ന്യൂദല്‍ഹി: മണ്‍സൂണ്‍ മഴയുടെ കുറവുമൂലം സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് പോയേക്കുമെന്ന ആശങ്കകള്‍ ശക്തമായിരിക്കെ കേന്ദ്രസര്‍ക്കാരിന്റെ വരള്‍ച്ചാ ദുരിതാശ്വാസ സഹായം സംസ്ഥാനത്തിന് ലഭിക്കില്ലെന്ന് ഉറപ്പായി. ജലസംഭരണമുള്പ്പെടെ വരള്‍ച്ചയെ നേരിടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം കേരളം അവഗണിച്ചതാണ് പ്രശ്നം. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കേണ്ട സമയപരിധി ജൂണ്‍ 30ന് അവസാനിച്ചു.ഇത്തവണ കാലവര്‍ഷത്തില്‍ വലിയ കുറവുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വളരെ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍യിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു. വരള്‍ച്ച നേരിടുന്നതിന് സംസ്ഥാനസര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ ജൂണ്‍ 30നകം കേന്ദ്രത്തെ അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. എല്ലാ സംസ്ഥാനങ്ങളും ജില്ല തിരിച്ചുള്ള കണക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 28നും മെയ് 22നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ആദ്യ കത്തിന് മറുപടി നല്‍കാതിരുന്ന 17 സംസ്ഥാനങ്ങള്‍ മെയ് 22ന് ലഭിച്ച കത്തിന് മറുപടി നല്‍കിയെങ്കിലും അപ്പോഴും കേരളം അനങ്ങാപ്പാറ നയം തുടര്‍ന്നു. കേരളം ഒഴികെയുള്ള എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും പദ്ധതിരേഖ നല്‍കിയിട്ടുണ്ട്.
വരള്‍ച്ച നേരിടാന്‍ സ്വീകരിക്കുന്ന നടപടികള്‍ക്കൊപ്പം കേന്ദ്രത്തില്‍ നിന്നും ധനസഹായം ആവശ്യപ്പെടുന്ന രേഖകളും മറ്റെല്ലാ സംസ്ഥാനങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. തമിഴ്നാട് വളരെ വിശദമായി തങ്ങളുടെ സംസ്ഥാനത്തെ ജലക്ഷാമത്തെപ്പറ്റി റിപ്പോര്‍ട്ട് നല്കി. എന്നാല്‍ സംസ്ഥാന ജനവിഭവ വകുപ്പിന് ഇപ്പോഴും ഇക്കാര്യത്തില്‍ വലിയ പിടിപാടില്ല.
വരള്‍ച്ച സംഭവിച്ച ശേഷം ദുരിതാശ്വാസ തുകയ്ക്കായി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന പഴയ രീതി പുതിയ കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്നും പ്രതിനിധിസംഘം സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടപരിഹാരം കണക്കുകൂട്ടുന്ന പതിവു രീതിക്കെതിരെ വ്യാപകമായ പരാതികളുമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ വളരെ നേരത്തെ തന്നെ വരള്‍ച്ച മുന്‍കൂട്ടിക്കണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു സംസ്ഥാനങ്ങളോടുള്ള കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാനത്ത് കാലവര്‍ഷം വളരെയധികം കുറഞ്ഞത് ഇക്കുറി വരള്‍ച്ചയുടെ കാഠിന്യം രൂക്ഷമാക്കിയേക്കാം. കര്‍ഷകര്‍ക്ക് സഹായമായി ലഭിക്കുമായിരുന്ന കേന്ദ്രസഹായവും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം നഷ്ടമാകുമെന്ന് ഉറപ്പായി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: