ഔദ്യോഗിക വേഷവിധാനങ്ങളും അത്യാവശ്യത്തിന് ആയുധങ്ങളുമായി പ്രത്യേകം സജ്ജീകരിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥന്മാര്. എല്ലായ്പ്പോഴും ഈ സൗകര്യങ്ങള്‍ കുടെയുണ്ടാവില്ലെങ്കിലും പോലീസാണല്ലോ എന്ന ധൈര്യം എപ്പോഴും അവര്‍ക്കുണ്ടാവും. എന്നാല്‍ കണ്ണൂരിലെ പോലീസുകാരില്‍ ചിലരെങ്കിലും സിപിഎം എന്ന ജനകീയ ജനാധിപത്യ പാര്‍ട്ടിയുടെ ഭീഷണിയെത്തുടര്‍ന്ന് ജീവഭയത്തോടെ കഴിയുന്നവരുണ്ട്. ആ ഭയം മറികടക്കാനും ആത്മവിശ്വാസത്തോടെ പുറത്തിറങ്ങി നടക്കാനും ഗണ്മാന്മാരെ ഒപ്പംകൊണ്ടുപോകേണ്ട ഗതികേടനുഭവിക്കുന്ന രണ്ട് പോലീസ് ഓഫീസര്‍മാര്‍ കണ്ണൂരിലുണ്ട്. തളിപ്പറമ്പില്‍ അരിയില്‍ ഷുക്കൂര്‍ എന്ന മുസ്ലീംലീഗ് പ്രവര്‍ത്തകന്റെ താലിബാന് മോഡല്‍ കൊലപാതകത്തെക്കുറിച്ചന്വേഷിച്ച കണ്ണൂര്‍ ഡിവൈഎസ്പി ആയിരുന്ന സുകുമാരനും ഇരിട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന വി.വി.മനോജുമാണവര്. ഇവര്‍ കണ്ണൂരിലെ ജയരാജയത്രയങ്ങളുടെ കടുത്ത കോപത്തിനിരയായവരാണ്. ഷുക്കൂര്‍ വധത്തിന് നിമിത്തമാവുകയും ക്രൂരമായ കൊലയ്ക്ക് നിര്‍ദ്ദേശം നല്കി എന്ന ആരോപണത്തിന് വിധേയനാവുകയും ചെയ്ത പി.ജയരാജനിലേക്കുവരെ അന്വേഷണമെത്തിച്ച സമര്‍ത്ഥരായ ഓഫീസര്‍മാരാണവര്‍. ഇപ്പോള്‍ കതിരൂരിലെ മനോജിന്റെ കൊലപാതകത്തെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ ചിലര്‍ അതിന് വൈമുഖ്യം കാണിച്ചു എന്ന വാര്‍ത്തയുണ്ടായിരുന്നു. ഇതു രണ്ടും ചേര്‍ത്തുവായിച്ചാല്‍ സിപിഎമ്മിന്റെ മുഖം എത്ര ബീഭല്‍സമാണെന്ന് ബോധ്യപ്പെടും.
പോലീസുകാര്‍ക്ക് ഈ പാര്‍ട്ടിയില്‍ നിന്ന് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ നിരവധിയാണ്. ടി.പി.ചന്ദ്രശേഖരന് വധത്തില്‍ ഉള്‍പ്പെട്ട പ്രതികളില്‍ ചിലരെ അറസ്റ്റു ചെയ്യാന്‍ മുതിര്‍ന്ന ഒരു സബ് ഇന്‍സ്പെക്ടറുടെ പയ്യന്നൂരിലെ വീടിനുനേരെ ആക്രമണമുണ്ടായി. സരിന് ശശി എന്ന എസ്എഫ്ഐ നേതാവിനെ ഒരു അക്രമസംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയതിന്റെ പ്രതികരണം പോലീസുകാര്‍ സംഘമായി കുടുംബസമേതം താമസിക്കുന്ന പോലീസ് ക്വാര്‍ട്ടേഴ്സിനു നേരെയാണുണ്ടായത്. ബോംബെറിഞ്ഞു കൊണ്ടാണ് ജയരാജസൈന്യം പോലീസ് ക്വാര്‍ട്ടേഴ്സിലുള്ളവരെ വിറപ്പിച്ചത്. എന്‍ഐഎ ടീമിലുള്‍പ്പെട്ട പാനൂര്‍ സിഐ ആയിരുന്ന ഷൗക്കത്തലിയുടെ വീടാക്രമിച്ചുകൊണ്ട് എന്‍ഐഎയും പുല്ലാണെന്ന് സഖാക്കള്‍ പ്രഖ്യാപിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ സര്‍വതന്ത്ര സ്വതന്ത്രരും എല്ലാതരത്തിലും സംരക്ഷണ കവചമുള്ളവരുമാണെന്ന പൊതു ധാരണ കണ്ണൂരില്‍ വിലപ്പോവില്ല. ജയരാജന്മാരുടെ പ്രീതി ലഭിക്കാത്തവര്‍ വഴിയില്‍ തൂക്കിയിട്ട ചെണ്ടകളാണ്. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് സംവാദം ചിത്രീകരിക്കാനെത്തിയ ഏഷ്യാനെറ്റ് വാര്‍ത്താസംഘത്തെ സിപിഎം സംഘം എങ്ങനെയാണ് നേരിട്ടതെന്ന് ലോകം തത്സമയം കണ്ടതാണ്. പരിപാടിയുടെ അവതാരകനായിരുന്ന കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ യാതൊരു സങ്കോചവുമില്ലാതെ ക്യാമറയ്ക്കു മുന്നില്‍ വെച്ചു തന്നെ പി. ജയരാജന് മര്‍ദ്ദിച്ചു. കാഴ്ചക്കാര്‍ പകച്ചുപോയെങ്കിലും കൂസലില്ലാതെ നടന്നകന്നു ജനനേതാവ്.
പരിസ്ഥിതി പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരായ മറ്റു വിഭാഗക്കാരും ഇവരില്‍ നിന്ന് ഒരുപാടനുഭവിക്കുന്നുണ്ട്. കണ്ടല്‍ക്കാട് സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ച അരപ്പട്ടിണിക്കാരനായ ഒരു സാധു ചെറുപ്പക്കാരന്റെ വീട് തകര്‍ത്ത് തരിപ്പണമാക്കിയ പാര്‍ട്ടി ഇപ്പോള്‍ വേട്ടയാടുന്നത് പയ്യന്നൂരിലെ ചിത്രലേഖ എന്ന ദളിത് യുവതിയെയാണ്. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന ഈ സഹോദരി സിപിഎമ്മില്‍ നിന്ന് തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസം മുമ്പ് കണ്ണൂര്‍ കളക്ട്രേറ്റിനു മുന്നില്‍ സത്യഗ്രഹമനുഷ്ഠിക്കുകയുണ്ടായി. ഇവരുടെ ഓട്ടോറിക്ഷ പാടെ തകര്‍ത്തുകൊണ്ട് കൊലവിളി ഉയര്‍ത്തുകയായിരുന്നു സിപിഎം ക്രിമിനലുകള്‍. പാര്‍ട്ടി നയങ്ങള്‍ക്കെതിരായ അതിതീവ്ര വിപ്ലവസിദ്ധാന്തം പ്രചരിപ്പിക്കുന്നു എന്നതാണ് ചിത്രലേഖയില്‍ പാര്‍ട്ടി ചാര്‍ത്തിയ കുറ്റം.
പെരളശ്ശേരിയില്‍ ഉണ്ടായ സംഭവം അല്പം മസാല ചേര്‍ന്നതാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ ജീവനക്കാരിയായ ഒരു മഹിളാ പ്രവര്‍ത്തകയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായ ഒരു നേതാവിന്റെ പെരുമാറ്റത്തില്‍ പന്തികേട്. ഇതറിഞ്ഞ പ്രാദേശിക നേതാക്കളുള്‍പ്പടെയുള്ള സഖാക്കള്‍ നേതാവിനെ തടഞ്ഞുവെച്ച് കൈകാര്യം ചെയ്തു എന്നാണ് ജനസംസാരം. സംഭവം പുറത്തറിഞ്ഞു.കേരളകൗമുദി പത്രത്തിന്റെ സായാഹ്ന പതിപ്പായ ഫഌഷ് ഇത് റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ സഖാക്കള്‍ ഇളകി. പിന്നീട് കൊലവിളിയും തെറിവിളിയുമായി കേരളകൗമുദി ഓഫീസിലേക്ക് ബഹുജനമാര്‍ച്ച്! മാര്‍ച്ചില്‍ പ്രസംഗിച്ച മുന്തിയ ജയരാജന് തീര്‍ത്തു പറഞ്ഞു. ഞങ്ങളോട് കളിച്ചാല്‍ പത്രമിറങ്ങണമെങ്കില് ഞങ്ങളുടെ അനുവാദം വേണം. ഇതോടെ തീര്‍ന്നെന്നു കരുതേണ്ട. പെരളശ്ശേരിക്കാരന്‍ തന്നെയായ കേരളകൗമുദി ലേഖകന്‍ തീതിന്നുകഴിയുകയാണെന്നാണറിവ്. ഊരുവിലക്ക് വരെ നേരിടേണ്ടിവന്നുവത്രെ ആ ചെറുപ്പക്കാരന്. പെരളശ്ശേരിയെ അറിയില്ലേ? സഖാവ് എകെജിക്ക് ജന്മം നല്കിയ ചുവന്ന ഗ്രാമം!
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി പാര്‍ട്ടിയെ വല്ലാതെ ഉലച്ചുകളഞ്ഞു എന്നാണ് ജനം മനസ്സിലാക്കിയത്. പാര്‍ട്ടി ജനങ്ങളില്‍ നിന്നകലുന്ന എന്ന നിഗമനത്തില്‍ നേതാക്കളെത്തി. പരിഹാരമെന്തെന്ന് തലപുകഞ്ഞാലോചിച്ചു. കണ്ടെത്തിയ മാര്‍ഗമോ സാന്ത്വന ചികിത്സ. രോഗാതുരരായി കഴിയുന്നവരെ സാന്ത്വനിപ്പിക്കാന്‍ സഖാക്കള്‍ രംഗത്തിറങ്ങണം. മനംനിറയെ വിദ്വേഷവും അന്യരോട് കുടിപ്പകയും വെച്ചുപുലര്‍ത്തുന്നവര്‍ സാന്ത്വന ചികിത്സ നടത്തിയാല്‍ എങ്ങനെയിരിക്കും. അഥവാ ആത്മാര്‍ത്ഥമായാണ് തീരുമാനമെങ്കില്‍ എത്രയും വേഗം സിപിഎം നേതൃത്വം ഇത് നടപ്പിലാക്കണം. അതുവഴി നടക്കുന്ന മനഃസംസ്ക്കരണം ഒരു പക്ഷേ ഒരു മാനുഷികഭാവം പാര്‍ട്ടി ക്രിമിനലുകളില്‍ ഉണര്‍ത്തിയേക്കും. നിഷ്ക്കളങ്കമായി നമുക്ക് പ്രതീക്ഷിക്കാം.
പക്ഷേ എങ്ങനെ? അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പ്രവര്‍ത്തകര്‍ക്ക് നല്കിയ ആഹ്വാനം ദേശവ്യാപകമായി കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി പ്രവര്‍ത്തനം സംഘടിപ്പിക്കണമെന്നാണ്. ഒരു മാസം മുമ്പ് തളിപ്പറമ്പിനടുത്ത് ശ്രീകണ്ഠാപുരം ഏരിയാ കമ്മറ്റിക്കുവേണ്ടി നിര്‍മിച്ച മണിമന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച വേളയിലാണ് കാരാട്ട് ഈ ആഹ്വാനം കണ്ണൂരിന് പുറത്തുള്ളവര്‍ക്കായി പുറപ്പെടുവിച്ചത്. (കൊല്ലുന്ന മന്ത്രിക്ക് തിന്നുന്ന രാജാവ്!) കണ്ണൂര്‍ മോഡല്‍ എല്ലാ കാര്യത്തിലുമല്ല. ആര്‍എസ്എസ് പ്രവര്‍ത്തനം തടയാന്‍ എന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തനം തടയാന്‍ സിപിഎം കണ്ണൂരില്‍ രൂപപ്പെടുത്തിയ മോഡല്‍ എല്ലാവര്‍ക്കുമറിയാം. തലശ്ശേരി വാടിക്കലിലെ തയ്യല്‍ തൊഴിലാളിയായ രാമകൃഷ്ണന് മുതല്‍ ഏറ്റവും ഒടുവില്‍ സപ്തംബര്‍ ഒന്നിന് വധിക്കപ്പെട്ട ജില്ലാ ശാരീരിക ശിക്ഷണ്‍ പ്രമുഖ് മനോജ് വരെ.
വീടുകളില്‍ കിണര്കുത്തിക്കൊടുക്കുന്ന ജോലിയായിരുന്നു മനോജിന്റേത്. അതായത് മണ്ണില്‍നിന്ന് കുടിനീര് കണ്ടെത്തുന്ന പുണ്യ പ്രവൃത്തി. ആ കൈകളാണ് കശ്മലന്മാര് കൊത്തിയരിഞ്ഞു കളഞ്ഞത്. ആ കര്മകുശലതയെയാണ് ബോംബെറിഞ്ഞു കരിച്ചുകളഞ്ഞത്. ഒരുപാട് സ്വപ്നങ്ങള്‍ ആ ചെറുപ്പക്കാരനുണ്ടായിരുന്നു. നിരന്തരം സിപിഎമ്മിന്റെ വേട്ടയ്ക്ക് പാത്രീഭൂതനാവേണ്ടി വന്നു. ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം മൂലം കുടുംബജീവിതം വിസ്മരിച്ചു. എന്നാല്‍ 42-ാമത്തെ വയസ്സിലാണെങ്കിലും ഏറെ നാളത്തെ അധ്വാനത്തിലൂടെ സ്വരുക്കൂട്ടിവെച്ച സമ്പാദ്യംകൊണ്ട് കുറച്ചു സ്ഥലം സ്വന്തമായി വാങ്ങി. സ്വന്തം പ്രയത്നംകൊണ്ട് മറ്റു പ്രവര്‍ത്തകരെ കൂടി രംഗത്തിറക്കി പണിതുയര്‍ത്തിയ തന്റെ ഗ്രാമത്തിലെ സംഘകാര്യാലയത്തിന് തൊട്ടടുത്ത്. സംഘജീവിതവും വ്യക്തിജീവിതവും വേര്‍പിരിക്കരുതെന്ന കാഴ്ചപ്പാടിന്റെ സാക്ഷാത്ക്കാരം. പക്ഷേ മനോജിന്റെ ഭൗതികദേഹത്തിന് അന്ത്യവിശ്രമമൊരുക്കാന്‍ മാത്രമേ ആ തുണ്ട് ഭൂമിക്ക് നിയോഗമുണ്ടായുള്ളൂ. എങ്കിലും മനോജിന്റെ ആത്മാവിന് സായുജ്യമടയാം, തൊട്ടടുത്തുള്ള കാര്യാലയത്തില്‍ തന്റെ ജീവന്റെ ജീവനായ സ്വയംസേവകരുടെ നിത്യസാമീപ്യത്തിലൂടെ. കാര്യാലയ മുറ്റത്തുള്ള സംഘസ്ഥാനില്‍ നിന്നുയരുന്ന സംഘമന്ത്രം ശ്രവിച്ച് ആ ആത്മാവ് നിര്‍വൃതികൊള്ളും; തീര്‍ച്ച.
ഗ്രാമങ്ങള്‍ തോറും ‘പ്രതിരോധ സേന’ രൂപീകരിച്ചുകൊണ്ടാണ് സിപിഎമ്മിന്റെ പുതിയ പ്രവര്‍ത്തന പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത്. ബ്രാഞ്ച് തലങ്ങളില്‍ സംഘടിപ്പിക്കുന്ന ‘പ്രതിരോധ സേന’യില്‍ കയ്യറപ്പില്ലാത്ത ക്രിമിനലുകള്‍ക്കാണ് പ്രവേശനം. അത്തരമൊരു പ്രതിരോധ സേനയാണ് മനോജിനെ ‘പ്രതിരോധിച്ചത്.’ എന്താണിവര്‍ ചെയ്യാന്‍ പോകുന്നത്? ആരെയാണിവര്‍ പ്രതിരോധിക്കുന്നത്? സമൂഹത്തില്‍ മൃഗീയ ഭൂരിപക്ഷമുള്ള ഒരു ബഹുജന സംഘടന എന്തിന് പ്രതിരോധസേനയുണ്ടാക്കണം? ഉത്തരം വ്യക്തമാണ്. സ്വതവേയുള്ള ഭീകരത മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനുളള ഒരു സാങ്കേതിക സംവിധാനം. പ്രതിരോധ സേനകളുടെ സംഗമം മാസങ്ങള്‍ക്കുമുന്നെ ലോകം കണ്ടു. അന്ന് ബഹുമാന്യനായ കേരള മുഖ്യമന്ത്രിയാണ് സേനയുടെ ഇരയായത്. ആയിരക്കണക്കിന് പാര്‍ട്ടി സഖാക്കള്‍ കണ്ണൂര്‍ നഗരത്തില്‍ സംഘടിച്ചു. ആയിരത്തോളം വരുന്ന പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. അവര്‍ക്കിടയിലുടെ കടന്നുവന്ന മുഖ്യമന്ത്രിയുടെ കാറിനെ ലക്ഷ്യമാക്കി കരിങ്കല്‍ ചീളുകള്‍ പറന്നെത്തി. കാറിന്റെ ചില്ലുതകര്‍ന്ന് മുഖ്യമന്ത്രിക്ക് പരിക്കേറ്റു. പ്രബുദ്ധ കേരളത്തിന്റെ മുഖ്യമന്ത്രി ചൊരയൊലിപ്പിച്ചു നില്ക്കുന്ന ചിത്രം ആര്‍ക്കാണ് മറക്കാന്‍ കഴിയുക. ഈ സംഭവത്തിലുമുണ്ടായിരുന്നു ഉയര്‍ന്ന നേതാക്കളുടെ പങ്കാളിത്തവും നേതൃത്വവും. ഭാവിയെക്കുറിച്ച് എന്താണ് നാം സങ്കല്‍പ്പിക്കേണ്ടത്? തലമുറകളോട് എന്തുസമാധാനമാണ് നാം പറയുക? ഇവരെ എങ്ങനെയാണ് മനുഷ്യരാക്കി മാറ്റുക? ഉത്തരം ഒന്നേയുള്ളൂ; മാര്‍ക്സിസ്റ്റ് ഭീകരതയ്ക്കെതിരെ നിരുപാധികമായ ജനമുന്നേറ്റം.
(അവസാനിച്ചു)
സി.സദാനന്ദന് മാസ്റ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: