ന്യൂദല്‍ഹി: സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സ്വയം ഒപ്പിട്ട രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്ന തീരുമാനമെടുത്തുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് നോട്ടറിമാര്‍ ഒപ്പുവെച്ച സത്യവാങ്മൂലം സമര്‍പ്പിക്കുന്നത് ഗ്രാമങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് വളരെ പ്രയാസമേറിയ പ്രക്രിയയാണ്. ഇതിനായി അവര്‍ക്ക് 100 മുതല്‍ 500 രൂപ വരെ ചെലവാക്കേണ്ടി വരുന്നു. മിക്ക ഉദ്യോഗസ്ഥരും മതിയായ രേഖകളില്ലാതെ അറ്റസ്റ്റേഷന് നടത്താറുമില്ല. സെല്‍ഫ് അറ്റസ്റ്റേഷന് (സ്വന്തമായി ഒപ്പിടല്‍) നിലവില്‍ വരുന്നതോടെ ഈ പ്രശ്ലങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കപ്പെടും. സംസ്ഥാന സര്‍ക്കാരുകള്‍ ഇത് അംഗീരിക്കുന്നതോടെ സാധാരണക്കാരന് വലിയ ആശ്വാസമാകുമെന്ന് അഡ്മിനിസ്ട്രേറ്റിവ് റീഫോഴ്സ് ആന്റ് പബ്ലിക് ഗ്രീവന്‍സസ് ഡിപ്പാര്‍ട്ട്മെന്റ് വിശദീകരിച്ചു.
കോടതികളിലോ മറ്റ് ആധികാരിക സ്ഥാപനങ്ങളിലോ ബോധിപ്പിക്കേണ്ട വസ്തുതകളെക്കുറിച്ചോ സ്വമേധയാ സത്യം ചെയ്ത് ബോധിപ്പിക്കുന്ന പ്രസ്താവനയും പ്രഖ്യാപനവും അടങ്ങുന്ന രേഖയാണ് സത്യവാങ്മൂലം. എന്നാല്‍ മൊഴി നല്കുന്നയാള് യഥാര്‍ത്ഥ വസ്തുതകളെക്കുറിച്ച് നടത്തുന്ന പ്രസ്താവന ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ബോധിപ്പിക്കുകയും രേഖയില്‍ ഒപ്പ് വയ്ക്കുകയും ചെയ്യണമെന്നാണ് നിലവിലെ ചട്ടം. നോട്ടറി പബ്ലിക് എന്ന പദവിയുള്ളവരും മറ്റുതരത്തില്‍ അധികാരപ്പെടുത്തിയവരുമാണ് ഇങ്ങനെ അറ്റസ്റ്റു ചെയ്യുന്നത്. ഈ സങ്കീര്‍ണതകള്‍ ഒഴിവാക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന കേന്ദ്ര സര്‍ക്കാരുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍തന്നെ ഭരണപരമായി വമ്പിച്ച മാറ്റം ഉണ്ടാക്കുന്ന ഈ നിര്‍ദ്ദേശം വെച്ചിരുന്നു. രണ്ടാം അഡ്മിനിസ്ട്രേറ്റിവ് റീഫോമ്സ് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ നടപടിയെടുക്കുന്നത്. പുതിയ വ്യവസ്ഥയനുസരിച്ച് യഥാര്‍ത്ഥ രേഖകള്‍ അവസാനഘട്ടത്തില്‍ ഹാജരാക്കിയാല്‍ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: