കുടുംബം പുലര്‍ത്താന്‍ പകലന്തിയോളം എല്ലുമുറിയെ പണിയെടുക്കുന്നവന്റെ വേദനയാണോ, അത്തരക്കാരെ കഴിയാവുന്നത്ര ഉപദ്രവിച്ചും പീഡിപ്പിച്ചും രസിക്കുന്ന വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നവരുടെ ആഹ്ലാദമാണോ പ്രധാനം എന്ന ചോദ്യം കേരള പോലീസിന്റെ മുമ്പാകെ വന്നാല്‍ മുന്‍പിന്‍ ആലോചിക്കാതെ അവര്‍ മറുപടി പറയും; നിശ്ചയമായും രണ്ടാമത് സൂചിപ്പിച്ചവരുടെ ആഹ്ലാദം എന്ന്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കൊച്ചി മെട്രോ നഗരത്തില്‍ നിന്ന് അധികദൂരമില്ലാത്ത ചേരാനല്ലൂരിലെ ലീബയുടെ വിധി. മഹാരഥന്മാര് വാഴുന്നയിടത്തില് അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി കഴിയാതിരിക്കാന്‍ അന്യന്റെ അടുക്കളയില്‍ പാത്രം കഴുകിയും വസ്ത്രമലക്കിയും ജീവിതത്തിന്റെ മുള്‍പ്പാതയിലൂടെ ആരോടും പരിഭവമില്ലാതെ നടന്നുപോവുകയായിരുന്ന ആ സ്ത്രീയെ കാക്കിയിട്ട കരാളത ഇഞ്ചപ്പരുവമാക്കിയിരിക്കുന്നു. പുരുഷന്മാരില് നിന്ന് ശരീരഘടനപ്രകാരം തന്നെ ദുര്‍ബലയായ ഒരാളെ ഇറാക്കിലെ സുന്നി ഭീകരര്‍ നടത്തുന്ന രീതിയില്‍ പീഡിപ്പിക്കാന്‍ മാത്രമെന്താണുണ്ടായത് എന്നറിയില്ല.
ഭരണഘടന അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യവും ജീവിതസ്വാതന്ത്ര്യവും ഉള്ള ഒരു പാവം വീട്ടുജോലിക്കാരിയെ എന്തടിസ്ഥാനത്തിലാണ് കേരള ഭരണകൂടത്തിന്റെ കാവല്ക്കാര് എന്നഭിമാനിക്കുന്ന കാക്കിയിട്ട ക്രിമിനലുകള്‍ കശക്കിയെറിഞ്ഞത്? എന്ത് കുറ്റമായാലും ഒരു വനിതയെ ഇമ്മാതിരി ഇഞ്ചപ്പരുവമാക്കാന്‍ മാത്രം ആരാണ് ഇവര്‍ക്ക് ലൈസന്‍സ് കൊടുത്തത്? എറണാകുളത്തു തന്നെയുള്ള ഒരു വമ്പന്റെ മകനെ കുറ്റത്തില്‍ നിന്ന് മോചിപ്പിക്കാന്‍ കാക്കിയജമാനന്മാര് തന്നെ മുന്നിട്ടിറങ്ങിയത് അടുത്തകാലത്താണ്. കണ്മുമ്പില് അരങ്ങേറിയ ആ കുറ്റകൃത്യത്തെ മതില്‍കെട്ടി മറയ്ക്കാന്‍ തീവ്രശ്രമം നടത്തിയവര്‍ മോഷണക്കുറ്റം ആരോപിച്ച് ഗൊണ്ടനാമോ തടവറയില്‍ കിടക്കുന്നവര്‍ക്കു നേരെ നടത്തിയതുപോലുള്ള കിരാത മര്‍ദ്ദനത്തെ അപലപിക്കാന്‍ ഞങ്ങള്‍ക്ക് വാക്കുകളില്ല.
വീട്ടുപണിക്ക് പോകുന്ന ലീബ ഒരു ഡോക്ടറുടെ വീട്ടില്‍ നിന്ന് ആഭരണം നഷ്ടപ്പെട്ടതിന്റെ പേരിലാണ് കൊടിയ മര്‍ദ്ദനത്തിനും പീഡനത്തിനും വിധേയയായത്. തൊണ്ടിമുതല്‍ കണ്ടെടുക്കുകയോ അത് കണ്ടെത്താന്‍ സഹായിക്കുന്ന എന്തെങ്കിലും തുമ്പോ ലീബയില്‍ നിന്ന് പിടിച്ചെടുക്കാന്‍ പൊലീസിനായിട്ടില്ല. കൊടിയ മര്‍ദ്ദനം വഴി അത്തരം എന്തെങ്കിലും കിട്ടാനുള്ള കാട്ടുനീതിയാണ് 29കാരിയായ അവര്‍ക്ക് നേരെ നടപ്പാക്കിയത്. പോലീസ് ജനങ്ങളുടെ സുരക്ഷയ്ക്കും മറ്റുമായി രംഗത്തിറങ്ങണമെന്നും അവരുമായി നല്ല ബന്ധം ഉണ്ടാക്കണമെന്നും ചൂണ്ടിക്കാട്ടി പോലീസ് മേധാവി സകല പോലീസ് സ്റ്റേഷനുകളിലേക്കും സന്ദേശമയച്ച വേളയില്‍ തന്നെയാണ് വീട്ടിലും കച്ചേരിപ്പടി പോലീസ് സ്റ്റേഷന്, വനിതാ പോലീസ് സ്റ്റേഷന് എന്നിവിടങ്ങളിലും വെച്ച് ലീബ പൈശാചികമായ തരത്തില്‍ പിച്ചിച്ചീന്തപ്പെട്ടത്. അവരുടെ ഭര്‍ത്താവും അദ്ദേഹത്തിന്റെ അനുജനും മര്‍ദ്ദനത്തിന് വിധേയരായി എന്നതുംകൂടി വെച്ചുനോക്കുമ്പോള്‍ പോലീസുകാര്‍ വാസ്തവത്തില്‍ കാക്കിയിട്ട ഗുണ്ടകളായി എന്നുവേണം വിലയിരുത്താന്‍. പത്തു വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത ലീബയുടെ മകളെയും തല്ലിച്ചതയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയ പോലീസ് ആര്‍ക്കുവേണ്ടിയാണ് ഈ കങ്കാണിപ്പണി ചെയ്തതെന്ന് വ്യക്തമാക്കിയേ തീരൂ. ഇവര്‍ക്കൊക്കെ പോലീസ് സ്റ്റേഷനുകളിലല്ല ജോലി നല്‍കേണ്ടത്, എറണാകുളത്തെ ഇറച്ചിക്കടകളിലാണ്.
എട്ടുവര്‍ഷത്തിലധികമായി വിവിധ വീടുകളില്‍ ജോലിക്കുപോകുന്നവളാണ് ലീബ. നാലുമാസം മുമ്പാണ് ഒരു ഡോക്ടറുടെ വീട്ടില്‍ 8 മണി മുതല്‍ 11 മണിവരെ പണിക്കുപോയിത്തുടങ്ങിയത്. അവിടെ നിന്നാണ് വളയും മാലയും മോഷ്ടിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ലീബ മോഷ്ടിക്കുന്നതിന്റെ ചിത്രം മൊബൈലില്‍ പതിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാണത്രെ ഭേദ്യങ്ങള്ക്കിരയാക്കിയത്. സാധാരണ ജീവിതത്തിലേക്ക് ആ യുവതിക്ക് ഇനി മടങ്ങിവരാനാവുമോ എന്ന സംശയം മെഡിക്കല്‍ രംഗത്തെ വിദഗ്ദ്ധര്ക്കുപോലുമുണ്ട്. കാരണം നട്ടെല്ലിനു പോലും ക്ഷതമേറ്റിട്ടുണ്ട്. ഉന്നതങ്ങളില്‍ ബന്ധമുള്ളവരുടെ ആവശ്യപ്രകാരം അഴിഞ്ഞാടുന്ന ഗുണ്ടകളെ പോലീസ് എന്ന ഓമനപ്പേരിട്ട് വിളിക്കുമ്പോള്‍ ലജ്ജകൊണ്ട് തലകുനിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. നേരത്തെ ഗുണ്ടകളും പോലീസും തമ്മില്‍ കാതങ്ങളോളം അകലമുണ്ടായിരുന്നു. എന്നാല്‍ പുരോഗതി എല്ലാ മേഖലയിലും ഉണ്ടായതു പോലെ ഈ രംഗത്തും വന്നു ചേര്‍ന്നു. തല്‍ഫലമായി ഇരുവരും ധരിക്കുന്ന വസ്ത്രത്തിന്റെ കനം മാത്രമായി ഈ ദൂരം ചുരുങ്ങി. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ലീബ എന്ന ഒരു പാവം സ്ത്രീക്ക് പോലീസില്‍ നിന്നുണ്ടായ അനുഭവം.
ലീബയുടെ അനുഭവം പ്രബുദ്ധകേരളത്തിന്റെ മുമ്പില്‍ കനത്ത ചോദ്യമായി വിങ്ങിനില്‍ക്കുകയാണ്. അദ്ധ്വാനിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഒരോരുത്തര്‍ക്കും നീളെ ചൂണ്ടപ്പെട്ട ബയണറ്റ് മുനയാണ് ചേരാനല്ലൂര്‍, വനിതാ പോലീസ് സ്റ്റേഷനുകളിലെ അനുഭവം. കേരളത്തിലെ ആഭ്യന്തര വകുപ്പില്‍ മാനവികതയുടെ മഹാസന്ദേശം പേറുന്ന ഒട്ടേറെ ഓഫീസര്‍മാരുണ്ട്. എന്നാല്‍ അവരുടെ സല്‍പ്പേരിനെപ്പോലും വ്യഭിചരിക്കുന്ന തരത്തിലുള്ള പെരുമാറ്റമുള്ള ഗുണ്ടകളും അനവധിയാണ്. അത്തരക്കാരെ നേര്‍വഴി നടത്താനുള്ള പരിശീലനത്തിന്റെ കുറവോ, മാതൃകകള്‍ അധികമില്ലാത്തതോ ആവാം ഇത്തരം കുതിരകേറലുകള്ക്ക് അവസരം നല്‍കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിച്ചേ മതിയാവൂ. പണക്കാരന്റെ സൗകര്യത്തിനും സന്തോഷത്തിനുമായാണ് പോലീസ് പരമപ്രാധാന്യം നല്‍കുന്നതെന്ന അനുഭവമുണ്ടായാല്‍ ജനകീയശക്തി ഉണരുക തന്നെ ചെയ്യും. ഉന്നത പോലീസുദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അന്വഷിക്കുമെന്ന് പറയുന്നുണ്ടെങ്കിലും സഹപ്രവര്‍ത്തകരെ രക്ഷിക്കാനുള്ള തന്ത്രങ്ങളും അണിയറയില്‍ അരങ്ങേറുമെന്ന് ഉറപ്പാണ്. അത്തരം ഒട്ടുവളരെ അനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ അന്വേഷണം നടത്തുകയും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും വേണം. അതിനൊപ്പം ലീബയ്ക്ക് എല്ലാവിധ ചികിത്സാ സൗകര്യങ്ങളും നല്‍കണം. ജീവിക്കാനുള്ള അവകാശം ഔദ്യോഗികമായി തകര്‍ത്തവരില്‍ നിന്ന് ലീബയുടെ ശിഷ്ടകാല ജീവിതത്തിന് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കണം. കേരളം ഒറ്റക്കെട്ടായി അത്തരമൊരാവശ്യം മൗനമായി മുന്നോട്ടുവെക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: