ദൈവത്തിന്റെ സ്വന്തം നാട് എന്ന് ബ്രാന്‍ഡില്‍ ആഗോള പ്രശസ്തിയാര്‍ജ്ജിച്ച കേരളം ഇന്ന് പിശാചിന്റെ സ്വന്തം നാടായി മാറിക്കൊണ്ടിരി ക്കുകയാണ്. ധനാര്‍ത്തിയും രക്തദാഹവും സിരകളില്‍ വ്യാപിക്കുമ്പോള്‍ ബന്ധങ്ങളുടെ പവിത്രത അപ്രത്യക്ഷമാകുന്നു. കുട്ടികള്‍ ലാളിക്കപ്പെടേണ്ടവരാണ്. പീഡിപ്പിക്കപ്പെടേണ്ടവരല്ല എന്നോ, അവര്‍ ഭാരതത്തിന്റെ ഭാവി പൗരന്മാരാകേണ്ടവരാണെന്നോ ഉള്ള ചിന്ത ഇന്ന് രക്ഷിതാക്കളില്‍നിന്നും ഗുരുനാഥന്മാരില്നിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞു. ‘മാതാ പിതാ ഗുരു ദൈവം’ എന്ന ചൊല്ലുപോലും ഇന്ന് പരിഹാസ്യമാണ്. മാതാവും പിതാവും ഗുരുനാഥനും കുട്ടികളെ ശാരീരികമായും മാനസികമായും ലൈംഗികമായും പീഡിപ്പിക്കുന്നു എന്നത് ഇന്ന് വാര്‍ത്തപോലും ആകുന്നില്ല.
കഴിഞ്ഞവര്‍ഷം ചൈല്ഡ്ലൈന് രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരത്തുനിന്ന് 487 ബാലപീഡനക്കേസും മലപ്പുറത്തുനിന്ന് 112 ലൈംഗിക പീഡനക്കേസുമാണ്. ശാരീരിക പീഡനം, മാനസികപീഡനം, അവഗണന, ബാലവേല, ബാലഭിക്ഷാടനം മുതലായ എല്ലാ പീഡനങ്ങളും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അരങ്ങേറുന്നു.
ഇപ്പോള്‍ യുകെജി വിദ്യാര്‍ത്ഥിയെ അധ്യാപിക പട്ടിക്കൂട്ടിലടച്ച് ശിക്ഷിച്ചത് അടുത്തിരുന്ന കുട്ടിയോട് സംസാരിച്ചതിനാണ്. പ്രിന്‍സിപ്പല്‍ ശശികല നോക്കിനില്‍ക്കെയാണ് ഈ സംഭവം നടന്നത് എന്ന വസ്തുത അവരും ആ തീരുമാനത്തോട് യോജിച്ചു എന്നതാണല്ലോ. ഒരു യുകെജി വിദ്യാര്‍ത്ഥി സഹപാഠികളുടെയും മറ്റ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും കാഴ്ചവസ്തുവായി പട്ടിക്കൂട്ടില്‍ കിടക്കുന്നത് ആ കുട്ടിയില്‍ ഉണ്ടാക്കാന്‍ പോകുന്ന മാനസികാഘാതം മനസിലാക്കാന്‍ പോലും സ്ത്രീയായി ജനിച്ച് രാക്ഷസിയായി മാറിയ പ്രിന്‍സിപ്പലിനറിയില്ല.
കുടപ്പനക്കുന്ന് ഇളയമ്പള്ളിക്കോണം ജോമോന്റെ മകനെയാണ് സ്കൂളിനോട് ചേര്‍ന്നുള്ള പട്ടിക്കൂട്ടില്‍ അടച്ചത്. സ്കൂളില്‍ എന്തിന് പട്ടിക്കൂട് എന്ന വിദ്യാഭ്യാസമന്ത്രിയുടെ ചോദ്യം പ്രസക്തമാണ്. ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പ് ഉന്നതര്‍ ശശികലയെ സസ്പെന്റ് ചെയ്യുകയും ജില്ലാ കളക്ര്‍ ഈ ഓപ്പണ്‍ സ്കൂള്‍ അടയ്ക്കുകയും ചെയ്തു. തന്റെ അനുജന് പട്ടിക്കൂട്ടില്‍ അടയ്ക്കപ്പെട്ടത് സഹോദരി പ്രിന്‍സിപ്പലിനോട് പറഞ്ഞപ്പോള്‍ മിണ്ടിയാല്‍ വായില്‍ കോല് കുത്തിയിറക്കും എന്നായിരുന്നു ഭീഷണി. കേരളം പ്രാകൃത ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണോ?
ഇതിന് മുമ്പ് കാലില്‍ വ്രണവുമായി സ്കൂളില്‍ എത്തിയ കുട്ടിയെ നോട്ട്ബുക്ക് എറിഞ്ഞ് പരിക്കേല്‍പ്പിച്ചിരുന്നു. കുട്ടികളെ മാനസികമായും ശാരീരികമായും സ്കൂള്‍ അധികൃതര്‍ ആസൂത്രിതമായാണ് പീഡിപ്പിക്കുന്നതെന്ന് കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. യുകെജി വിദ്യാര്‍ത്ഥി അഭിലാഷിനെ പട്ടിക്കൂട്ടില്‍ ഇട്ട സമയത്ത് റോഡില്‍ക്കൂടി പോകുന്നവര്‍ കാണാതിരിക്കാന്‍ ഓലകൊണ്ട് മറച്ചിരുന്നത്രേ.
ആലപ്പുഴ സര്‍ക്കാര്‍ യുപി സ്കൂളില്‍ യൂണിഫോം ധരിക്കാതെ എത്തിയ വിദ്യാര്‍ത്ഥികളെക്കൊണ്ട് മൂത്രപ്പുര കഴുകിച്ചതും സ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു. ശുചിത്വബോധം വളര്‍ത്താനാണ് താനിത് ചെയ്തതെന്ന് പറയുമ്പോള്‍ അത് യൂണിഫോം ധരിക്കാതെ വന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ശുചിത്വബോധം മതിയോ എന്ന ചോദ്യമുയര്‍ത്തുന്നു.
ആദിമസമൂഹം മാതൃപ്രധാനമായിരുന്നു എന്ന് മോര്ഗന്, ബേ ഹൊവര്‍ തുടങ്ങിയ ചരിത്രഗവേഷകരുടെ പഠനം സ്ഥിരീകരിക്കുന്നു. ഗോത്രങ്ങള്‍ അറിയപ്പെട്ടിരുന്നത് അമ്മമാരിലൂടെയാണ്. എന്നാല്‍ ഇന്ന് സ്ത്രീത്വം, മാതൃത്വം മുതലായവ രാക്ഷസീയതയുടെ പ്രതീകമായി മാറുകയാണോ എന്ന ചോദ്യം ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്നു. പുത്തന്‍ സമ്പദ്ക്രമം സ്ത്രീയെ മാത്രമല്ല, കുട്ടികളെയും വില്പ്പനവസ്തുവാക്കി. മാനുഷികബന്ധങ്ങള്‍, സ്നേഹം, ദയ, പ്രേമം മുതലായ ഉദാത്ത മാനസിക വികാരങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വിലയില്ലാതായി.
സ്കൂളില്‍ കുട്ടികളെ അയക്കുന്നത് വിദ്യാഭ്യാസം നേടാന്‍ മാത്രമല്ല, അവരുടെ സ്വഭാവ രൂപീകരണത്തിനുംകുടിയാണ്. പക്ഷെ ഇത്തരം രാക്ഷസീയത ഉള്ളില്‍ പുലര്‍ത്തുന്ന അധ്യാപികമാര്‍ അവരില്‍ മാനസിക വൈകല്യമാണ് കുത്തിനിറയ്ക്കുന്നത്. കുറ്റബോധവും അപമാനഭാരവും അവന്റെ ജീവിതത്തെ തന്നെ വക്രവല്ക്കരിക്കും.
അനവധി പരാതികള്‍ ലഭിച്ചിട്ടും പോലീസ് നടപടി എടുത്തില്ല. ഒടുവില്‍ ജനപ്രക്ഷോഭം ശക്തമായപ്പോഴാണ് പോലീസ് പ്രിന്‍സിപ്പല്‍ ശശികലയെ അറസ്റ്റുചെയ്തത്.
കുട്ടികളെ തല്ലാന്‍ പോലും പാടില്ല എന്ന കോടതിവിധി അട്ടിമറിച്ച് തല്ലാതെ കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച അധ്യാപികയെയും അതിന് മൗനസമ്മതം മൂളിയ പ്രിന്‍സിപ്പലിനെയും ശക്തമായ ശിക്ഷക്ക് വിധേയമാക്കേണ്ടതാണ്. ആലപ്പുഴയില്‍ യൂണിഫോം ധരിക്കാതെ വന്നവരെക്കൊണ്ട് മൂത്രപ്പുര കഴുകിച്ച പ്രധാനാധ്യാപികക്ക് സസ്പെന്ഷന് നല്കി ശിക്ഷാവിധേയമാക്കി.
ബാലപീഡനക്കേസില്‍ തിരുവനന്തപുരമാണ് മുന്നില്‍. ലൈംഗികപീഡനത്തില്‍ മലപ്പുറവും. ചൈല്‍ഡ് ലൈന്‍ രജിസ്റ്റര്‍ചെയ്ത കേസുകള്‍തന്നെ ബാലപീഡനം ഇരട്ടിയായി വര്‍ധിക്കുന്നതായി തെളിയുന്നു. ചൈല്‍ഡ് ലൈനില്‍ ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും പോലീസില്‍ ഇതില്‍ 30 ശതമാനം പോലും രജിസ്ററര്‍ ചെയ്തിട്ടില്ലത്രെ.
ബാലപീഡനത്തില്‍ ലൈംഗികപീഡനം, ശാരീരികപീഡനം, മാനസികപീഡനം, അവഗണന, ബാലവേല, ബാലഭിക്ഷാടനം എന്നിവ രജിസ്റ്റര്‍ ചെയ്താലും രക്ഷിതാക്കളുടെ സമ്മര്‍ദ്ദം മൂലം ഇത് പോലീസിന് കൈമാറ്റപ്പെടുന്നില്ല എന്നു മാത്രമല്ല രക്ഷിതാക്കള്‍ മക്കളെക്കൊണ്ട് മൊഴി മാറ്റി പറയിപ്പിക്കുകയും ചെയ്യിക്കുന്നു.
ബാലപീഡനത്തെയും സ്ത്രീപീഡനത്തെയുംപറ്റി വ്യാപകമായ ചര്‍ച്ചകളും പ്രതിഷേധങ്ങളും സംവാദങ്ങളും നടക്കുന്നു. കുട്ടിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവത്തിനെതിരെയും ജനപ്രക്ഷോഭം ഉയര്‍ന്നപ്പോള്‍ നിസ്സംഗതയോടെ നടന്നുവരുന്ന പ്രിന്‍സിപ്പലിന്റെ ദൃശ്യം ടിവിയില്‍ തെളിഞ്ഞു. കോടതികളും പോലീസും ഭരണാധികാരികളുമെല്ലാം ഇതിനെതിരെ സജീവമായി രംഗത്തുണ്ടെങ്കിലും സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം ഇന്നും സുരക്ഷിതമല്ല. മദ്രസ്സകളില്‍ കുട്ടികള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയാണെങ്കില്‍ സാധാരണ സ്കൂളിലെ നിര്‍ദ്ദയരായ അധ്യാപകര്‍ കുട്ടികളെ പീഡന ഉപകരണങ്ങളായാണ് കാണുന്നത്.
നിര്‍ഭയ പദ്ധതിയില്‍ കോടികള്‍ പ്രഖ്യാപിച്ച മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ആ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ ഒരു രൂപപോലും ചെലവാക്കിയില്ല. സര്‍ക്കാര്‍ ഈവിധം നിസ്സംഗത പുലര്‍ത്തുമ്പോള്‍ അധ്യാപകര്‍ കുട്ടികളുടെ പീഡകരായി മാറുന്നു. പണ്ട് ഒമ്പതാംക്ലാസില്‍ ”ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം, പാവമാമെന്നെ നീ കാക്കുമാറാകണം, എന്നുള്ളില്‍ നന്മയുണ്ടാകിടണം” മുതലായ വരികളോടെ ക്ലാസുകള്‍ തുടങ്ങിയിരുന്നതെങ്കില്‍ ആധുനിക വിദ്യാഭ്യാസരംഗത്ത് നന്മയല്ല, തിന്മയാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത്. പട്ടിക്കൂട്ടിലടച്ച നാലുവയസ്സുകാരന്റെ അവബോധമനസ്സില്‍ അധ്യാപകരെപ്പറ്റിയുള്ള ചിത്രമെന്തായിരിക്കും? വിദ്യാഭ്യാസത്തിനോടുള്ള വൈമുഖ്യമല്ലേ അവനില്‍ നാമ്പിടുക?
ബാലാവകാശനിയമം ശക്തമാണ്. ചൈല്‍ഡ് ലൈന്‍ കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. വീട്ടിലും സ്കൂളിലും കുട്ടികള്‍ നേരിടുന്ന പീഡനങ്ങള്‍ അവര്‍ തുറന്നുപറയുന്നത് ചൈല്ഡ്ലൈന് കൗണ്‍സലിംഗിലാണ്.
സ്വന്തം വീട്ടില്‍ മനസ്സുതുറക്കാനാകാത്ത സ്ഥിതി, സ്കൂളില്‍ ലഭിക്കുന്നത് ക്രൂരമായ അവഹേളനവും ശിക്ഷയും. ഇങ്ങനെ ഒരു വ്യവസ്ഥിതി സാംസ്കാരിക കേരളത്തില്‍ വളരുമ്പോള്‍ ഏറ്റവും പ്രാകൃത സംസ്ഥാനമെന്ന് കരുതപ്പെടുന്ന ബീഹാറിനെ ഇപ്പോള്‍ പിശാചിന്റെ നാടായി മാറുന്ന കേരളം പിന്നിലാക്കുകയല്ലേ. 2012-13 വര്‍ഷത്തില്‍ 1819 ബാലപീഡനം രജിസ്റ്റര്‍ ചെയ്തപ്പോള്‍ കഴിഞ്ഞവര്‍ഷം ഇത് 3186 ആയി.
ജന്മിത്ത സാമ്പത്തികഘടന മുതലാളിത്ത ജനാധിപത്യത്തിന് വഴിമാറി. സ്ത്രീകളും കുട്ടികളും എവിടെയും ഏത് സമയത്തും ആരാലും ആക്രമിക്കപ്പെടാം എന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ഇപ്പോള്‍ ഭാവിപൗരന്മാരായ കുട്ടികള്‍ വിദ്യ അഭ്യസിക്കാനും സ്വഭാവരൂപീകരണത്തിനും സ്കൂളില്‍ പോകുമ്പോള്‍ പൈസ കൊടുത്ത് ജോലി നേടിയ അധ്യാപകര്‍ക്ക് അവരോട് പ്രതിബദ്ധതയില്ല. ഒരു സാമ്രാജ്യത്തിന്റെ ഭാവിയാണ് തങ്ങള്‍ രൂപപ്പെടുത്തേണ്ടത് എന്ന അവബോധമില്ല. ഇന്ന് സ്കൂളുകളെയും കോളേജുകളെയും ചുറ്റിപ്പറ്റി പെണ്‍വാണിഭ സംഘങ്ങളും റാക്കറ്റുകളും വ്യാപകമാകുന്നു. മയക്കുമരുന്ന് ഇന്ന് സ്കൂളില്‍ വ്യാപകമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് തടയാന്‍ ഒരു ഭരണാധികാരിയും മുന്നോട്ടുവരുന്നില്ല. മദ്യം, മയക്കുമരുന്ന്, ലൈംഗിക അരാജകത്വം, സാംസ്കാരിക ജീര്‍ണ്ണത മുതലായവ വ്യാപിക്കുമ്പോള്‍ അത് സ്കൂളുകളിലേക്കും വ്യാപിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അധ്യാപകരാണ്. രക്ഷിതാക്കള്‍ ഇന്ന് അവരുടെ ലോകത്ത് വിഹരിക്കുമ്പോള്‍ കുട്ടികള്‍ അനാഥത്വത്തിലാകുകയല്ലേ?
ഇതിനെതിരെ സമൂഹ മനഃസാക്ഷി ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. പിഞ്ചുകുഞ്ഞുങ്ങളുടെ സുരക്ഷിതത്വം, ഭാവി എന്നിവ രാക്ഷസ മനസ്ഥിതി പുലര്‍ത്തുന്നവര്‍ക്ക് വിട്ടുകൊടുക്കാതെ ബാലാവകാശ കമ്മീഷനും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: