വിവരാവകാശ നിയമം അട്ടിമറിക്കപ്പെടുകയാണോ? ഒരാള്‍ വിവരാവകാശ നിയമപ്രകാരം ഒരു രേഖ ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത് അത് അടങ്ങിയ ഫയല്‍ കാണ്മാനില്ല എന്നായിരുന്നു. വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചാല്‍ ശരിയായ മറുപടി നല്‍കാത്ത സംഭവങ്ങള്‍ രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുപിഎ ഭരണകാലത്ത് ദേശീയ ഉപദേശക സമിതിയുടെ അദ്ധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുടെ വിദേശസന്ദര്‍ശനം, അവര്‍ വിദേശത്ത് നടത്തിയ ചികിത്സ എന്നിവയുടെ വിവരങ്ങള്‍ നല്കാന് ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറായിരുന്നില്ല. വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടും അധികൃതര്‍ അത് അവഗണിക്കുകയായിരുന്നു. ഇത് അടിവരയിടുന്നത് രാഷ്ട്രീയ-ബ്യൂറോക്രസി കൂട്ടുകെട്ട് മനഃപൂര്‍വം ഈ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നല്ലേ? ജലവിഭവ വകുപ്പ് സെക്രട്ടറി മുല്ലപ്പെരിയാര്‍ നദീജല തര്‍ക്ക രേഖകള്‍ കൊടുക്കാന്‍ പാടില്ല എന്ന് ഉത്തരവിട്ടപ്പോള്‍ അത് നിയമലംഘനമാണെന്നാണ് കോടതി പോലും പറഞ്ഞത്. അടിയന്തരാവസ്ഥ മന്ത്രിസഭാ തീരുമാനമില്ലാതെ പ്രസിഡന്റിന്റെ അനുമതി മാത്രം വാങ്ങി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചതിന്റെ രേഖകള്‍ മുപ്പത്തിയൊന്ന് വര്‍ഷത്തിനുശേഷം വിവരാവകാശനിയമ്രപകാരമാണ് പുറത്തുവന്നത്. വിവരാവകാശം പൗരന്റെ അറിയാനുള്ള അവകാശത്തെയാണ് നിയമവിധേയമാക്കുന്നത്. ഇന്ന് രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയ കൂട്ടുകെട്ട് ഈ നിയമം അട്ടിമറിച്ച്, ഒന്നുകില്‍ വിവരം തരാന്‍ പറ്റുകയില്ലെന്നോ, അല്ലെങ്കില്‍ ഫയല്‍ നഷ്ടപ്പെട്ടുവെന്നോ പറഞ്ഞ് തടിയൂരുകയാണ്.
പബ്ലിക് അക്കൗണ്ട് ആക്ട് അനുസരിച്ച് വിവരാവകാശ കമ്മീഷണര്‍ക്ക് ഇത് പരിശോധിച്ച് നടപടി എടുക്കാവുന്നതാണ്. ഒരു ഉദ്യോഗസ്ഥന്റെ കൈവശമുള്ള രേഖ നഷ്ടപ്പെട്ടാല്‍, അല്ലെങ്കില്‍ ആ ഒഴിവുകഴിവ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അത് ക്രിമിനല്‍ കുറ്റമാകുകയും തടവുശിക്ഷ അര്‍ഹിക്കുകയും ചെയ്യുന്നു. കൈരളി കപ്പല്‍ കാണാതായപ്പോഴും അതിന്റെ വിവരങ്ങളടങ്ങിയ രേഖ ചോദിച്ചത് ലഭിക്കാതെ വന്നപ്പോള്‍ ഫയല്‍ 30 ദിവസത്തിനകം കണ്ടെത്തണമെന്നായിരുന്നു കോടതി ഉത്തരവ്. പക്ഷേ മാസങ്ങള്‍ കഴിഞ്ഞിട്ടും അപേക്ഷിച്ചയാള്‍ക്ക് മറുപടി ലഭിച്ചില്ലെന്ന് മാത്രമല്ല, അതിനെപ്പറ്റി സര്‍ക്കാരിന്റെ പക്കല്‍ ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇത് ഉദ്യോഗസ്ഥ-മാഫിയ കൂട്ടുകെട്ട് മനഃപൂര്‍വം കൈക്കൊള്ളുന്ന സമീപനമാണ്. വിവരാവകാശ നിയമം രൂപപ്പെടുത്തിയതു തന്നെ ഒരു പൗരന് തന്റെ അവകാശങ്ങളെപ്പറ്റി അറിയാനും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട വിവരം ലഭ്യമാക്കുന്നതിനുമാണ്. പക്ഷേ ഫയല്‍ മുക്കുക എന്നത് ഉദ്യോഗസ്ഥ മാഫിയയുടെ ശൈലിയായി മാറുകയാണോ എന്ന സംശയം ഉയര്‍ത്തുന്ന രീതിയിലാണ് ഇന്ന് കാര്യങ്ങള്‍ നടക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ പഞ്ചിംഗ് മെഷീന് തകര്‍ക്കപ്പെട്ടതിനെപ്പറ്റി അന്വേഷകര്‍ക്ക് യാതൊരു വിവരവും ലഭ്യമല്ല.
ഇതില്‍നിന്നെല്ലാം വെളിപ്പെടുത്തുന്ന വസ്തുത വിവരാവകാശ നിയമം പ്രാവര്‍ത്തികമാക്കാന്‍ തക്ക ഇച്ഛാശക്തിയൊ ശ്രമമോ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും കിട്ടുന്നില്ല എന്നാണ്. ആവശ്യപ്പെടുന്ന വിവരം നല്‍കാനുള്ള ആന്തരികഘടന തന്നെ ദുര്‍ബലമാണ്. 1996 ലാണ് വിവരാവകാശ നിയമത്തിനുവേണ്ടിയുള്ള രാജ്യവ്യാപകമായ പ്രചാരണം തുടങ്ങിയത്. 2005 ലാണ് വിവരാവകാശ നിയമം നിലവില്‍ വന്നത്. വിവരാവകാശ നിയമത്തെപ്പറ്റിയുള്ള അവബോധം വ്യാപകമാകുകയും കൂടുതല്‍ ജനങ്ങള്‍ അത് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ ഈ വകുപ്പ് ശാക്തീകരിക്കാനോ നല്ല രീതിയില്‍ പ്രാവര്‍ത്തികമാക്കാനോ യാതൊരു ശ്രമവും നടത്തുന്നില്ല. പല സ്ഥലങ്ങളിലും ഒരു കമ്പ്യൂട്ടര്‍ പോലും നല്‍കുന്നില്ലത്രെ. വിവിധ വകുപ്പുകള്‍ ഏകോപിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഈ നിയമം സാര്‍ത്ഥകമാകൂ. ഇപ്പോള്‍ പ്രകടമാകുന്നത് ഉദ്യോഗസ്ഥതലത്തിലുള്ള ഉത്തരവാദിത്തമില്ലായ്മയാണ്. വിവരാവകാശ നിയമത്തെപ്പറ്റി അറിവ് വ്യാപകമായതോടെ വിവരങ്ങള്‍ തേടിയുള്ള ജനത്തിരക്കും വര്‍ധിച്ചു. പക്ഷേ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പലപ്പോഴും അപേക്ഷകരോട് നിന്ദാപൂര്‍വമായ സമീപനമാണ് കൈക്കൊള്ളുന്നത്. മറ്റൊരു വസ്തുത റെക്കോര്‍ഡുകള്‍ സൂക്ഷിക്കുന്നതില്‍ യാതൊരു രൂപവും ഇല്ല എന്നതാണ്. അതുകാരണം ആവശ്യമുള്ള രേഖകള്‍ തപ്പിയെടുത്ത് കോപ്പി എടുത്ത് കൊടുക്കാന്‍ സംവിധാനങ്ങളില്ല. ഡോക്യുമെന്റ് മാനേജ്മെന്റ് സിസ്റ്റം നടപ്പില്‍ വരുത്തുന്നത് ഈ വിവരാവകാശ യുഗത്തില്‍ അനിവാര്യമായിരിക്കുകയാണ്. പക്ഷേ രാഷ്ട്രീയ നിയന്ത്രിതമായ ഉദ്യോഗസ്ഥ ലോബി അപേക്ഷകരോട് നീതി പുലര്‍ത്തുന്നില്ല എന്ന വസ്തുത തിരിച്ചറിയാനോ തിരുത്താനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: