ഇറാഖിലെ ആഭ്യന്തരയുദ്ധം തുടരുകയാണ്. അതെപ്പോള്‍ തീരുമെന്നാര്‍ക്കും നിശ്ചയമില്ല. വിമതര്‍ പിടിച്ചെടുത്ത ഭാഗങ്ങള്‍ സൈന്യം തിരിച്ചുപിടിക്കുകയും വിമതര്‍ പുതിയ മേഖലയില്‍ കടന്നുകയറുകയുമെല്ലാം ചെയ്യുന്നു. കടന്നുകയറ്റവും നിറയൊഴിക്കലുമെല്ലാം നിര്‍ബാധം നടക്കുമ്പോള്‍ ഇറാഖില്‍ സമാധാനം ഏറെ അകലെയാണ്. സംഘര്‍ഷം ഏതു നിമിഷവും ഉടലെടുക്കാമെന്നതിനാല് ഇറാഖിലേക്കുള്ള യാത്ര ഉപേക്ഷിക്കാനും അവിടെ തങ്ങുന്നവര്‍ സുരക്ഷിതമേഖലകളിലേക്ക് നീങ്ങണമെന്നും യഥാകാലങ്ങളില്‍ ഭാരത സര്‍ക്കാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാലും നമ്മുടെ രാജ്യക്കാര്‍, മലയാളികള്‍ ഉള്‍പ്പെടെ ഇറാഖിനെ ആശ്രയിക്കുന്നത് തൊഴിലില്ലായ്മയും ജീവിക്കാന്‍ വഴിയില്ലായ്മയും കൊണ്ടാണ്. അങ്ങനെ എത്തിപ്പെട്ടവര്‍ ഇറാഖില്‍ ഇപ്പോള്‍ ഏതാണ്ട് പതിനായിരം വരുമെന്നാണ് ഏകദേശ കണക്ക്. അവരില്‍ ചിലരാണ് ഇപ്പോള്‍ ജീവനും കൊണ്ട് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. സംഘര്‍ഷം നടക്കുന്ന മേഖലകളില്‍ നിന്ന് അതിസാഹസികമായാണ് അവരെ രക്ഷപ്പെടുത്തുന്നത്. അങ്ങനെ എത്തിയവരില്പ്പെടുന്നതാണ് 46 നഴ്സുമാരുള്പ്പെട്ട സംഘം. 46 നേഴ്സുമാരില്‍ 45 ഉം മലയാളികളാണ്. അവരുടെ രക്ഷപ്പെടലിന്റെ സാഹസികത നിറഞ്ഞ രംഗങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത് സ്വാഭാവികം.
സായുധരായ പോരാട്ടക്കാരുടെ ഇടയില്‍ ജീവന് പണയം വച്ച് കഴിയുന്നതിന്റെ വിവരങ്ങള്‍ നാട്ടില്‍ പ്രചരിക്കുമ്പോള്‍ ആശങ്കകള്‍ നിറയുന്നതില്‍ അത്ഭുതമില്ല.
ഇരുപത്തിമൂന്ന് ദിവസമാണ് നഴ്സുമാര്‍ ത്രിക്രിത്തിലെ ട്രിറ്റി ആശുപത്രിയില്‍ ഭീതിയോടെ കഴിയേണ്ടിവന്നത്. ഭീതിപ്പെടുത്തുന്ന സാഹചര്യങ്ങളൊന്നും അവര്‍ക്ക് അനുഭവപ്പെട്ടില്ലെങ്കിലും ഭീതി വിട്ടുമാറിയിരുന്നില്ല. സംഗതിയുടെ ഗൗരവം ബോധ്യപ്പെട്ടപ്പോള്‍ ത്തന്നെ ഭാരത സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് സര്‍വ്വരും സമ്മതിക്കുന്നുണ്ട്. ബാഗ്ദാദിലെ ഭാരത നയതന്ത്രകാര്യാലയവും ഉദ്യോഗസ്ഥരും നന്നായി സഹായിച്ചുവെന്ന് നാട്ടിലെത്തിയ നഴ്സുമാര്‍ സന്തോഷത്തോടെ സമ്മതിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ അവര്‍ സന്നദ്ധരായിരുന്നു. ഏത് നിമിഷവും എംബസിയെ ബന്ധപ്പെടാനുള്ള സംവിധാനവുമൊരുക്കി. എംബസി എന്തിനും തയ്യാറായി നില്ക്കുമ്പോള്ത്തന്നെ നമ്മുടെ പ്രധാനമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരം വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്ത്രപരമായ നീക്കങ്ങള്‍ തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളിലെ മുഴുവന്‍ എംബസികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ചരടുവലികള്‍ ആരംഭിച്ചു. ദല്‍ഹിയിലുള്ള ഗള്‍ഫ് മേഖലയിലെ നയതന്ത്രമേധാവികളെ വിളിച്ചുകൂട്ടി ഭാരതപൗരന്മാരുടെ രക്ഷയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആക്കംകൂട്ടി. വിദേശമന്ത്രാലയത്തിലെ തന്ത്രശാലികളായ ഉദ്യോഗസ്ഥരെ ഇറാഖിലേക്കയച്ചു. ഒരു യുദ്ധവിമാനമടക്കം നാലു വിമാനങ്ങള്‍ സജ്ജമാക്കി. രണ്ട് കപ്പലുകളും തയ്യാറാക്കിനിര്‍ത്തി. ഇതിനിടയിലാണ് ഇറാഖിലെ നഴ്സുമാരും ബന്ധുക്കളുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ടിരുന്ന കേരളമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുതിര്‍ന്ന മന്ത്രിമാരും ഡല്‍ഹിയിലെത്തിയത്.
കേരളഭരണനേതൃത്വം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിദേശകാര്യമന്ത്രിയെ കണ്ട് മോചനക്കാര്യത്തിലുള്ള ആശങ്ക അറിയിച്ചു. ഒരാശങ്കയ്ക്കും വകയില്ലെന്നും എല്ലാം നിശ്ചയിച്ചുറപ്പിച്ചെന്നും സുഷമാസ്വരാജ് അവരെ അറിയിച്ചു. രണ്ടു ദിവസത്തിനകം നഴ്സുമാരെ നാട്ടിലെത്തിക്കുമെന്ന് സുഷമാ സ്വരാജ് അറിയിച്ചത് മുഖ്യമന്ത്രി തന്നെയാണ് വാര്‍ത്താലേഖകരോട് പറഞ്ഞത്. നമ്മുടെ നഴ്സുമാരെ രക്ഷിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കാനുറച്ചായിരുന്നു കേന്ദ്രഭരണകൂടം.
കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടപ്പോഴാണ് ഒരു ദിവസം കൂടി ദല്‍ഹിയില്‍ തങ്ങാന്‍ ഉമ്മന്‍ചാണ്ടി സന്നദ്ധനായത്. മുഖ്യമന്ത്രി ദല്‍ഹിയില്‍ തങ്ങിയത് കേന്ദ്ര സര്‍ക്കാരിന് സഹായവുമായി. ബന്ധുക്കളെ ആശ്വസിപ്പിക്കാനും കേരളത്തിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയിലാക്കാനും അത് ഉപകരിച്ചു. നിശ്ചയിച്ചുറപ്പിച്ചതുപോലെ രണ്ടാംദിവസം നഴ്സുമാരെ നാട്ടിലെത്തിക്കാന്‍ വിമാനം ഇറാഖിലേക്ക് പറന്ന് തിരിച്ചെത്തി. അതിന് ചെലവായ ഒരു കോടി ഇരുപത് ലക്ഷം രൂപ വിദേശ മന്ത്രാലയം എയര്‍ ഇന്ത്യക്ക് നല്‍കാനും തീരുമാനിച്ചു. നഴ്സുമാരോടൊപ്പം 70 മറ്റ് തൊഴിലാളികളും നാട്ടിലെത്തി. തൊട്ടുപിറകെ 200 പേരെത്തി. ഇന്ന് 600 പേരും വരുന്നുണ്ട്. ആയിരത്തോളം ടിക്കറ്റുകള്‍ ബുക്ക്ചെയ്തിട്ടുണ്ട്. നാട്ടില്‍ എത്തുന്നവര്‍ക്കെല്ലാം യാത്രാ സൗകര്യം ഒരുക്കി ഭാരത സര്‍ക്കാര്‍ സജ്ജമായിരിക്കുന്നു. ഇതിനിടയിലാണ് ചില അവകാശവാദങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നിരിക്കുന്നത്. രക്ഷപ്പെടുത്തുന്നതിന് മുന്‍കൈ എടുത്തു എന്നവകാശപ്പെടുന്നത് അപകടമല്ല. എന്നാല്‍ ഇറാഖില്‍ നിന്നും രക്ഷപ്പെടുന്നത് സര്‍ക്കാരിന്റെ മിടുക്കുകൊണ്ടല്ല, ഭീകരന്മാരുടെ ഔദാര്യം കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പ്രസ്താവിച്ചതായി കണ്ടു. കഷ്ടം എന്നേ അതിനെക്കുറിച്ച് പറയാനൊക്കൂ. നന്ദി ഇല്ലെങ്കിലും നിന്ദിക്കരുത്. വകതിരിവില്ലാത്ത ഇത്തരം സമീപനം കൊണ്ട് ഒന്നും നേടാനില്ല. അതേ സമയം ഉള്ളതും നഷ്ടപ്പെടുത്തുമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: