നല്ലദിനങ്ങള്‍ വരാനിരിക്കുന്നു” എന്നുപറഞ്ഞുകൊണ്ട് ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയ പ്രധാനമന്ത്രിയുടെ ആദ്യത്തെ നൂറ്ദിവസങ്ങള് ആ നല്ല ദിനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നു.
തുടക്കം മുതല്‍ തുടങ്ങാം. പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് നമസ്കരിച്ചത് ഈശ്വരവിശ്വാസത്തിന്റെ പാരമ്പര്യങ്ങള്‍ക്ക് അനുസൃതം ആയിരുന്നു. ജോണ്‍പോള്‍ മാര്‍പാപ്പ ഏതു നാട്ടില്‍ ചെന്നാലും ആ നാടിന്റെ മണ്ണില്‍ സാഷ്ടാംഗം നമസ്കരിച്ച് ഭൂമിയെ ചുംബിക്കുമായിരുന്നു. കലാകാരന്മാര് വേദിയിലെത്തുമ്പോള്‍ നിലം തൊട്ട് തൊഴാറുണ്ട്. എന്റെ കുമ്പ അത് ക്ലേശകരമാക്കുന്നതിനാല് ഞാന്‍ കുരിശു വരയ്ക്കുകയോ നെഞ്ചത്ത് കൈവച്ച് ഈശ്വരാനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയോ ചെയ്യാറുണ്ട്. മോദി ചെയ്തത് പബ്ലിസിറ്റി സ്റ്റണ്ട് ആയി ഇകഴ്ത്തുന്നതിന്റെ പിന്നില്‍ രാഷ്ട്രീയമുന്വിധി കാണാതെ വയ്യ.
സത്യപ്രതിജ്ഞ നടക്കുമ്പോള്‍ സാക്ഷ്യം വഹിക്കാന്‍ അയല്‍ക്കാരെ ക്ഷണിച്ചത് മറ്റൊരു നല്ല തുടക്കമായി. നവാസ് ഷെരീഫിനെ വിളിച്ചിട്ട് എന്തുണ്ടായി ഗുണം എന്ന് ചോദിക്കരുത്. ഒരു ഗുണവും ആ ദിശയില്‍നിന്ന് പ്രതീക്ഷവേണ്ട. ഭാരതവുമായി കലഹിക്കാതിരുന്നാല്‍ ലോകം തീരെ ശ്രദ്ധിക്കാത്ത ഒരു ലൈബീരിയ ആയി ജനശ്രദ്ധയില്‍ നിന്ന് മായാനുള്ള കെല്പ് മാത്രം ആണ് ആ രാജ്യത്തിനുള്ളത്. എന്നാല്‍ അവരെമാത്രം ഒഴിവാക്കിയാല്‍ അത് അഭംഗി മാത്രമല്ല, ഗരീയസായ സ്ഖലിതവും ആകുമായിരുന്നു. നമ്മുടെ വിദേശനയം ഇതുവരെ നമുക്ക് സമ്മാനിച്ചത് അയല്‍രാജ്യങ്ങളുടെ ശത്രുത ആയിരുന്നുവെങ്കില്‍ മോദിയുഗത്തില്‍ ഒരു പുതിയ നിര്‍വചനം പാകിസ്ഥാന് ഒഴികെയുള്ള രാജ്യങ്ങളോടുള്ള ബന്ധത്തില്‍ സാധ്യമാകും എന്നാണ് കഴിഞ്ഞ നൂറ് ദിവസങ്ങള്‍ സൂചിപ്പിക്കുന്നത്.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, ബജറ്റ്, പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം ഇവ മൂന്നും പൊതുവെ രാജ്യത്തിന്റേ പ്രത്യാശ വര്‍ദ്ധിപ്പിച്ചു. നയപ്രഖ്യാപനം പഴയ സര്‍ക്കാരിന്റെ നയങ്ങള്‍ പുതിയ സര്‍ക്കാരിന്റെ മുദ്രയോടുകൂടി എങ്ങനെ ജനോപകാരപ്രദമാക്കുമെന്നതിന്റെ സൂചനയായിരുന്നെങ്കില്‍ ബജറ്റ് കുറെക്കൂടെ വിശദമായ ഒരു യാത്രാപഥത്തിന്റെ ചിത്രമാണ് വരച്ചുകാണിച്ചത്. ചെങ്കോട്ടപ്രസംഗമാവട്ടെ ക്രിസ്തീയപ്രാര്ത്ഥനകളില് ഈശ്വരനെ വിവരിക്കുന്ന ഒരു വാങ്മയമാണ് ഓര്‍മ്മയില്‍ കൊണ്ടുവന്നത്. അത്യുന്നതങ്ങളില്‍ വസിക്കവെ തന്നെ താഴെ ഭൂമിയിലെ ചെറിയ കാര്യങ്ങളില്‍ സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നവനാണല്ലോ ഈശ്വരന്. ഭാരതത്തിന്റെ ആത്മാവും നാഡീസ്പന്ദനങ്ങളും തൊട്ടറിഞ്ഞയാളാണ് പ്രധാനമന്ത്രി എന്ന് ആ പ്രസംഗം തെളിയിച്ചു. എത്രയോ വര്‍ഷങ്ങളായി ഒരു യന്ത്രമനുഷ്യന്റെ ഭാവഹാവാദികളോടെ കണ്ണാടിക്കൂട്ടില്‍ നാം കണ്ടുവന്ന പ്രധാനമന്ത്രിയുടെ സ്ഥാനത്ത് നമ്മിലൊരാള്‍ കൂട്ടുകുടുംബത്തിലെ കാരണവരെപോലെ വര്‍ത്തമാനം പറയുന്നത് നാം കേട്ടു. ബഹിരാകാശത്തെയും ഭൗമാന്തര്ഭാഗത്തെയും സ്പര്‍ശിക്കുന്നതും ഗോളാന്തരയാനപാത്രങ്ങളെയും സമുദ്രനിരപ്പിനടിയിലെ അന്തര്‍വാഹിനികളെയും അമ്മാനമാടുന്നതും ആണ് ഈ ചായക്കാരന് പ്രധാനമന്ത്രിയുടെ മനസ്സ് എന്ന് ഈ പ്രസംഗം തെളിയിച്ചു.
പ്രസംഗത്തില്‍ എന്തും പറയാം. എന്നാല്‍ കേള്‍ക്കുന്നവര്‍ക്ക് വിശ്വാസം വരണമെങ്കില്‍ അതിന് വാക്കുകളില്‍ കുരുങ്ങാത്ത വികാരപ്രകാശനം ദൃശ്യമാവണം. മോദിയുടെ വഗ്മിതയെ അനുപമമാക്കിയത് അതാണ്. പെണ്‍ഭ്രൂണങ്ങള്‍ നശിപ്പിക്കുന്നതിനെക്കുറിച്ചായാലും ശൗചാലയങ്ങള്‍ നിര്മ്മിക്കുന്നതിനെക്കുറിച്ചായാലും വാക്കുകളില്‍ സന്നിവേശിപ്പിച്ച ആത്മാര്‍ത്ഥത സുതാര്യമായിരുന്നു എന്ന് നിരീക്ഷിക്കാതെ വയ്യ.
”പ്രധാനമന്ത്രി ജന്‍ ധന് യോജന” മോദിയുടെ നയത്തിന്റെയും നിര്വഹണശൈലിയുടെയും പ്രതീകമാണ് എന്ന് ഞാന്‍ കരുതുന്നു. ഉദ്ഘാടനദിവസം തന്നെ ഒന്നരക്കോടി അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിഞ്ഞത് അടുത്ത റിപ്പബ്ലിക് ദിനത്തോടെ ഏഴരക്കോടി അക്കൗണ്ടുകള്‍ തുറക്കണം എന്ന ലക്ഷ്യം നേടും എന്ന വിശ്വാസം ഉണര്‍ത്തുന്നുണ്ട്. സംസ്ഥാനങ്ങളും ബാങ്കുകളും സര്‍വ്വാത്മനാ സഹകരിച്ചതുകൊണ്ടാണ് ഇത് സാധ്യമായത് എന്ന് മോദിയും സമ്മതിക്കും. സഹകരിക്കാതിരിക്കാന്‍ കഴിയാത്തവണ്ണം പ്രചോദിപ്പിക്കുവാന്‍ കേന്ദ്രത്തിന് സാധിച്ചു എന്ന് ചേര്‍ത്തുപറയാനുണ്ട് എന്ന് മാത്രം.
നമുക്ക് 25 കോടി കുടുംബങ്ങള്‍ ഉണ്ട് എന്നാണ് കണക്ക്. അതില്‍ ബാങ്കിങ് മേഖലയില്‍ പരിചയം ഇല്ലാത്തവരാണ് പത്തുകോടി കുടുംബങ്ങളും. 2018 അടുക്കുമ്പോള്‍ അവരെയും ഈ പരിപാടിയിലൂടെ ആധുനിക സാമ്പത്തിക സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. അത്രയേറെ ശാഖകള്‍ തുറക്കാനാവുകയില്ല. അതുകൊണ്ട് അവസാനഘട്ടത്തില്‍ കറസ്പോണ്ടന്റുമാരെ നിയമിക്കുകയും സാങ്കേതികവിദ്യയെ കൂടുതല്‍ ആശ്രയിക്കുകയും ചെയ്യേണ്ടിവരും. അത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ തുടങ്ങിയ അക്കൗണ്ടുകള്‍ മുടങ്ങി എന്നൊക്കെ വരാം. ” രൂപേ സ്മാര്‍ട്ട് കാര്‍ഡ് അതിന് ഒരളവോളം പരിഹാരമായേക്കാം. പൊതുവെ സമ്പദ് വ്യവസ്ഥയില്‍ പണം പണമായി കൈമാറ്റം ചെയ്യുന്നതില്‍ കുറവ് വരും എന്നത് നല്ല കാര്യമാണ്. ഒരു വലിയ കാല്‍വയ്പാണ് മോദി നടത്തിയിട്ടുള്ളത് എന്നര്‍ത്ഥം.
വ്യവസ്ഥാപിത ജനാധിപത്യത്തിന്റെ ഒരടയാളം സര്‍ക്കാരുകളുടെ തുടര്‍ച്ചയാണ്. നയങ്ങള്‍ മാറി എന്നുവരാം. എങ്കിലും മാറ്റങ്ങള്‍ക്കും ഒരുക്രമം ഉണ്ടാവും ജനാധിപത്യത്തില്‍. ചിലപ്പോള്‍ നയങ്ങള്‍ മാറുകയല്ല, കൂടുതല്‍ ഫലപ്രദമായി നടപ്പാക്കപ്പെടുന്നതായിരിക്കും നാം കാണുക. നമ്മുടെ സമ്പദ്വ്യവസ്ഥയെ ദൃഢതരമാക്കുവാന് മോദി സ്വീകരിച്ച നടപടികള്‍ ഇപ്പറഞ്ഞ രണ്ട് മാതൃകകളും തെളിയിക്കുന്നുണ്ട്.
വിദേശമൂലധനം സ്വാഗതം ചെയ്യുന്ന കാര്യത്തില്‍ രണ്ടാമത്തേതാണ് കണ്ടതെങ്കില്‍ ആസൂത്രണ കമ്മീഷന്, കൊളീജിയം എന്നീ സംഗതികളില്‍ ജനാധിപത്യത്തിലെ നയവ്യതിയാനം എങ്ങനെയാണ് പ്രാവര്‍ത്തികമാക്കേണ്ടത് എന്നാണല്ലോ നാം കണ്ടത്. രണ്ടിലും എതിര്‍പ്പുള്ളവരുണ്ട്. എന്നാല്‍ പ്രത്യയശാസ്ത്രബദ്ധമായ കടുംപിടുത്തങ്ങള്‍ ഉള്ളവരാണ് എതിര്‍ക്കുന്നത്. പ്രതിരോധരംഗത്ത് വിദേശനിക്ഷേപം വര്‍ധിപ്പിച്ച് ഭാരതത്തില്‍ തന്നെ ഉത്പാദിപ്പിക്കുന്നതാണ്, മറ്റെവിടെയെങ്കിലും ഉത്പ്പാദിപ്പിച്ചത് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ ഭദ്രം എന്ന് സമ്മതിക്കുന്നവരും വിദേശനിക്ഷേപത്തിന്റെ തോതിനെക്കുറിച്ച് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ നാം മറ്റെന്താണ് തിരിച്ചറിയേണ്ടത്? ആസൂത്രണകമ്മീഷന്റെ കാര്യത്തിലാകട്ടെ, ഭാരതം കണ്ട ഏറ്റവും പ്രഗത്ഭനായ ധനമന്ത്രി – മലയാളിയായ ഡോ. ജോണ്‍ മത്തായി – അരനൂറ്റാണ്ടിനപ്പുറം മുന്‍കൂട്ടി കണ്ട അപകടം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ പുത്തന്തലമുറയുടെ പ്രതികരണമാണ് വായിച്ചെടുക്കേണ്ടത്. നെഹ്റു മന്ത്രിസഭയോട് വിടപറയാന്‍ ജോണ്‍ മത്തായിയെ നിര്‍ബന്ധിച്ചത് ആസൂത്രണത്തോടുള്ള സമീപനത്തിലെ വ്യത്യസ്തത ആയിരുന്നുവല്ലോ.
ഭരണരംഗത്തെ മാറ്റങ്ങള്‍ നോക്കുക. പ്രധാനമന്ത്രിയാണ് ഭരിക്കുന്നത് എന്ന് തെളിയുന്നത് എന്തോ വലിയ പാതകമാണെന്ന മട്ടിലാണ് ചിലര്‍ പ്രതികരിക്കുന്നത്. നെഹ്റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും ഏകകക്ഷിഭരണം നിലവിലിരുന്ന കാലത്തും സമ്പ്രദായം മറ്റൊന്നായിരുന്നില്ല എന്ന് ഓര്‍മ്മിക്കാത്തവരാണ് അവര്‍. മന്‍മോഹന്‍സിംഗ് പ്രഗത്ഭനായ പണ്ഡിതന് ആയിരുന്നെങ്കിലും ആജ്ഞാശക്തിയുള്ള പ്രധാനമന്ത്രി ആയിരുന്നില്ല എന്ന് നമുക്കറിയാം. അത്തരം പാവപ്രധാനമന്ത്രിമാരെയാണോ നമുക്ക് വേണ്ടത്?
മന്ത്രിസഭയുടെ ഉപസമിതികള്‍ പിരിച്ചുവിട്ടത് നന്നായി. അടിയന്തിര സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കേണ്ട ഒരു ഭരണ നിര്വ്വഹണോപാധിയാണ് ഉപസമിതിയും എംപവേഡ് കമ്മിറ്റിയും ഒക്കെ. അവ സ്ഥിര സംവിധാനം ആയി മാറിയാല്‍ വായ്ത്തല പോയ വാക്കത്തി പോലെ നിഷ്ഫലമാവും.
ലോകവ്യാപാരസംഘടനയില്‍ ഭാരതത്തിന്റെ താത്പര്യം ഉയര്‍ത്തിപ്പിടിച്ചത് ഈ കാലയളവിലെ സുപ്രധാനനേട്ടമായി വിലയിരുത്തേണ്ടതുണ്ട്. അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദത്തെ അതിജീവിച്ചാണ് ഈ നിലപാട് സ്വീകരിച്ചത്. ഭാരതം അങ്ങയെ പ്രണയിക്കുന്നു എന്ന് നാണം കൂടാതെ പ്രസ്താവിച്ച ഒരു ഭാരത പ്രധാനമന്ത്രിയെ പരിചയപ്പെട്ടിട്ടുള്ള നാടാണ് അമേരിക്ക എന്ന് ഓര്‍മ്മിക്കുമ്പോഴാണ് നമോ നമോ എന്ന് നിഷ്പക്ഷമതികള്‍ പറഞ്ഞുപോകുന്നത്.
സ്വിസ്ബാങ്കില്‍ ഒളിപ്പിച്ചിട്ടുള്ള കള്ളപ്പണം കണ്ടെത്താന്‍ സ്വീകരിച്ച നടപടികളും ശ്രദ്ധിക്കണം. ആദ്യത്തെ അന്തര്‍ദേശീയ സമാഗമത്തില്‍ തന്നെ മോദിക്ക് വ്യക്തിമുദ്ര പതിക്കാന്‍ കഴിഞ്ഞ ബ്രിക്സിന്റെ ഉച്ചകോടിയില്‍. ബ്രിക്സ്ബാങ്കിന്റെ ആദ്യത്തെ അധ്യക്ഷനായി ഭാരതത്തെ നിശ്ചയിച്ചതും നാടിന് കിട്ടിയ അംഗീകാരമായി കണക്കെഴുതണം.
കശ്മീരിലെ വിഘടനവാദികളെ ചര്‍ച്ചക്ക് ക്ഷണിക്കുക വഴി ഭാരതത്തിന്റെ അഖണ്ഡതയെ പാകിസ്ഥാന് അംബാസഡര്‍ ചോദ്യം ചെയ്തപ്പോള്‍ പാകിസ്ഥാനുമായുള്ള ചര്‍ച്ച തന്നെ ഒഴിവാക്കിയതും സുധീരമായ നടപടി എന്ന നിലയില്‍ ഈ നൂറ് ദിവസങ്ങളെ അലങ്കരിക്കുന്നുണ്ട്. ഇസ്രായേലുമായുള്ള ബന്ധത്തില്‍ നയം മാറ്റാതെ തന്നെ ഗാസയിലെ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണം എന്ന് പറഞ്ഞതും ശ്രദ്ധിക്കണം.
മോദി സര്‍ക്കാരിനെതിരായി പറയുന്ന ചില സംഗതികള്‍ സമ്മതിക്കണം. സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ കാര്യത്തില്‍ അഹിന്ദിപ്രദേശത്തുള്ളവര്ക്ക് എതിരായി എടുത്ത തീരുമാനം ഉദാഹരണം. എന്നാല്‍ അവിടെയും ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഒരു പരിഹാരമാണ് കണ്ടത് എന്ന് കൂട്ടിച്ചേര്‍ക്കാതെ വയ്യ.
അതേസമയം എതിര്‍വാദികള്‍ പറയുന്ന മിക്ക സംഗതികളും പ്രഥമദൃഷ്ടി ഉപയോഗിച്ചുതന്നെ തള്ളിക്കളയാനുള്ളതാണ്. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്തവര്‍ ഇന്നാട്ടില് എട്ടാംക്ലാസും ഗുസ്തിയും കഴിഞ്ഞവര്‍ മന്ത്രിമാരായി ശോഭിച്ചിട്ടുണ്ടെന്നത് മറന്നു. ആര്.ശങ്കര്‍, അച്യുതമേനോന്, ഇഎംഎസ് എന്നിവരെ ഒഴിവാക്കിയാല്‍ ഏത് മുഖ്യമന്ത്രിയാണ് മസ്തിഷ്കബലം കൊണ്ട് വാഴ്ത്തപ്പെടുന്നത് കേരളത്തില്‍? എന്നുവച്ച് നായനാരും കരുണാകരനും മോശക്കാരായിരുന്നോ? ഇവിടെ നമ്മുടെ വി.എസും ചോദ്യം ചെയ്തുകളയും സ്മൃതിയുടെ യോഗ്യത! വൃക്ഷത്തെ ഫലം കൊണ്ടാണ് അറിയുന്നത് എന്ന് ബൈബിളില്‍ ഉണ്ട്. മുന്‍വിധികള്‍ ഒഴിവാക്കിയാല്‍ ഇത്തരത്തിലുള്ള മിക്ക എതിര്മൊഴികളും നിലനില്ക്കുകയില്ല. ഏതായാലും നൂറുദിവസം കൊണ്ട് നേടിയതിനെ ഇകഴ്ത്താന്‍ പോന്ന പുതിയ കാര്യങ്ങള്‍ ഒന്നും ആരും പറയുന്നില്ല.
സര്‍വ്വോപരി സ്വയം അച്ചടക്കം പാലിക്കുന്ന പ്രധാനമന്ത്രി മറ്റുള്ളവരില്‍ അച്ചടക്കരാഹിത്യം പൊറുപ്പിക്കുകയില്ല എന്ന സന്ദേശം ഭരണരംഗത്താകെ പൊതുവായ ഉന്മേഷവും ഊര്‍ജസ്വലതയും സൃഷ്ടിച്ചിരിക്കുന്നു. ദല്‍ഹിയിലുള്ളപ്പോള്‍ നിത്യവും രാവിലെ എട്ടരയ്ക്ക് മോദി ഓഫീസില്‍ എത്തുമത്രേ. ജോലി തീര്‍ന്ന് മേശ വൃത്തിയാക്കാതെ മടങ്ങുന്നുമില്ല. സ്വാഭാവികമായും മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും എല്ലാം ജോലി കൃത്യമായി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു.
ഭരണരംഗത്തും നയരൂപീകരണത്തിലും ശ്രദ്ധിക്കാന്‍ ഏറെ ബാക്കിഉണ്ട്. വിജയം എന്ന് മുകളില്‍ അടയാളപ്പെടുത്തിയ ബാങ്കിംഗ് മേഖലയില്‍ പോലും സ്ത്രീകളുടെ പങ്കാളിത്തം പിന്നിലാണ്. ഒരായിരം അക്കൗണ്ട് തുറന്നാല്‍ 394 മാത്രം ആണ് സ്ത്രീകളുടെ പേരില്‍ എന്നതാണ് 2012 ലെ കണക്ക്. അക്കൗണ്ടില്‍ ബാക്കി കാണുന്ന പണവും തുച്ഛം. ഇതൊക്കെ മാറാന്‍ ബാക്കിയാണ്.
ദളിതര്‍ക്ക് ഭരണത്തിലുള്ള പങ്ക് വര്‍ധിക്കണം. അവര്‍ക്ക് ലഭ്യമായിട്ടുള്ള നന്മകള് സാമൂഹ്യരംഗത്താണ്. സാമ്പത്തികരംഗത്തും അവര്‍ മുന്നോട്ടുവരണം. ആയിരം ദളിത് സംരംഭകരുടെ വളര്‍ച്ച പഠനവിധേയമാക്കിയപ്പോള്‍ അവരുടെ മൊത്തം വിറ്റുവരവ് (ടേണ്‍ഓവര്‍) പതിനായിരം കോടി രൂപ എന്ന് കണ്ടു. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഒരു പ്രത്യേക പരിഗണനയും അവര്‍ക്ക് ലഭിച്ചില്ല. ജോലി നേടാന്‍ സംവരണം സഹായിക്കും. ജോലി കൊടുക്കുന്നവരാക്കാന് ദളിതരെ സഹായിക്കുന്ന ഭാവനാപൂര്‍ണമായ പരിപാടികള്‍ ആവിഷ്കരിക്കാന്‍ കാലമായി. മോദിയുടെ ‘ഇന്ത്യയില്‍ നിര്‍മ്മിതം’ എന്ന ബ്രാന്‍ഡിന് ഈ ദിശയില്‍ ഏറെ ചെയ്യുവാന്‍ കഴിയും.
ഒന്നുകൂടെ പറഞ്ഞുനിര്‍ത്താം. പല സംഘപരിവാര്‍ സംഘടനകളും ഇപ്പോള്‍ തങ്ങള്‍ അധികാരത്തിന്റെ പ്രാരബ്ധം പേറുന്നവരാണ് എന്ന് ഓര്‍ക്കുന്നില്ല. സ്ഥാനത്തും അസ്ഥാനത്തും ന്യൂനപക്ഷവിരോധം പ്രകടിപ്പിക്കുന്നത് സമാജത്തില്‍ വിഭാഗീയത വളര്‍ത്താനാണ് സഹായിക്കുക. ഭാരതം എന്ന രഥം അതിവേഗം ബഹുദൂരം മുന്നോട്ട് പായണമെങ്കില്‍ മോദിയ്ക്കൊപ്പം എല്ലാവരെയും അണിനിരത്താനാണ് ശ്രമിക്കേണ്ടത്; മോദിയുടെ ആളുകള്‍ തങ്ങള്‍ മാത്രമാണ് എന്ന് തെളിയിക്കാനല്ല. അധികാരത്തിലെത്തിയ മോദി വാജ്പേയ് മാതൃകയാണ് മുന്നില്‍ കാണുന്നത്. അതിന് വിഘ്നം ഉണ്ടാകാതിരിക്കുന്നതാണ് ബുദ്ധി എന്ന് മോദിയെ സ്നേഹിക്കുന്നവര്‍ തിരിച്ചറിയേണ്ടതുണ്ട്. ആന്റണിയും രാഹുലും രാജ്യത്തെ രക്ഷിക്കയില്ല. മോദിയെ അതിന് അനുവദിക്കുകയില്ല എന്ന ശാഠ്യം ആത്മഹത്യാപരമാണ് എന്ന് മോദിഭക്തര്‍ തിരിച്ചറിയണം. അതും ഒരുവെല്ലുവിളി തന്നെ.
ഡി. ബാബുപോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: