തൃശൂര്‍: ലക്ഷങ്ങള്‍ ചെലവിട്ട് സാഹിത്യ അക്കാദമി വീണ്ടും മലയാള സാഹിത്യ ചരിത്രം തയ്യാറാക്കുന്നു. നിലവില്‍ ഒട്ടേറെ സാഹിത്യ ചരിത്രങ്ങള്‍ നിലവിലുള്ളപ്പോഴാണ് അക്കാദമിയുടെ പുതിയ സംരംഭം. പതിനായിരത്തിലേറെ പേജുള്ള ഏഴ് വാല്യങ്ങളാണ് പുറത്തിറക്കുന്നത്. ഇതിന്റെ എഡിറ്റോറിയല്‍ ബോര്‍ഡിനെതിരേ ഇതിനകം ആരോപണമുയര്‍ന്നു കഴിഞ്ഞു. ഇതിനു പുറമേ, ഗള്‍ഫ്നാടുകളിലെ സാഹിത്യകാരന്മാരെ കൊണ്ടുവന്ന് അറബി സാഹിത്യസമ്മേളനം നടത്താനുള്ള അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്. ഇതിനെതിരേ അക്കാദമിയില്നിന്നുതന്നെ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
കേരളായൂണിവേഴ്സിറ്റിയിലെ മലയാളം റിട്ട. പ്രൊഫ. ഡോ. എന്‍. സാമാണ് പുതിയ മലയാള സാഹിത്യ ചരിത്രം എഡിറ്റര്‍. കൂടാതെ കേരള കോണ്‍ഗ്രസ്സിന്റെ നേതാവുകൂടിയായ കുര്യാക്കോസ് കുമ്പളക്കുഴി, പ്രൊഫ. ആറന്മുള ഹരിഹരന് ഉണ്ണിത്താന് തുടങ്ങിയവരാണ് ഈ ബോര്‍ഡിലുള്ളത്. ഉള്ളൂരിന്റെ കേരള ചരിത്രം മുതല്‍ ഒട്ടേറെ ഗവേഷണ ഗ്രന്ഥങ്ങള്‍ നിലവിലുള്ളപ്പോള്‍ ഈ പുതിയ സംരംഭത്തിനു പിന്നില്‍ നിക്ഷിപ്ത താലപര്യങ്ങളുണ്ടെന്നും അതിനു നിയുക്തരായവരില്‍ അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ രണ്ടുദിവസമായി ഇതുസംബന്ധിച്ച അക്കാദമയില്‍ ചേര്‍ന്ന ശില്പശാലയില് പോലും മുതിര്‍ന്ന സാഹിത്യകാരന്മാരെ പങ്കെടുപ്പിക്കാന്‍ അക്കാദമിക്ക് കഴിഞ്ഞിട്ടില്ല. മൂന്നാം നിരയിലുള്ളവരാണ് ശില്പ്പയാലയില് പങ്കെടുത്തവരെന്നു ചൂണ്ടിക്കാട്ടുന്നു. അക്കാദമി ഭരണസമിതിയിലെ അംഗമായ ഡോ. ഡി. ബെഞ്ചമിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് പുതിയ സാഹിത്യ ചരിത്രം തയ്യാറാക്കലെന്നും പറയപ്പെടുന്നുണ്ട്.
പുതിയ നീക്കത്തിനെതിരെ ഭരണസമിതിക്കുള്ളില്ത്തന്നെ ഭിന്നാഭിപ്രായം രൂപപ്പെട്ടതായും അറിയുന്നു. ലക്ഷങ്ങള്‍ ധൂര്‍ത്തടിക്കാനുള്ള നടപടിയാണ് ഇതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നിലവിലെ കമ്മറ്റിയിലുള്ളവര്‍ ക്രൈസ്തവ സാഹിത്യത്തിന് ഏറെ മുന്‍തൂക്കം കൊടുക്കുന്നവരാണെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ സാഹിത്യ ലോകത്തുനിന്നും കുടുതല്‍ വിമര്‍ശനം ഇക്കാര്യത്തില്‍ ഉയരാന്‍ സാധ്യതയുണ്ട്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: