കുരുക്ഷേത്രയുദ്ധഭൂമിയെ ധര്‍മ്മക്ഷേത്രമായി പരിവര്ത്തിപ്പിക്കൂ. അര്‍ജ്ജുനനു നല്കിയ ഗീതോപദേശം. ദ്വാപരയുഗത്തിലെ ആ ഭഗവദ് ധര്‍മ്മത്തിന്റെ മുന്നോടിയായി തോന്നും. ത്രേതായുഗത്തില്‍ ഹിംസാത്മകമായ ദണ്ഡകാരണ്യത്തില്‍വെച്ച് സ്വസഹോദരനു നല്കിയ ധര്മ്മസൂക്തം. അതിനെ നാം ലക്ഷ്മണോപദേശം എന്നു വിളിക്കുന്നു. രാമായണ വായനയില്‍ ഭക്തിഭാവം പൂര്‍ണമായി നിറഞ്ഞുനില്ക്കുന്ന കാവ്യഭാവം. രണ്ടും വേദോപനിഷത്ത് ദര്‍ശനങ്ങളുടെ പ്രസ്താവം തന്നെ. ശ്രോതാവിന്റെ പശ്ചാത്തലം അനുസരിച്ചുള്ള മാറ്റമുണ്ടെന്നുമാത്രമല്ല, വ്യത്യാസം. വസിഷ്ഠ മഹര്‍ഷിയില്‍നിന്ന് വേദസംസ്കൃതി ഉള്‍ക്കൊണ്ട ലക്ഷ്മണനോട് പറയുമ്പോള്‍, അര്‍ജ്ജുനനോടു പറയുന്നതുപോലെ തത്ത്വങ്ങള്‍ അധികം വിശദീകരിക്കേണ്ടതില്ല. സാരം മാത്രം സൂചിപ്പിക്കയേ വേണ്ടൂ. അത് തന്റെ ജനങ്ങള്‍ക്കുവേണ്ടി ഗാനാത്മകമായി തുഞ്ചത്താചാര്യന് ഹരിനാമ കീര്‍ത്തനത്തില്‍ വിവരിച്ചുവെങ്കിലും സാങ്കേതികമോ, താന്ത്രികമോ ആയ വാക്കുകള്‍ ഒഴിവാക്കി പറഞ്ഞിരിക്കുന്നതുകൊണ്ടാവാം ലക്ഷ്മണോപദേശം കൂടുതല്‍ ജനശ്രദ്ധ നേടിയത്.
മാരീചന്റെ പ്രലോഭനം, ഖരവധം എന്നീ നിര്‍ണായക സംഭവങ്ങള്‍ക്കു മുമ്പാണ് അവതാരലക്ഷ്യം അതിന്റെ അര്‍ത്ഥബോധത്തോടെ ഉള്‍ക്കൊള്ളാന്‍ ലക്ഷ്മണനെ പ്രാപ്തനാക്കാന്‍ ഉതകുന്ന ഈ ഉപദേശം. പൂര്വനിനീതമായ മാരിചപ്രവേശം, സീതാപഹരണം തുടങ്ങിയ സംഭവങ്ങളുടെ പിന്നിലുള്ള ഈശ്വരന്റെ പദ്ധതിയെപ്പറ്റി ശ്രീരാമനോ സീതയോ ലക്ഷ്മണനോടു പറയുകയുണ്ടായില്ല. അതിന്റെ ആവശ്യം ഉദിച്ചില്ല. ലക്ഷ്മണോപദേശത്തിലൂടെ അതൊക്കെ സ്വയം മനസ്സിലാക്കാനുള്ള പ്രബുദ്ധത ഉണ്ടായിക്കഴിഞ്ഞു. ജ്ഞാനവിജ്ഞാനഭക്തി വൈരാഗ്യ ചിഹ്നങ്ങളും മുക്തിമാര്ഗവും ആണ് വിഷയം. രാജ്യഭരണം, വനവാസ സ്വീകാരം, കൈകേയീ പദ്ധതി തുടങ്ങിയ മുന്‍കാല ചരിത്രദൃശ്യങ്ങള്‍ എല്ലാംതന്നെ വികല്പം (ഭ്രമം), സത്യത്തെ മായകൊണ്ട് ആവരണം ചെയ്തിരുന്നപ്പോള്‍ ഉണ്ടായ തോന്നല്‍, ആണെന്നാണ് ഉപദേശത്തിന്റെ തുടക്കത്തില്‍ തന്നെ സ്ഥാപിക്കുന്നത്. മായയുടെ സ്വരൂപ വര്‍ണന ചുരുക്കിപ്പറയുന്നു. ദേഹാദി വസ്തുക്കള്‍ ആത്മാവാണ് എന്ന ധാരണയാണ് മായ. അത് ദേഹസംബന്ധമാണ് സംസാരം എന്നുപറയാം. മായയ്ക്ക് വിക്ഷേപം ആവരണം എന്ന് രണ്ടു രൂപം. ലോകം എന്ന ഇന്ദ്രിയബോധം സൃഷ്ടിക്കലാണ് വിക്ഷേപം. ‘അവിദ്യ’ യാണ് ആവരണം എന്നനിലയില്‍ മായയെ ഉറപ്പിച്ചുനിര്‍ത്തുന്നത്. ഇത് നീങ്ങിക്കിട്ടുന്നത് ജ്ഞാനരൂപിണിയായ വിദ്യ ലഭിക്കുമ്പോഴാണ്. പാമ്പ് എന്ന് തെറ്റിദ്ധരിച്ചത് കയര്‍ ആയിരുന്നു എന്ന സത്യം മനസ്സിലാകുന്നിടത്താണ് വിദ്യ. ദേഹം പഞ്ചഭൂത സഞ്ചയമാണ്. അഹങ്കാരം, ബുദ്ധി, മനസ്സ് എല്ലാം അതില്‍നിന്ന് ഉണ്ടാകുന്നു. ഈ അവിദ്യയില്‍നിന്നു വിട്ടുമാറി ആത്മസ്വരൂപത്തെ അറിയാനുള്ള ആദ്യത്തെ സാധന അദ്വൈതശിക്ഷണമാണ്. ജീവാത്മാവും പരമാത്മാവും ഒന്നുതന്നെ എന്ന് അറിയണം. ഭക്തി, ഗുരുസേവ, ചിത്തശുദ്ധി, സല്‍കര്‍മ്മം, വിഷയസൗഖ്യങ്ങളെ ഉപേക്ഷിക്കല്‍, സമഭാവന, ജപം, ധ്യാനം, വേദാന്തവാക്യാര്ത്ഥങ്ങളുടെ അവലോകനം എന്നിങ്ങനെയാണ് ശിക്ഷണ ക്രമങ്ങള്‍. തുടര്‍ന്ന് പ്രായോഗികമായ അനുഷ്ഠാനങ്ങളുടെ വിവരവും ശിഷ്യനെ ധരിപ്പിക്കുന്നു.
പി. നാരായണകുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: