മരണത്തിന്റെ മതമാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രത്യയശാസ്ത്രം. രാജ്യത്തെ അട്ടിമറിക്കാന്‍ ആയുധമെടുത്ത് അടരാടുന്ന മാവോയിസ്റ്റ് ഭീകരര്‍ മുതല്‍ രാഷ്ട്രീയ അടവുനയത്തിന്റെ ഭാഗമായെങ്കിലും ജനാധിപത്യ ബോധം ഉള്‍ക്കൊണ്ടുവെന്ന് നാം വിശ്വസിക്കുന്ന സിപിഎം വരെ ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. ആന്ധ്രാപ്രദേശില്‍ മാവോയിസ്റ്റ് ഭീകരതക്കിരയായി ബലിദാനികളായത് ഇരുനൂറിലധികം സ്വയംസേവകരാണ്. കണ്ണൂരില്‍ സിപിഎം കൊന്നുതള്ളിയ കണക്കില്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിന്റെ പേര് ചേര്‍ക്കപ്പെടുന്നത് 77-ാമതായും. മാര്‍ക്സിസ്റ്റ് ഭീകരതയുടെ മാവോയിസ്റ്റ് പതിപ്പിനെ എതിരിട്ടാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ രാംമാധവ് ആര്‍എസ്എസ്സിന്റെ ദേശീയമുഖമായി വളര്‍ന്നത്. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യത്തെ നിരവധി തവണ തൊട്ടറിഞ്ഞിട്ടുണ്ട് രാംമാധവ്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തതിനുശേഷം ആദ്യമായി രാംമാധവ് കണ്ണൂരിലെത്തുന്നതും ബലിദാനി കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനായാണ്. സിപിഎം ഭീകരതക്കെതിരെ തലശ്ശേരിയില്‍ നടന്ന ജനശക്തി സംഗമത്തില്‍ പങ്കെടുക്കാനെത്തിയ രാംമാധവ് ‘ജന്മഭൂമി’യോട് സംസാരിക്കുന്നു.
? ബിജെപി ദേശീയ പ്രസിഡണ്ട് അമിത്ഷാ കേരളത്തില്‍ ഉണ്ടായിരിക്കെ ആര്‍എസ്എസ്സിന്റെ ജില്ലാ നേതാവ് ക്രൂരമായി കൊലചെയ്യപ്പെടുന്നു. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യം കേന്ദ്രനേതൃത്വം എങ്ങനെയാണ് നോക്കിക്കാണുന്നത്.
= ദേശീയവാദികള്‍ ആയതിന്റെ പേരില്‍ ജീവന് ബലിയര്‍പ്പിക്കേണ്ടി വരുന്ന സാഹചര്യം ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. എതിരഭിപ്രായമുള്ളവരെ അരിഞ്ഞുതള്ളുകയെന്ന പ്രാകൃത രീതിയാണ് സിപിഎം പിന്തുടരുന്നത്. പ്രകോപനമോ സംഘര്‍ഷമോ ഇല്ലാതെ തികച്ചും ഏകപക്ഷീയമായ കൊലപാതകങ്ങളാണ് നേതൃത്വം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്. സമാധാനം പുലരാന്‍ സാധ്യമായതെല്ലാം ചെയ്യും. കണ്ണൂരിലെ സ്വയംസേവകര്‍ ഒറ്റക്കല്ല. രാജ്യത്തെ മുഴുവന്‍ പ്രവര്‍ത്തകരും അവരോടൊപ്പമുണ്ട്. ഓരോ പൗരന്റേയും ജീവന് സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അക്രമം തടയാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും നടപടികളുണ്ടാകും.
? കണ്ണൂരിലെ സിപിഎം ഭീകരത പുതിയതല്ല. നാലുപതിറ്റാണ്ടായി തുടരുന്ന അസഹിഷ്ണുതക്കെതിരെ ചെറുത്തുനില്‍പ്പ് അനിവാര്യമല്ലേ
= രാഷ്ട്രീയമായ പോരാട്ടത്തിന് ഞങ്ങള്‍ തയ്യാറാണ്. ആദര്‍ശം പരാജയപ്പെടുമ്പോഴാണ് സിപിഎം അക്രമം നടത്തുന്നത്. സിപിഎമ്മിനെ ദേശീയതലത്തില്‍ പ്രതിരോധിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകും. സിപിഎം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ ഭീകരതയെ തുറന്നുകാട്ടുന്നതിന് രാജ്യവ്യാപകമായി പ്രചാരണം സംഘടിപ്പിക്കും. കുറ്റവാളികളെ നിയമത്തിനുമുന്നിലെത്തിച്ച് ശിക്ഷ ഉറപ്പാക്കേണ്ടതുണ്ട്. കര്ട്ടനുപിന്നിലിരുന്ന് കൊലപാതകത്തിന് ഉത്തരവിടുന്ന നേതാക്കളെ വെളിച്ചത്തെത്തിക്കും. നിയമപരവും ജനാധിപത്യപരവുമായ മാര്‍ഗ്ഗങ്ങളിലൂടെ സിപിഎമ്മിന്റെ അക്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കും.
? ‘കണ്ണൂര്‍ മോഡല്‍’ മാതൃകാപരമാണെന്ന സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയെക്കുറിച്ച്
= ഒരുകാലത്ത് മാര്‍ക്സിസ്റ്റുകാര്‍ സോവിയറ്റ് മോഡലിനെക്കുറിച്ച് പറഞ്ഞു. കാലം അതിനെ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ചൈനീസ് മോഡലായിരുന്നു ഉയര്‍ത്തിക്കാട്ടിയത്. ഇന്ന് ചൈനീസ് പ്രസിഡണ്ട് മോദിയെ കാണാന്‍ ഭാരതത്തിലേക്ക് ഓടിയെത്തുന്നു. എന്താണ് ഈ കണ്ണൂര്‍ മോഡല്‍ ? രാഷ്ട്രീയ എതിരാളികളെ മൃഗീയമായി ഇല്ലാതാക്കുന്ന കൊലപാതക രാഷ്ട്രീയത്തിന്റെ മാതൃകയാണത്. ലെനിന്റെയും സ്റ്റാലിന്റെയും മാവോയുടേയും ചോരയുടെ രാഷ്ട്രീയമാണത്. ബംഗാളില്‍ ഈ മാതൃകയായിരുന്നു സിപിഎം പരീക്ഷിച്ചത്. സ്വന്തം പ്രവര്‍ത്തകരെ പോലും ഉന്മൂലനം ചെയ്യുന്ന മാതൃക ബംഗാളില്‍ സിപിഎമ്മിനെ നാമാവശേഷമാക്കി. മറ്റെല്ലാ മാര്‍ക്സിസ്റ്റ് മാതൃകകളും ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ ഒടുങ്ങിയതുപോലെ കണ്ണൂര്‍ മോഡലും ഇല്ലാതാകും. രാജ്യമെമ്പാടും ഇന്ന് സ്വീകരിക്കുന്ന ദേശീയതയിലൂന്നിയ വികസനത്തിന്റെ മാതൃകയാകും ഇനി കേരളവും സ്വീകരിക്കാന്‍ പോകുന്നത്. സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും ഹൃദയവിശാലതയുടേയും ഈ മാതൃക കേരള രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും.
? ആര്‍എസ്എസ്സിന്റെ അതിക്രമങ്ങളെ പ്രതിരോധിക്കുകയാണ് തങ്ങളെന്നാണ് കൊലപാതകങ്ങളെ സിപിഎം ന്യായീകരിക്കുന്നത്.
= തങ്ങളുടെ ഭീകരമുഖം പുറത്തറിയാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സിപിഎം നടത്തുന്ന കള്ളപ്രചാരണം മാത്രമാണിത്. വസ്തുതകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. സിപിഎം ഭരണത്തിലിരുന്ന കേരളത്തിലും ബംഗാളിലുമാണ് ഏറ്റവുമധികം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുള്ളത്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കണക്കുപ്രകാരം സിപിഎമ്മിന്റെ രക്തസാക്ഷികളില്‍ ഭൂരിഭാഗവും ഈ രണ്ട് സംസ്ഥാനത്തുനിന്നുള്ളവരാണ്. ഇതര സംസ്ഥാനങ്ങളിലെ രക്തസാക്ഷികള്‍ മാഫിയകളാല്‍ കൊല്ലപ്പെട്ടവരാണെന്നാണ് സിപിഎം തന്നെ വ്യക്തമാക്കിയിട്ടുള്ളത്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുന്നത് സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലങ്ങളിലാണെന്ന് ഇത് സൂചിപ്പിക്കുന്നു. ബിജെപിക്ക് ഭരണവും സ്വാധീനവുമുള്ള സ്ഥലങ്ങളില്‍ സിപിഎമ്മുകാര്‍ കൊല്ലപ്പെട്ടതായി അവര്‍ പോലും പറയുന്നില്ല. അക്രമത്തില്‍ മുങ്ങിയ ആദര്‍ശം പിന്തുടരുന്നതിന്റെ പരിണിതഫലമാണ് കേരളത്തിലെയും ബംഗാളിലെയും അവസ്ഥ. ഇതിനെയാണ് മഹത്തായ മാതൃകയെന്ന് പ്രകാശ് കാരാട്ട് വിശേഷിപ്പിക്കുന്നതും!
? സിപിഎമ്മിന് സംഘടനാ സംവിധാനമുള്ള പ്രദേശങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. നേരത്തെ താങ്കള്‍ പറഞ്ഞതുപോലെ സിപിഎം ദുര്‍ബലവും ആര്‍എസ്എസ്സിന് സ്വാധീനവുമുള്ള പ്രദേശങ്ങളില്‍ സ്വീകരിക്കുന്ന നിലപാടെന്തായിരിക്കും
= ആന്ധ്രയില്‍ ഇരുനൂറിലധികം സംഘപ്രവര്‍ത്തകരെ മാവോയിസ്റ്റുകള്‍ കൊന്നൊടുക്കി. തമിഴ്നാട്ടില്‍ ഭീകരവാദികളുടെ ആക്രമണത്തില്‍ സംസ്ഥാന നേതാക്കള്‍ വരെ കൊല്ലപ്പെടുന്നു. എന്നാല്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ ഒരു രാഷ്ട്രീയ പാര്‍ട്ടി എതിരാളികളെ കൊന്നുതള്ളുന്ന പ്രത്യേക സാഹചര്യം സിപിഎം കണ്ണൂര്‍ മോഡല്‍ നടപ്പിലാക്കുന്ന വടക്കന്‍ കേരളത്തില്‍ മാത്രമാണുള്ളത്. കണ്ണിന് പകരം കണ്ണ് എന്ന നിലപാട് ലോകത്തെ ഇരുട്ടിലാക്കുമെന്ന ഗാന്ധിജിയുടെ വാക്കുകള്‍ കടമെടുത്ത് പറയട്ടെ, അക്രമം ആര്‍എസ്എസ്സിന്റെ നയമല്ല.ആര്‍എസ്എസ്സിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ നിര്‍ഭയമായി സംഘടനാ പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം സിപിഎമ്മിനുണ്ട്. എന്നാല്‍ തങ്ങളുടെ സ്വാധീന മേഖലകളില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ വരുന്നത് അവര്‍ ഭയക്കുകയാണ്. ജനാധിപത്യപരമായ മാര്‍ഗ്ഗത്തിലൂടെ മാത്രമേ സിപിഎമ്മിനെ പ്രതിരോധിക്കുകയുള്ളൂ.
? എണ്‍പതുകളില്‍ കണ്ണൂരിലെ സംഘര്‍ഷം പരിഹരിക്കുന്നതിന് ഇരു സംഘടനകളിലെയും നേതാക്കള്‍ ദേശീയതലത്തില്‍ ചര്‍ച്ച നടത്തിയതായി കേട്ടിട്ടുണ്ട്. എന്നാല്‍ സിപിഎമ്മിന്റെ സംസ്ഥാന ഘടകം സമാധാനശ്രമങ്ങളെ അട്ടിമറിക്കുകയായിരുന്നു. ചര്‍ച്ചയിലൂടെ ഈ വിഷയം പരിഹരിക്കാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ
= ഏകപക്ഷീയമായ കൊലപാതകങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടിയോട് എന്താണ് ചര്‍ച്ചചെയ്യാനുള്ളത്. കണ്ണൂരില്‍ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ അക്രമം അവസാനിപ്പിക്കൂ എന്നാണ് എനിക്ക് സിപിഎം നേതാക്കളോട് പറയാനുള്ളത്. എല്ലാവരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അകന്നു കൊണ്ടിരിക്കുകയാണ്. ബംഗാളില്‍ ഇനിയൊരു തിരിച്ചുവരവിനുപോലും സാധ്യത ഇല്ലാതായിരിക്കുന്നു. കേരളത്തിലും സിപിഎമ്മിന് സ്വാധീന മേഖലകള്‍ പലതും നഷ്ടപ്പെട്ടു കഴിഞ്ഞു. സിപിഎം ഉപേക്ഷിക്കുന്നവര്‍ ബിജെപിയെ സ്വീകരിക്കുന്ന കാഴ്ചയാണ് ഇവിടങ്ങളിലെല്ലാം കാണാന്‍ സാധിക്കുന്നത്. പാര്‍ട്ടി കേന്ദ്രങ്ങള്‍ നഷ്ടപ്പെടാതിരിക്കാനുള്ള അവസാനത്തെ ശ്രമമാണ് കൊലപാതകത്തിലൂടെ നടക്കുന്നത്. അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറായാല്‍ കണ്ണൂരില്‍ സമാധാനമുണ്ടാകും.
? സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടല്ലോ
= മനോജ് വധക്കേസ് സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചത് ഉചിതമായ നടപടിയാണ്. കുറ്റവാളികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പല കേസുകളിലും സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ ഒന്നാവുന്ന കാഴ്ച കാണാറുണ്ട്. ഇത്തവണയും അതില്‍ മാറ്റമില്ല. ഒരുവശത്ത് സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും മറുവശത്ത് പ്രതികള്‍ക്ക് കീഴടങ്ങാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നത് നാടകമല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദത്തിനുവഴങ്ങി കേസുകള്‍ അട്ടിമറിച്ച് യഥാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയാണ് ഇതുവരെ കണ്ണൂരില്‍ നടന്നത്. സിബിഐ അന്വേഷണത്തിലൂടെ ഗൂഢാലോചന ഉള്‍പ്പെടെ ഒരാള്‍ പോലും ഒഴിയാതെ നിയമത്തിനുമുന്നിലെത്തുമെന്ന് പ്രതീക്ഷിക്കാം.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: