മലയാള സിനിമയ്ക്ക് നല്ലകാലമുണ്ടായിരുന്നതിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നവരാണ് പലരും. സുഖമുള്ള ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്നതിനും ഇടയ്ക്കിടെ അയവിറക്കുന്നതിനും സഹായകരമായ നിരവധി സിനിമകള്‍ മലയാളത്തില്‍ സൃഷ്ടിക്കപ്പെട്ട കാലമുണ്ടായിരുന്നു. പി. ഭാസ്കരനും സേതുമാധവനും ശ്രീകുമാരന്‍തമ്പിയും രാമുകാര്യാട്ടും പത്മരാജനും ഹരിഹരനും ഭരതനും എംടിയുമെല്ലാം അത്തരം സിനിമകളുടെ ജനനത്തിനു കാരണക്കാരായവരാണ്. പലരും കാലയവനികയ്ക്ക് പിന്നില്‍ മറയുകയും മറ്റുള്ളവര്‍ എഴുത്ത് വല്ലപ്പോഴുമാക്കുകയും ചെയ്തപ്പോള്‍ മലയാള സിനിമ പ്രതിസന്ധിയെ അഭിമുഖീകരിച്ചു. നല്ല കഥയും തിരക്കഥയുമില്ലാത്തത് സിനിമകളെ പരാജയത്തിലേക്ക് നയിച്ചു. ജീവിതത്തോടു ചേര്‍ന്നു നില്ക്കുന്ന സിനിമകള്‍ ഉണ്ടാകുന്നില്ലെന്ന പരാതികളും ആകുലതകളും വ്യാപിച്ചു. അത് സിനിമാ വ്യവസായത്തെ തന്നെ തളര്‍ത്തിയ കാലത്താണ് തനിയാവര്‍ത്തനം എന്ന സിനിമയുമായി അമ്പഴത്തില് കരുണാകരന് ലോഹിതദാസ് എന്ന എ.കെ.ലോഹിതദാസ് എത്തുന്നത്. സിബിമലയില്‍ സംവിധാനം ചെയ്ത ‘തനിയാവര്‍ത്തനം’ മലയാള സിനിമയിലെ പുതിയ വസന്തമായിരുന്നു. തനിയാവര്‍ത്തനം പുറത്തു വരികയും പ്രേക്ഷകര്‍ അത് രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തപ്പോള്‍ ലോഹിതദാസെന്ന എഴുത്തുകാരനില്‍ മലയാളി വലിയ പ്രതീക്ഷകള്‍ അര്‍പ്പിച്ചു. ആ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്ന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള സിനിമകള്‍. അവയെല്ലാം ആസ്വാദകമനസ്സില്‍ മധുരം നിറച്ചു.
മലയാള സിനിമയുടെ നല്ല കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുമ്പോള്‍ ലോഹിതദാസിനെ ഒഴിച്ചുനിര്ത്താനാകാത്തത് അദ്ദേഹത്തിന്റെ സിനിമകള്‍ അത്രകണ്ട് സ്വാധീനിക്കുന്നതിനാലാണ്. ലോഹിതദാസ് കഥാവശേഷനായിട്ട് 29ന് അഞ്ചുവര്ഷങ്ങളാകുന്നു. ഒരേസമയം പ്രേക്ഷകനെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന നിരവധി സിനിമകള്‍ അദ്ദേഹത്തിന്റെതായി മലയാളിക്ക് ലഭിച്ചു. തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെയുള്ള സിനിമകള്‍ നിത്യഹരിതങ്ങളായി മനസ്സില്‍ നില്‍ക്കുമെങ്കിലും ലോഹിയില്‍ നിന്ന് മലയാള സാഹിത്യപ്രേമികളും സിനിമാസ്വാദകരും ഇനിയും പലതും പ്രതീക്ഷിച്ചിരുന്നു. അതെല്ലാം നല്കാന് അദ്ദേഹം തയ്യാറുമായിരുന്നു. കഥയുടെ, സിനിമയുടെ പുതിയ തീപ്പൊരി മനസ്സിലേറ്റി നടക്കുമ്പോഴാണ് മരണം കോമാളിവേഷത്തിലെത്തി സര്‍ഗധനനായ അദ്ദേഹത്തെ തട്ടിയെടുത്തത്. ലോഹി മരിച്ചുവെന്ന യാഥാര്‍ത്ഥ്യവുമായി മലയാളി പ്രേക്ഷകന് പൊരുത്തപ്പെടുമെങ്കിലും അവരുടെ മനസ്സിലെ സങ്കടം അദ്ദേഹം ചെയ്യാനായി മാറ്റിവച്ച സിനിമകളെ ഓര്‍ത്താണ്. ലോഹിതദാസിനെ പോലെ മറ്റാരാണിനി മലയാള സിനിമയെ സാഹിത്യ സമ്പുഷ്ടമാക്കുന്നതെന്നോര്ത്താണ്. ആരാണിനി ജീവിത ഗന്ധിയായ ചലച്ചിത്രങ്ങള്‍ മലയാളത്തിന് നല്‍കുന്നതെന്ന ആശങ്കകളാണ്. ജീവിതത്തിന്റെ നേര്പകര്പ്പായ തിരക്കഥകളാല്‍ മലയാള സിനിമയെ സമ്പന്നമാക്കുകയായിരുന്നു അദ്ദേഹം.
തിരക്കഥാകൃത്ത്, സംവിധായകന് എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിര്‍മ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇദ്ദേഹം പ്രതിഭ തെളിയിച്ചു. ലോഹിതദാസ് ചെറുകഥകള്‍ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. തോപ്പില്‍ ഭാസിയുടെ നേതൃത്വത്തിലുള്ള കെപിഎസിക്കു വേണ്ടി 1986ല്‍ നാടകരചന നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയില്‍ പ്രവേശിച്ചു. തോപ്പില്‍ ഭാസിയുടെ ?കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്? എന്ന നാടകവേദിക്കായി എഴുതിയ ആദ്യ നാടകം സിന്ധു ശാന്തമായൊഴുകുന്നു ഏറെ പ്രശംസ പിടിച്ചുപറ്റി. ഈ നാടകത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. അവസാനം വന്ന അതിഥി, സ്വപ്നം വിതച്ചവര്‍ തുടങ്ങിയ നാടകങ്ങളും എഴുതി.
തനിയാവര്‍ത്തനം പുറത്ത് വരുന്നത് 1987ലാണ്. അതേവര്‍ഷം സിബിമലയില്‍ സംവിധാനം ചെയ്ത് പുറത്തുവന്ന എഴുതാപ്പുറങ്ങള്‍ എന്ന സിനിമ ലോഹിയുടെ രചനയില്‍ വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ വിശകലനം ചെയ്ത ചിത്രത്തില്‍ സുഹാസിനിയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. 1988ല്‍ കുടുംബപുരാണം, വിചാരണ, മുക്തി എന്നീ സിനിമകള്‍ ലോഹിതദാസിന്റെ തൂലികയില്‍ നിന്നു പിറന്നു. മലയാളസിനിമയുടെ ട്രെന്റ് തന്നെ മാറ്റിക്കുറിച്ച ചലച്ചിത്രമാണ് കിരീടം. 1989ല്‍ പുറത്തിറങ്ങിയ കിരീടത്തെക്കുറിച്ച് പ്രേക്ഷകര്‍ ഇന്നും ചര്‍ച്ച ചെയ്യുന്നു. അതിലെ മോഹന്‍ലാലിന്റെ സോതുമാധവന് എന്ന കഥാപാത്രവും തിലകന്റെ പോലീസുകാരനും സിനിമയുള്ള കാലത്തോളം ആരും മറക്കാനിടയില്ല. കിരീടത്തിന്റെ രണ്ടാം ഭാഗം നാലു വര്‍ഷങ്ങള്‍ക്കു ശേഷം പുറത്തു വന്നപ്പോഴും പ്രക്ഷകര്‍ സ്വീകരിച്ചത് ആദ്യസിനിമയുടെ പേരിലായിരുന്നു.
ആ നാലു വര്‍ഷത്തിനിടയില്‍ നിരവധി സിനിമകള്‍ക്ക് ലോഹി തൂലിക ചലിപ്പിച്ചു. എല്ലാം സൂപ്പര്‍ ഹിറ്റ്. മൃഗയ, ജാതകം, ദശരഥം, മുദ്ര, മഹായാനം, സസ്നേഹം, മാലയോഗം, ഹിസ് ഹൈനസ് അബ്ദുള്ള, കുട്ടേട്ടന്, ധനം, ഭരതം, അമരം, കനല്‍ക്കാറ്റ്, വളയം, കമലദളം, ആധാരം, കൗരവര്‍, വെങ്കലം തുടങ്ങിയവയായിരുന്നു കിരീടത്തിനും ചെങ്കോലിനും ഇടയില്‍ ഇറങ്ങിയ ലോഹി സിനിമകള്‍.
വാത്സല്യം, പാഥേയം, ചകോരം, സാഗരംസാക്ഷി, സാദരം, തൂവല്‍കൊട്ടാരം, സല്ലാപം, കാരുണ്യം, ഭൂതക്കണ്ണാടി, ഓര്‍മ്മച്ചെപ്പ്, കന്മദം, വീണ്ടും ചിലവീട്ടുകാര്യങ്ങള്‍, അരയന്നങ്ങളുടെ വീട്, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്രം, ചക്കരമുത്ത് തുടങ്ങിയ ചിത്രങ്ങള്‍ പിന്നീടു വന്നവയാണ്. 2007ലാണ് ലോഹിയുടെ അവസാന ചിത്രം ഇറങ്ങുന്നത്. പുതുമുഖങ്ങളായ ഭാമയെയും വിനുമോഹനനെയും നായികാനായകന്മാരാക്കി എഴുതി സംവിധാനം ചെയ്ത നിവേദ്യം.
സിബിമലയിലും സത്യന്അന്തിക്കാടുമായിരുന്നു ലോഹിയുടെ ഇഷ്ട സംവിധായകര്‍. കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഇവരാണ്. ഐ.വി.ശശി, ഭരതന്, ജോഷി, ജോര്‍ജ്ജ് കിത്തു എന്നിവരും ലോഹിയുടെ തിരക്കഥയില്‍ നല്ല സിനിമകള്‍ സംവിധാനം ചെയ്തു. ഭൂതക്കണ്ണാടി എന്ന സിനിമയിലൂടെ സംവിധാന വഴിയിലേക്ക് തിരിഞ്ഞ അദ്ദേഹം തനിക്കും നല്ല സംവിധായകനാകാന്‍ കഴിയുമെന്ന് തെളിയിച്ചു. 1997 ല്‍ പുറത്തു വന്ന ഭൂതക്കണ്ണാടി അവാര്‍ഡ് ചിത്രങ്ങളെക്കുറിച്ച് അന്നുവരെയുണ്ടായിരുന്ന ധാരണകളെ തകര്‍ത്തെറിഞ്ഞു. വാച്ച് റിപ്പയറുടെ ജീവിതത്തെ ആസ്പദമാക്കി സമകാലിക ലോകത്തിന്റെ വിഹ്വലതകള്‍ വിവരിച്ച സിനിമ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടി. ഭൂതക്കണ്ണാടിക്ക് ആ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
44 സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ ലോഹിതദാസ് 12 സിനിമകള്‍ സംവിധാനം ചെയ്തു. ഭൂതക്കണ്ണാടിക്ക് ശേഷം കാരുണ്യം, ഓര്‍മ്മച്ചെപ്പ്, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്രം, കസ്തൂരിമാന്‍ (തമിഴ്), ചക്കരമുത്ത്, നിവേദ്യം എന്നീ സിനികളാണ് അദ്ദേഹം എഴുതി സംവിധാനം ചെയ്തത്. ചില സിനിമകള്‍ അദ്ദേഹം നിര്‍മ്മിക്കുകയും ചെയ്തു. എഴുത്തുകാരനും സംവിധായകനും നിര്‍മ്മാതാവുമായ ലോഹി നല്ല നടനുമായിരുന്നു. ഉദയനാണുതാരത്തിലും വീണ്ടുംചില വീട്ടുകാര്യങ്ങളിലും സിനിമാ സംവിധായകനായും ആധാരത്തിലെ ചീട്ടുകളിക്കാരന്റെ വേഷത്തിലും ലോഹിയെത്തി.
മലയാളസിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയയാളാണ് ലോഹി. നല്ല സിനിമകള്‍ തന്നതോടൊപ്പം അദ്ദേഹം നല്ല അഭിനേതാക്കളെയും മലയാളത്തിന് സമ്മാനിച്ചു. ലോഹി പരിചയപ്പെടുത്തിയ അഭിനേതാക്കള്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി. മഞ്ജുവാര്യര്‍, മീരാജാസ്മിന്, ലക്ഷ്മിഗോപാലസ്വാമി, ചഞ്ചല്‍, മന്യ, സംയുക്താവര്‍മ്മ, ഭാമ, വിനുമോഹന്‍ എന്നിവരെ സമ്മാനിച്ചത് ലോഹിതദാസോ അദ്ദേഹത്തിന്റെ സിനിമകളോ ആണ്. അവര്‍ക്കെല്ലാവര്‍ക്കും സിനിമയില്‍ ഉയര്‍ച്ച തന്നെയായിരുന്നു. ചിലര്‍ അഭിനയം പകുതി വഴിക്ക് നിര്‍ത്തിയെങ്കിലും പ്രേക്ഷക മനസ്സില്‍ അവര്‍ക്ക് ഉന്നത സ്ഥാനം നേടാനായി.
കിരീടവും ചെങ്കോലുമേന്താതെ മലയാള സിനിമാ സാഹിത്യത്തെ ഭരിച്ചയാളാണ് ലോഹിതദാസ്. അത്തരമൊരു അധികാരം മലയാളി അദ്ദേഹത്തിനു കല്പിച്ചു നല്കി. സാധാരണക്കാരായ പ്രേക്ഷകര്‍ നിത്യജീവിതത്തില്‍ കാണുന്ന കഥാപാത്രങ്ങളാണ് ലോഹിയുടെ സിനിമയിലൂടെ മലയാളിയോട് സംവദിച്ചത്. അറിയപ്പെടാത്ത ജീവിതത്തെ കുറിച്ചെഴുതാതെ അറിയുന്ന, അനുഭവിച്ച ജീവിതത്തെ കുറിച്ചാണ് അദ്ദേഹം എഴുതിയത്. പ്രേക്ഷക മനസ്സില്‍ എക്കാലത്തും പച്ചപ്പും ആര്‍ദ്രതയും നിലനിര്‍ത്താന്‍ ലോഹിയുടെ കഥാപാത്രങ്ങള്‍ക്കായി. എപ്പോഴും നമ്മോടൊപ്പം അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ജീവിക്കുന്നു. നഗരത്തിലും മറുനാട്ടിലും ജീവിക്കുന്ന മലയാളിക്കു നഷ്ടപ്പെട്ട തനിമകളും ഓര്‍മ്മകളും തിരികെ നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും. ഗ്രാമീണ ജീവിതത്തിലെ നിഷ്കളങ്കതകളെ കണ്ണീരിന്റെയും സന്തോഷത്തിന്റെയും നനവും മധുരവും ചാര്‍ത്തി നല്കിയപ്പോള് നഷ്ടവസന്തങ്ങളെ തിരികെ കിട്ടിയ ആഹ്ലാദത്തോടെ രണ്ടുകയ്യും നീട്ടി മലയാളി സ്വീകരിച്ചു. പകരക്കാരനില്ലാത്ത പ്രതിഭാസമാണ് ലോഹിയെന്ന തിരിച്ചറിവ് കഴിഞ്ഞുപോയ അഞ്ചുവര്‍ഷങ്ങള്‍ക്കൊണ്ട് മലയാളിക്ക് മനസ്സിലാക്കാനായി. ലോഹിയില്ലാത്ത കാലത്ത് മലയാള സിനിമാ തറവാട്ടില്‍ പ്രതിസന്ധി വിട്ടുമാറുന്നതേയില്ല. ലോഹിക്കു പകരമാകാനൊരു പ്രതിഭ ഉണ്ടാകാത്തതാണതിനു കാരണം.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: