ബംഗളൂരു: മോദി സര്‍ക്കാറിനെ തനിയ്ക്ക് ഭയമില്ലെന്ന് മദനി ജയില്‍ മോചിതനായ ഉടനെ മാധ്യമങ്ങളോട് പ്രതികരിച്ചു. മോദി സര്‍ക്കാറിനെയല്ല, നീതി ന്യായ കോടതിയെയാണ് തനിക്ക് വിശ്വാസമെന്നും മദനി പറഞ്ഞു. കേള്‍വിക്കാര്‍ക്ക് ആശ്ചര്യം തന്നെയായിരുന്നു ആ പ്രയോഗം. മോദിയും മദനിയും തമ്മിലെന്ത്? ഇന്ത്യയിലെ ഏറ്റവും ജനസമ്മതനായ ഒരു പ്രധാനമന്ത്രിയെ അദ്ദേഹം കാണുവാന്‍ പോലും ഇടയില്ലാത്ത തീവ്രവാദ പ്രവര്‍ത്തനത്തിനു വിചാരണ നേരിടുന്ന ഒരു കുറ്റവാളിയുമായി ബന്ധിപ്പിക്കുന്ന എന്താണ് ഉള്ളത്? തനിക്ക് കിട്ടിയ താല്‍ക്കാലിക ജാമ്യത്തിന് മദനി ആരോടെങ്കിലും നന്ദി പ്രദര്‍ശിപ്പിക്കുകയായിരുന്നോ…….ഒരു റംസാന്മാസത്തില് ജയിലിലാകുകയും മൂന്നു റംസാനും ജയിലില്‍ കഴിയുകയും മറ്റൊരു റംസാനില്‍ താല്‍ക്കാലികാശ്വാസം നല്‍കുകയും ചെയ്ത ദൈവത്തിനെന്ന പോലെ. അങ്ങനെയാണ് വിലയിരുത്തെണ്ടത്. ഇടതു ബന്ധം നഷ്ടങ്ങള്‍ ഉണ്ടാക്കി എന്ന് മദനി പറയുന്നു. കേരളത്തിലെ മാറിയ സാഹചര്യത്തില്‍ പിഡിപി പുതിയ നിലപാടുകള്‍ എടുക്കും എന്ന് സൂചിപ്പിക്കുന്നു. ഒരേ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന ഭരണകൂടത്തില്‍ വിശ്വാസം വന്നുതുടങ്ങിയെന്നു വ്യക്തം.
തലേന്ന് തന്റെ ദൈന്യതയേ വല്ലാതെ ഉയര്‍ത്തിപ്പിടിച്ച മദനിയെ അല്ലായിരുന്നു സൗഖ്യ ആശുപത്രിയിലെ ഹാളില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത്.കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നവകാശപ്പെട്ട് ധരിച്ചിരുന്ന കറുത്ത കണ്ണടക്കുള്ളിലെ പ്രകാശത്തെ പ റ്റിയോ ദൈന്യതയെ പറ്റിയോ നമുക്ക് പറയാന്‍ കഴിയുകയില്ല. ചടുലമായി, വാതോരാതെ, പ്രമേഹത്തിന്റെ മൂര്‍ദ്ധന്യത്തില്‍ വരാനിടയുള്ള ഓര്മ്മക്കുറവിനെക്കുറിച്ചോര്മ്മിപ്പിച്ച് എന്നാല്‍ ഒന്നും മറക്കാതെ തന്നെയാണ് മദനി സംസാരിച്ചത്. കോയമ്പത്തൂര്‍ പോലീസിന്റെ വര്‍ഗീയ നിലപാടിനെ വിമര്‍ശിച്ചും ഒരു മാസം കഴിഞ്ഞാല്‍ മടങ്ങിപ്പോകേണ്ട പരപ്പന ആഗ്രഹാരയിലെ പോലീസുകാരെ തലോടിയും തുടങ്ങിയ ആ സംസാരം, തന്നെ കുടുക്കിയവരിലേക്ക് നീട്ടിയെടുക്കാന്‍ മദനി ശ്രമിക്കുന്നുണ്ടായിരുന്നു.
തന്നെ കേസില്‍ കുടുക്കാന്‍ കേരളത്തിനു പുറത്ത് ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് മദനി പറഞ്ഞത്. 2009 ലെ തെരഞ്ഞെടുപ്പില്‍ താന്‍ സ്വീകരിച്ച രാഷ്ട്രീയ നിലപാട് തന്നെ കേസില്‍ കുടുക്കാന്‍ കാരണമായിടുണ്ടാവാം. സിപിഎം എമ്മില്‍ പ്രശങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇടതു മുന്നണി ബന്ധത്തില്‍ നിന്നുമൊഴിഞ്ഞുമാറിയത്. എന്നൊക്കെ സൂചിപ്പിച്ചെങ്കിലുംയഥാര്ത്ഥത്തില് ആരാണ് തന്നെ കുടുക്കിത് എന്ന് മദനി പറഞ്ഞില്ല. കര്‍ണാടകത്തില്‍ അന്ന് അധികാരത്തിലിരുന്ന ബിജെപി സര്‍ക്കാരോ, അതോ അച്യതാനന്ദന് ഭരണകൂടമോ അതോ കേന്ദ്രത്തിലെ കോണ്‍ഗ്രസ്സുകാരോ, അതുമല്ലെങ്കില്‍ മറ്റാരെങ്കിലുമോ? 2009 ലെ പൊതുതെരഞ്ഞെടുപ്പില്‍ താനെടുത്ത നിലപാടുകളുടെ പ്രത്യാഘാതങ്ങളാകാം ഇപ്പോഴത്തെ കാര്യങ്ങള്‍ എന്നാണ് മദനി പറയുന്നത്.
2009 ലെ തെരഞ്ഞെടുപ്പില്‍ മദനി ഇടതുപക്ഷത്തിനോടൊപ്പം ആയിരുന്നു നിലകൊണ്ടത്. അങ്ങനെയെങ്കില്‍ അത് കോണ്ഗ്രസ്സുകാര് തന്നെയാവണ്ടേ? മദനിയുടെ വോട്ടു കിട്ടി ജയിക്കാമെന്ന വ്യാമോഹം അന്നും ഇന്നും കേരളത്തിലെ ബിജെപിക്കില്ലല്ലോ. അവിടെയും ഉരുണ്ടുകളിക്കുകയാണ് മദനി ചെയ്യുന്നത്. കേരളത്തിലെ യുഡിഎഫിനെ നേരിട്ട് കുറ്റപ്പെടുത്തുന്നതേ ഇല്ല. ജാമ്യം കിട്ടിയതിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനുമായും ഫോണില്‍ സംസാരിച്ചുവത്രെ.ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ മടിച്ച കര്‍ണ്ണാടക പോലീസിനെ ബന്ധപ്പെട്ട് കാര്യങ്ങള്‍ വേഗത്തിലാക്കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആണെന്നാണ് പിഡിപിക്കാര്‍ പറയുന്നത്. മാത്രമല്ല കര്‍ണാടകത്തിലെ സര്‍ക്കാരിന്റെ നിലപാടുകളില്‍ കെപിസിസി അദ്ധ്യക്ഷന്‍ സുധീരനും ഉമ്മന്‍ ചാണ്ടിക്കും അത്ഭുതം കൂറുകയായിരുന്നുവത്രേ. എന്നാല്‍ ഇപ്പോഴത്തെ കര്‍ണ്ണാടക സര്‍ക്കാരിന്റെ നിലപാടുകളെ മദനി പിന്താങ്ങുന്നുണ്ട്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് എഫ്ഐആര്‍ തയ്യാറാക്കിയത്. പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വാദിക്കുന്നത് ആ എഫ്ഐആറിനനുസരിച്ചാണെന്നും അക്കാര്യത്തില്‍ ഇന്നത്തെ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ലെന്നും മദനിക്ക് ബോദ്ധ്യമുണ്ട്. 2009 ല്‍ കൂടെ നടന്ന ഇടതരും ഇടതു സഹയാത്രികരും മദനിയെ വിളിച്ചോ അഥവാ മദനി അങ്ങോട്ടു വിളിച്ചോ എന്ന് അറിയില്ല.മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലോ ജയിലിനു സമീപമോ അവരാരും തന്നെ ഉണ്ടായിരുന്നുമില്ല. കഴിഞ്ഞ ലോക്സഭാ ഇലക്ഷനില്‍ ഇടതു പ്രകടനത്തെ പറ്റി ജയിക്കാമായിരുന്ന സീറ്റുകളില്‍ പോലും അതെല്ലാം നമ്മള് കണ്ടതാണല്ലോ എന്നൊരു ഒഴുക്കന്‍ പരാമര്‍ശമേ മദനിയില് നിന്നും വന്നുള്ളൂ. മദനി യഥാര്‍ത്ഥത്തില്‍ രണ്ട് കുറ്റസമ്മതങ്ങള്‍ നടത്തി ഒന്ന് ഇടതിനോട് 2009 ഇല് കൂട്ട് ചേര്‍ന്നത് വലിയ തെറ്റായി പോയി.വ്യംഗമായി തന്നെയാണെങ്കിലും രണ്ടാമത്തേതാണ് ഏറെ ശ്രദ്ധേയം. തീവ്രനിലപാട് തിരുത്തിയിട്ടും ശത്രുക്കള്‍ വേട്ടയാടല്‍ തുടരുന്നു എന്നാണ് മദനിയുടെ പരാതി. തീവ്ര നിലപാടുണ്ടായിരുന്നു എന്ന് വ്യക്തം. അക്കാലത്ത് ചെയ്തുകൂട്ടിയ പാതകങ്ങള്‍ എന്തൊക്കെയാ യിരുന്നിരിക്കും? അതില്‍ ഏതൊക്കെ കാര്യങ്ങള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരിക്കും?. ഇപ്പോള്‍ മാനുഷിക നിലപാടില്‍ കര്‍ശനമായ വ്യവസ്ഥയോടെയാണ് ഒരു മാസത്തേക്ക് മാത്രം അത്യന്നത നീതിപീഠം ജാമ്യം അനുവദിച്ചിരിക്കുന്നത് എന്നോര്‍ക്കണം. ആര്‍ക്കൊക്കെയോ ചില സന്ദേശങ്ങള്‍ കൈമാറുവാനുള്ള വ്യഗ്രത ഉണ്ടായിരുന്നതിനാല്‍, മാധ്യമ പ്രവര്‍ത്തകരെ കണ്ടത് പോലും ജാമ്യവ്യവസ്ഥകളുടെ ലംഘനം ആകാനിടയുള്ള വിഷയം ആണ്. ഉമ്മന്‍ചാണ്ടിയും സുധീരനും പ്രവര്‍ത്തിക്കുന്ന അതേ കോണ്‍ഗ്രസ് തന്നെയാണ് ഇപ്പോള്‍ കര്‍ണാടകം ഭരിക്കുന്നത്. മെയ് പാതിക്ക് മുമ്പ് വരെ കേന്ദ്രത്തിലും അവരുടെ സര്‍ക്കാര്‍ തന്നെയായിരുന്നു. എന്നിട്ടും മദനിക്ക് ചികിത്സ കിട്ടുന്നതിന് വേണ്ടിയോ സ്വാഭാവിക നീതിയോ മാനുഷിക പരിഗണയോ ലഭിക്കാന്‍ വേണ്ടിയോ കോണ്‍ഗ്രസ് എന്തുചെയ്തു? ബിജെപി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ക്രൂരമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പെരുമാറുന്നത്.
ജാമ്യാപേക്ഷ നല്കിയപ്പോള് മുമ്പത്തേക്കാള്‍ ഗുരുതരമായ പുതിയ കുറ്റങ്ങളള്‍ ആരോപിച്ചിരുന്നു.അഫ്ഗാനിലെയും പാകിസ്ഥാനിലെയും ബംഗ്ലാദേശിലേയും തീവ്രവാദികളുമായി വരെ ബന്ധം ഉണ്ടെന്നും ബോംബു നിര്‍മാണത്തില്‍ വിദഗ്ദ്ധന് ആഎന്നും വരെ കോടതിയില്‍ ആരോപിച്ചു. താന്‍ ഒരിക്കലും പുറത്തുവരരുതെന്നു ആരൊക്കെയോ ആഗ്രഹിക്കുന്നുണ്ടാവണം എന്നും മദനി കൂട്ടിച്ചേര്‍ക്കുന്നു. മുഖമോ വ്യക്തിത്വമോ ഇല്ലാത്ത ആരിലേക്കോ ആണ് മദനി വിരല്‍ ചൂണ്ടുന്നത്. അങ്ങനെ ആരെങ്കിലും ഉണ്ടോ എന്ന്! അയാള്‍ക്ക് പോലും വ്യക്തതയില്ല. ഒന്നു മാത്രം ശരിയാണെന്ന് മാറിനിന്നു നോക്കുന്നവര്‍ക്ക് മനസിലാവും. ബാക്കി മൂന്നു വിരലുകളും മദനി തന്നിലേക്ക് തന്നെയാണ് ചൂണ്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: