ന്യൂദല്‍ഹി: കഴിഞ്ഞദിവസം പിടിയിലായ പാക്ചാരനായ തമിഴ്പുലിയില് നിന്നും കൊച്ചി തുറമുഖത്തിന്റേതടക്കം തന്ത്രപ്രധാന സ്ഥലങ്ങളുടെ ഫോട്ടോകള്‍ കണ്ടെടുത്തു.പാക്ചാര സംഘടനയായ ഐഎസ്ഐക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന അരുണ്‍ സെല്‍വരാജനാണ് ചെന്നൈയില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്.
എല്‍ടിടിഇ പിന്തുണയുള്ള ഇയാള്‍ക്കെതിരെ ശ്രീലങ്കന്‍ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെന്നൈയില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിവരികയായിരുന്നു സെല്‍വരാജ്. സ്ഥാപനത്തിന്റെ മറവിലായിരുന്നു ചാരപ്രവര്‍ത്തനം. പ്രമുഖ കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ക്കുവേണ്ടിയും യേശുദാസ് അടക്കമുള്ള പ്രശസ്തര്ക്കുവേണ്ടിയും ഇവര്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ചെന്നൈ കോയമ്പേട് മാര്‍ക്കറ്റിലും പരിസരത്തും മറ്റ് തന്ത്രപ്രധാന സ്ഥലങ്ങളിലും ഇയാള്‍ പരിശോധന നടത്തിയിരുന്നതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. പല സര്‍ക്കാര്‍, കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരുടെയും സഹായിയായും സെല്‍വരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇയാളില്‍ നിന്നും ചെന്നൈ എന്‍എസ്ജി ഹബ്ബ്, വിസാഗ്, കൊച്ചി തുറമുഖങ്ങള്‍, ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംങ് അക്കാദമി, കോസ്റ്റ് ഗാര്‍ഡ് കേന്ദ്രങ്ങള്‍ എന്നിവയുടെ ഫോട്ടോകളും അവിടേക്ക് എത്തിച്ചേരുന്നതിനുള്ള റൂട്ടുകളുടെ സ്കെച്ചുകളും, സെല്‍വരാജിന്റെ രണ്ട് പാസ്പോര്‍ട്ടുകളും കണ്ടെടുത്തിട്ടുണ്ട്. ആറ് മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പ്, നാല് ഹാര്‍ഡ് ഡിസ്ക്കുകള്‍, ആപ്പിള്‍ ഐപാഡ്, ഐടിബി പോര്‍ട്ടബിള്‍ ഡ്രൈവ്, മൂന്ന് പെന്‍ ഡ്രൈവുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
രണ്ട് പാസ്പോര്‍ട്ടുകളില്‍ ഒന്ന് ഭാരതത്തിന്റെതും മറ്റൊന്ന് ശ്രീലങ്കയുടേതുമാണ്. ശരവണമുത്തു എന്ന പേരാണ് ഇന്ത്യന്‍ പാസ്പോര്ട്ടില്. ഇരുരാജ്യങ്ങളിലേയും ഒട്ടനവധി ബാങ്കുകളുടെ ഡെബിറ്റ് ക്രഡിറ്റ് കാര്‍ഡുകളും ഒരു കിലോ കഞ്ചാവും തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നും സെല്‍വരാജിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരുടെ വിവരങ്ങള്‍ എന്‍ഐഎ പരിശോധിച്ചുവരികയാണ്. കൊളംബോയിലെ പാക് ഉദ്യോഗസ്ഥനായ അമീര്‍ സുബൈര്‍ സിദ്ദിഖിയാണ് സെല്‍വരാജിനെ ചാരവൃത്തിക്കായി നിയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
2013 ഏപ്രിലിനുശേഷം പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി ചെയ്യുന്ന മൂന്നാമത് ശ്രീലങ്കക്കാരനെയാണ് എന്‍ഐഎ അറസറ്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: