തിരുവനന്തപുരം: സംസ്ഥാനത്ത് സബര്‍ബന്‍ റെയില്‍ പദ്ധതി ആരംഭിക്കാനുള്ള അന്തിമ സാധ്യതാ പഠനറിപ്പോര്‍ട്ട് മുംബൈ റെയില്‍വികാസ് കോര്പ്പറേഷന്(എംആര്‍വിസി) ഈ മാസം സമര്‍പ്പിക്കും. 3,300 കോടിരൂപയാണ് പദ്ധതിക്ക് കണ്ടെത്തേണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ ഓഹരിപങ്കാളിത്തം ഉറപ്പു വരുത്തേണ്ടതുണ്ട്. ഇതിനു കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ രൂപീകരിച്ച് ഫണ്ടിംഗിന്റെ ഘടനയും മറ്റും നിശ്ചയിച്ചശേഷം ബാക്കിതുക അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കേണ്ടി വരും. ഇതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ കനിവുതേടി പദ്ധതിയുടെ അന്തിമ പഠന റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രിയും സംസ്ഥാന റെയില്‍വേ ചുമതലയുള്ള മന്ത്രി ആര്യാടന് മുഹമ്മദും കേന്ദ്രത്തിലേക്കു പോകാന്‍ തയ്യാറെടുക്കുകയാണ്. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125.56 കിലോമീറ്റര്‍ ദൂരമാണ് ആദ്യഘട്ടം. കായംകുളം-ഹരിപ്പാട് വരെ 13 കിലോമീറ്റര്‍ ദൂരവും ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇതു മാറ്റിവെച്ചു. മറ്റു സ്ഥലങ്ങളിലേക്ക് പാത ഇരട്ടിപ്പിക്കല്‍ ഉടനുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് സബര്‍ബന്‍ പദ്ധതിയുടെ നീളം കുറച്ചത്. പഠനറിപ്പോര്‍ട്ടില്‍ 27 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം ഹാള്‍ട്ടിംഗ് സ്റ്റേഷനുകളാണ്. തിരുവനന്തപുരം, വേളി, കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, എന്നിവയാണ് ഹാള്‍ട്ടിംഗ് സ്റ്റേഷനുകള്‍. കൊല്ലവും, വേളിയും ട്രെയിനുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതിനുള്ള ഷണ്ടിംഗ് യാര്‍ഡ് ആക്കണം. ആറ് കോച്ചുകള്‍ ഉള്ള ട്രെയിനുകളാണ് ഓടിക്കാന്‍ കഴിയുന്നത്.
എന്നാല്‍, എത്ര ട്രെയിനുകള്‍ വേണമെന്നത് കണക്കാക്കിയിട്ടില്ല. ട്രെയിനുകള്‍ ഓടിക്കുന്നതിനുള്ള സമയക്രമത്തില്‍ മാത്രമാണ് ഇപ്പോള്‍ ചെറിയ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത്. അരമണിക്കൂര്‍ ഇടവിട്ട് സബര്‍ബന്‍ ട്രെയിനുകള്‍ ഓടിക്കണമെന്നാണ് കരട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതെങ്കില്‍ അത് തിരക്കേറുന്ന സമയങ്ങളില്‍ 10-15 മിനിട്ടുകള്‍ക്കിടയില്‍ വേണമെന്നാണ് അന്തിമ റിപ്പോര്‍ട്ടില്‍. അഞ്ചു കിലോമീറ്റര്‍ ദൂരപരിധിക്കുള്ളിലാണ് ഓരോ സ്റ്റേഷനുകളും ക്രമീകരിച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനം ഫണ്ട് കണ്ടെത്തിയാല്‍ മുംബൈ റെയില്‍വികാസ് കോര്പ്പറേഷന് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കും. പദ്ധതി നടപ്പാക്കുന്നതിനായി ആദ്യം സിഗ്നലിംഗ് സംവിധാനം ഓട്ടോമാറ്റിക്കാക്കണം.
പദ്ധതി നടപ്പാക്കുന്നതിനായി മൂന്നു കാര്യങ്ങള്‍ക്ക് പഠന റിപ്പോര്‍ട്ടില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഓട്ടോമാറ്റിക് സിഗ്നലിംഗ്, പുതുതായി വാങ്ങുന്ന തീവണ്ടികള്‍, റെയില്‍വേസ്റ്റേഷനുകളുടെ നവീകരണം എന്നിവയാണത്. ഓട്ടോമാറ്റിക് സിഗ്നലിംഗ് നടത്തുന്നതിനായി ഓരോ കിലോമീറ്ററിനും 25 ലക്ഷം രൂപയോളം ചെലവുണ്ട്. കേന്ദ്രം ഇതിനായി പകുതി പണം ചെലവഴിക്കാമെന്നു സമ്മതിച്ചിരുന്നെങ്കിലും കേരളം ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്ന ആക്ഷേപമുണ്ട്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: