തിരുവനന്തപുരം(വെഞ്ഞാറമൂട്): ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട ആത്മഹത്യചെയ്ത രവീന്ദ്രന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണയക്ക് കേസെടുക്കാതെ അന്വേഷണം ഒതുക്കി തീര്‍ക്കാന്‍ ശ്രമം. ഭരണപ്രതിപക്ഷ ഇടപെടല്‍ മൂലം ആത്മഹത്യാ പ്രേരണയ്ക്ക് വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നാരോപിച്ച് രവീന്ദ്രന്റെ മനോവിഷമകാരണം അന്വേഷിക്കുക മാത്രമാണ് പോലീസ് ചെയ്യുന്നത്.
ഈ മാസം 12 ന് വൈകീട്ടോടെയാണ് രവീന്ദ്രനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ബ്ലാക്ക് മെയിലിംഗ് കേസിലെ പരാതിക്കാരന് സജിയുടെ സൂഹൃത്തുകൂടിയായ രവീന്ദ്രനെ സജി വെഞ്ഞാറമൂട്ടില്‍ പുതുതായി ആരംഭിച്ച സ്ഥാപനത്തിനു സമീപം പേരമരത്തില്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു. രവീന്ദ്രന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ആത്മഹത്യക്കുറിപ്പും പോലീസിന് ലഭിച്ചിരുന്നു. രവീന്ദ്രന്റെ ആത്മഹത്യക്കുറിപ്പില്‍ താനും സജിയും ഒരു തവണമാത്രമാണ് സംഗതിക്കുപോയതെന്നും എല്ലാവരും തന്നെയാണ് കുറ്റപ്പെടുത്തുന്നതെന്നും രേഖപ്പെടുത്തിയിരുന്നു. കയ്യക്ഷരം രവീന്ദ്രന്റെത് തന്നെയാണെന്ന ഭാര്യയും തിരിച്ചറിഞ്ഞു. പോസറ്റുമാര്ട്ടം റിപ്പോര്‍ട്ടോടെ ആത്മഹത്യചെയ്തതാണെന്ന് പോലീസ് ഉറപ്പിച്ചു.
സജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്ലാക്ക്മെയിലിംഗ് കേസിലെ പ്രതികള്‍ അറസ്റ്റിലായതോടെയാണ് രവീന്ദ്രന്റെ മരണത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചത്. കുട്ടിക്കാലം മുതല്ക്കേ സജിയും രവീന്ദ്രനും സുഹൃത്തുക്കളായിരുന്നു. രവീന്ദ്രന് തന്നെയായിരുന്നു ബിസിനസ്സുകളുടെ എല്ലാം മേല്‍ നോട്ടവും. രവീന്ദ്രന് വെറും തൊഴിലാളി മാത്രമാണെന്നാണ് പോലീസ് പറയുന്നത്. സജിയുടെ പല ഇടപാടുകളുടെയും ബിനാമി രവീന്ദ്രനാണെന്നുള്ള ബ്ലാക്ക്മെയിലിംഗ് സംഘത്തിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. രവീന്ദ്രന്റെയോ സജിയുടെയോ സാമ്പത്തിക ഇടപാടുകളോ ബിനാമി ഇടപാടുകളോ പോലീസ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ബ്ലാക്ക്മെയിലിംഗ് പ്രതികളുമായി സജിയും രവീന്ദ്രനും ഒന്നിലധികം തവണ ഇടപാടുകള്‍ നടത്തിയതിനുള്ള തെളിവുകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട.് അതില്‍ സിഡികള്‍ ഉള്‍പ്പെടെയുള്ളവ ഉണ്ട്. പല ഉന്നതരുടെയും വിവരങ്ങളും ഉള്ളതായാണ് സൂചന. സിപിഎം ചാനല്‍ രവീന്ദ്രനെ സജി കൊലപ്പെടുത്തിയതാണെന്ന രീതിയില്‍ ആദ്യം വാര്‍ത്ത നല്കിയതും അറസ്റ്റിലായ പ്രതികള്‍ അത്തരത്തില്‍ മൊഴി നല്കിയതും പോലീസിനെ ആദ്യ ഘട്ടത്തില്‍ കുഴക്കിയിരുന്നു. രവീന്ദ്രന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണ നടന്നു എന്നതിനുള്ള വ്യക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇവര്‍ തമ്മിലുള്ള ബന്ധം തെളിയിക്കുവാനുള്ള രേഖകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. എന്നിട്ടും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാതെ ആത്മഹത്യ ചെയ്തതിനുള്ള മനോവിഷമകാരണം അന്വേഷിക്കുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: