കോഴിക്കോട്: റെയില്‍വേ ഏറെക്കാലമായി പ്രതീക്ഷിച്ച പ്രായോഗിക ബജറ്റാണെന്ന് അഡിഷണല്‍ ഡിവിഷണല്‍ ഓപ്പറേഷന് മാനേജരായി റെയില്‍വേ വകുപ്പില്‍ നിന്ന് വിരമിച്ച എ.കെ. നായര്‍ ജന്മഭൂമിയോട് പറഞ്ഞു. 5 വര്‍ഷത്തേക്ക് പുതിയ ഒരു ട്രെയിനുമില്ലാതെ സുരക്ഷക്കും ശുചിത്വത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുന്‍കയ്യെടുത്ത് മുന്നോട്ട് പോയാലേ റെയില്‍വേ രക്ഷപ്പെടുകയുള്ളു. അദ്ദേഹം പറഞ്ഞു.
പുതിയ കോച്ചുകള്‍, വാഗണുകള്‍, പാത, വണ്ടികള്‍ എന്നിവ വേണമെങ്കില്‍ വരുമാനം വര്‍ദ്ധിക്കണം. പണം കണ്ടെത്താന്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാതെ വഴിയില്ല. റെയില്‍വേ രാജ്യത്തിന് നല്കുന്ന സേവനത്തിന് പകരമായി ജനറല്‍ ബജറ്റില്‍ ഗ്രോസ് ബജറ്ററി സപ്പോര്‍ട്ട് എന്ന നിലയില്‍ ഓരോ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ വകയിരുത്താറുണ്ട്. 24 കോടി രൂപയായിരുന്നു കഴിഞ്ഞ തവണ അനുവദിച്ചത്. ഇടക്കാല ബജറ്റില്‍ അത് 29 കോടി രൂപയായിരുന്നു. ഇന്നത് 179 കോടി രൂപയായി വര്‍ദ്ധിച്ചു. എന്നാല്‍ റെയില്‍വേയുടെ വികസനത്തിനായി 5 ലക്ഷം കോടി രൂപയാണ് ആവശ്യം. 46,000 കോച്ചുകളുടെ കുറവാണ് ഇന്ന് ഇന്ത്യയില്‍ റെയില്‍വേ അനുഭവിക്കുന്നത്. 16,000 വാഗണുകളും 675 ലോക്കോമോട്ടീവുകളും ഉണ്ടായാലേ റെയില്‍വേക്ക് മുന്നോട്ടുപോകാനാവൂ. പകുതിയില്‍ അവസാനിപ്പിച്ച പദ്ധതികള്‍, പ്രഖ്യാപനത്തിലൊതുങ്ങിയ പദ്ധതികള്‍ എന്നിവയൊക്കെ പൂര്‍ത്തീകരിക്കാന്‍ വേറെയും പണം ആവശ്യമാണ്, അദ്ദേഹം പറഞ്ഞു.റെയില്‍വേ വകുപ്പില്‍ മാത്രം വിദേശ നിക്ഷേപം പാടില്ല എന്ന് ശാഠ്യം പിടിക്കുന്നത് ശരിയല്ല.
കേരളത്തില്‍ നൂറു വണ്ടിക്കുള്ള പാതയില്‍ 120 വണ്ടികള്‍
കേരളത്തിന് പുതുതായി പുതിയ പദ്ധതികളൊന്നുമില്ലെന്നത് ശരിയാണ്. ഇപ്പോള്‍ത്തന്നെ 100 വണ്ടി ഓടിക്കാന്‍ കഴിയുന്ന പാതയില്‍ കൂടി ശരാശരി 120 വണ്ടി ഓടിക്കുകയാണ് നമ്മള്. ഇത് നിലവില്‍ ട്രെയിന്‍ വൈകുന്നതിനും ഗതാഗത തടസ്സത്തിനടക്കം കാരണമാവുകയാണ് അദ്ദേഹം പറഞ്ഞു.
യാത്രയിനത്തില്‍ ഉണ്ടാകുന്ന നഷ്ടം ചരക്കുകൂലികൊണ്ട്് പരിഹരിച്ചാണ് ഇപ്പോള്‍ റെയില്‍വേ പിടിച്ചു നില്‍ക്കുന്നത്. എന്നാല്‍ ചരക്ക് കൂലിയിനത്തില്‍ വര്‍ദ്ധനയുണ്ടാകുമ്പോള്‍ സാധാരണക്കാരനെയും, ട്രെയിനില്‍ ഇതുവരെ യാത്രചെയ്യാത്തവരെയുമടക്കം ബാധിക്കുകയാണ്. ചരക്ക് ഗതാഗതത്തില്‍ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമ്പോള്‍ റെയില്‍വേ വഴിയുള്ള ചരക്ക് ഗതാഗതം കുറയുകയാണ്. യാത്രാക്കൂലി വര്‍ദ്ധന ഈ സാഹചര്യത്തിലാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: