല. ബൗദ്ധികതലത്തില്‍ മതതത്വങ്ങളെക്കുറിച്ച് സ്വതന്ത്രമായ പണ്ഡിതോചിതമായ ചര്‍ച്ചകള്‍ നടത്തുമ്പോഴും വ്യാവഹാരികതലത്തില്‍ വിശ്വാസസ്വാതന്ത്ര്യത്തെ ആദരിച്ചുകൊണ്ട് സമന്വയത്തോടും സാമഞ്ജസ്യത്തോടും ഒരു സമാജമായി ജീവിക്കുന്നു എന്നത് ഹിന്ദു സംസ്കാരത്തിന്റെ സവിശേഷ ലക്ഷണമാണ്. പ്രാചീനകാലം തൊട്ട് ”വസുധൈവ കുടുംബകം” എന്ന ആത്മീയമായ കാഴ്ചപ്പാട് സ്വീകരിച്ച് ഇവിടെ നിന്നും ഋഷികളും മുനികളും ഭിക്ഷുക്കളും ശ്രവണന്മാരും, അദ്ധ്യാത്മപുരുഷന്മാരും പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും മെക്സികോ മുതല്‍ സൈബീരിയവരെ പരന്നുകിടക്കുന്ന ഭൂപ്രദേശങ്ങളിലെത്തി. ഒരു സാമ്രാജ്യവും വെട്ടിപ്പിടിക്കാതെ, ഒരിടത്തേയും വ്യത്യസ്തമായ ജീവിതരീതിയെയോ ആരാധനാക്രമത്തെയോ രാഷ്ട്രീയ അഥവാ സാംസ്കാരിക പ്രവാഹത്തേയോ നശിപ്പിക്കാതെ, സ്നേഹപൂര്‍വ്വം അവരവിടെ ആത്മീയതയുടെ സത്യത്തെ, ക്ഷേമകരവും സൃഷ്ടിവര്ദ്ധകവുമായ ഭാവനയെ പ്രതിഷ്ഠിച്ചു. അവിടത്തെ ജീവിതത്തെ കൂടുതല്‍ ഉന്നതവും ജ്ഞാനപൂര്‍ണവും സമ്പന്നവുമാക്കി തീര്‍ത്തു. ആധുനിക കാലത്തും നമ്മുടെ ജഗദ്വന്ദ്യരായ വിഭൂതികള്തൊട്ട് സാധാരണക്കാരായ പ്രവാസി ഭാരതീയര്വരെയുള്ളവരുടെ പെരുമാറ്റവും ഇതേ തരത്തിലുള്ളതാണെന്ന് പ്രകീര്‍ത്തിക്കപ്പെടുന്നു. ലോകത്തെമ്പാടുമുള്ള ചിന്തകര്‍ക്കും ജനസമൂഹങ്ങള്‍ക്കും ഭാരതത്തിന്റെ ഭാവിയില്‍ തങ്ങളുടെയും ലോകത്തിന്റെ തന്നെയും സുഖകരമായ ആഗ്രഹങ്ങള്‍ ദര്‍ശിക്കാനാകുന്നു.
”ഞാന്‍ മാറിടത്തിലെ നിണമൂട്ടി ലോകത്തെ ദാഹിക്കുന്ന കുഞ്ഞിനെ പോറ്റി ഭൂവിഭാഗത്തെയല്ല പരശ്ശതം മാനവഹൃദയങ്ങളെ ജയിക്കാനുള്ള നിശ്ചയം” ഇതാണ് ലോകത്തിന് നമ്മില്നിന്നുമുണ്ടായ അനുഭവം. അതുകൊണ്ട് തന്നെ ലോകത്തിന് നമ്മില്‍നിന്ന് പ്രതീക്ഷകളുമുണ്ട്. ഒരു രാഷ്ട്രമെന്ന നിലക്ക് സൃഷ്ടിയില്‍ ഭാരതത്തിന്റെ സനാതനമായ അസ്തിത്വം കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ച് പ്രാചീന ഋഷിമുനിമാരും പറഞ്ഞിട്ടുണ്ട്.
ഏതദ്ദേശപ്രസൂതസ്യ സകാശാദഗ്രജന്മനഃ
സ്വം സ്വം ചരിത്രം ശിക്ഷേരന്‍
പൃഥിവ്യാം സര്‍വമാനവാഃ
അതുകൊണ്ട് വിജയദശമിയുടെ ഈ പുണ്യസുദിനത്തിന് നമ്മുടെ മുമ്പില്‍ വിജയത്തിന്റെ പുതിയ ചക്രവാളം സ്പഷ്ടമായി കാണാനാകുന്നു. സമ്പൂര്ണലോകത്തിനും വഴികാട്ടിയാകാന്പോന്ന തരത്തില്‍ ഭാരതത്തിന്റെ ജീവിതം കരുപ്പിടിപ്പിക്കണം. ദേശ-കാല-പരിസ്ഥിതികള്‍ക്ക് അനുഗുണമായ, സമ്പൂര്‍ണ വിശ്വത്തെയും സമഗ്രമായി ഏകാത്മകവും ഭേദരഹിതവും സ്വാര്‍ത്ഥരഹിതവുമായ ദൃഷ്ടിയോടെ നോക്കുന്ന സമസ്ത കഴിവുകളോടുകൂടിയതും സര്വ്വാംഗസുന്ദരവുമായ ഭാരതത്തിന്റെ നൂതനമായ രൂപം സൃഷ്ടിക്കണം. സൃഷ്ടിയിലെ എല്ലാ വിവിധതകളെയും സ്വീകരിച്ച് സമന്വയത്തോടെ മുന്നോട്ടു നീങ്ങുന്നതില്‍ ഒരു മാതൃകയായി തീരണം. ഉത്തമമായ നീതിയോടുകൂടിയ സമ്പന്നതയോടെ, കരുണ, സേവ, പരോപകാരം, നിര്‍ഭയത എന്നിവ സഹിതമായി അജയ്യമായ കഴിവുറ്റ, പുരോഗതിയുടെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുമ്പോള്‍ എല്ലായിടത്തും നന്മയെയും ക്ഷേമത്തേയും സൃഷ്ടിക്കുന്ന ഭാരതത്തെ വേണം നാം നിര്‍മ്മിക്കാന്‍. ഏതൊരു ഭാരതത്തിന്റെ സല്പുത്രന്മാരെന്ന നിലക്ക് ലോകത്തമ്പാടുമുള്ള രാജ്യങ്ങളില്‍ ചെന്നുവസിക്കുന്ന ഭാരതമൂലവാസികളായ ജനങ്ങള്‍ അതതു രാജ്യങ്ങളുടെ മുമ്പില്‍ മാന്യതയുടെയും സ്വഭാവശുദ്ധിയുടെയും വാണിജ്യ മികവിന്റെയും ഉദാഹരണം കാഴ്ചവെക്കുന്നുവോ, കഴിവുറ്റ ആ ഭാരതത്തിന്റെ സാന്നിധ്യംകൊണ്ടുമാത്രം ലോകത്തെങ്ങുമുള്ള ഭാരതഭൂമിയിലെ പൂര്‍വ്വികരും സംസ്കാരവുമായി ബന്ധമുള്ള ആളുകള്‍ തങ്ങള്‍ സ്വയം നിര്‍ഭയരും സുരക്ഷിതരും ആണെന്നു കരുതി ജീവിക്കാന്‍ പോന്ന തരത്തിലുള്ള ഭാരതത്തെയാണ് നാം നിര്‍മ്മിക്കേണ്ടത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: