തിരുവനന്തപുരം: രാഷ്ട്രസങ്കല്പ്പത്തെയും ദേശീയതയെയും കുറിച്ച് ക്രിയാത്മക ചര്‍ച്ചയ്ക്ക് തുടക്കമിട്ട് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ദ്വിദിന സംസ്ഥാന പഠനശിബിരത്തിന് ആരംഭമായി. വൈചാരിക രംഗത്തുണ്ടാകുന്ന പരിവര്‍ത്തനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ദേശീയ, സാംസ്കാരിക, സാമൂഹ്യരംഗങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് ശിബിരം ചര്‍ച്ച ചെയ്യും. ദേശീയ തലത്തിലെ ഭരണമാറ്റം കൂടുതല്‍ കാര്യക്ഷമമായി സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും ശിബിരത്തിന്റെ തുടക്കത്തില്‍ തന്നെ വിലയിരുത്തപ്പെട്ടു.
കേരള യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ എന്‍. വീരമണികണ്ഠന് ഭദ്രദീപം തെളിച്ച് ശിബിരം ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും വിഭാവനം ചെയ്ത പോലെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ പൂര്‍വികര്‍ ലക്ഷ്യമിട്ടതു പോലെ കേരളത്തില്‍ വിദ്യാഭ്യാസ മേഖല ഉന്നതി പ്രാപിച്ചിട്ടുണ്ടോ എന്ന് ശ്രദ്ധാപൂര്‍വം പരിശോധിക്കേണ്ടതാണ്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ നേടിയ ബിരുദങ്ങള്ക്കനുസരിച്ചുള്ള ഗുണനിലവാരം കൈവരിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. ചരിത്രത്തെ വിസ്മരിച്ചാണ് നാം മുന്നോട്ടു പോകുന്നത്. ഇന്ന് ചരിത്രത്തെ വളച്ചൊടിച്ചാണ് പഠിപ്പിക്കുന്നത്. തനതു സംസ്കാരത്തില്‍ ചരിത്രകാരന്മാര് വ്യത്യാസം വരുത്തിയിട്ടുണ്ടോ എന്ന് വിലയിരുത്തണം. യഥാര്‍ഥ ചരിത്രം വരുംതലമുറകള്‍ക്ക് സത്യസന്ധമായി പകര്‍ന്നു നല്കാന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന പത്തുവര്‍ഷം കൊണ്ട് ഭാരതത്തില്‍ വമ്പിച്ച മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ ജനസംഖ്യയിലുള്ള യുവസമ്പത്തിനെക്കുറിച്ച് രാജ്യാന്തര തലത്തില്‍ ഏറെ ചര്‍ച്ചകള്‍ നടക്കുന്നു. പൈതൃകവും സംസ്കാരവും തനിമയും നിലനിര്‍ത്തിയാല്‍ ഈ യുവസമ്പത്തിനെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കാ.ഭാ. സുരേന്ദ്രന് രചിച്ച വൈഭവത്തിന്റെ വഴി എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന് വീരമണികണ്ഠന് നല്‍കിനിര്‍വ്വഹിച്ചു.
പഠനഗവേഷണങ്ങളിലൂടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതീയ വിചാരകേന്ദ്രം കണ്ടെത്തി വിളിച്ചു പറഞ്ഞ സത്യങ്ങള്‍ ഇന്ന് കേരളം അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്ന് ആധ്യക്ഷ്യം വഹിച്ച വിചാരകേന്ദ്രം വൈസ് പ്രസിഡന്റ് ഡോ സി.ഐ. ഐസക് ചൂണ്ടിക്കാട്ടി. ഭാവിയില്‍ കേരളത്തിലെ സര്‍വകലാശാലകളും വിചാരകേന്ദ്രത്തെ പഠനകേന്ദ്രമായി നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുസ്വയം സേവക് കോ-ഓര്‍ഡിനേറ്റര്‍ സദാനന്ദ് സപ്രേ സംബന്ധിച്ചു. രാജസ്ഥാനിലെ മഹര്‍ഷി ദയാനന്ദ യൂണിവേഴ്സിറ്റിയുടെ പഠനകേന്ദ്രമായ ഭാരതീയ വിചാരകേന്ദ്രത്തിലൂടെ പിഎച്ച്ഡി നേടിയ സുമി മേരി തോമസിന് കേന്ദ്രത്തിന്റെ ഉപഹാരം എന്‍. വീരമണികണ്ഠന് സമ്മാനിച്ചു. തിരുവിതാംകൂറിന്റെ വികസനത്തില്‍ സര് സി.പി. രാമസ്വാമി അയ്യര്‍ വഹിച്ച പങ്ക് എന്ന വിഷയത്തിലാണ് സുമിമേരി തോമസ് പിഎച്ച്ഡി നേടിയത്. ഡോ സി.ഐ. ഐസക് ആയിരുന്നു ഗൈഡ്. വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. സുധീര്‍ബാബു സ്വാഗതവും സംസ്ഥാന സെക്രട്ടറി എം. ബാലകൃഷ്ണന് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ദേശീയത, ജനാധിപത്യം, ഭാരതീയവീക്ഷണം എന്ന വിഷയത്തെ അധികരിച്ച് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ ആര്. സഞ്ജയന്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ കെ. ജയപ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: