‘മാതാ, പിതാ, ഗുരു, ദൈവം’ എന്നായിരുന്നു പണ്ട് ബാല്യകാലത്ത് കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഇന്ന് കാലം മാറി, കഥമാറി. ഇപ്പോള്‍ മകളെ ബലാത്സംഗം ചെയ്യുന്ന അച്ഛനും മകളെ പെണ്‍വാണിഭത്തിന് വില്‍ക്കുന്ന അമ്മയും വിദ്യാര്‍ത്ഥിനിയെയും വിദ്യാര്‍ത്ഥിയെപ്പോലും ബലാത്സംഗം ചെയ്യുന്ന അധ്യാപകനും താരമാകുന്ന കലികാലത്ത് ദൈവം എവിടെ?
എന്റെ വീട്ടിലെ സ്വീകരണമുറിയില്‍ വലിയ രാജ്യസ്നേഹിയും സ്വാതന്ത്ര്യ ദാഹിയുമായിരുന്ന അച്ഛന് വെച്ചിരുന്നത് ഗാന്ധിജിയുടെയും നെഹ്റുവിന്റെയും സരോജിനി നായിഡുവിന്റെയും കമലാദേവി ചതോപാധ്യയുടെയും മോത്തിലാല്‍ നെഹ്റുവിന്റെയും മറ്റും ഫോട്ടോകളായിരുന്നു. മഴപെയ്യുമ്പോള്‍ നേരംപോകാന്‍ മാര്‍ഗമില്ലാതെ എന്റെ കണ്ണുകള്‍ ഈ മഹാന്മാരുടെ ഫോട്ടോകളില്‍ മാറിമാറി സഞ്ചരിക്കുമായിരുന്നു. അങ്ങനെ അവര്‍ എന്റെയും മാതൃകകളായി.
ഞാന്‍ പഠിക്കാന്‍ ഹൈദരാബാദില്‍ പോയിരുന്ന കാലത്ത് നെഹ്റു ഹൈദരാബാദില്‍ വരികയുണ്ടായി. ഞാനും എന്റെ അടുത്ത ബന്ധു സതിയും നെഹ്റുവിന്റെ വരവുംകാത്ത് ഒരു വൃക്ഷത്തണലില്‍ നിന്നു. നെഹ്റുവിന്റെ കാര്‍ കടന്നുപോയപ്പോള്‍ അദ്ദേഹം ഒരു റോസാപ്പൂവ് ഞങ്ങളുടെ നേരെ എറിഞ്ഞു. സതി അത് ഒരു അമൂല്യവസ്തുവിനെപ്പോലെ നെഞ്ചോടുചേര്‍ത്ത് അവളുടെ അകാലമരണം വരെ സൂക്ഷിച്ചതായി ഞാന്‍ ഓര്‍ക്കുന്നു.
മാവോയിസ്റ്റ് അനുകൂലിയായ അരുന്ധതീ റോയ് താനാണ് ലോകത്തിലെ ഏറ്റവും വലിയ എഴുത്തുകാരി എന്ന് വിശ്വസിക്കുന്നു. ഗാന്ധിയും നെഹ്റുവും അംബേദ്ക്കറുമെല്ലാം ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയവരാണ്. ഗാന്ധിജി രക്തസാക്ഷിയുമായി. എന്നിട്ടും അരുന്ധതി ഇപ്പോഴും ഗാന്ധിജിയെ പുച്ഛിക്കുന്നു!
ഗാന്ധിജിയും നെഹ്റുവും മറ്റും ജീവിച്ചിരുന്ന കാലഘട്ടത്തില്‍ നമുക്ക് മാതൃകകളുണ്ടായിരുന്നു. അവര്‍ ജനങ്ങള്‍ക്ക് ലക്ഷ്യബോധം നല്കി. പക്ഷേ ഇന്നത്തെ നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ആര്‍ക്കാണ് മാതൃകയാവുക? രാഷ്ട്രീയം എന്നാല്‍ പണം നേടാനുള്ള വഴി എന്നായതോടെ ഇന്ന് നേതാക്കള്‍ തെരഞ്ഞെടുപ്പിന് നില്ക്കുന്നതും വാതോരാതെ പ്രസംഗിക്കുന്നതും ജനങ്ങളുടെ വാതിലില്‍മുട്ടി വോട്ട് അപേക്ഷിക്കുന്നതും എങ്ങനെയെങ്കിലും ജയിച്ച് പാര്‍ലമെന്റിലും നിയമസഭയിലുമെത്തി ആസ്തി വര്‍ധിപ്പിക്കാനും അവനവനെ സേവിക്കാനുമാണ്. എന്നാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ ഈ ചിത്രത്തിന് സാവധാനത്തിലാണെങ്കിലും മാറ്റം വരികയാണ്. ജനങ്ങള്‍ക്ക് മുന്നില്‍ വലിയൊരു മാതൃകയാവാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്.
അടുത്തയിടെ ഒരു മലയാള ദിനപത്രം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് അഞ്ചുവര്‍ഷം കൊണ്ട് ജനപ്രതിനിധികളുടെ ആസ്തി 40 കോടിയില്‍നിന്നും 123 കോടിയായിരിക്കുന്നുവത്രെ. രാഷ്ട്രീയ സംശുദ്ധിയെപ്പറ്റിയും ജനങ്ങളോടുള്ള പ്രതിബദ്ധതയെക്കുറിച്ചും വാതോരാതെ പ്രസംഗിച്ചത് സ്വയം പരിശുദ്ധനായി പ്രഖ്യാപിച്ച പി.സി.ജോര്‍ജിന്റെ വരുമാനം 30 ലക്ഷത്തില്‍ നിന്നും മൂന്നുകോടിയായി! മന്ത്രിമാരുടെ സ്വത്തുവിവരം ജനങ്ങളെ അറിയിക്കും എന്ന് അധികാരമേറ്റശേഷം നടത്തിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി. അവരെ പഴിപറയാനാകുകയില്ലല്ലോ. കോടിയില്‍നിന്നും കോടികളിലേക്ക് ആസ്തി വര്‍ധിക്കുമ്പോള്‍ കീറ ജുബ്ബയും മുണ്ടും ഉടുത്ത് ജനങ്ങളുടെ മുന്നില്‍ച്ചെന്ന് പരമസാത്വികനെന്നപോലെ വോട്ട് ചോദിക്കാനും പറ്റില്ലല്ലോ.
ഓരോ വര്‍ഷവും സപ്തംബര്‍ 12 നകം സ്വത്തുവിവരം വെബ്സൈറ്റ് വഴി പ്രഖ്യാപിക്കാനായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനം. സപ്തംബര്‍ 15 ആയിട്ടും വെബ്സൈറ്റില്‍ ഒരു രാഷ്ട്രീയക്കാരുടെയും ആസ്തി വന്നില്ല. കഴിഞ്ഞ വര്‍ഷം കൃഷിമന്ത്രി കെ.പി.മോഹനന്, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍, ജലവിഭവവകുപ്പ് മന്ത്രി പി.ജെ.ജോസഫ് എന്നിവരൊഴികെ മറ്റു മന്ത്രിമാര്‍ സ്വത്തുവിവരം വെളിപ്പെടുത്തിയിരുന്നു.
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വരുമാനം അഞ്ചുവര്‍ഷംകൊണ്ട് മൂന്നിരട്ടിയിലേറെ വര്‍ധിച്ചു എന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 2006 ല്‍ എംഎല്‍എമാരായി 2011 ല്‍ വീണ്ടും മത്സരിച്ച ഇവരുടെ വരുമാനം അഞ്ചുവര്‍ഷംകൊണ്ട് 40 കോടിയില്‍ നിന്നും 123 കോടിയായി. പി.സി.ജോര്‍ജിന്റെ വരുമാനം അഞ്ചുവര്‍ഷംകൊണ്ട് 39 ലക്ഷത്തില്‍നിന്നും മൂന്നുകോടിയായാണ് ഉയര്‍ന്നത്. സത്യസന്ധതയുടെ പ്രതിരൂപമെന്ന് വിചാരിച്ചിരുന്ന സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ വരുമാനവും 17 ലക്ഷത്തില്‍നിന്നും 1.40 കോടിയായി! മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും സ്വത്ത് മൂന്ന് മടങ്ങായി വര്‍ധിച്ചു. ഇതെങ്ങനെ? മാതൃകാ സംസ്ഥാനമെന്ന് ഘോഷിക്കപ്പെട്ട കേരളം ഇന്ന് അഴിമതിയുടെയും ഭരണമില്ലായ്മയുടെയും മാഫിയാ ഭരണത്തിന്റെയും കൂത്തരങ്ങായി മാറിയതും ഈ രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വര്‍ധനയും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ എന്താണ് ആ ബന്ധത്തിന്റെ സ്വഭാവം?
കേരളത്തില്‍ മാഫിയകള്‍ ഇന്ന് ശക്തമാണെന്ന് മാത്രമല്ല, അവര്‍ക്ക് രാഷ്ട്രീയ സ്വാധീനവുമുണ്ട്. പരിസ്ഥിതി വിനാശകരമായ ക്വാറികള്‍ക്ക് അനുമതി നല്കുന്ന മന്ത്രിക്ക് ക്വാറി മാഫിയയുടെ കയ്യയച്ച ധനസഹായം ലഭിക്കുമെന്ന് ആര്‍ക്കാണറിയാത്തത്? കേരളത്തില്‍ ഭൂമാഫിയയും ശക്തമാണ്. ഹാരിസണ്‍ ഭൂമി ഇടതുസര്‍ക്കാരിന്റെ കാലത്തു തിരിച്ചുപിടിച്ചു എന്നാണ് കൊട്ടിഘോഷിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ഹാരിസണ്‍ കമ്പനിക്ക് ആ ഭൂമി ദയാപൂര്‍വം തിരിച്ചുനല്‍കിയതിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നോ? ഇന്ന് ഭൂമാഫിയകളുടെ സ്വാധീനം വിപുലമാണ്. അട്ടിമറിയുടെ ഇരിപ്പിടമായ വില്ലേജാഫീസുകള്‍ മുതല്‍ മന്ത്രിതലംവരെയുള്ള ഈ സ്വാധീനം ഉപയോഗിച്ചാണ് നദികളിലെ മണലൂറ്റുന്നതും തരിശുനിലങ്ങള്‍ മാത്രമല്ല കൃഷിയിടങ്ങളും ഭൂമാഫിയയ്ക്ക് വമ്പന്‍ ഫഌറ്റുകള്‍ നിര്‍മിക്കാന്‍ വിട്ടുനല്‍കുന്നതും. യാതൊരു സുരക്ഷാ ജാഗ്രതയുമില്ലാതെയാണ് ഇത് പണിയുന്നതെന്നുള്ള പരാതികള്‍ വിപുലമാണ്. മണ്ണെടുപ്പില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ അന്യന്റെ മതില്‍വരെ മണ്ണുതോണ്ടിയെടുത്ത് വീടിന് ഭീഷണി ഉയര്‍ത്താന്‍പോലും ഭൂമാഫിയക്ക് മടിയില്ല. കനാലില്‍നിന്നും ആരുടെയും അനുവാദമോ എതിര്‍പ്പോ ഇല്ലാതെ ഇവര്‍ മണല്‍ വാരുന്നതും വ്യാപകമാണ്.
ആലുവപ്പുഴയില്നിന്നും മണല്‍ വാരുന്നതിന് റവന്യൂ ഡിപ്പാര്‍ട്ടുമെന്റിന്റെ ഒത്താശയുള്ളതിനെപ്പറ്റി പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫസര്‍ സീതാരാമനോടൊപ്പം അവിടം സന്ദര്‍ശിച്ച് ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴ ലഭിക്കുമെന്നതിനാല്‍ ഇവിടെ പോലീസുകാര്‍ പോസ്റ്റിംഗ് ചോദിച്ചു വാങ്ങാറുണ്ട്. മലബാറിലുള്ള ചെക്പോസ്റ്റിലും പോലീസുകാര്‍ പോസ്റ്റിംഗ് ചോദിച്ചു വാങ്ങുന്നത് മദ്യമാഫിയ കടത്തുന്ന മദ്യം കണ്ടില്ലെന്ന് നടിക്കുവാനും കൈനിറയെ കറന്‍സി വരാനുമാണ്.
ഇപ്പോള്‍ കേരളത്തില്‍ മദ്യനിരോധനം പ്രഖ്യാപിച്ചശേഷം തമിഴ്നാട്ടിലെ വാറ്റുമാഫിയ സജീവമാണ്. ലഹരി വ്യവസായം ധനസ്രോതസ്സിന്റെ ഉറവിടമായതിനാല്‍ ഇതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനോ എക്സൈസ് വകുപ്പിനോ സാധിക്കുന്നില്ല, അതിന് ആഗ്രഹിക്കുകയോ ശ്രമിക്കുകയോ ചെയ്യുന്നില്ല. ബാറുകള്‍ പൂട്ടിയാല്‍ സംസ്ഥാനത്തിന് ചിറ്റൂര്‍ ലഹരി പകരുമത്രെ. ചിറ്റൂരില്‍നിന്ന് പ്രതിദിനം 11 ജില്ലകളിലേക്ക് 2,48,589 ലിറ്റര്‍ കള്ളാണ് പ്രതിദിനം കണ്ണൂര്‍, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലേക്കെത്തുന്നത്. 778 പെര്‍മിറ്റാണ് സംസ്ഥാന എക്സൈസ് അനുവദിച്ചിട്ടുള്ളത്, 1,65, 926 തെങ്ങുകളില്‍നിന്നും 1.5 ലിറ്റര്‍ കള്ള് മിനിമം ചെത്താനാകും. ചിറ്റൂരില്‍നിന്ന് ഏറ്റവും കൂടുതല്‍ കള്ള് കയറ്റി അയക്കുന്നത് കോട്ടയത്തേക്കാണ്. ബാറുകളും ബിവറേജസ് ഔട്ലെറ്റുകളും പൂട്ടുന്നതോടെ കള്ളിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തോട്ടംമേഖല തയ്യാറായിക്കഴിഞ്ഞു.
ഇപ്പോള്‍ മദ്യനിരോധനം പ്രഖ്യാപിച്ച കേരളത്തിലെ കുരുടന് മിശിഹാ മദ്യനിരോധനം ടൂറിസത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്കുന്നു. സുധീരന് ചോദിക്കുന്നത് വിദേശികള്‍ വരുന്നത് മദ്യപാനത്തിനല്ല കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനാണ് എന്നാണ്. ടൂറിസം വഴി കോടികളാണ് ഖജനാവിലെത്തുന്നത്. സ്വന്തം മകളെ മദ്രസ അധ്യാപകനുമായി ചേര്‍ന്ന് പീഡിപ്പിക്കുന്നവരുള്ള കേരളത്തില്‍ ടൂറിസ്റ്റുകളും പീഡന ഇരകളാകുന്നു. ടൂറിസം വഴി കേരളത്തിന് കഴിഞ്ഞവര്‍ഷം ലഭിച്ചത് 23,000 കോടി രൂപയാണ്. ടൂറിസ്റ്റുകള്‍ വരുന്നത് മദ്യം കഴിക്കാനല്ലെന്ന് ആദര്‍ശധീരനായ സുധീരന് കെപിസിസി പ്രസിഡന്റായതിന്റെ ആവേശത്തില്‍ പ്രഖ്യാപിക്കുമ്പോള്‍ തിരുവായ്ക്ക് എതിര്‍വായ് പാടില്ലല്ലോ. കേരളം ദൈവത്തിന്റെ നാടോ പിശാചിന്റെ നാടോ? മദ്യപാനം നിഷേധിച്ചാല്‍, ബാറുകളെല്ലാം അടച്ചുപൂട്ടിയാല്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടാകുമെന്ന് മദ്യനിരോധന വക്താക്കള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ കത്തോലിക്കാ സഭ പറയുന്നത് മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് വേണ്ടതെന്നാണ്. കേരളത്തിലെ 44 ശതമാനം റോഡപകടങ്ങളും 75 ശതമാനം വിവാഹമോചനങ്ങളും മദ്യോപയോഗം മൂലമാണ്. ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് പറഞ്ഞിരുന്നത് തിരിച്ചറിയല്കാര്ഡുള്ളവര്ക്കെ മദ്യം കൊടുക്കാവൂ എന്നും കുട്ടികള്‍ക്ക് കൊടുക്കരുതെന്നും രാവിലെ 11 മണി കഴിയാതെ ബാറുകള്‍ തുറക്കരുതെന്നുമാണ്.
ഇവിടെ സാമുദായിക നേതാക്കള്‍ക്ക് അമിത പ്രാധാന്യം രാഷ്ട്രീയക്കാര്‍ നല്‍കുന്നത് അധികാരത്തില്‍ വരാനും അധികാരത്തില്‍ തുടരാനും സമുദായ പ്രീണനം വേണമെന്നതിനാലാണ്. അധികാരത്തില്‍ കയറിയാല്‍ മന്ത്രിസഭയില്‍ കയറിപ്പറ്റാന്‍ എല്ലാവരും ചങ്ങനാശ്ശേരി എന്‍എസ്എസ് ആസ്ഥാനത്തേക്ക് ജാതിഭേദമെന്യേ തീര്‍ത്ഥാടനം നടത്താറുമുണ്ട്. രാഷ്ട്രീയക്കാരുടെ അനധികൃത സ്വത്തു സമ്പാദനമാണ് ഇവിടെ വിഷയം. ഈവിധം കോടികള്‍ കൊയ്യുന്ന രാഷ്ട്രീയക്കാര്‍ക്ക് സമൂഹത്തിന് വേണ്ടിയോ കേരളത്തിനു വേണ്ടിയോ ടൂറിസം മേഖലയ്ക്കു വേണ്ടിയോ ഒന്നും ചെയ്യാതെ തങ്ങളുടെ ആസ്തി ഏതുവിധം വര്‍ധിപ്പിക്കണം എന്ന ചിന്ത മാത്രമാണുള്ളത്. പൊതുജനം കഴുതകളാണെന്നാണ് പറയാറുള്ളത്. പൊതുജനം എന്തുകൊണ്ട് ഈ വിശേഷണത്തിന് അര്‍ഹരാകുന്നു എന്ന് ചിന്തിക്കേണ്ട സമയമായില്ലേ? വോട്ടിനുവേണ്ടി ജനങ്ങള്‍ക്കു മുന്നില്‍ വിനയാന്വിതരായി പ്രത്യക്ഷപ്പെടുന്നവര്‍ അധികാരത്തിലെത്തിയാല്‍ അവരെ മറക്കും. പ്രതിപക്ഷനേതാവ് കിളിരൂര്‍ ശാരിയെ സന്ദര്‍ശിച്ചശേഷം പറഞ്ഞത് കുറ്റവാളിയെ കൈയ്യാമം വച്ച് നടത്തുമെന്നാണല്ലോ. വിഎസ് അധികാരത്തില്‍ കയറിയപ്പോള്‍ ശാരിയുടെ പിതാവിന് സന്ദര്‍ശനാനുമതി പോലും നിഷേധിച്ചു. ഇതാണ് ഇതാണ് സര്, കേരളത്തിന്റെ രാഷ്ട്രീയ പ്രതിബദ്ധത! ദൈവത്തിന്റെ നാട്ടിലെ പ്രബുദ്ധത!
പ്രതികരിക്കാൻ ഇവിടെ എഴുതുക: