തിരുവനന്തപുരം: നാടകനടിയെയും സുഹൃത്തിനെയും അപമാനിച്ച സംഭവത്തില്‍ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരായ നടപടി പിന്‍വലിച്ചിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന നാടക നടി ഹിമാ ശങ്കറിനെയും സുഹൃത്ത് ശ്രീറാം രമേശിനെയുമാണ് 24ന് രാത്രി കൊല്ലത്ത് രാമന്‍കുളങ്ങരയില്‍ പോലീസ് തടഞ്ഞത്. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഇരുവരെയും വിട്ടയച്ചു. യാത്ര തുടര്‍ന്ന ഇരുവരെയും ചിന്നക്കടയില്‍ വച്ച് കൊല്ലം കണ്ട്രോള് റൂമിലെ പോലീസുകാര്‍ വീണ്ടും തടഞ്ഞു. നാടകപ്രവര്ത്തകരാണെന്നും തിരുവനന്തപുരത്തെ ക്യാമ്പിലേക്ക് പോകുകയാണെന്നും പറഞ്ഞെങ്കിലും ഇരുവരെയും ജീപ്പില്‍ കയറ്റി ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് വെവ്വേറെ മുറികളില്‍ പാര്‍പ്പിച്ചു. വിവരമറിഞ്ഞ് ശ്രീറാമിന്റെ പിതാവ് എത്തിയെങ്കിലും വിട്ടയച്ചില്ല. രാവിലെ പത്തുമണിയോടെ എസ്ഐ എത്തിയശേഷമാണ് പെറ്റിക്കേസ് പോലും ചാര്‍ജ് ചെയ്യാതെ ഇവരെ വിട്ടയച്ചത്.
ഒരു രാത്രി മുഴുവന്‍ അകാരണമായി സ്റ്റേഷനില്‍ തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചതിനെതിരെ ഹിമാശങ്കര്‍ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്കി. റോഡില്‍ തടഞ്ഞു നിര്‍ത്തിയ പോലീസുകാര്‍ മോശമായ ഭാഷയിലാണ് ചോദ്യംചെയ്തതെന്നും അവര്‍ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്റ ഇടപെടുകയും കണ്ട്രോള് റൂമിലെ എഎസ്ഐമാരായ ജോര്‍ജ്, രവികുമാര്‍, സുരേഷ് ബാബു, സിവില്‍ പോലീസ് ഓഫീസര്‍ ഷാജഹാന് എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയും ചെയ്തു. ഇവരെ റിസര്‍വ് ക്യാമ്പിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം.
എന്നാല്‍ പ്രാഥമികാന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരല്ലെന്നു കണ്ടെത്തിയതായും നടപടി ആവശ്യമില്ലെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇതോടെ ഹിമ വീണ്ടും രംഗത്തെത്തി. തെളിവുകളുമായി നിയമനടപടിക്ക് ഒരുങ്ങുമെന്ന് അവര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അതോടെ പോലീസുകാരെ നടപടിയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശിക്ഷണ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കി ആഭ്യന്തരവകുപ്പ് തടിയൂരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: