അധികാരത്തിലെത്തിയാല്‍ വാരാണസിയെന്ന ക്ഷേത്രനഗരത്തേയും നാശോന്മുഖമായ വാരാണസിയിലെ കൈത്തറി മേഖലയേയും രക്ഷിക്കുമെന്ന വാക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പാലിച്ചു തുടങ്ങി. കൈത്തറി വ്യാപാരവികസന കേന്ദ്രവും കൈത്തൊഴില്‍ മ്യൂസിയവും വാരാണസിയില്‍ സ്ഥാപിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തി. ഗംഗാശുചീകരണപദ്ധതിക്കൊപ്പം വാരാണസിയിലെ ഘാട്ടുകള്‍ സംരക്ഷിക്കുന്നതിനും തുക നല്കി.
കൈത്തറി മേഖലയെ സംരക്ഷിക്കുന്നതിനായാണ് 50 കോടി രൂപ മുതല്‍മുടക്കി വ്യാപരകേന്ദ്രവും മ്യൂസിയവും സ്ഥാപിക്കുന്നത്. ഇതിനു പുറമേ പരമ്പരാഗത വസ്ത്രവ്യാപാര കേന്ദ്രങ്ങളായ വാരാണസി,ബറേലി,ലക്നോ,സൂറത്ത്,കച്ച്,ഭഗല്‍പ്പൂര്‍,മൈസൂര്‍,തമിഴ്നാട് (കാഞ്ചീപുരം) എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് എട്ട് വസ്ത്രവ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 200 കോടി രൂപയും അനുവദിച്ചു.
ഗംഗാനദിയുടെ ശുചീകരണത്തിനായി നമാമി ഗംഗേ പദ്ധതിക്കായി 2037 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഇതിനു പുറമേ വാരാണസിയിലെ അടക്കം നദീതീരങ്ങളുടെ പ്രധാന പടവുകള്‍(ഘാട്ടുകള്‍) സംരക്ഷിക്കുന്നതിന് 100 കോടി രൂപയും അനുവദിച്ചു. കേദാര്‍നാഥ്,ഹരിദ്വാര്‍, അലഹബാദ് എന്നിവിടങ്ങളിടെ ഘാട്ടുകളും ഇതോടൊപ്പം വൃത്തിയായി സംരക്ഷിക്കും. കൂടാതെ വിദേശ ഇന്ത്യാക്കാരുടെ സഹായത്തോടെയും ഗംഗയെ രക്ഷിക്കാന്‍ ഫണ്ട് രൂപീകരിക്കും.
പുതിയ അധ്യാപക പരിശീലന പരിപാടിയായി ബനാറസ് വിശ്വവിദ്യാലയം സ്ഥാപകന്റെ സ്മരണാര്‍ത്ഥം ‘പണ്ഡിറ്റ് മദന മോഹന മാളവ്യ അധ്യാപക പരിശീലന പരിപാടി’ പ്രഖ്യാപിക്കുകയും 500 കോടി രൂപ പദ്ധതിക്കായി വകയിരുത്തുകയും ചെയ്തിട്ടുണ്ട്. റെയില്‍ബജറ്റില്‍ വാരണാസിവഴി കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: