തിരുവനന്തപുരം: മോണോറെയില്‍ പദ്ധതിക്കായി സമര്‍പ്പിച്ച ബിഡിന് അംഗീകാരം നല്‍കിയത് കേന്ദ്ര വിജിലന്‍സ് കമ്മിഷന്(സിവിസി)മാനദണ്ഡങ്ങള്‍ പാലിക്കാതെ. കൊച്ചി മെട്രോറെയില്‍ നിര്‍മാണവേളയിലും ഈ പ്രശ്നം ഉണ്ടായിരുന്നു. മോണോറെയില്‍ നിര്‍മാണത്തിന് ഒറ്റ കമ്പനി മാത്രമാണ് ബിഡ് സമര്‍പ്പിച്ചത്. സിവിസി മാനദണ്ഡ പ്രകാരം രണ്ടില്‍ കൂടുതല്‍ കമ്പനികള്‍ ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കണം.
കേരള മോണോറെയില്‍ കോര്പ്പറേഷന് ക്ഷണിച്ച ടെണ്ടറില്‍ രണ്ടു കമ്പനികള്‍ മാത്രമേ ആദ്യം പങ്കെടുത്തിരുന്നുള്ളൂ. ചൈനാ കമ്പനിയും, ജര്‍മന്‍ കമ്പനിയും. ചൈനാ കമ്പനിക്ക് ടെണ്ടറില്‍ പങ്കെടുക്കാന്‍ മതിയായ യോഗ്യത ഇല്ലാതിരുന്നതിനാല്‍ ആ കമ്പനിയെ തള്ളി. ജര്‍മ്മന്‍ കമ്പനിയായ ബൊംബാര്‍ഡിയര്‍ മാത്രമാണ് അര്‍ഹമായത്. മറ്റൊരു കമ്പനിയും പദ്ധതി നടപ്പാക്കാന്‍ മുന്നോട്ടു വരാതിരുന്നതോടെ ആദ്യ ടെണ്ടര്‍ തള്ളുകയും വീണ്ടും ഓപ്പണ്‍ ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തു. രണ്ടാമത്തെ ടെണ്ടറിലും ജര്മ്മന്കമ്പനി മാത്രം പങ്കെടുത്തതോടെ കെഎംആര്എല്സി അധികൃതര്‍ ആശയക്കുഴപ്പത്തിലായി. തുടര്‍ന്നാണ് ഒറ്റക്കമ്പനി സമര്‍പ്പിച്ച സാങ്കേതിക ടെണ്ടര്‍ വിശദപരിശോധനയ്ക്കായി ഡിഎംആര്‍സിയെ ഏല്‍പ്പിച്ചത്.
പരിശോധന പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ എടുത്തുവെന്ന ആക്ഷേപവും ഡിഎംആര്‍സി കേട്ടു. കഴിഞ്ഞ ദിവസം കേരള മോണോറെയില്‍ കോര്‍പ്പറഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ബൊംബാര്‍ഡിയര്‍ കമ്പനിയുടെ സാങ്കേതിക ബിഡിന് അംഗീകാരം നല്‍കിയിരുന്നു. ഇനിയുള്ളത് സാമ്പത്തിക ബിഡാണ്.
കേന്ദ്ര മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണ് ഒറ്റക്കമ്പനിയുടെ ടെണ്ടറെന്നും പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കില്ലെന്നും ഡിഎംആര്‍സി കേരള മോണോറെയില്‍ കോര്‍പ്പറേഷനെ അറിയിച്ചിരുന്നു. എന്നിട്ടും, പദ്ധതിയുമായി കെഎംആര്‍സിഎല്‍ മുന്നോട്ടു പോവുകയാണ്. സാമ്പത്തിക ബിഡ് ഉടന്‍ പരിശോധനയ്ക്കു വിധേയമാക്കും. ടെണ്ടറില്‍ പങ്കെടുത്തത് ഒരു കമ്പനി മാത്രമായതിനാല്‍ ക്വാട്ട് ചെയ്തിട്ടുള്ള തുക അംഗീകരിക്കേണ്ടി വരും. ഇത് അഴിമതിക്കും അനാവശ്യ ചെലവുകള്‍ക്കും വേദിയൊരുക്കും.
ടെണ്ടര്‍ നടപടികളില്‍ രണ്ടില്‍ കൂടുതല്‍ കമ്പനികള്‍ മത്സരബുദ്ധിയോടു കൂടി പങ്കെടുത്താല്‍ മാത്രമേ ഏറ്റവും കുറഞ്ഞ തുകയ്ക്ക് നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കമ്പനിയെ കണ്ടെത്താന്‍ കഴിയൂ. ഈ സാഹചര്യങ്ങളില്‍ കൂടുതല്‍ കമ്പനികളെ ഉള്‍പ്പെടുത്തി റീ ടെണ്ടര്‍ വിളിക്കേണ്ടതാണെന്നും സിവിസി മാനദണ്ഡത്തില്‍ പറയുന്നുണ്ട്.
2020ല്‍ പൂര്‍ത്തിയാക്കാന്‍ സാധ്യത മാത്രമുള്ള കോഴിക്കോട്, തിരുവനന്തപുരം പദ്ധതികള്‍ക്ക് ചെലവിടുന്നത് 6000 കോടിയാണ്. ഏറെ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന മോണോറെയില്‍ പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ഗുണംചെയ്യില്ലെന്നാണ് വിദഗ്ധാഭിപ്രായം. 2020 ആകുമ്പോള്‍ രാജ്യത്ത് പുതിയ സംവിധാനങ്ങള്‍ പൊതു ഗതാഗതത്തിനായി വരും.
അപ്പോള്‍, കേരളം പഴയ സാങ്കേതിക വിദ്യനടപ്പാക്കാന് ആരംഭിക്കുന്നതേ ഉണ്ടാകൂവെന്നാണ് ഡിഎംആര്‍സി അടക്കമുള്ള കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന കെഎംആര്എല്സിയുടെ ഡയറക്ടര്‍ ബോര്‍ഡിലും ഇതേ വിഷയം ചില അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആദ്യമേ നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതി മതിയെന്ന് കടുംപിടുത്തത്തില്‍ തന്നെയാണ് യോഗം എത്തിയത്. തിരുവനന്തപുരം മോണോറെയിലിനു 3590 കോടി രൂപയാണ് ചെലവാകുക. 1991 കോടി രൂപയാണ് കോഴിക്കോട് മോണോ റെയിലിനു വേണ്ടി ചെലവഴിക്കുന്നത്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: