ആലപ്പുഴ: ജനകീയാസൂത്രണപദ്ധതി പ്രകാരം പദ്ധതി നിര്‍വഹണത്തിനായി രൂപീകരിക്കുന്ന ഗുണഭോക്തൃ കമ്മറ്റികള്‍ പലയിടങ്ങളിലും തട്ടിപ്പ് സമിതികളായി മാറുന്നു. ത്രിതലപഞ്ചായത്തുകളുടെ ഫണ്ട് വിനിയോഗിച്ചുള്ള പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിക്കുന്ന ഗുണഭോക്തൃ കമ്മറ്റികളാണ് പ്രഹസനമായി മാറുന്നത്.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പ്രദേശവാസികളുടെ പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് ഗുണഭോക്തൃ കമ്മറ്റികള്‍. ഈ കമ്മറ്റിയാണ് പദ്ധതികളുടെ നടത്തിപ്പും മേല്‍നോട്ടവും വഹിക്കേണ്ടത്. എന്നാല്‍ തദേശസ്വയം‘രണ സ്ഥാപനങ്ങള്‍ ഭരിക്കുന്നവര്‍ തന്നെ കരാറുകാരെ പദ്ധതികളുടെ പണികള്‍ ഏല്പിക്കുകയും ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ പേരിന് ഗുണഭോക്തൃ കമ്മറ്റി രൂപീകരിക്കുകയും ചെയ്യും. പിന്നീട് ഈ കമ്മറ്റിയില്‍ കരാറുകാരന്റെ പേര് നിര്‍ദേശിച്ച് പഞ്ചായത്ത് ഭരണസമിതി അംഗീകരിക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തില്‍ ഗുണഭോക്തൃ കമ്മറ്റികളുടെ എതിര്പ്പില്ലാതാക്കാന് കരാര്‍ തുകയുടെ നിശ്ചിത ശതമാനം ഗുണഭോക്തൃ കമ്മറ്റിയംഗങ്ങള്‍ക്കും വിഹിതമായി നല്‍കുന്നതും പതിവായി കഴിഞ്ഞു. പദ്ധതികളുടെ നടത്തിപ്പില്‍ അഴിമതി ഇല്ലാതാക്കുവാന്‍ രൂപീകരിക്കുന്ന ഗുണഭോക്തൃ കമ്മറ്റികള്‍ ഫലത്തില്‍ അഴിമതിയ്ക്ക് ഒത്താശ ചെയ്യുന്ന കമ്മറ്റിയായി മാറിക്കഴിഞ്ഞു. പല പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ചില കരാറുകാരും ജനപ്രതിനിധികളും ചേര്‍ന്ന് ഇത്തരത്തില്‍ ലക്ഷങ്ങളാണ് തട്ടിയെടുക്കുന്നത്. ചില പഞ്ചായത്തുകളില്‍ സ്ഥിരം ഗുണഭോക്തൃ സമിതികള്‍ തന്നെയുണ്ട്.
നേരത്തെ ചെയ്തു തീര്‍ത്ത പദ്ധതികള്‍ പൂര്ത്തീകരിച്ചുകഴിഞ്ഞാല് ഗുണഭോക്തൃ കമ്മറ്റിയുടെ കണ്‍വീനറും ചെയര്‍മാനും പരിശോധിച്ച് ബില്ലില്‍ ഒപ്പിട്ടാല്‍ മാത്രമേ കരാര്‍ തുക നല്കാറുള്ളായിരുന്നു. എന്നാല്‍ പലപ്പോഴും പഞ്ചായത്ത് ഭരിക്കുന്നവര്‍ നേരിട്ട് തീരുമാനമെടുത്ത് മുന്‍കൂട്ടി നിശ്ചയിച്ച ശതമാനം തുക കൈപ്പറ്റി ബില്ല് മാറ്റിക്കൊടുക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ ജനങ്ങളുടെ നികുതിപണം കൊള്ളയടിക്കുന്ന ഒരു സംവിധാനമായി മാറിയിരിക്കുകയാണ് ഗുണഭോക്തൃ സമിതികള്‍ രൂപീകരിച്ചുള്ള പദ്ധതി നടപ്പിലാക്കല്‍. ജനപങ്കാളിത്തത്തോടെ ജനകീയാസൂത്രണം കാര്യക്ഷമമാക്കാന്‍ രൂപീകരിച്ച ഗുണഭോക്തൃ കമ്മറ്റികളില്‍ നിന്ന് നേര്‍വിപരീത ഫലമാണ് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: