കേരളത്തിലെ മുഴുവന്‍ കുട്ടികളിലും ഒരു കണ്ണനുണ്ടെന്ന തോന്നല്‍ മലയാളി മനസ്സിലേക്ക് പകര്‍ത്തുവാന്‍ ശ്രീകൃഷ്ണജയന്തി ശോഭായാത്രക്ക് സാധിച്ചിട്ടുണ്ട്. ഏഴായിരത്തില്‍പ്പരം ശോഭായാത്രകളിലൂടെ രണ്ടുലക്ഷത്തിലധികം കൃഷ്ണവേഷമണിഞ്ഞ കുട്ടികള്‍ നയിക്കുന്ന ശോഭായാത്രയില്‍ ഇരുപത്തിയഞ്ചുലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന മഹനീയ സംഭവം ലോകത്തിലെ തന്നെ അത്ഭുതകരമായ ആഘോഷമാണ്. ഗ്രാമവീഥികളെ ശ്രീകൃഷ്ണമന്ത്രധ്വനികളാല് മനസ്സിന്റെ വ്യാകുലതകളെ മറന്ന് ഹൃദയതാളം ലയിക്കുന്ന ഏകാത്മകതയുടെ അനുഭൂതി പ്രദാനം ചെയ്യുവാന്‍ ശോഭായാത്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കണ്ണന്റെ പുണ്യദിനം കുട്ടികള്‍ക്ക് ബാലദിനമായി കേരളത്തെ അമ്പാടിയാക്കുന്നു.
1974 കാലഘട്ടം. സംഘടിതമതങ്ങളുടെ ആരാധനാസ്വാതന്ത്ര്യത്തെ പൂജ്യമായി അംഗീകരിക്കുകയും ക്ഷേത്രാരാധനയും മന്ത്രതന്ത്രാധിഷ്ഠിതമായിരുന്ന പൂജാവിധികള്‍ അന്ധവിശ്വാസമാണെന്നും ഇതൊക്കെ വര്ഗസിദ്ധാന്തത്തിന് തടസ്സമാണെന്നും പ്രചരിപ്പിച്ചിരുന്ന വൈരുദ്ധ്യാത്മക ഭൗതികവാദം കൊടികുത്തിയിരുന്നകാലമായിരുന്നു. കൂടാതെ ഭാരതത്തെ അരാജകത്വത്തിലേക്കും ജനാധിപത്യ ധ്വംസനത്തിലേക്കും നയിച്ച അടിയന്തരാവസ്ഥയുടെ കരാളനാളുകള്‍. ഇന്നാട്ടിലെ സത്യാന്വേഷികള്‍ വ്യഥയോടും വേദനയോടും കഴിഞ്ഞിരുന്ന ഇക്കാലത്ത് ബാലഗോകുലം എന്ന കുട്ടികളുടെ സംഘടനയ്ക്ക് എം.എ.കൃഷ്ണന് എന്ന സംഘപ്രചാരകന് രൂപം കൊടുക്കുമ്പോള്‍ കേരളത്തിലെ മാറ്റത്തിന്റെ കാറ്റാണിതെന്നാരും കരുതിയില്ല. കാലം കരുതിവെച്ച കരുത്തുമായി പിച്ചവെച്ചുയരുന്ന ഉണ്ണികൃഷ്ണ ഭഗവാനെ മാതൃകയാക്കി തുടക്കം കുറിച്ച ബാലഗോകുലം കേരള നവോത്ഥാനത്തെ ഇത്രയധികം മുന്നോട്ട് നയിക്കുമെന്ന് ഇതിന്റെ മാര്‍ഗദര്‍ശികള്‍ പോലും കരുതിയിട്ടുണ്ടാവില്ല.
ഉണ്ണികൃഷ്ണനിലൂടെ കേരളമുണ്ടെന്ന് കേരളത്തിന്റെ മണ്ണും മനസ്സും പുതിയ ചക്രവാളങ്ങള്‍ തേടി ഞായറാഴ്ചകളില്‍ ഗീതയുടെ ശംഖൊലികള്‍ കുട്ടികളുടെ നാവിലൂടെ മന്ത്രിച്ചു. കേരളം എന്നോ മറന്നുപോയ ഭഗവദ്ഗീതയെ കുട്ടികളുടെ നാവിന്‍തുമ്പിലൂടെ കേരളം സ്വന്തം ഹൃദയത്തിലേറ്റുവാങ്ങി. നന്മതിന്മകളെ വിവേചിച്ചറിയേണ്ട പ്രായത്തില്‍ കുട്ടികളെ തെരുവീഥികളിലൂടെ ധിക്കാരികളും ലക്ഷ്യബോധമില്ലാത്തവരും ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നവരുമാക്കി മാറ്റിയിരുന്നു. ഇത്തരം പ്രത്യയശാസ്ത്രവാദികളുടെ മുന്നിലേക്ക് ചിന്തിച്ചു പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ ബാലഗോകുലം കേരളത്തിന് സംഭാവന ചെയ്തു. അവകാശങ്ങളല്ല കടമകളാണ് രാഷ്ട്രത്തോടുള്ളതെന്ന ബോധം ബാലസമൂഹത്തിന് പ്രത്യാശയും പ്രകാശവും ദിശാബോധവും നല്കി.
വലിയവരുടെ കൃതികള്‍ ചെറുതാക്കിയാല്‍ ബാലസാഹിത്യമായി എന്ന ചിന്തയെ തിരുത്തിക്കുറിച്ചു. കുഞ്ഞുണ്ണിമാഷ്, മാലി മാധവന്‍നായര്‍, സുഗതകുമാരി ടീച്ചര്‍ തുടങ്ങിയ പ്രഗത്ഭര്‍ ഒത്തുചേര്‍ന്നപ്പോള്‍ ബാലഗോകുലത്തിലൂടെ ബാലസാഹിത്യം പിറവിയെടുത്തു. കുട്ടിക്കവിതകളും നാടന്‍പാട്ടും പഴഞ്ചൊല്ലും കടങ്കഥകളും കണക്കിലെ കളികളും പ്രശ്നോത്തരിയും കലകളും കളികളും ബാലമനസ്സുകളെ കുട്ടിത്തത്തിന്റെ പടവുകള്‍ ചവിട്ടുവാന്‍ സഹായിച്ചു. കുട്ടികളില്‍ നിന്ന് രക്ഷകര്‍ത്താക്കള്‍ പിടിച്ചെടുത്ത്വെച്ച ബാല്യത്തെ ബാലഗോകുലം കുട്ടികള്‍ക്ക് തിരിച്ചുനല്‍കി. തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ നൂറേക്കറില്‍ രൂപപ്പെടുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ബാലഗോകുലം ലോകത്തിന് നല്കുന്ന മാതൃകാ വൃന്ദാവനമാണ്.
പ്രകൃതിയേയും പ്രപഞ്ചനാഥനായ ഭഗവാന് ശ്രീകൃഷ്ണദേവനേയും സമന്വയിപ്പിക്കുവാനും ബാലികാബാലന്മാരുടെ അന്തര്ധാരയാക്കുവാനും ബാലഗോകുലത്തിന് നാല്‍പ്പത് വര്‍ഷം വേണ്ടിവന്നു എന്നത് കേരളത്തിലെ തകര്‍ന്നുപോയ മനസ്സിന്റെ ആഴത്തെ വ്യക്തമാക്കുന്നു. കൃഷിഭൂമിയെ സമരഭൂമിയാക്കി കര്‍ഷകനെയും തൊഴിലാളികളെയും തമ്മിലകറ്റി കൃഷിയും തജ്ജന്യജീവിതക്രമവും കേരളത്തിന് നഷ്ടമാക്കിയിരുന്നു. ഗൃഹാതുരത്വത്തോടെ കുട്ടികളിലേക്ക് കാര്‍ഷികാഭിനിവേശം സംക്രമിപ്പിക്കുവാന്‍ ഗോകുലപ്രവര്ത്തനത്തിന് സാധിച്ചു എന്നതിന്റെ പ്രതിഫലനം സമൂഹം ഇന്ന് തിരിച്ചറിയുന്നു.
പ്രതീക്ഷയറ്റിരുന്ന സമൂഹത്തിന് പ്രത്യാശയുടെ കെടാവിളക്കാണ് ബാലഗോകുലം. ആരോടും പരിഭവമില്ലാതെ ആരെയും എതിര്‍ക്കാതെ ശാന്തമായ സ്വസ്ഥമായ ബാലമനസ്സുകള്‍ക്ക് ആശാകിരണമായി ഗോകുലഗ്രാമങ്ങള്‍ വളര്‍ത്തുവാന്‍ ഗോകുലാംഗങ്ങള്‍ ആഗ്രഹിക്കുന്നു. സ്നേഹത്തിന്റെ സായൂജ്യമായി സത്യത്തിന്റെ സാക്ഷാത്കാരമായി ഗോകുലം നിരന്തരം മുന്നേറുന്നു. മക്കളുടെ ആഗ്രഹങ്ങള്‍ക്ക് പച്ചപ്പുപകരുവാന് ഗോകുലാംഗങ്ങളോടൊപ്പം കേരള സമൂഹം നിലകൊള്ളുന്നു എന്നത് ആശാവഹം തന്നെയാണ്.
1976 ല്‍ ആദ്യ ശോഭായാത്ര കോഴിക്കോട് നടക്കുമ്പോള്‍ കേരളത്തിനതൊരത്ഭുമായിരുന്നു. നാമജപം അതും നിരത്തിലൂടെ ചൊല്ലി പോകുന്നത് അറുപഴഞ്ചനും പിന്തിരിപ്പനുമാണെന്നായിരുന്നു കേരളത്തിലെ പുരോഗമനവാദികള്‍ പ്രചരിപ്പിച്ചിരുന്നത്. 1977 ല്‍ ഇതേ കോഴിക്കോട്ടുതന്നെ ആയിരങ്ങള്‍ സംഗമിച്ച ശോഭായാത്രയില്‍ സ്വര്‍ഗീയ യാദവറാവു ജോഷിജി പങ്കെടുത്തിരുന്നു. ശോഭായാത്ര കേരളം മുഴുവന്‍ നടത്തിക്കൊണ്ട് കേരളത്തെ അമ്പാടിയാക്കണമെന്ന് പറഞ്ഞ വാക്ക് മലയാളികള്‍ നമ്രശിരസ്കരായി ഏറ്റുവാങ്ങി. പിന്നീട് കേരളം അമ്പാടിയാകുവാന്‍ മടിച്ചില്ല. കാലാതിവര്‍ത്തിയായ ഭഗവത് ചൈതന്യം കുട്ടികളിലൂടെ സമാജചൈതന്യമായി മാറി. ചെട്ടിപ്പടിപോലുള്ള സ്ഥലങ്ങളില്‍ ശോഭായാത്രയെ ആക്രമിക്കുവാന്‍ ശ്രമിക്കുമ്പോള്‍ നിശബ്ദ വിപ്ലവത്തിലൂടെ കേരളത്തിലെ നിരത്തുകളെല്ലാം കുട്ടികള്‍ക്ക് സ്വാതന്ത്ര്യത്തോടെ നടക്കുവാന്‍ തുറന്നുകിട്ടി. എതിര്‍പ്പുകളെ പുഞ്ചിരിയോടെ നേരിടുവാന്‍ ഭഗവാന്റെ അനുഗ്രഹത്താല്‍ ബാലസമൂഹത്തിന് സാധിച്ചു എന്നത് ഒരത്ഭുതമായി അവശേഷിക്കുന്നു.
ഒരു വീട്ടില്‍നിന്ന് വഴിപാടായി ഒരുണ്ണികൃഷ്ണ വേഷം എന്ന അഭ്യര്‍ത്ഥന കേരള സമൂഹം സ്വീകരിച്ചതിനാല്‍ ലക്ഷക്കണക്കിന് കൃഷ്ണന്മാരെ അണിനിരത്തുവാന്‍ ശോഭായാത്രക്ക് സാധിച്ചു. ശോഭായാത്ര എന്ന പദം കേരളത്തിന് സംഭാവന ചെയ്തതും ബാലഗോകുലമാണ്. കുട്ടികളിലൂന്നിയ സാമൂഹ്യപരിവര്‍ത്തനവും കലാസാംസ്കാരിക വൈജ്ഞാനിക ശേഷിയുള്ള തലമുറയുടെ സൃഷ്ടിയും ബാലഗോകുലം ഒരു നിസ്വാര്‍ത്ഥ കര്‍മമായി കരുതുന്നു. ലക്ഷക്കണക്കിന് പ്രവര്‍ത്തകരുടെ നിതാന്തജാഗ്രതാപൂര്‍ണമായ പ്രവര്‍ത്തനത്തിന് ഫലം കിട്ടുവാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ബഹുദൂരം സഞ്ചരിക്കുവാന്‍ ഇനിയും കാലം ഗോകുലത്തെ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് ഇന്ന് കാണുന്ന എല്ലാ ഭാവാത്മകമാറ്റത്തിന്റെയും പിന്നിലെ അദൃശ്യശക്തി ബാലഗോകുലത്തിലൂടെ വളര്‍ന്നുവന്ന കുട്ടികളാണെന്നതില് കേരളം കൃതാര്ത്ഥമാണ്.
ഈ വര്‍ഷവും രാഷ്ട്രീയ മത ജാതി വ്യത്യാസമില്ലാതെ കൃഷ്ണവേഷം ധരിച്ച കുട്ടികളുടെ നേതൃത്വത്തില്‍ കേരളത്തെ അമ്പാടിയാക്കുവാന് എല്ലാ സജ്ജനങ്ങളോടും ശ്രീകൃഷ്ണനാമത്തില്‍ അപേക്ഷിക്കുന്നു. ചരിത്രത്തിന്റെ കറുത്ത ഏടുകളെ പഴിക്കാതെ ഇന്നിന്റെ നന്മയില് ഉറച്ചുനിന്നുകൊണ്ട് നാളേയ്ക്കുള്ള പ്രയാണത്തിന് ബാലഗോകുലത്തിനും ശ്രീകൃഷ്ണജയന്തി ശോഭായാത്രയ്ക്കും കരുത്തുപകരേണ്ടത് ചിന്തിക്കുന്ന കേരളീയ സമൂഹത്തിന്റെ അനിവാര്യതയാണ്.
രാജമോഹന്‍ മാവേലിക്കര (ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: