കോട്ടയം: സാമൂഹിക പരിവര്‍ത്തനം നടത്തിയ ആദ്ധ്യാത്മിക ആചാര്യനായിരുന്നു സ്വാമി ആതുരദാസെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. കോട്ടയം കുറിച്ചി ആതുരാശ്രമത്തില്‍ ആതുരദാസ് സ്വാമികളുടെ മഹാസമാധി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആദ്ധ്യാത്മിക, സാമൂഹിക, സാംസ്കാരിക മേഖലകളില്‍ നിറസാന്നിദ്ധ്യമായിരുന്നു സ്വാമി ആതുരദാസ്. മഹാത്മാക്കളില്‍ പലരും മരണശേഷമാണ് കൂടുതല്‍ ഓര്‍മ്മിക്കപ്പെടാറുള്ളത്. എന്നാല്‍ ജീവിച്ചിരിക്കുമ്പോഴും അതിനുശേഷവും ഒരുപോലെ ഓര്‍മ്മിക്കപ്പെടുന്ന വ്യക്തിത്വമാണ് സ്വാമിയുടെതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
പാവപ്പെട്ടവരെ സഹായിക്കാനായി നിരാലംബരായ ജനങ്ങളുടെ ദാസനായി സ്വാമി ആതുരദാസ് പ്രവര്‍ത്തിച്ചെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഹോമിയോ ചികിത്സാ രംഗത്തെ കച്ചവടവത്കരിക്കാതെ ഈ രംഗത്ത് പുതിയ ചികിത്സാരീതി പരിചയപ്പെടുത്തിയ സ്വാമി ആതുരദാസ് മഹാത്മാവാണെന്നും അദ്ദേഹം പറഞ്ഞു. ആതുരസേവാസംഘം വൈസ് പ്രസിഡന്റ് അഡ്വ: ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
ക്നാനായ സിറിയന്‍ സഭ ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര് സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണവും വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദതീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണവും നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി, എന്‍എസ്എസ് ചങ്ങനാശ്ശേരി യൂണിയന് പ്രതിനിധി എസ്. ദേവദാസ്, ഭാരതീയ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് ശശികുമാര്‍, പി.ആര്. നായര്‍, കുറിച്ചി കേന്ദ്ര ഹോമിയോ ഗവേഷണ സ്ഥാപനം അസി. ഡയറക്ടര്‍ കെ.ആര്. ജനാര്ദ്ദനന് നായര്‍, സാബു ചാക്കോ, എന്‍.ഡി. ശ്രീകുമാര്‍, അഡ്വ: എ. ജയചന്ദ്രന്, ആതുരസേവാസംഘം സെക്രട്ടറി പി.ജി. കൃഷ്ണപിള്ള എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ 10ന് നടക്കുന്ന ജന്മശതാബ്ദി സമാനപസമ്മേളനത്തിന്റെ ഉദ്ഘാടനവും ആതുരദാസ് സ്വാമിയുടെ പ്രതിമാ അനാച്ഛാദനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍ അനുസ്മരണ പ്രഭാഷണവും, കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹപ്രഭാഷണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: