തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്കുന്നതില് എന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ അതിന് ഉത്തരവാദി താനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 2006ല്‍ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി ക്രമങ്ങളുമായി മുന്നോട്ടു പോകുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുമാടി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുകയെന്നത് മന്ത്രിസഭയുടെ തീരുമാനമാണ്. അല്ലാതെ അത് ആരും വ്യക്തിപരമായി എടുത്തതല്ല. 2006ലെ ഉത്തരവ് പിന്നീട് അഞ്ചുവര്‍ഷം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാരും തുടര്‍ന്നു. യുഡിഎഫ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് പ്രയോജനകരമാകുന്ന പാക്കേജ് ഉണ്ടാക്കുന്നതിന്റെ ഭാഗമായി 2006ല്‍ നിലവില്‍ വന്ന ഉത്തരവ് നിര്‍ത്തിവെച്ചു. പക്ഷെ, ജനങ്ങള്‍ക്ക് നല്‍കേണ്ട സേവനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് സംബന്ധിച്ച് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ തുടങ്ങിയവര്‍ നിരവധി ആവശ്യങ്ങളും നിവേദനങ്ങളും തന്നിരുന്നു. ഇതെല്ലാം പരിഗണിച്ച് ഇക്കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.
ഇതിന് ശേഷമാണ് തീരുമാനമെടുത്തത്. കെഎസ്ആര്‍ടിസിയെ മെച്ചപ്പെടുത്തുകയെന്നതിനാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നത്. എന്നാല്‍, ജനങ്ങളുടെ യാത്രാ പ്രശ്നം പരിഹരിക്കാനുള്ള ബാധ്യതയും സര്‍ക്കാരിനുണ്ട്. ബാധ്യതയുടെ പേര് പറഞ്ഞ് തിരുവഞ്ചൂരിനെ ആക്രമിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല ഈ തീരുമാനം കൈക്കൊണ്ടത്. രണ്ടോ മൂന്നോ ബസ്സുള്ളവരെ ഗ്രൂപ്പുകളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ വന്ന കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന് ഹാജരായില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന് കോടതിയില്‍ ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെയാണ് സര്‍ക്കാരിന് അനുകൂലമായി വിധിയുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
റംസാന്- ഓണം എന്നിവ പ്രമാണിച്ച് പൊതുവിപണിയില്‍ ശക്തമായി ഇടപെടല്‍ നടത്തുമെന്നും കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈക്കോ തുടങ്ങിയവയ്ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിലക്കയറ്റമുണ്ടെന്ന വസ്തുത മറച്ചു വയ്ക്കുന്നില്ല. എന്നാല്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ എല്ലാ ഇടപെടലും നടത്തും. സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഇടുക്കി മൂന്നാറില്‍ രണ്ടര ഏക്കര്‍ സ്ഥലം വാട്ടര്‍ അതോറിറ്റിക്ക് നല്കാന് മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. എറണാകുളത്ത് ഐറ്റിഐ ആരംഭിക്കുന്നതിന് 1.5 ഹെക്ടര്‍ ഭൂമി അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: