ഇന്ത്യന്‍യൂണിയന്‍ മുസ്ലീംലീഗിനും അതിന്റെ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമൊക്കെ എന്തോ ഒന്ന് കൂടിയതിന്റെയോ കുറഞ്ഞതിന്റെയോ പ്രശ്നങ്ങള്‍ എല്ലാക്കാലത്തും കേരളത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. മുസ്ലീം ലീഗ് എന്നാണ് പേരെങ്കിലും തങ്ങളാണ് യഥാര്‍ത്ഥ മതേതതരപാര്ട്ടി എന്ന് അവര്‍ അവകാശപ്പെടും. ന്യൂനപക്ഷാവകാശങ്ങള്‍ക്കായി കൊടിപിടിക്കും. വിമാനത്താവളത്തിന് മുകളില്‍ പച്ചക്കൊടി പറത്തും. മന്ത്രിസഭയെക്കാളും മുഖ്യമന്ത്രിയെക്കാളും വലുത് പാണക്കാട്ട് തങ്ങളാണെന്ന് ആണയിടും. ചോദ്യംചെയ്യാന്‍ പോന്ന ആണുങ്ങളുണ്ടെങ്കില് മലപ്പുറത്തേക്ക് വാ എന്നു വെല്ലുവിളിക്കും. അഞ്ചാംമന്ത്രിയുള്പ്പെടെ എന്തും, എന്നുവെച്ചാല്‍ തങ്ങള്‍ക്ക് തോന്നുന്നതെന്തും സംഘടിതമുഷ്ക്കുകൊണ്ട് പിടിച്ചുവാങ്ങും.
പരപ്പനങ്ങാടിക്കാരന് അബ്ദുറബ്ബാണ് ഇപ്പോഴത്തെ വിവാദപുരുഷന്‍. റബ്ബ് മന്ത്രിയെ സാക്ഷാല്‍ റബ്ബിനെപ്പോലെ വരവേല്‍ക്കണമെന്ന് മുന്‍ധാരണയില്ലാതെ പോയ ഒരു പാവം സ്കൂള്‍ ഹെഡ്മിസ്ട്രസിനെ സ്ഥലംമാറ്റുകവഴി അവുക്കാദര്‍കുട്ടി നഹയുടെ മകന് ലീഗ് മന്ത്രിമാര്‍ക്ക് എന്തോ ഒന്ന് അധികമായുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിലെ പ്രഥമാധ്യാപികയായ ഊര്മിളാദേവിയാണ് ഇര. ഫലത്തില്‍ തലസ്ഥാനനഗരിയില്‍ സമരപ്പേക്കൂത്തുകള്കൊണ്ട് നാണക്കേട് സൃഷ്ടിച്ച പിണറായിസംഘത്തിനെ വിരട്ടിയോടിച്ച വീട്ടമ്മയുടെ പുതിയ അവതാരമാവുകയായിരുന്നു ഊര്‍മിളാദേവി. കേന്ദ്രത്തില്‍ ഭരണം മാറുകയും കേന്ദ്രസര്‍ക്കാരിലെ ഉദ്യോഗസ്ഥന്മാര് നേരാംവണ്ണം പണിയെടുത്തുതുടങ്ങുകയും ചെയ്തതിന്റെ കാറ്റ് ഇങ്ങ് കേരളത്തിലും വീശിത്തുടങ്ങിയെന്ന് സാരം. സ്കൂളില്‍ കുട്ടികളെ പഠിപ്പിക്കേണ്ട സമയത്ത് വിഐപികളെ വിളിച്ചുകൊണ്ടുവന്ന് നടത്തുന്ന പരിപാടികള്‍ക്ക് മാന്യമായ സമയക്രമം പാലിക്കണമെന്ന് ആര്‍ക്കും നോവാതെ പറയുകയായിരുന്നു ടീച്ചര്‍ ചെയ്തത്. എന്നിട്ടും റബ്ബ്മന്ത്രിക്ക് നൊന്തു. തനിക്ക് തോന്നിയ സമയത്ത് താന്‍ പരിപാടിക്കെത്തുമെന്നും അത് നോക്കിയുംകണ്ടും തന്നെ വന്ന് സ്വീകരിച്ചില്ലെങ്കില്‍ സ്ഥലംമാറ്റിക്കളയുമെന്നുമൊക്കെയുള്ള ലീഗ് മന്ത്രിയുടെ സന്ദേശമാണ് നടപടികളിലൂടെ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടത്.
പരിപാടിയുടെ സംഘാടനത്തെയാണ് ടീച്ചര്‍ ചടങ്ങില്‍ വിമര്‍ശിച്ചത്. എന്നിട്ടും സംഭവം വിവാദമായി. സ്ഥലംമാറ്റത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ ടീച്ചര്‍ക്കും നിലതെറ്റി. ഒരു ടീച്ചര്‍ പറയാന്‍പാടില്ലാത്തത് അവരും പറഞ്ഞു. താന്‍ പട്ടികജാതിക്കാരിയായതുകൊണ്ടാണ് നടപടിയെന്നാണ് ഊര്‍മിളാദേവി ടീച്ചറുടെ വാദം. മന്ത്രിയെ ചോദ്യംചെയ്യാനും സ്കൂള്‍ നടപടികള്‍ വീഴ്ചയില്ലാതെ നടത്താനും ശുഷ്കാന്തികാണിക്കുന്ന ടീച്ചര്‍ പ്രശ്നത്തെ വല്ലാതെ സങ്കുചിതമാക്കിയത് അവര്‍ പഠിപ്പിച്ച, പഠിപ്പിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ വേദനിപ്പിച്ചുണ്ടാകും. ഇത്രകാലവും ടീച്ചറിന്റെ ജാതി നോക്കിയിരുന്നില്ല അവരാരും. ഇകഴ്ത്തപ്പെടേണ്ട, അവഗണിക്കേണ്ട ഒന്നാണ് തങ്ങളുടെ ജാതിയെന്ന മുന്‍ധാരണ ഇനിയെങ്കിലും സമൂഹത്തില്‍ നിന്ന് പിഴുതെറിഞ്ഞേ മതിയാകൂ. സര്‍ക്കാരും ഭരണകക്ഷിരാഷ്ട്രീയക്കാരും മുഖ്യമന്ത്രി പോലും റബ്ബ് മന്ത്രിക്ക് പിന്തുണയുമായെത്തിയപ്പോള്‍ ഒറ്റപ്പെട്ടുപോകുമോ എന്ന ആശങ്കയാകണം ടീച്ചറെക്കൊണ്ട് ആ രീതിയില്‍ ചിന്തിപ്പിച്ചത്.
എന്നാല്‍ തിരൂരങ്ങാടി എംഎല്‍എയും വിദ്യാഭ്യാസമന്ത്രിയുമായ പി.കെ. അബ്ദുറബ്ബിന്റെ കാര്യം അങ്ങനെയല്ല. കേട്ടപാതി കേള്‍ക്കാത്ത പാതി എല്ലാവരുംകൂടിച്ചേര്‍ന്ന് പ്രശ്നത്തെ വര്‍ഗീയമാക്കി എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അബ്ദുറബ്ബാണെങ്കില് തികഞ്ഞ മതേതരനാണ്. മതേതരത്വമാണ് അദ്ദേഹത്തിന്റെ ജീവവായു. മന്ത്രിയായപ്പോള്‍ തരപ്പെട്ടുകിട്ടിയ ഔദ്യോഗികവസതിയുടെ പേര് തന്നെ മാറ്റിക്കളഞ്ഞത് ഉന്നതമായ മതേതരബോധമുള്ളതുകൊണ്ടാണ്. ഗംഗ എന്ന ശുദ്ധ വര്‍ഗീയമായ പേര് ഒരു മന്ത്രിയുടെ വസതിക്ക് ചേരുമോ. ഭാരതത്തിലെ ഒരു നദിയുടെ പേരാണ് അതെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ ഇന്നാട്ടിലെ വര്‍ഗീയവാദികളെ (അങ്ങനെ ഈ ഇന്ത്യാമഹാരാജ്യത്തുതന്നെ ഒരുകൂട്ടരല്ലേ ഉള്ളൂ, മറ്റെല്ലാവരും തങ്ങളെപ്പോലെ മതേതരന്മാരാണ്) സംബന്ധിച്ചിടത്തോളം നദിയും മലയും മരവും മഴയും മണ്ണുമെല്ലാം അവര്‍ക്ക് ദൈവങ്ങളാണ്. അത്തരം ഒരുകൂട്ടരുടെ ദൈവത്തിന്റെ പേര് മതേതരവാദിയായ തന്റെ വസതിക്കിടുന്നതെങ്ങനെ. അങ്ങനെയാണ് ഗംഗ എന്ന പേര് ഗ്രെയ്സ് എന്നാക്കി മാറ്റി പരപ്പനങ്ങാടിക്കാരന് ഭരണം തുടങ്ങിയത്.
മന്ത്രി തന്റെ മതേതരപ്പണി തുടങ്ങിയപ്പോള്‍ പിന്നെ അണികള്‍ അടങ്ങിയിരിക്കുമോ. ഓടു മേഞ്ഞ പള്ളിക്കൂടങ്ങള്‍ക്ക് ആര്‍എസ്എസുകാരുടെ നിറമാണെന്ന് അവര്‍ എളുപ്പത്തില്‍ കണ്ടുപിടിച്ചുകളഞ്ഞു. അതില്പിന്നെ പള്ളിക്കൂടങ്ങളില്‍ പലതിന്റെയും ഓടിന് പച്ചപ്പെയിന്റ് അടിച്ചു. തങ്ങള്‍ക്ക് മേധാവിത്തമുള്ള പ്രദേശങ്ങളില്‍ പിള്ളേര്‍ക്കൊക്കെ പച്ച നിറത്തിലുള്ള യൂണിഫോം. അധ്യാപികമാര്‍ക്ക് പച്ചബ്ലൗസെന്ന് നിര്‍ദേശം. റബ്ബ് മന്ത്രിയുടെ വകുപ്പ് മൊത്തത്തില്‍ പച്ചപിടിക്കുന്നതിന്റെ ലക്ഷണം.
കൊല്ലംജില്ലയിലെ മൈനാഗപ്പള്ളി കടപ്പായില്‍ ലക്ഷ്മിവിലാസം എന്ന പേരിലൊരു സര്‍ക്കാര്‍ സ്കൂളുണ്ട്. മതേതര ലീഗ് സര്‍ക്കാര്‍ നയിക്കുന്ന കേരളത്തില്‍ അങ്ങനെയൊരുപേരുതന്നെ സഹിക്കാനാകാത്തതാണ്. അതുംപോരാഞ്ഞ് മതേതരത്വം എന്തെന്ന് തിരിച്ചറിയാത്ത കുറേ അധ്യാപകര്‍ പള്ളിക്കൂടത്തിന് ഒരു ചിഹ്നമുണ്ടാക്കി. അത് കുട്ടികളുടെ യൂണിഫോമില്‍ പതിപ്പിച്ചു. വിളക്കും വീണയും. വിളക്ക് കാണുമ്പോഴേ ആരുടെയെങ്കിലും പിന്നില്‍കയറി ഒളിക്കുന്ന റബ്ബ്മന്ത്രിയുടെ അനുയായികള്‍ പ്രശ്നമുണ്ടാക്കി. കുട്ടികളുടെ യൂണിഫോമില്‍നിന്ന് ചിഹ്നം മാറ്റാനായിരുന്ന സമരം.
കോട്ടയ്ക്കല്‍ സാമൂതിരി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അവിടുത്തെ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്ന ഒ.വി. വിജയനെ സ്മരിക്കാന്‍ അദ്ദേഹത്തിന്റെ പ്രതിമയുണ്ടാക്കി. വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച് ഉദ്യാനമുണ്ടാക്കി. അതിന് കൂമന്കാവെന്ന് പേരുമിട്ടു. പ്രതിമ തന്നെ ദഹിക്കാതിരുന്ന മലപ്പുറത്തെ മതേതരന്മാര്‍ക്ക് കാവെന്ന് കേട്ടപ്പൊഴേ കലിയിളകി. പ്രതിമയുടെ മൂക്ക് തകര്‍ത്തുകൊണ്ടായിരുന്നു റബ്ബിന്റെ ആളുകള്‍ മതേതരപ്രഖ്യാപനം നടത്തിയത്.
കൂടെയുള്ള ലീഗ് മന്ത്രിമാര്‍ അവസരം വെറുതെ കളഞ്ഞില്ല. സിഎച്ചിന്റെ മകനും മന്ത്രിസഭയിലെ ഗായകനുമായ എം.കെ മുനീര്‍ ശൈശവവിവാഹത്തിന് സര്‍ക്കുലര്‍ അയച്ചുകൊണ്ടാണ് മതേതതരത്വം പൊലിപ്പിച്ചത്. മൈസൂര്‍ കല്യാണവും അറബികല്യാണവും മാലിക്കല്യാണവുമെല്ലാം നാടെങ്ങും വാര്‍ത്തകളായി. എന്നിട്ടും യത്തീമുകളുടെ ക്ഷാമം മൂലം പട്ടിണിയിലായിപ്പോയ ഉസ്താദുമാര്‍ക്കുവേണ്ടി ഝാര്‍ഖണ്ഡില്‍നിന്നും ബീഹാറില്‍ നിന്നും ഒറീസയില്നിന്നുമൊക്കെ കുട്ടികളെ കൂട്ടത്തോടെ കടത്തിക്കൊണ്ടുവരുന്ന പരിപാടി ഭംഗിയായി. മുക്കത്ത് മാത്രമല്ല മുക്കിന് മുക്കിന് പരമകാരുണികന്റെ പേരില്‍ ഈ ശിശുക്ഷേമത്തട്ടിപ്പ് നടന്നു. ഇക്കാര്യത്തിലും മതേതതരത്വം അവര്‍ കാത്തുസൂക്ഷിച്ചു എന്നു പറയാതെ വയ്യ, യത്തീമുകള്‍ക്ക് മതമില്ലെന്നാണ് വെയ്പെങ്കിലും.
ഊര്‍മിളാദേവി ടീച്ചര്‍ ലീഗ് മന്ത്രിയുടെ താന്പ്രമാണിത്തത്തിനെതിരായ സമരത്തിലാണ്. വീട്ടമ്മയുടെ വിരട്ടലില്‍ തകര്‍ന്നുപോയ സിപിഎമ്മും പിള്ളേരും കൊടിപിടിച്ച് തെരുവിലിറങ്ങിക്കഴിഞ്ഞു. ടീച്ചര്‍ക്ക് അപ്പീല്‍ പോകാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഔദാര്യവും ഒപ്പമുണ്ട്. എന്നിട്ടും നമ്മുടെ സാസ്കാരിക, ബുദ്ധിജീവി നാടകക്കാര് മാളത്തില്‍ നിന്ന് പുറത്തുവന്നിട്ടില്ല എന്നതാണ് ദൗര്‍ഭാഗ്യകരം.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: