ചെങ്ങന്നൂര്‍: റെയില്‍വെ പാളത്തില്‍ മെറ്റില് കല്ലുകള്‍ നിരത്തി അപകട സാധ്യത ഉണ്ടാക്കിയതിന് പ്ലസ് ടു വിദ്യാര്‍ഥി പിടിയില്‍. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ വൈകിട്ട് 5.30ന് തിരുവല്ല-ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ ഓതറ കോയിക്കല്തോട് ഭാഗത്തായിരുന്നു സംഭവം.
എറണാകുളത്തു നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന മെമു തീവണ്ടി കടന്നുവരവെയാണ് പാളത്തില്‍ കല്ലുകള്‍ വച്ചത്. കല്ലുകള്‍ക്ക് മുകളിലൂടെ കടന്ന് പോയ തീവണ്ടിയുടെ എന്ജിന് അപകടകരമായി കുലുങ്ങുകയും തീപാറുകയും ചെയ്തു. തുടര്‍ന്ന് ലോക്കോ പൈലറ്റ് തീവണ്ടി നിര്‍ത്തുകയായിരുന്നു. പെട്ടന്ന് നിര്‍ത്തിയതിനാല്‍ ബോഗികള്‍ കുലുങ്ങിയാണ് നിന്നത്.
തീവണ്ടി നിര്‍ത്തിയശേഷം നടത്തിയ പരിശോധനയിലാണ് പാളത്തിന് സമീപം നിരീക്ഷിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിയെ പിടികൂടിയത്. തുടര്‍ന്ന് തീവണ്ടിയില്‍ കയറ്റി ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ച് ആര്‍പിഎഫിന് കൈമാറുകായിരുന്നു. സുഹൃത്തുക്കളോടൊപ്പമാണ് എത്തിയതെങ്കിലും താന്‍ മാത്രമാണ് പാളത്തില്‍ കല്ലുകള്‍ നിരത്തിയെന്ന് വിദ്യാര്‍ഥി ആര്‍പിഎഫിനോട് സമ്മതിച്ചു. തീവണ്ടി വേഗതയിലാണ് വന്നിരുന്നതെങ്കിലും ലോക്കോ പൈലറ്റിന്റെ മനഃസാന്നിദ്ധ്യം മൂലമാണ് അപകടം ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: