ഭാരതത്തിന്റെ ആദ്യ ഗ്രഹാന്തര യാത്രാദൗത്യമായ മംഗള്യാന് ബുധനാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തുകയും ആദ്യസന്ദേശം അയച്ചുതുടങ്ങുകയും ചെയ്തതോടെ ആദ്യത്തെ ചൊവ്വാ ദൗത്യം തന്നെ, അതും ഏറ്റവും കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയാക്കിയ ആദ്യ രാജ്യമായി ഭാരതം ആഗോളതലത്തില്‍ വെന്നിക്കൊടി പാറിച്ചിരിക്കുന്നു. ”ഭാരതം ചരിത്രമെഴുതി” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചപ്പോള്‍ അത് 120 കോടി ജനങ്ങളുടെയും അഭിപ്രായമായിരുന്നു.
പണം ഏറ്റവും കുറച്ച് ചെലവാക്കിയാണ് ചൊവ്വാദൗത്യത്തില്‍ ഭാരതം ആഗോളപ്രശസ്തി നേടിയത്. വെറും 450 കോടിയാണ് മംഗള്യാനിന് വേണ്ടിവന്നത്. ശ്രീഹരിക്കോട്ടയില്‍നിന്നും 2013 നവംബര്‍ അഞ്ചിനാണ് മംഗള്യാന് വിക്ഷേപിച്ചത്. 207 ദിവസംകൊണ്ട് സൂര്യനെ പേടകം വലംവെച്ചുകഴിഞ്ഞു. അമേരിക്ക ഇതേ ദൗത്യം പൂര്‍ത്തിയാക്കിയത് അഞ്ചുകൊല്ലംകൊണ്ടാണ്. ഭാരതം ശാസ്ത്രരംഗത്തെ പിന്നോക്കക്കാരിയാണെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാലിന്ന് എങ്ങനെ ബഹിരാകാശ മേഖല കീഴടക്കാമെന്ന് ചൊവ്വാ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി നാലാമത്തെ ശക്തിയായതോടെ ഭാരതം തെളിയിച്ചിരിക്കുന്നു. 10 മാസംകൊണ്ട് 666 ദശലക്ഷം കിലോമീറ്ററാണ് മംഗള്യാന് തരണംചെയ്തത്. 440 ന്യൂട്രണ്‍ ലിക്വിഡ് എഞ്ചിനുകളാണ് ഐഎസ്ആര്‍ഒ പ്രകാശമാനമാക്കിയത്. എഞ്ചിന്റെ സ്പീഡ് കുറയ്ക്കുകയും ചെയ്തു. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് മംഗള്‍യാനിലുള്ളത്. ഇന്‍ഫ്രാറെഡ് തരംഗസഹായംകൊണ്ട് വിവരശേഖരണം, ഹൈഡ്രജന്റെ സാന്നിധ്യം പഠിക്കാന്‍ ആല്‍ഫ, മിഥൈല്‍ സാന്നിധ്യം നോക്കാന്‍ മിഥൈല്‍ സെന്‍സര്‍ മുതലായവ.
മംഗള്‍യാന്റെ വിജയം ശ്രീഹരിക്കോട്ടയെയും ആഗോളതലത്തില്‍ പ്രശസ്തമാക്കിയത് അസാധ്യമെന്ന് കരുതിയിരുന്നത് സാധ്യമാക്കിയതിനാണ്. ”ഭാരതം ചരിത്രമെഴുതി” എന്ന് പ്രധാനമന്ത്രി ഉദ്ഘോഷിച്ചത് ഏത് ഭാരതീയനും സന്തോഷം പകരുന്ന കാര്യമാണ്. ഐഎഎസ്ആര്‍ഒയുടെ ഈ വിജയത്തിനൊപ്പം അണിചേരാന്‍ ആഗ്രഹിക്കാത്ത ഭാരതീയന് ഉണ്ടാവില്ല. ചൊവ്വാ ദൗത്യത്തില്‍ ചൈനയുടെ പരാജയത്തിനുശേഷം ഏഷ്യയിലെ ആദ്യത്തെ രാജ്യമാണ് ഇപ്പോള്‍ ഈ ഹര്‍ഷാരവം മുഴക്കുന്നത്. ഇപ്പോള്‍ നരേന്ദ്ര മോദി ഭാരതത്തിന്റെ അഞ്ച് പതിറ്റാണ്ട് നീണ്ട ബഹിരാകാശ പരിപാടി വികസിപ്പിക്കാനുള്ള ത്വരയിലാണ്.
അപരിഷ്കൃതരാജ്യമെന്നും അന്ധവിശ്വാസികളുടെ നാടെന്നും മറ്റും പ്രചരിപ്പിച്ച് അടിമയാക്കിയ ബ്രിട്ടന്റെ നിര്‍ഗ്ഗമനത്തിന് ശേഷം ഭാരതം സ്വന്തം കാലില്‍നിന്ന് എന്തെല്ലാം നേടി! എത്ര റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു! ഇപ്പോള്‍ ശാസ്ത്രത്തിന്റെ മേഖലയിലും റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു. ഇനി ഒരു പേടകം എങ്ങനെ ചുരുങ്ങിയ ചെലവില്‍ ഭ്രമണപഥത്തില്‍ എത്തിക്കാമെന്ന പാഠവും ഭാരതം മംഗള്യാനില്ക്കൂടി ലോകത്തെ പഠിപ്പിക്കുന്നു. നാസ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച പത്താമത്തെ ചൊവ്വാ പര്യവേഷണ വാഹനമായ മാവന് യാത്ര തുടങ്ങിയത് 2013 നവംബര്‍ 18 നാണെങ്കിലും ഭ്രമണപഥത്തില്‍ എത്തിയത് 2014 സപ്തംബര്‍ 21 നായിരുന്നു.
ചൊവ്വയുടെ അന്തരീക്ഷ പഠനമാണ് ഭാരതീയ ശാസ്ത്രജ്ഞന്മാരുടെ പ്രഥമലക്ഷ്യം. ചൊവ്വ വാസയോഗ്യമാണോ എന്നാണ് പരിശോധിക്കുക. ഭൂമിയുമായി തട്ടിച്ചുനോക്കുമ്പോള്‍ സൂര്യനില്‍നിന്നും പ്രവഹിക്കുന്ന ഹാനികരമായ വികിരണങ്ങളെ തടയാന്‍ പ്രാപ്തമാണ് ചൊവ്വയുടെ അന്തരീക്ഷം. ഭൂമിയുടെ ഏക ഉപഗ്രഹം ചന്ദ്രനാണെങ്കില്‍ ചൊവ്വക്ക് ഫോബോസ്, ഡിമോ എന്നീ രണ്ട് ഉപഗ്രഹങ്ങളുണ്ട്. കൃത്യമായി എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയാല്‍ 10 മാസത്തോളം മംഗള്യാന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉണ്ടാകും. ചൊവ്വയുടെ ഉപരിതലത്തിന്റെ പ്രത്യേകതകള്‍ ധാതുസമ്പത്ത്, അന്തരീക്ഷം, ജീവന്റെയും ജലത്തിന്റെയും സാധ്യതകള്‍ മുതലായ വിവരങ്ങളും ശേഖരിക്കണമെന്ന് മംഗള്യാന് ലക്ഷ്യമിടുന്നു. സയന്‍സ് ഫിക്ഷന്‍ എന്നും മനുഷ്യര്‍ക്ക് ഹരമാണ്. ഭാവനാസൃഷ്ടിയായ ചൊവ്വയിലെ മനുഷ്യന്റെ രൂപം നമ്മുടെ അഭ്രപാളികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നാം ശ്വാസമടക്കിപിടിച്ച് അത് വീക്ഷിക്കാറുണ്ട്. ഇപ്പോള്‍ മംഗള്‍യാന്റെ ഈ വിജയം നമ്മുടെ ഭാവനയെ വീണ്ടും ഉണര്‍ത്തുകയാണ്. ചൊവ്വ എന്ന നിഗൂഢത നിറഞ്ഞ ചുവന്ന ഗ്രഹത്തെ മംഗള്യാന് ദുര്ഗ്രഹമല്ലാതാകും എന്ന പ്രതീക്ഷയോടെ ഭാരതവും ലോകവും ശ്വാസമടക്കി കാത്തിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: