പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഇമ്രാന്‍ഖാന്റെയും തീവ്രവാദിയായ മതനേതാവ് താഹിര്‍ ഉര് ഖ്വാദ്രിയുടെയും നേതൃത്വത്തില്‍ രണ്ടാഴ്ചയിലേറെക്കാലമായി നടക്കുന്ന പ്രക്ഷോഭം പാക്കിസ്ഥാനെ പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. ഇസ്ലാമാബാദിലെ നവാസ് ഷെരീഫിന്റെ ഔദ്യോഗികവസതി വളഞ്ഞ പ്രക്ഷോഭകരെ നേരിടാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നവാസിന്റെ രാജിക്കുവേണ്ടി അവസാനശ്വാസംവരെ പോരാടുമെന്നാണ് മുന്‍ ക്രിക്കറ്റ് താരവും തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതാവുമായ ഇമ്രാന്ഖാന് പ്രഖ്യാപിച്ചിരിക്കുന്നത്. ആയിരക്കണക്കിന് അനുയായികളോടൊപ്പം ഇമ്രാന് സമരമുഖത്തുതന്നെയുണ്ട്.
നവാസിന്റെ രാജിക്കുപുറമെ ലാഹോറില്‍ ജൂണ്‍ പതിനേഴിന് നടന്ന വെടിവെപ്പില്‍ 21 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ നവാസിനും സഹോദരനുമെതിരെ കേസെടുക്കണമെന്നാണ് ഖ്വാദ്രിയുടെ ആവശ്യം. സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി റഹീല്‍ ഷെരീഫ് കമാന്റര്‍മാരുടെ അടിയന്തരയോഗം വിളിക്കുകയുണ്ടായി. രാഷ്ട്രീയ പ്രതിസന്ധി പരിഹരിച്ച് ജനാധിപത്യ പുനഃസ്ഥാപനമാണ് ലക്ഷ്യമെന്ന് സൈനിക നേതൃത്വം പറയുന്നുണ്ടെങ്കിലും പാക് സൈന്യം മുന്‍കാലങ്ങളില്‍ നടത്തിയിട്ടുള്ള രാഷ്ട്രീയ അട്ടിമറികളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ ഉറപ്പ് മുഖവിലക്കെടുക്കാനാവില്ല. പോലീസ് വെടിവെപ്പുണ്ടായിട്ടും ഒഴിഞ്ഞുപോകാന്‍ തയ്യാറാവാത്ത ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ഗേറ്റ് തകര്‍ത്ത് സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിച്ചതോടെ സംഘര്‍ഷം ഒന്നുകൂടി രൂക്ഷമാവുകയുണ്ടായി. ഇരുപത്തിനാല് മണിക്കൂറിനകം നവാസ് ഷെരീഫ് പ്രധാനമന്ത്രി പദം രാജിവയ്ക്കണമെന്ന നിലപാടില്‍ പ്രക്ഷോഭകര്‍ ഉറച്ചുനില്‍ക്കുകയാണ്. നവാസ് ഷെരീഫാകട്ടെ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചുചേര്‍ത്തുകൊണ്ടുള്ള പ്രശ്നപരിഹാരത്തിനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും ഇപ്പോഴത്തെ സംഘര്‍ഷത്തിന് അയവുവരുമെന്ന് കരുതാനാവില്ല.
ചരിത്രം രണ്ട് പ്രാവശ്യം ആവര്‍ത്തിക്കും, ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും എന്നാണ് പറയാറുള്ളത്. എന്നാല്‍ ചരിത്രം ദുരന്തമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ് പാക്കിസ്ഥാന്റെ കാര്യത്തില്‍ കാണുന്നത്. ഇപ്പോഴത്തെ പ്രക്ഷോഭത്തിന് എത്രവേണമെങ്കിലും താരതമ്യങ്ങള്‍ പാക്കിസ്ഥാന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കണ്ടെത്താനാവും. മുഗള്‍ഭരണകാലത്തെ കൊട്ടാര അട്ടിമറികള്‍ക്ക് സമാനമായ രാഷ്ട്രീയ അട്ടിമറികളാണ് പാക്കിസ്ഥാനില്‍ നിരന്തരം നടന്നിട്ടുള്ളത്. 1999 ല്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ അട്ടിമറിച്ച് പര്‍വേസ് മുഷറഫ് അധികാരത്തില്‍ വന്നത് സമീപകാല ചരിത്രമാണ്. അധികാരം പിടിച്ചെടുത്തശേഷം ഷെരീഫിനെ നാടുകടത്തുകയായിരുന്നു. 2008 വരെ മുഷറഫ് പാക്കിസ്ഥാന് പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നു. തെരഞ്ഞെടുപ്പില്‍ ബേനസീര്‍ ഭൂട്ടോ അധികാരത്തില്‍ തിരിച്ചെത്തുമെന്നായപ്പോള് പ്രചാരണത്തിനിടെ അവര്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നില്‍ മുഷറഫാണെന്ന ആരോപണം ശക്തമാണ്. തെരഞ്ഞെടുപ്പില്‍ ബേനസീറിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കുകയും ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരി പ്രസിഡന്റാവുകയും ചെയ്തു. 2013 ല്‍ നവാസ് ഷെരീഫ് ഒരിക്കല്‍ കൂടി അധികാരത്തില്‍ തിരിച്ചെത്തി. 1999 ല്‍ നവാസ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് അടല്‍ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. പാക്കിസ്ഥാനുമായി സൗഹൃദം സ്ഥാപിക്കാന്‍ നിര്‍ണായകവും ഭാവാത്മകവുമായ നടപടികള്‍ വാജ്പേയി കൈക്കൊള്ളുകയും അതിനോട് നവാസ് ഷെരീഫ് അനുകൂലമായി പ്രതികരിക്കുകയും ചെയ്തപ്പോഴാണ് കരസേനാ മേധാവിയായിരുന്ന മുഷറഫിന്റെ നേതൃത്വത്തില്‍ കാര്‍ഗില്‍ നുഴഞ്ഞുകയറ്റം സംഘടിപ്പിച്ചതും ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വഷളായതും. തുടര്‍ന്നാണ് നവാസിനെ പുറത്താക്കി മുഷറഫ് അധികാരം പിടിച്ചത്. ഇതിന്റെ തനിയാവര്‍ത്തനത്തിലേക്കാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍ നീങ്ങുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. പര്‍വേസ് മുഷറഫിന്റെ സ്ഥാനത്ത് ആരാണെന്ന് മാത്രമേ അറിയാനുള്ളൂ.
ഒന്നോര്‍ത്താല്‍ പാക്കിസ്ഥാന്റെ തലവിധിയാണിത്. പിറന്നുവീണതുമുതല്‍ ഭാരതത്തോടുള്ള വിരോധമാണ് ആ രാജ്യത്തിന്റെ കൈമുതല്‍. മുസ്ലിങ്ങള്‍ ഒരു ന്യൂനപക്ഷം മാത്രമല്ലെന്നും അവര്‍ ഒരു രാഷ്ട്രം തന്നെയാണെന്നും മുസ്ലിംലീഗിന്റെ നേതാവായി രുന്ന മുഹമ്മദാലി ജിന്ന വാശിപിടിച്ചതാണ് കിഴക്കും പടിഞ്ഞാറുമായി ഭാരതത്തെ വെട്ടിമുറിച്ച് പാക്കിസ്ഥാന് രൂപീകരിക്കാന്‍ കാരണമായത്. ഭരണകൂടങ്ങള്‍ മാറി മാറി അധികാരത്തില്‍ വന്നെങ്കിലും ചരിത്രപരമായും സാംസ്ക്കാരികമായും ഒരു രാഷ്ട്രമായി നിലനില്‍ക്കാനുള്ള ശേഷി പാക്കിസ്ഥാനില്ലെന്ന് 1971 ലെ ബംഗ്ലാദേശിന്റെ രൂപീകരണം പകല്‍പോലെ വ്യക്തമാക്കുകയുണ്ടായി. സമാധാനപരമായ അന്തരീക്ഷത്തില്‍ വികസനത്തിന്റെയും പുരോഗതിയുടെയും പാതയില്‍ മുന്നേറുന്നതിനു പകരം ഭാരതത്തോട് മല്ലടിക്കാനും ജയിക്കാനുമുളള ശേഷി തങ്ങള്‍ക്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് പാക്കിസ്ഥാന് ശ്രമിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ഓരോ ഘട്ടത്തിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടും കൂടുതല്‍ കൂടുതല്‍ ശത്രുതാ മനോഭാവം വച്ചുപുലര്‍ത്തുകയാണ് പാക്കിസ്ഥാന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സുശക്തമായ കാല്‍വെപ്പോടെ ഭാരതം മുന്നേറുകയാണെന്ന് മനസ്സിലായപ്പോഴാണ് പാക്കിസ്ഥാനിലെ ശിഥിലീകരണ ശക്തികള്‍ ഒരിക്കല്‍ക്കൂടി മേല്‍ക്കൈ നേടുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തി സംഘര്‍ഷഭരിതമാക്കുന്നതും ഇതിന്റെ ഭാഗമാണ്. ഭാരതത്തെ വെല്ലുവിളിക്കാനുള്ള ശേഷിയൊന്നും പാക്കിസ്ഥാന് ഇല്ലെങ്കിലും അവിടുത്തെ സംഭവവികാസങ്ങളെ ഭാരതം ജാഗ്രതയോടെ സമീപിക്കേണ്ടിയിരിക്കുന്നു. കാശ്മീര്‍ വിഘടനവാദിനേതാക്കളുമായി പാക് ഹൈക്കമ്മീഷണര്‍ ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച വേണ്ടെന്നുവെച്ച മോദി സര്‍ക്കാരിന്റെ നടപടി പാക്കിസ്ഥാനുള്ള മുന്നറിയിപ്പാണ്. ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ സ്വന്തം വെടിമരുന്ന് നനയാതെ സൂക്ഷിക്കാനുള്ള വിവേകവും ഭാരതത്തിനുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: