നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഭരണ-പ്രതിപക്ഷ ഭേദമെന്യേ ദേശീയ പാര്‍ട്ടികളുടെ കണ്ണുതുറപ്പിക്കേണ്ട അംശങ്ങള്‍ ജനവിധിയിലുണ്ട്. ജനങ്ങള്‍ ബിജെപിയെ കൈവിട്ടുവെന്നുള്ള കോണ്‍ഗ്രസ്സ് പ്രതികരണം അര്‍ത്ഥശൂന്യവും അതിശയോക്തിപരവുമാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളെ ദേശീയ രാഷ്ട്രീയത്തിന്റെ അളവുകോലായി ഇന്ത്യന്‍ രാഷ്ട്രീയം കണക്കാക്കാറില്ല. ഇക്കാരണം കൊണ്ടുതന്നെയാണ് ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും ഉന്നത ദേശീയ നേതാക്കന്മാര് ഉപതെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു പോകാതിരുന്നത്.
യഥാര്‍ത്ഥത്തില്‍ പ്രാദേശിക വിഷയങ്ങളും സംസ്ഥാനതല പ്രശ്നങ്ങളുമൊക്കെയാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കാറുള്ളത്. നരേന്ദ്ര മോദി ഭരണത്തിനെക്കുറിച്ചുള്ള വിലയിരുത്തലായി ഇതിലുള്‍പ്പെട്ട ജനവിധിയെ കണക്കാക്കാന്‍ പാടില്ല. പ്രാദേശിക രാഷ്ട്രീയം മുഴച്ചുനിന്ന ഉപതെരഞ്ഞെടുപ്പു വിധികള്‍ കേന്ദ്ര ഭരണത്തിനെക്കുറിച്ചുള്ള വിധിയെഴുത്തായി കരുതേണ്ടതില്ലെന്ന് ബിജെപി തെരഞ്ഞെടുപ്പിനു മുന്‍പും വിധി വന്നശേഷവും അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്ധമായ നരേന്ദ്ര മോദി വിരോധത്താല്‍ വഴിതെറ്റിപ്പോയ ഒരുപറ്റം മാധ്യമപ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയെ ചെളിവാരിയെറിയാന്‍ ഇതൊരവസരമാക്കി മാറ്റിയിരിക്കയാണ്.
ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ ബിജെപിക്ക് യഥാര്‍ത്ഥത്തില്‍ ആഹ്ലാദം പകര്‍ന്നു നല്കുന്ന ഒന്നല്ല. പാര്‍ട്ടിയുടെ ജനപിന്തുണയ്ക്കോ പൊതുഅംഗീകാരത്തിനോ കാര്യമായ കോട്ടങ്ങളൊന്നും ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്നില്ല. എന്നാല്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍ വസ്തുതകള്‍ ആഴത്തില്‍ അളന്നുനോക്കാനും ആത്മപരിശോധന നടത്തി തന്ത്രങ്ങള്‍ പുനഃക്രമീകരിക്കാനും പാര്‍ട്ടി നിര്‍ബന്ധിതമാണ്. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം പ്രത്യാശയ്ക്കു വക നല്കുന്ന ഒന്നല്ല ഫലങ്ങള്‍. അവരുടെ തിരിച്ചുവരവിനും ദേശീയ ബദലാവാന്‍ ഉള്ള സാധ്യതകള്‍ക്കും ഉപതെരഞ്ഞെടുപ്പ് കനത്ത മങ്ങലേല്‍പ്പിച്ചിരിക്കയാണ്. സിപിഎമ്മിന് ഫലങ്ങള്‍ പാര്‍ട്ടിയുടെ അടിത്തറപോലും കുളംതോണ്ടിയ അവസ്ഥയാണ് പതിച്ചു നല്‍കിയിട്ടുള്ളത്.
ബിജെപിക്ക് പത്തു സംസ്ഥാനങ്ങളിലായി ഇപ്പോള്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ പകുതിയിലധികം സീറ്റുകള്‍ നഷ്ടപ്പെട്ടിരിക്കയാണ്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമായി ഉപതെരഞ്ഞെടുപ്പു നന്ന സംസ്ഥാനം ഉത്തരാഖണ്ഡാണ്. അവിടെ മൂന്നു സീറ്റുകളിലും ബിജെപിക്ക് ജയിക്കാനായില്ല. പിന്നീട് നടന്ന ബിഹാര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ പത്തില്‍ നാലു സീറ്റുകള്‍ മാത്രമേ ബിജെപിക്കു കിട്ടിയുള്ളൂ. ബാക്കി ആറു സീറ്റുകളിലും ആര്‍ജെഡി-ജെഡിയു സഖ്യം നേടി. കര്‍ണ്ണാടകയില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെയും ഫലം ബിജെപിയുടെ പ്രതീക്ഷക്കൊത്തായിരുന്നില്ല. എന്നാലിപ്പോള്‍ ഒന്‍പതു സംസ്ഥാനങ്ങളിലായി ഉണ്ടായിരുന്ന 25 സീറ്റുകളില്‍ പകുതിയിലധികം ബിജെപിക്കു നഷ്ടപ്പെട്ടിരിക്കുന്നു. സാമാന്യം തിരിച്ചടിയെന്നു വിശേഷിപ്പിക്കാവുന്ന അവസ്ഥയാണ് സിറ്റിങ് സീറ്റുകളിലെ പരാജയങ്ങള്‍ ബിജെപിക്കു നല്‍കിയിട്ടുള്ളത്.
കപട മതേതരവാദികള്‍ ഒത്തുകൂടി സംയുക്തമായി ബിജെപിക്കെതിരെ അണിനിരന്ന പ്രത്യേക സാഹചര്യം ഇപ്പോഴത്തെ ഉപെതരഞ്ഞടുപ്പുകളുടെ സവിശേഷതയാണ്. എല്ലാവരും ചേര്‍ന്ന് ബിജെപിക്കെതിരെ പടയണി തീര്‍ത്ത പരീക്ഷണത്തെ വലിയൊരളവോളം അതിജീവിച്ച് ബിഹാറിലും യുപിയിലുമൊക്കെ പിടിച്ചുനില്‍ക്കാനായത് നേട്ടം തന്നെയാണ്. ബിഹാറില്‍ ജെഡിയുവിനൊപ്പം നിന്നപ്പോള്‍ ബിജെപി ക്കുണ്ടായിരുന്ന ആറു സീറ്റുകളില്‍ നാലെണ്ണം വിജയിക്കാന്‍ കഴിഞ്ഞു. ഒരു സീറ്റില്‍ ബിജെപി വിമതന് രണ്ടാം സ്ഥാനത്തെത്തിയ സാഹചര്യം നിമിത്തം ആ സീറ്റു നഷ്ടപ്പെട്ടു. ബിഹാറിലെ ജാതി രാഷ്ട്രീയ ധ്രൂവീകരണം മൊത്തം വോട്ടിന്റെ എഴുപത് ശതമാനത്തിലധികം അവകാശപ്പെടത്തക്കവിധം മറുചേരിവഴി ശക്തമായി ഉയര്‍ന്നപ്പോള്‍ അതിനെ ബിജെപി അതിജീവിക്കയാണുണ്ടായത്. ജെഡിയു- ആര്‍ജെഡി-കോണ്‍ഗ്രസ്സ് കൂട്ടുകെട്ടിനെ നേര്‍ക്കുനേര്‍ നേരിട്ട് ബിജെപി ബിഹാറില്‍ പിടിച്ചുനിന്നതില്‍ ശക്തമായ രാഷ്ട്രീയം ഒളിച്ചുകിടപ്പുണ്ട്. എല്ലാവരും ഒത്തുചേര്‍ന്ന് എതിര്‍ത്താലും പിടിച്ചുനില്ക്കാനവുമെന്ന ആത്മവിശ്വാസം ബിജെപിക്ക് ബിഹാര്‍ നല്‍കിയിരിക്കുകയാണ്.
ഉത്തരപ്രദേശില്‍ പ്രാദേശിക കാരണങ്ങളാലാണ് ബിജെപിക്ക് സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്താനാവാതെ പോയത്. അവിടത്തെ പ്രബലശക്തിയായ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി മത്സര രംഗത്തുനിന്നും മാറി നിന്നുകൊണ്ട് എസ്പിക്ക് പിന്തുണ നല്‍കുകയായിരുന്നു. കോണ്‍ഗ്രസ്സും കളിക്കളമൊഴിഞ്ഞ് മൂലയാംസിംഗിന്റെ പാര്‍ട്ടിക്കൊപ്പം കൂടിയിരുന്നു. ജാതിമത സമവാക്യങ്ങളും അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടും നേര്‍ക്കുനേര്‍ ബിജെപിക്കെതിരെ പടയണി തീര്‍ത്ത സാഹചര്യമാണ് യുപിയില്‍ ദൃശ്യമായത്. നിധീഷ്-ലാലു കൂട്ടുകെട്ടിനും മായാവതി-മുലായം ബന്ധത്തിനും അല്‍പ്പായുസ്സേ ഉള്ളൂ എന്ന സത്യം രാഷ്ട്രീയ നിരീക്ഷകന്മാര് ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടുതല്‍ ഐക്യവും പ്രായോഗികതയും ബിജെപിയുടെ അകത്തളങ്ങളില്‍ അനിവാര്യമാണെന്ന വസ്തുതയിലേക്കും ഫലങ്ങള്‍ വിരല്‍ചൂണ്ടുന്നു. വാക്കുകള്‍ രാഷ്ട്രീയത്തില്‍ ബോംബിനേക്കാള്‍ തീവ്രതയുള്ളതാണ്. അത് എടുത്തുപയോഗിക്കുമ്പോള്‍ ശ്രദ്ധയും ജാഗ്രതയും പ്രായോഗികതയും വേണമെന്ന രാഷ്ട്രമീമാംസാ തത്വവും ഇവിടെ പ്രസക്തമാണ്.
ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ ബിജെപിയുടെ അടിത്തറയും ശേഷിയും ദുര്‍ബലമാക്കിയിട്ടില്ല. കേന്ദ്ര ഭരണത്തിനും നരേന്ദ്ര മോദിയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനും അല്പം പോലും കോട്ടം തട്ടാന്‍ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍ ഇടയാക്കിയിട്ടില്ല. ”താമരവാടുന്നു-തണ്ടൊടിയുന്നു” എന്നൊക്കെ എഴുതി പിടിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ മസ്തിഷ്ക്കങ്ങള്‍ മോദി വിരുദ്ധതകൊണ്ട് എന്നോ മരവിച്ചുപോയിട്ടുള്ളതാണ്. മുസ്ലിം-യാദവ് കൂട്ടുകെട്ട് ബിഹാറിലും ഉത്തരപ്രദേശിലും കോണ്‍ഗ്രസ്സിനെ പൂര്‍ണ്ണമായും തിന്നുതീര്‍ക്കുമെന്നു കരുതുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ഒട്ടനവധിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ട ജനമുന്നേറ്റത്തിന് തടയിടാന്‍ ഉപെതരഞ്ഞെടുപ്പുകള്‍ ഇടയാക്കിയിട്ടില്ലെന്നതും ആശ്വാസകരമാണ്.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കടുത്ത ശിക്ഷ നല്കി പരാജയത്തിന്റെ പടുകുഴിയിലിട്ട കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിനുള്ള സാധ്യതകള്‍ ഉപെതരഞ്ഞെടുപ്പു ഫലങ്ങള്‍ വരച്ചുകാട്ടുന്നതേയില്ല. ബിജെപിക്കെതിരെ ഒരു ദേശീയ ബദലാവാന്‍പോലും കോണ്‍ഗ്രസ്സിനാവില്ലെന്ന് ഉപെതരഞ്ഞെടുപ്പുകള്‍ തെളിയിച്ചിരിക്കുന്നു. മുഖ്യ സംസ്ഥാനങ്ങളായ ഉത്തരപ്രദേശിലും ബിഹാറിലും കാര്യമായി സ്ഥാനാര്‍ത്ഥികളെപ്പോലും രംഗത്തിറക്കി മത്സരിപ്പിക്കാനാവാത്തവിധം ആ പാര്‍ട്ടി ദുര്‍ബലമാണിപ്പോള്‍. ബംഗാളിലാവട്ടെ ബിജെപിയെക്കാളും ബഹുദൂരം പിന്നിലാണിന്നവരുടെ സ്ഥാനം. ഗുജറാത്തിലും രാജസ്ഥാനിലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് സൃഷ്ടിച്ചത്. ജനാധിപത്യ പ്രബുദ്ധതയുള്ള ജനങ്ങള്‍ ഇക്കാര്യത്തില്‍ അല്പം മാറി ചിന്തിക്കുക സ്വാഭാവികമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബിജെപിക്കെതിരെ ആരും ജയിക്കാന്‍ പാടില്ലെന്ന അവസ്ഥ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. രാജ്യത്തിനാവശ്യം ബഹുകക്ഷി സമ്പ്രദായം തന്നെയാണ്.
ഉപതെരഞ്ഞെടുപ്പു ഫലങ്ങളെ സൂക്ഷ്മാപഗ്രഥനത്തിനു വിധേയമാക്കുന്ന ഏതൊരാള്‍ക്കും എത്തിച്ചേരാവുന്ന ഒരു നിഗമനം സിപിഎം എന്ന പാര്‍ട്ടി ‘ലിക്വിഡേഷനിലേക്കു’ പോകുന്നു എന്നുള്ളതാണ്. ബംഗാളില്‍ ഒറ്റയ്ക്കുനിന്ന് ബിജെപി നിയമസഭയിലേക്ക് ജയിച്ചിരിക്കുന്നു. മറ്റൊരു മണ്ഡലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. സിപിഎമ്മിനെയും കോണ്‍ഗ്രസ്സിനെയും പിന്തള്ളിക്കൊണ്ട് ബംഗാളില്‍ ബിജെപി ഭരണകക്ഷിക്ക് ബദലായി മാറിയിരിക്കുന്നു. സിപിഎം ബംഗാളിലെ തെരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോകുന്ന അവസ്ഥ ഇതാദ്യമാണെന്നു തോന്നുന്നു. അവര്‍ക്ക് കെട്ടിവെച്ച കാശു നഷ്ടപ്പെടുന്ന സ്ഥിതിയും അവിടെ സംജാതമായിരിക്കുന്നു. ഇനിയൊരു തിരിച്ചു വരവിന് ആകാത്തവിധം സിപിഎം ഇപ്പോള്‍ ദുര്‍ബലമാണ്.
ദേശീയ രാഷ്ട്രീയത്തില്‍ കാല് നൂറ്റാണ്ടിലധികം പ്രധാന പ്രതിപക്ഷമായിരുന്ന കക്ഷിയാണ് സിപിഎം. ഒറ്റയ്ക്കു മത്സരിച്ച് ഒട്ടനവധി സംസ്ഥാനങ്ങളില്‍ ജയിച്ചു വന്നിരുന്ന ആ പാര്‍ട്ടി മൂന്നു സംസ്ഥാനങ്ങളിലായി ഇപ്പോള്‍ ചുരുങ്ങിയിരിക്കയാണ്. എന്നാല്‍ ഉപതെരഞ്ഞെടുപ്പു ഫലങ്ങള്‍കൂടി വന്നതോടെ ബംഗാള്‍ അവര്‍ക്കു നഷ്ടപ്പെടുന്ന സാഹചര്യം വ്യക്തമായിരിക്കുന്നു. സിപിഎമ്മുകാര്‍ കൂട്ടമായി ബിജെപിയില്‍ അഭയവും വിശ്വാസവും കണ്ടെത്തുന്ന നല്ല നാളുകളിലൂടെയാണിപ്പോള് ബംഗാള്‍ രാഷ്ട്രീയം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.
കോണ്‍ഗ്രസ്സ് ഭരണത്തിന്‍കീഴില്‍ വിലക്കയറ്റവും മറ്റും സഹിക്കാനാവാതെ വലഞ്ഞ ജനങ്ങള്‍ നരേന്ദ്ര മോദിയില്‍ ബദല്‍ കണ്ടെത്തിയ സ്ഥിതിക്കാണ് ലോക്സഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ വന്‍പ്രതീക്ഷയാണ് അര്‍പ്പിച്ചത്. മൂന്നുമാസം കൊണ്ട് പ്രതീക്ഷകള്‍ നിറവേറ്റാനുള്ള മാജിക് ബിജെപി ഭരണകൂടത്തിനില്ല. സ്വാഭാവികമായും ഇത്തരം പ്രശ്നങ്ങള്‍ നേരിയ തോതിലെങ്കിലും വോട്ടര്‍മ്മാരെ സ്വാധീനിച്ചിട്ടുണ്ടാവാം. കോണ്‍ഗ്രസ്സ്-ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കുപ്രചാരണങ്ങള്‍ ജനങ്ങളില്‍ തെറ്റായ സന്ദേശം നല്കാന് ഇത് ഇടയാക്കിയിട്ടുമുണ്ട്. 1998 ല്‍ വാജ്പോയി മന്ത്രിസഭ അധികാരമേറ്റപ്പോള്‍ ഉള്ളി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് രാജ്യം നട്ടം തിരിയുന്ന അവസ്ഥയായിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടന്ന നാലു സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഭരണ നഷ്ടപ്പെടുകയും കനത്ത തിരിച്ചടി നേരിടുകയും ചെയ്തു. ചെയ്യാത്ത കുറ്റത്തിന് അന്ന് ബിജെപി ശിക്ഷിക്കപ്പെടുകയായിരുന്നു. പക്ഷെ ഒരു കൊല്ലത്തിനിടയില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തി സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതാക്കി 1999 ല്‍ ലോക്സഭയിലേക്ക് ബിജെപി വന്‍ വിജയം കൊയ്യുകയും ചെയ്തു.
കഴിഞ്ഞ പത്തു കൊല്ലംകൊണ്ട് കോണ്‍ഗ്രസ്സ് തകര്‍ത്ത ഭാരത സമ്പദ് വ്യവസ്ഥയെ നരേന്ദ്ര മോദി അതിവേഗം നല്ല നിലയില്‍ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മരണക്കുരുക്കില്‍ നിന്നും സമ്പദ്വ്യവസ്ഥയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ജനങ്ങളുടെ കയ്യടി വാങ്ങാനുള്ള കുറുക്കുവഴികള്‍ തേടേണ്ടതില്ലെന്ന് നരേന്ദ്ര മോദി ഭരണം നിശ്ചയിക്കുകയായിരുന്നു. സാമ്പത്തിക വളര്‍ച്ച ഒരു ശതമാനം കണ്ട് വര്‍ദ്ധിച്ചതും നാണയപ്പെരുപ്പം കറഞ്ഞതും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം വര്‍ദ്ധിച്ചതും വിലക്കയറ്റം മൊത്തവില സൂചിക പ്രകാരം ഗണ്യമായി കുറഞ്ഞതുമൊക്കെ ശുഭസൂചകമായ ഘടകങ്ങളാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ റീട്ടെയില്‍ വിലകള്‍ കുറയുമെന്ന് സാമ്പത്തിക വിദഗ്ധന്മാര് കരുതുന്നു. ഇതെല്ലാം ജനങ്ങളെ കൂടുതലായി ബിജെപിയോട് അടുപ്പിക്കാന്‍ ഇടയാക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: