കൊച്ചി: ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ക്ലാസ് സര്‍വ്വീസുകളുടെ പേരില്‍ സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റുകള്‍ നഷ്ടപ്പെട്ടാല്‍ സര്‍വ്വീസ് നിര്‍ത്തിവച്ച് അനിശ്ചിതകാല സമരത്തിനിറങ്ങുമെന്ന് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുത്തെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. മോട്ടോര്‍ വാഹനനിയമം നിലവില്‍ വന്ന 1939 മുതല്‍ സ്വകാര്യബസ്സുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസ് നടത്തുന്നു. ദേശസാല്‍കൃത റൂട്ടുകളില്‍ സ്വകാര്യബസ്സുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കാത്തതിനെ സംബന്ധിച്ച് കേസ് പരിഗണിച്ചപ്പോള്‍ നിലവിലുള്ള എല്ലാ പെര്‍മിറ്റുകളും നിലനിര്‍ത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നതാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 31 റൂട്ടുകളുമായി ബന്ധപ്പെട്ട സ്കീമിലെ ക്ലോസ് 4 ഹൈക്കോടതി സ്റ്റേ ചെയ്തപ്പോഴാണ് സര്‍ക്കാര്‍ പുതിയ നോട്ടിഫിക്കേഷനുമായി വരുന്നതെന്നും ഫെഡറേഷന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
നിലവിലെ നിയമമനുസരിച്ച് സൂപ്പര്‍ക്ലാസ് സര്‍വീസാക്കി മാറ്റിയ ബസ്സുകളുടെ പെര്‍മിറ്റ് തീരുന്ന മുറക്ക് ആ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കുമെന്ന് പറയുന്നത് ധാര്‍മികമല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി യെ പ്രതിസന്ധിയിലാക്കിയത് മുന്‍ ഗതാഗത വകുപ്പ് മന്ത്രി മാത്യു ടി തോമസാണന്നും ഭാരവാഹികള്‍ ആരോപിച്ചു 2:3 എന്ന അനുപാതത്തിലാണ് ടാറ്റ ലൈലാന്റ് ബസുകള്‍ കെഎസ്ആര്‍ടിസി വാങ്ങിക്കൊണ്ടിരുന്നത്. എന്നാല്‍ മാത്യു ടി തോമസ് ഗതാഗത മന്ത്രിയായപ്പോള്‍ ഈ അനുപാതം തെറ്റിച്ചതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി ഭാരവാഹികള്‍ ചൂണ്ടിക്കാണിച്ചത്. ബസ് തൊഴിലാളികള്‍ അമിതകൂലിയാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. കരാറനുസരിച്ച് 637രൂപയാണ് ബസ് ഡ്രൈവറുടെ ബാറ്റ. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതെ വന്നപ്പോള്‍ 800രൂപവരെ നല്കി ഡ്രൈവറെ നിയമിക്കേണ്ടതായി വന്നു. എന്നാല്‍ ഈ തുക പോരെന്നും കൂടുതല്‍ ശംബളം വേണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും ഫെഡറേഷന് വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.ബി.സത്യന്, ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു, സി. മനോജ് കുമാര്‍, സുധീര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: