മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിയെ എത്തിക്കുന്നവര്‍ കഴിവതും വേഗം അവിടെ നിന്ന് രോഗി പൂര്‍ണ്ണസൗഖ്യം പ്രാപിച്ച് സാധാരണജീവിതത്തിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനനുസരിച്ചുള്ള ചികിത്സയും പരിചരണവും അവിടെ കിട്ടുമെന്ന് ധരിച്ചുവശാകുന്നവര്‍ പക്ഷെ, അങ്ങനെയല്ല സംഭവിക്കുന്നത് എന്നറിയുമ്പോള്‍ കൊടിയ വേദനയാണ് അനുഭവിക്കുന്നത്. ശാരീരിക അവശതകള്‍ പോലെയോ മറ്റോ അല്ല മാനസികാവശത. തകരാറിലായ മാനസികാവസ്ഥ രോഗിയെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സ്ഥിതിഗതിയില്‍ എത്തിക്കുന്നു. അതില്‍ നിന്ന് വിമുക്തി നേടുന്നതുവരെ അവരനുഭവിക്കുന്ന വേദനയും കഷ്ടപ്പാടും എന്തെന്നു തന്നെ അവരറിയുന്നില്ല. അത്രയും പരിതാപകരമാണത്.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കുതിരവട്ടത്തുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ മധ്യ വയസ്കനായ ഒരു രോഗി കൊല്ലപ്പെട്ടത് ഈ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍ ക്രൂരവും ഭീകരവുമായ ദുരന്തമാണ്. സമൂഹത്തിന് ഭീഷണിയായ മാനസിക രോഗികളെ പൊതുവെ ഇത്തരം കേന്ദ്രങ്ങളില്‍ എത്തിക്കാറുണ്ട്്. വിദഗ്ദ്ധ ചികിത്സയുള്‍പ്പെടെ ലഭിക്കുന്നതോടെ അവര്‍ പൂര്‍വാവസ്ഥ കൈവരിക്കുകയാണ് പതിവ്. റോഡില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്ന സിദ്ധിഖ് എന്ന 46 കാരനെ കോടതി നിര്‍ദ്ദേശപ്രകാരം അടുത്തയിടെയാണ് മഞ്ചേരിയില്‍ നിന്ന് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. മറ്റു രണ്ടു പേരുള്ള സെല്ലില്‍ ഇയാളെയും പ്രവേശിപ്പിച്ചു. എന്നാല്‍ അവര്‍ സിദ്ധിഖിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. വളരെ വൈകിയാണ് ജീവനക്കാര്‍ വിവരം അറിയുന്നത്. അവര്‍ എത്തുമ്പോഴേക്കും സിദ്ധിഖിന്റെ ജീവന് പോയിരുന്നു.
ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള കടുത്ത അനാസ്ഥയാണ് സംഭവത്തിലേക്ക് വഴി തുറന്നതെന്ന് വ്യക്തമാണ്. രോഗികള്‍ എന്തു ചെയ്താലും തങ്ങള്‍ക്കതൊരു പ്രശ്നമല്ല എന്ന ചിന്താഗതിയാണ് മിക്കവര്‍ക്കുമുള്ളത്. മാനസികരോഗികള്‍ ഒരു തരത്തില്‍ അവര്‍ക്ക് ശല്യമാണ്. അവരെ പരിചരിക്കുന്നതിനുപകരം പീഡിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ വഴി മറിഞ്ഞുപോകാറുണ്ട്. മര്‍ദ്ദിച്ച് മനോരോഗികളുടെ മാനസിക നിലമാറ്റാമെന്നുള്ള കാടന്‍ ചികിത്സാ സമ്പ്രദായവും ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. ഒരു രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ അയാള്‍ ഏതു തരക്കാരനാണ്, മനോ നില തകരാറിലാവാന്‍ എന്താണ് കാരണം, ഏതു തരത്തിലുള്ള പരിചരണവും ചികിത്സയുമാണ് നല്‍കേണ്ടത് എന്നിവയെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാന്‍ ഒരു കാരണം.
മുമ്പ് ആക്രമണ മനോഭാവം പ്രകടിപ്പിക്കാത്തതുകൊണ്ടാണ് മൂവരെയും ഒന്നിച്ച് പാര്‍പ്പിച്ചതെന്ന മുടന്തന്‍ ന്യായമാണ് കുതിരവട്ടത്തെ ആശുപത്രി അധികൃതര്‍ പറയുന്നത്. അതില്‍ നിന്നു തന്നെ അനാസ്ഥയുടെയും അവഗണനയുടെയും അജ്ഞതയുടെയും ആഴം കണ്ടെത്താം. പ്രാകൃത മുറകളും പ്രാകൃത പരിചരണവും കൊണ്ട് മനോരോഗികളുടെ ഉള്ള മാനസിക നിലയും കൂടി തകരാറിലാക്കാമെന്നല്ലാതെ മറ്റൊരു ഗുണവും ഇത്തരം കേന്ദ്രങ്ങള്‍ വഴി ഉണ്ടാവുന്നില്ല എന്നതത്രെ സങ്കടകരം. പല വിധത്തിലുള്ള പീഡനങ്ങളും സഹിച്ച് നിസ്സഹായരായി കഴിയുന്ന ഇത്തരം രോഗികളുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധ പതിയേണ്ടതിലേക്കാണ് സിദ്ധിഖിന്റെ മരണം വിരല്‍ ചൂണ്ടുന്നത്. ആരോഗ്യമുള്ള മനസ്സിന്റെ സമനില കൂടി തെറ്റിക്കുന്നതരത്തിലാണ് ഇത്തരം കേന്ദ്രങ്ങളിലെ പരിചരണ-ചികിത്സകളെങ്കില്‍ എന്തിന് ഇങ്ങനെയുള്ള സ്ഥാപനങ്ങള്‍?
മനസ്സിന്റെ നിലയെക്കുറിച്ച് പഠിക്കാനും വിശകലനം ചെയ്യാനും ഇന്ന് എത്രയോ ശാസ്ത്രീയ സംവിധാനങ്ങളുണ്ട്. അതിന്റെ കൂടെ സ്നേഹമെന്ന ഏതു രോഗത്തെയും മെരുക്കിയെടുക്കാനുള്ള സിദ്ധൗഷധം കൂടിയുണ്ടെങ്കില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയില്ല. സാധാരണ സ്ഥാപനങ്ങള്‍ പോലെ പ്രവര്‍ത്തിക്കേണ്ടവയല്ല മാനസിക ആരോഗ്യ കേന്ദ്രങ്ങള്‍. ഏതു പ്രശ്നവും തുടങ്ങുന്നത് രോഗാതുരമായ മനസ്സില്‍ നിന്നാണ്. അടിസ്ഥാനപരമായി മനസ്സ് ശരിയാണെങ്കില്‍ പിന്നെ ഒരു തരത്തിലുള്ള അസ്വസ്ഥതകളും മനുഷ്യനെ ബാധിക്കില്ല. എന്നാല്‍ ഈയൊരു തിരിച്ചറിവ് ഇല്ലാത്തതും അതിനെക്കുറിച്ച് ആഴത്തില്‍ പഠിക്കാത്തതുമാണ് പിന്നെയും പിന്നെയും ദുരന്തങ്ങള്‍ ഉണ്ടാവാന്‍ കാരണം.
അന്യ സംസ്ഥാനക്കാരുള്‍പ്പെടെയുള്ള രോഗികള്‍ കൂട്ടായിക്കഴിയുമ്പോള് പ്രശ്നങ്ങള്‍ പെരുകുന്നത് സ്വാഭാവികമാണ്. 150 ഓളം അന്യസംസ്ഥാനക്കാര്‍ കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലുണ്ട്. അവരെ അതാത് സംസ്ഥാനത്തേക്ക് കൊണ്ടുപോകുമെന്ന് ഒരു മന്ത്രി രണ്ടുകൊല്ലം മുമ്പ് പറഞ്ഞിരുന്നു. ഇതിന് പദ്ധതി തയാറാക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ അത് പ്രഖ്യാപനം മാത്രമായി ഒതുങ്ങി. തിരിച്ചയക്കുന്നവരുടെ ഇരട്ടിയിലധികം പേര് ചികിത്സ തേടി എത്തുന്നതും പ്രശ്നമാണ്. വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാതെ വീര്‍പ്പുമുട്ടുന്ന അന്തരീക്ഷത്തില്‍ മനസ്സമാധാനത്തോടെ ജോലി ചെയ്യാന്‍ ജീവനക്കാര്ക്കുമാവുന്നില്ല എന്ന വസ്തുതയും നിലനില്ക്കുന്നു.
കിടത്തി ചികിത്സ ആവശ്യമില്ലാത്ത വിധം രോഗം ഭേദമായ 150 ഓളം പേരെങ്കിലും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടത്രേ. അനുവദിച്ച കട്ടിലുകളുടെ എണ്ണം 474 ആണ്. എന്നാല്‍ രോഗികളുടെ എണ്ണം 600 ഉം കടന്നിട്ടുണ്ട്.
പ്രകോപനപരമായി പെരുമാറുന്ന ഒന്നിലേറെ പേരെ ഒരേ സെല്ലില്‍ പാര്‍പ്പിക്കരുതെന്നാണ് ചട്ടം. ഒരു പ്രശ്നം വരുമ്പോള്‍ ഇതെല്ലാം സൂക്ഷ്മമായി പരിശോധിക്കുമെങ്കിലും തീയും പുകയും ഒടുങ്ങുമ്പോള്‍ എല്ലാം തഥൈവ. എതെങ്കിലും ജീവനക്കാരുടെ തലയില്‍ ഉത്തരവാദിത്തം കെട്ടിവെച്ച് എല്ലാവരും കൈകഴുകുന്നു. പ്രഖ്യാപനങ്ങളല്ലാതെ പ്രവൃത്തിപഥത്തില്‍ കാര്യങ്ങള്‍ എത്തിക്കണമെന്ന് ആര്‍ക്കും താല്‍പ്പര്യമില്ല. നാടിനും വീടിനും കൊള്ളാത്ത മാനസികരോഗികള്‍ മരിച്ചാലെന്ത് നാടുവിട്ടാലെന്ത് എന്ന മനോഗതിയാണോ ഉള്ളത് എന്നുപോലും സംശയിച്ചുപോവുന്നു. ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയെന്നു പറയാറുണ്ട്. അതു കൊണ്ട് മരണമാണോ ഉദ്ദേശിക്കുന്നതെന്ന് തോന്നിപ്പോകുന്നു. സിദ്ധിഖിന്റെ മരണം ഒരു പാഠമാകേണ്ടതാണ്. കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിക്കുകയും പ്രതിവിധി കണ്ടെത്തുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ മാത്രം കടമയായി മാറ്റി നിര്‍ത്താതെ സമൂഹം ഒന്നടങ്കം രംഗത്തിറങ്ങി വേണ്ടതു ചെയ്യണം. ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ വെക്കണം. തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ സത്നാം സിംഗ് എന്ന ചെറുപ്പക്കാരന് മരണമടഞ്ഞപ്പോള്‍ സര്‍ക്കാരും സമൂഹവും സടകുടഞ്ഞെഴുന്നേറ്റിരുന്നു. മിന്നല്‍പ്പിണര്‍ പോലുള്ള അത്തരം പ്രതികരണങ്ങള്‍കൊണ്ട് ഒരു കാര്യവുമില്ല എന്ന തിരിച്ചറിവാണ് സിദ്ധിഖിന്റെ മരണത്തിലൂടെ ബന്ധപ്പെട്ടവര്ക്കുണ്ടാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: