ന്യൂദല്‍ഹി: സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സിനിമാ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
കേരളത്തിലെ എല്ലാ തീയേറ്ററുകളിലും ഇ-ടിക്കറ്റിംഗ് ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെ അടൂര്‍ ഗോപാലകൃഷ്ണന് സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അംഗീകരിച്ചതായി വനം-കായിക-സിനിമാ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. മലയാള സിനിമാ ചരിത്രശേഖരണത്തിനായി കേന്ദ്രം സ്ഥാപിക്കുന്നതിന് 50 കോടി രൂപയുടെ കേന്ദ്രസര്‍ക്കാര്‍ ധനസഹായം ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി പ്രകാശ് ജാവധേക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
സംസ്ഥാനത്തെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് സംഘടനകളുമായും യോജിച്ച് പ്രശ്നപരിഹാരത്തിനുള്ള ശ്രമം റെഗുലേറ്ററി അതോറിറ്റി നിര്‍വഹിക്കും. ചലച്ചിത്രമേഖലയുടെ നവീകരണത്തിനായും സിനിമാ മേഖലയിലെ അനാവശ്യ പ്രവണതകള്‍ ഇല്ലാതാക്കാനും പ്രത്യേക നിയമ നിര്‍മാണം നടത്തും. നിലവില്‍ പിന്തുടരുന്ന 1958ലെ നിയമത്തിലെ നല്ല വശങ്ങള് കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് പുതിയ നിയമനിര്‍മാണം.
കേരളത്തില്‍ നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ നടത്തിപ്പിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന അടൂര്‍ സമിതി ശുപാര്‍ശകളും അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന അവാര്‍ഡുകള്‍ക്കായി പരിഗണിക്കുന്ന സിനിമകളുടെ എണ്ണം പരമാവധി 120ആയി നിജപ്പെടുത്തും.
രണ്ട് തലങ്ങളിലായി സ്ക്രീനിംഗ് നടത്തിയതിനുശേഷമേ സിനിമ അവാര്‍ഡിന് പരിഗണിക്കൂ. നല്ല സിനിമകള്‍ക്ക് വന്‍തുക സബ്സിജിയായി നല്‍കും. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ആധുനികവത്ക്കരണവും ഉടന്‍ ആരംഭിക്കും. തിരുവനന്തപുരത്ത് ഫെസ്റ്റിവല്‍ കോംപ്ലക്സ് നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
സമിതി അദ്ധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണന്, അംഗങ്ങളായ പന്തളം സുധാകരന്, ഷാജി എന്‍ കരുണ്‍, നിര്‍മ്മാതാവ് സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: