പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം – ഒന്നാം ഭാഗം.
നമ്മുടെ നാട്ടില്‍ വളര്‍ന്നതും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ധാരാളം വിദ്യാലയങ്ങള്‍ ഉണ്ട്. നൂറ് നൂറ് വര്‍ഷം പുരാതനമായ സാംസ്കാരിക സംഘടനകളും പ്രസ്ഥാനങ്ങളും ഉണ്ട്. പക്ഷേ പുരാതന പരമ്പരാഗത രീതിക്കനുസരിച്ച ഇത്രയേറെ വിദ്യാലയങ്ങള്‍ ഉണ്ടായിരുന്നിട്ടും വിദ്യാഭ്യാസത്തെപ്പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ ആര്‍ക്കും ഒരു സമാധാനവും ലഭിക്കുന്നില്ല. ഈ പരിതസ്ഥിതിയില്‍ ഏതെങ്കിലും ഒരു വിദ്യാലയത്തില്‍ പോകേണ്ട സന്ദര്‍ഭം ഉണ്ടാകുമ്പോള്‍ ആ വിദ്യാലയം അവിടെ പഠിപ്പിക്കുന്ന വിവിധ വിഷയങ്ങളിലും വിദ്യാഭ്യാസത്തിന്റെ ശ്രേഷ്ഠതയിലും പരീക്ഷാഫലത്തിന്റെ കാര്യത്തിലും വളരെ മുന്‍പന്തിയിലാണ്. വിദ്യാലയത്തിന്റെ കെട്ടിടങ്ങള്‍ മുതലായവയും വളരെ മെച്ചപ്പെട്ടതും സുന്ദരവുമാണ്. വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ അച്ചടക്കത്തിലും അവര്‍ ഏര്‍പ്പെടാറുള്ള മറ്റു കാര്യങ്ങളിലും നന്മ•കണ്ടെത്തുന്നതിലും പ്രഥമഗണനീയരാണ്. ഇതുമാത്രമല്ല ഈ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍. അവരുടെ സങ്കല്‍പ്പം കൊണ്ടും സമൂഹത്തോടുള്ള പ്രതിബദ്ധതകൊണ്ടും ഉന്നതമാണെന്ന് ഈ വിദ്യാലയത്തെപ്പറ്റി പറയേണ്ടി വരും. അങ്ങനെയുള്ള വിദ്യാലയങ്ങള്‍ കാണുമ്പോള്‍ മരുഭൂമിയില്‍ മരുപ്പച്ചകാണുമ്പോഴുള്ള ആനന്ദമാണ്. ആ അനുഭവം ഇന്ന് എനിക്ക് അനുഭവവേദ്യമായിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഒരു കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട,് വിദ്യാഭ്യാസം മനുഷ്യര്‍ക്ക് മാത്രം ഉള്ളതാണ്, മൃഗങ്ങള്‍ക്കുള്ളതല്ല. മൃഗങ്ങള്‍ക്ക് അവരുടെ ജീവിതം നയിക്കുന്നതിന് വിദ്യാഭ്യാസത്തിന്റെ ആവശ്യം ഇല്ല. പ്രകൃതിദത്തവും പരമ്പരാഗതവുമായ അറിവുകൊണ്ട് അവര്‍ക്ക് എല്ലാം മനസ്സിലാകുന്നു. മനുഷ്യനെ മൃഗങ്ങളെപ്പോലെതന്നെ കരുതുകയാണെങ്കില്‍ അവര്‍ക്ക് വിദ്യാഭ്യാസം കൊണ്ട് എന്തുപ്രയോജനം?
വിദ്യാഭ്യാസം കേവലം ഉദരപൂരണത്തിനുള്ളതാണെങ്കില് ആ സ്വഭാവം വിദ്യാഭ്യാസമില്ലാതെ തന്നെ പക്ഷിമൃഗാദികള്‍ നിര്‍വ്വഹിക്കുന്നുണ്ട്. മനുഷ്യജീവിതം ഇതില്‍ നിന്നെല്ലാം വിഭിന്നമാണ്. എന്തുകൊണ്ടെന്നാല്‍ മനുഷ്യജീവിതത്തില്‍ ഭൗതിക നേട്ടങ്ങള്‍ കൊണ്ടുമാത്രം സുഖവും സമാധാനവും കൈവരുന്നതല്ല. ശരീരത്തില്‍ ബുദ്ധിയുടെ ആഗ്രഹങ്ങളും ആകാംക്ഷകളും തൃപ്തിപ്പെടുത്തുന്നതിനുപരിയായി മനുഷ്യന് കുറച്ച് കര്‍ത്തവ്യങ്ങള്‍കൂടി ബാക്കിയുണ്ട്.
‘ആഹാര നിദ്രാഭയമൈഥുനം ച ,
സാമാന്യ ഏവം പശുഭിഃ നരാണാം’
എന്ന് പറഞ്ഞിട്ടുള്ളത് അതുകൊണ്ടാണ്. എന്തുകൊണ്ടെന്നാല്‍ മനുഷ്യജീവിതത്തില്‍ വിദ്യാഭ്യാസം കൊണ്ട് ഇത്രമാത്രമാണ് സാധിക്കുന്നതെങ്കില്‍ അത് മനുഷ്യനെ മൃഗങ്ങള്‍ക്ക് സമാനനാക്കും. പക്ഷേ മനുഷ്യനു ചില വിശേഷതകള്‍ പറയപ്പെടുന്നുണ്ട്.
‘ധര്‍മ്മോഹി ദേശോ അധികോ വിശേഷോ
ധര്മ്മോവിഹീനാഃ പശുഭിഃ സമാനാഃ’
ഇതാണ് ആ സവിശേഷത. മനുഷ്യനില്‍ ധര്മ്മബുദ്ധിയുണ്ടായിരിക്കുക എന്നുള്ളതാണ് അവന്റെ മനുഷ്യത്വത്തിന്റെ പ്രമാണം. ഇനി ധര്‍മ്മബുദ്ധി എന്താണെന്ന് നോക്കാം. ഒരു വ്യക്തി ധാര്മ്മികനായിരിക്കുന്നതുകൊണ്ട് വിദ്യാഭ്യാസത്തില്‍ കുറവൊന്നും വരുന്നില്ല. ഇന്നു നമ്മുടെ ഭാരതത്തിന്റെ പരമ്പരയിലെ വലിയ വലിയ ആളുകള്‍ പോലും ധര്മ്മമെന്നുകേള്ക്കുമ്പോള് പൂജയാണെന്നു വിചാരിക്കുന്നു. എന്നാല്‍ പൂജാവിധികള്‍ പലപ്രകാരത്തിലുള്ള ധര്‍മ്മത്തിന്റെ ചെറിയ ഭാഗങ്ങളാണ്. ധര്‍മ്മം മനുഷ്യനെ ഉദ്ധരിപ്പിക്കുന്നു. അത് മനുഷ്യനെ കൂട്ടിയോജിപ്പിക്കുന്നു. വിഘടിപ്പിക്കുന്നില്ല. മനുഷ്യനെ ഒന്നിപ്പിക്കുന്നതല്ലാതെ ശിഥിലീകരിക്കുന്നില്ല, മനുഷ്യനെ മാനസികമായി ഉയര്‍ത്തുകയല്ലാതെ താഴ്ത്തുന്നില്ല. അവരുടെ ജീവനെ ഈ ലോകത്തിലും, വിശ്വസിക്കുന്നവര്‍ക്ക് പരലോകത്തിലും സുഖം നല്കുന്നു. സാധിക്കാവുന്നിടത്തോളം ആള്‍ക്കാര്‍ക്ക് ഗുണം പ്രദാനം ചെയ്യുന്നു.
‘സര്വ്വേപി സുഖിനഃ സന്തു,
സര്‍വ്വേ സന്തു നിരാമയഃ’
ഇങ്ങനെ മനുഷ്യജാതിയുടെ ജീവിതധര്‍മ്മം ഉണ്ടാകുന്നു. അത് മനുഷ്യജാതിയെ മാത്രമല്ല പ്രകൃതിയിലുള്ള എല്ലാറ്റിനേയുംപ്പറ്റി ചിന്തിക്കുന്നു. പ്രകൃതി മനുഷ്യന്റെ അവിഭാജ്യഘടകമാണെന്ന് മനസ്സിലാക്കുന്നു. വിദ്യാഭ്യാസം ശരിയായ രീതിയിലാണെങ്കില്‍ പ്രകൃതിയുടെ വികാസത്തിനും, പരിസ്ഥിതിയുടെ നന്മയ്ക്കും വിഘാതം ഉണ്ടാകുന്നില്ല. നമ്മുടെ ചുറ്റും കാണപ്പെടുന്ന ഇന്നത്തെ വിദ്യാഭ്യാസത്തില്‍ മനുഷ്യത്വത്തിന്റെ പഠനം നടക്കുന്നതായി എനിക്ക് തോന്നുന്നില്ല. എല്ലാവരേയും യോജിപ്പിച്ചുനിര്ത്തുകയും ഉന്നതിയിലേക്ക് ഉയര്‍ത്തുകയും ഏകീകരിച്ച് മുന്നോട്ട് നയിക്കുകയും തന്റെ വികാസത്തോടൊപ്പം ഏവരുടേയും വികാസം കാംക്ഷിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസമാണ്, യഥാര്ത്ഥവിദ്യാഭ്യാസം. അത് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. നമുക്ക് ചുറ്റുമുള്ള ദൃശ്യങ്ങള്‍ കാണുമ്പോള്‍ വിദ്യാഭ്യാസത്തെ വാണിജ്യവല്ക്കരിച്ചിരിക്കുകയാണെന്ന് ഖേദപൂര്‍വ്വം പറയേണ്ടിവരുന്നു. ഏകദേശം 30-40 വര്‍ഷം മുമ്പ് വിദ്യാഭ്യാസം ഇങ്ങനെ ആയിരുന്നില്ല. എന്നാല്‍ ഇന്ന് പല വ്യക്തികളുമായി പരിചയപ്പെടുമ്പോള്‍, ഇദ്ദേഹം ഇന്ന പ്രവൃത്തി ചെയ്യുന്നു, ഇദ്ദേഹം ബഹുമാന്യനാണ് എന്നൊക്കെ പരിചയപ്പെടുത്തുമ്പോള്‍ ജീവിതവൃത്തിക്കുവേണ്ടി എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ ചോദിക്കാറുണ്ട്. പലരും അഭിമാനത്തോടെ സ്കൂള്‍ നടത്തുന്നു എന്ന് ഉത്തരം തരാറുണ്ട്. ‘വിദ്യാലയം നടത്തുന്നു’ എന്ന് പറയുമ്പോള്‍ വിദ്യാഭ്യാസം വ്യാപാരമായി മാറിയിരിക്കുന്നു. കുറച്ചുനാള്‍ മുമ്പ് അക്കാലത്തെ ഗവണ്മെന്റ് വിദ്യാഭ്യാസ മേഖലയില്‍ വിദേശികള്‍ക്ക് നിര്‍ബാധം പ്രവേശിക്കാനുള്ള അനുമതി കൊടുത്തു. അക്കാലത്തെ ഒരു മന്ത്രിയുടെ പ്രസ്താവനയില്‍ നിന്നും വിദ്യാഭ്യാസത്തില്‍ എത്രമാത്രം അഴിമതി ഒളിഞ്ഞിരിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. വിദ്യാഭ്യാസ മേഖലയുടെ മൂല്യം മൂന്ന് ബില്യന്‍ ഡോളറാണുപോലും. മൂന്ന് ബില്യണ്‍ ഡോളറിന്റെ അന്താരാഷ്ട്രീയ വ്യാപാരം വിദ്യാഭ്യാസ മേഖലയില്‍ നടത്താന്‍ വഴിതുറന്നു കൊടുക്കുന്നു. വിദ്യാഭ്യാസം മനുഷ്യന്, മനുഷ്യത്വം സംഭാവനചെയ്യാനുള്ളതാണ്. പക്ഷേ ഈ വിദ്യാഭ്യാസക്കച്ചവടത്തില്‍ പണം സമ്പാദിക്കുക എന്നതുമാത്രമാണ് വ്യാപാരലക്ഷ്യം. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് മനസ്സിലാക്കാനുള്ള കഴിവുണ്ടായിരിക്കണം. ഈ കാര്യം എത്ര കൂടുതല്‍ നമ്മള് മനസ്സിലാക്കുന്നുവോ നമ്മുടെ വിദ്യാഭ്യാസമേഖല അത്രയും നല്ലതായി തീരും. വിദ്യാഭ്യാസത്തില്‍ മറ്റു പഠന വസ്തുക്കളും മഹത്വമുള്ളതാണ്. പഠിക്കുവാന്‍ കെട്ടിടങ്ങള്‍ ഉണ്ടാകണം. അതില്‍ വിവിധ വിഷയങ്ങള്‍ പഠിക്കാനുള്ള സൗകര്യം ഉണ്ടാകണം. സയന്‍സ് പഠനത്തില്‍ പരീക്ഷണശാലകള്‍ ഉണ്ടാകണം, അതില്‍ ആവശ്യത്തിന് ഉപകരണങ്ങള്‍ ഉണ്ടാകണം, അതിനാവശ്യമായ പണവും വേണം. വിദ്യാലയ നടത്തിപ്പിന് ഇവയെല്ലാം ആവശ്യമാണ.് എന്നാല്‍ ഇവയെല്ലാം എന്തിനുവേണ്ടിയാണ്? ആ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികള്‍ ആരായിത്തീരും?
‘ആഹാര നിദ്രാഭയമൈഥുനം ച’ എന്ന ശ്ലോകത്തില്‍ പറയുന്നതുപോലെ മൃഗതുല്യരാകേണ്ടതുണ്ടോ? അതോ ധര്‍മ്മ വിചാരമുള്ള വിശ്വമാനവനായിത്തീരണമോ? ഇതു ഞാന്‍ ഇവിടെ എടുത്തുപറയുന്നത് എന്തിനാണെന്നോ ? ഈ അരവിന്ദ വിദ്യാലയത്തില്‍ കാര്യങ്ങള്‍ എങ്ങനെയാണോ നടക്കേണ്ടത് അങ്ങനെ തന്നെ നടക്കുന്നു. ഡോ. ഹെഡ്ഗേവാര്‍ സ്ഥാപിച്ച രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സ്വയം സേവകരാണ് ഇതിന്റെ നടത്തിപ്പുകാര്‍. ഭാസ്കര്‍ റാവുജിയെപ്പോലെയുള്ള കര്‍മ്മനിഷ്ഠരും സമര്‍പ്പിതരുമുള്ള കാര്യകര്‍ത്താക്കളുടെ മഹത്തായ തപസ്സ് ഇതിന്റെ പിന്നിലുണ്ട്. വിദ്യാഭ്യാസത്തില്‍ നിന്നും സംസ്കാരം ലഭിക്കുന്നു. വിദ്യാഭ്യാസം കേവലം അക്ഷരങ്ങളുടേതല്ല ആചരണത്തിന്റേതാണ്. അക്ഷരത്തിലൂടെ മാത്രം നേടുന്ന വിദ്യാഭ്യാസം കൊണ്ട് ആര്‍ക്കു ഒരു പ്രയോജനവും ഇല്ല. കബീര്‍ദാസിന്റെ പ്രസിദ്ധമായ ഒരു ദോഹയുടെ അര്‍ത്ഥം ഇതാണ്. ഗ്രന്ഥം പഠിക്കുന്നതുകൊണ്ട് മാത്രം വിദ്വാനാകുന്നില്ല അയാള്‍ മരിച്ചാലും പണ്ഡിതന് എന്നു പറയപ്പെടുന്നില്ല. എന്നാല്‍ പ്രേമം എന്ന രണ്ട് അക്ഷരം മനസ്സിലാക്കുന്നവന് യഥാര്‍ത്ഥ പണ്ഡിതനാണ്. ഇതില്‍ നിന്നും വിദ്യകൊണ്ട് സംസ്കാരം നേടണമെന്ന് നമുക്ക് മനസ്സിലാക്കാം. ജീവിതത്തില്‍ തന്റെ കര്‍ത്തവ്യം പാലിക്കുകവഴി പ്രാപ്തമാകുന്ന നന്മ സമൂഹത്തിന് മുഴുവനായി നല്കുന്നതുകൊണ്ട് മാത്രമേ വിദ്യാഭ്യാസത്തിന്റെ യഥാര്‍ത്ഥ്യമൂല്യം ലഭിക്കൂ. ഇപ്രകാരം ഉള്ള ഒരു വിദ്യാഭ്യാസമാണ് ഇവിടെ ലഭിക്കുന്നതെന്ന് എനിക്കറിയാം. എല്ലാവരും ഇത് മനസ്സിലാക്കണമെന്നാണ് എന്റെ ആഗ്രഹം.
അരവിന്ദ വിദ്യാമന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ നടക്കുകയാണ്. ജീവിതത്തിലും അല്പസ്വല്പം മാന്ദ്യം ചിലപ്പോഴെല്ലാം അനുഭവപ്പെടാറുണ്ടല്ലോ? സംഭവിച്ച് കഴിഞ്ഞതിലെ നന്മകള് തിരിച്ചറിഞ്ഞ് അത് ആഘോഷിക്കണം. വേണ്ടായിരുന്നു എന്നു തോന്നുന്നതിനെ പരിഷ്ക്കരിച്ച് മുന്നോട്ട് ശരിയായ മാര്‍ഗ്ഗത്തിലൂടെ പോകണം. മനുഷ്യജീവിതത്തില്‍ ഷഷ്ട്യബ്ദപൂര്‍ത്തിക്ക് വളരെ പ്രാധാന്യമുണ്ട്. മനുഷ്യായുസ്സ് 120 വര്‍ഷം ആണെന്ന് പറയപ്പെടുന്നു. അങ്ങനെയാണെങ്കില്‍ 60-ാം വയസ്സില്‍ പകുതി ജീവിതം കഴിയുന്നു. ആ സന്തോഷത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഇനിയും 60 വര്‍ഷം കൂടി ജീവിക്കണം. അപ്പോള്‍ കഴിഞ്ഞ 60 വര്‍ഷത്തിലെ എന്റെ കുറ്റങ്ങളും കുറവുകളും ദോഷങ്ങളും ഞാന്‍ കുറച്ചുകൊണ്ടുവരും. പരിഷ്കരിക്കുക മാത്രമല്ല കഴിഞ്ഞ 60 വര്ഷത്തിനേക്കാള് വരാന്‍ പോകുന്ന 60 വര്‍ഷത്തിന് നന്മയുണ്ടാകാന് ഞാന്‍ പ്രാര്‍ത്ഥിക്കും. ഇത് മനുഷ്യജീവിതത്തിന്റെ കാര്യമാണ്. പ്രസ്ഥാനങ്ങളുടെ അല്ല. പ്രസ്ഥാനങ്ങള്‍ക്ക് അത്രയും കാലം പോകേണ്ട ആവശ്യമില്ല. എന്നാല്‍ അതിനും പടവുകള്‍ ഉണ്ട്. അരവിന്ദ വിദ്യാലയത്തിന്റെ ജീവിതത്തിനും ചില പടവുകള്‍ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. കുറെയെല്ലാം അവര്‍ കടന്നുകഴിഞ്ഞിരിക്കുന്നു. ബാക്കി കടക്കേണ്ടതുണ്ട്. അതിന് വീണ്ടും 25 വര്‍ഷം കഴിയണമെന്നില്ല. ആവശ്യം ഉള്ളതനുസരിച്ച് മുന്നോട്ട് പോകാം. വിദ്യാഭ്യാസത്തില്‍ ആവശ്യങ്ങള്‍ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും.
(തുടരും – രണ്ടാം ഭാഗം)
പരിഭാഷ – പത്മിനി. ബി. നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: