ജന്മവാസനയെപ്പറ്റി മനഃശാസ്ത്രജ്ഞര്‍ ധാരാളം ചിന്തിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്. അക്കൂട്ടത്തില്‍ ‘കരച്ചില്’ ഉള്‍പ്പെട്ടിട്ടുള്ളതായി അറിവില്ല. എന്തിനെന്ന് കരയുന്നവര്ക്കുപോലും പറയുവാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളുണ്ട്. ചോദിച്ചാല്‍ അവര്‍ പറയും, “അറിയാതെ എന്റെ കണ്ണു നിറഞ്ഞുപോയി” അതായത്, കരഞ്ഞ ആള്‍ക്കുപോലും അറിയില്ല എന്തിന് കരഞ്ഞുവെന്ന്. കരച്ചില് ഒരു സ്വാഭാവിക പ്രതികരണമാണ്.
പിറന്നുവീണ കുഞ്ഞ് നിമിഷങ്ങള്‍ക്കകം കരഞ്ഞില്ലെങ്കില്‍ അതിനെ തല്ലി കരയിക്കും. തല്ലും അതിനെത്തുടര്‍ന്നുള്ള കരച്ചിലും അതിന്റെ ജീവരക്ഷയ്ക്കത്യന്താപേക്ഷിതമാണ്. ആദ്യകരച്ചില്‍ ആദ്യത്തെ ശ്വസനമാണ്. അതിലൂടെ പ്രാണവായു മസ്തിഷ്ക കോശങ്ങളില്‍ നിറയും അവ കാര്യക്ഷമമായി തീരും.
പിന്നീട് പല സന്ദര്‍ഭങ്ങളില്‍ കുട്ടി കരയും. അത് നിവേദനം സമര്പ്പിക്കലാവാം, ആവശ്യങ്ങളറിയിക്കലാവാം. വിശക്കുമ്പോഴും വേദനിക്കുമ്പോഴും ഉറക്കം വരുമ്പോഴും കരയും. വിവരമുള്ളവര്‍ അതു മനസ്സിലാക്കും. അല്ലാത്തവര്‍ കുഞ്ഞിനെ ചീത്ത പറഞ്ഞ് സ്വയം പരിഹാസ്യരായിത്തീരും.
ജന്മം നല്കി നെഞ്ചോടു ചേര്‍ത്തു വളര്‍ത്തിയ മേകളെ ഒരു ചെറുപ്പക്കാരന്റെ കയ്യിലേല്‍പ്പിച്ചു കൊടുക്കുമ്പോള്‍ പിതൃമനസ്സു തേങ്ങും. അവളെ ഭര്‍തൃഗൃഹത്തിലേക്കു യാത്രയാക്കുമ്പോള്‍ അച്ഛനമ്മമാരുടെ കണ്ണുകള്‍ കണ്ണീര്തടാകങ്ങളാവും. മകളുടെ കാര്യം പറയേണ്ട കാര്യമില്ല. സ്വന്തമെന്ന് കരുതിയതു കൈവിട്ടു പോവുന്നതിലെ വ്യഥ പറയാവതല്ല. വളര്‍ത്തുമകളെ ഭര്‍തൃഗൃഹത്തിലേക്ക് യാത്രയാക്കിയ സര്‍വസംഗപരിത്യാഗിയായ കണ്വമഹര്‍ഷിയുടെ കണ്ണുകള്‍ നിറഞ്ഞു. പിന്നെ മനുഷ്യന്റെ കാര്യം പറയാനുണ്ടോ? ഇതിലൊക്കെ പ്രകടനവും അഭിനയവും കാണുന്ന ദുഷ്ടമനസ്സുകളെപ്പറ്റി ഒന്നും പറയാതിരിക്കുന്നതാണ് മാന്യന്മാര്ക്ക് ഭൂഷണം. ഭാരതമെന്ന മഹാരാജ്യത്തിന്റെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ മോദിയെന്ന ചെറിയ-വലിയ മനുഷ്യന്റെ കരച്ചിലാണ് എന്റെ ഈ വിധ ചിന്തകള്‍ക്ക് പ്രേരണയായത്.
ഇക്കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഈ നാടിനെ ആരു ഭരിക്കുമെന്ന കാര്യത്തില്‍ ജനതയ്ക്കൊരു സംശയവുമുണ്ടായിരുന്നില്ല. ആ ഭാരിച്ച ചുമതല നരേന്ദ്രമോദിയെന്ന ഭാരതപുത്രനെ ഏല്‍പ്പിച്ചു. രാഷ്ട്രീയ സഖ്യവും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് അദ്ദേഹത്തിന് ‘ക്ലീന്‍ ചിറ്റ്’ നല്കി. അവരെ അഭിസംബോധന ചെയ്തപ്പോള്‍ ഒരു നിമിഷം അദ്ദേഹം വികാരാധീനനായി. കണ്ണുകള്‍ നിറഞ്ഞു. വാക്കുകള്‍ മുറിഞ്ഞു. അദ്ദേഹത്തെ ശ്രവിച്ചുകൊണ്ടിരുന്നവരും സ്തബ്ധരായി, ശോകമൂകരായി.
പൂച്ചയ്ക്ക് എലിയെ കിട്ടിയ സന്തോഷമാണ് ചാനല്‍ ചര്‍ച്ചയെന്ന ആഭാസത്തിന്റെ അണിയറശില്പ്പികള്ക്കുണ്ടായത്. കിട്ടിയ അവസരം അവര്‍ ആഘോഷിച്ചു. മലയാളത്തില്‍ ഇംഗ്ലീഷ് പറയുന്നവരും ഇംഗ്ലീഷില്‍ മലയാളം പറയുന്നവരും പറയുന്നതെന്തെന് നിശ്ചയമില്ലാത്തവരുമെല്ലാം കത്തിക്കയറി. ആ കരച്ചില് 120 കോടി ജനങ്ങളെ നാണംകെടുത്തിയെന്നൊരാള് പരിതപിച്ചു. ‘ഗംഗാമാതാവിന്റെ വിളി കേട്ടാണ് ഞാന്‍ വാരാണസിയില്‍ വന്നത്’ എന്നു മോദി പറഞ്ഞു. ഒരു മതേതര ഭീകരന് അതില്‍ ഹിന്ദുത്വ അജന്‍ഡ കണ്ടെത്തി.
സാരമുള്ള വചനങ്ങള്‍ കേള്‍ക്കിലും
നീരസാര്‍ത്ഥമറിയുന്നു ദുര്‍ജ്ജനം
ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും
ചോര തന്നെ കൊതുകിനു കൗതുകം.
ഇതിനപ്പുറം ആ അഭിപ്രായത്തെപ്പറ്റി ഒന്നും പറയുന്നില്ല.
ഭാരതം സ്വതന്ത്രയായിട്ട് അരനൂറ്റാണ്ടു കഴിഞ്ഞു. രാഷ്ട്രം വളര്‍ന്നോ അതോ തളര്‍ന്നോ? ഇക്കാലമത്രയും ഒരു കുടുംബമാണ് ഭരിച്ചത്. ശതകോടികള്‍ മുടക്കി വ്യവസായ സ്ഥാപനങ്ങളും അംബരചുംബികളായ മണിമന്ദിരങ്ങളും പണിയുന്നവരുടെ എണ്ണം പെരുകി. ഭരണകൂടങ്ങളില്‍ ദുര്‍വൃത്തര്‍ നിറഞ്ഞാടി. അവര്‍ക്ക് സ്തുതിഗീതങ്ങളാലപിക്കുന്ന അനുയായി വൃന്ദങ്ങളുണ്ടായി. ആര്‍ക്കും ആരേയും തല്ലാം, കൊല്ലാം. മനുഷ്യജീവന് പുല്ലുവില. തല്ലിക്കൊന്നാലും വെട്ടിക്കൊന്നാലും അത് അപൂര്‍വങ്ങളില്‍ അപൂര്‍വം ആവുകയില്ല. പ്രതികള്‍ കുറച്ചുകാലം ജയിലില്‍ സുഖവാസമനുഭവിക്കും. പുറത്തിറങ്ങി വീണ്ടും അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലാത്ത പലതും ചെയ്തു. എന്നാല്‍, നാട്ടുകാരെ ഓടിച്ചിട്ടു കടിക്കുന്ന പട്ടിയെ കല്ലെറിഞ്ഞാല്‍, അടുക്കളയിലന്തിയുറങ്ങുന്ന രാജവെമ്പാലയെ ശല്യംചെയ്താല്‍ ‘സ്വതന്ത്ര ഭാരത പുത്രന്’ വിവരമറിയും. പശുവിനേയും പോത്തിനേയും കൊന്ന് വഴിയോരങ്ങളില്‍ തോരണമായി തൂക്കിയിടാം. ആടിനെ കൊല്ലാം കോഴിയെക്കൊല്ലാം ആരും ചോദിക്കുകയില്ല.
സര്‍വധര്‍മ്മ സമഭാവനയാണ് ഭാരതത്തിന്റെ ഹൃദയരക്തം. ശാന്തിമന്ത്രമാണ് അവള് പഠിപ്പിച്ചത്. വിശക്കുന്നവന്റെ വിശപ്പ് സ്വന്തം വിശപ്പായി കാണണം. തന്നെപ്പോലെ മറ്റുള്ളവരെയും കാണണം. അതാണ് ഭാരതം പകര്‍ന്നു തന്ന ആത്മീയത.
ഗംഗയെ ഗംഗാമാതാ എന്നുവിളിച്ചതില്‍ ഹിന്ദുത്വ അജന്‍ഡ കണ്ടവരേ! അമ്മയെപ്പോലവേ രക്ഷിച്ച പ്ലാവിനെ അമ്മച്ചി പ്ലാവെന്നു വിളിച്ച നാടാണിത്. അതിലുമുണ്ടോ ഹിന്ദുത്വ അജണ്ട? ഗംഗയെ ‘മാതാ’ എന്നു വിശേഷിപ്പിച്ചതിനു പിന്നിലെ വലിയമനസ്സ്, ആശയ-വികാരസാഗരം കാണാന്‍ മതേതര തിമിരം ബാധിച്ച കണ്ണുകളുടെ ഉടമകള്‍ക്ക് സാധ്യമല്ല. അവര്‍ക്ക് അജണ്ടയെ കാണാനാകൂ. യഥാര്‍ത്ഥ ഭാരതീയന് പശുഗോമാതാവാണ്. ജനിച്ച ഈ മണ്ണ് ഭാരതമാതാവാണ്. ഗംഗ, ഗംഗാ മാതാവാണ്.
ഗംഗ വെറുമൊരു നദിയില്ല. പൂര്‍വകാലത്തില്‍ ഉത്ഭവിച്ച് വര്‍ത്തമാനകാലത്തിലൂടെ ഭാവിയിലേക്ക് പ്രവഹിക്കുന്ന ഭാരത സംസ്കൃതിയുടെ പ്രതീകമാണ്. ജവഹര്‍ലാല്‍ നെഹ്റു ഗംഗയെ കണ്ടതും ഇങ്ങനെ തന്നെയാണ്.
വിജയശ്രീലാളിതനായ മോദി അമ്മയുടെ കാല്‍തൊട്ടു വന്ദിച്ചു. അതിനെ വിഗ്രഹാരാധനയെന്ന് പരിഹസിക്കാന്‍ ധൈര്യമില്ലാത്തതിനാലാവും പല മതേതരക്കാരും നിശ്ശബ്ദത പാലിച്ചത്. പെറ്റമ്മയെ വണങ്ങാത്തവന് ഭാരതമെന്ന അമ്മയെ എങ്ങനെ രക്ഷിക്കും?
മോദി പൊഴിച്ച അശ്രുബിന്ദുക്കളില്‍ ഭാരതമാതാവിന്റെ ദുഃഖവും ദുരിതവുമുണ്ട്. വര്‍ഷങ്ങളായി വരുത്തിവച്ച അപചയത്തിന്റെ ചൂടുണ്ട്. നിന്റെ മാനം കാക്കാന്‍, ദുരിതക്കടലില്‍നിന്ന് കരകയറ്റാന്‍, നിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ അമ്മേ, ഭാരതമേ! നിന്റെ പുത്രനിതാ വന്നിരിക്കുന്നു എന്ന പ്രതിജ്ഞയാണ് ആ കണ്ണീരും പ്രണാമവും.
ആര്ഷഭാരതമായിരുന്ന ഇന്നത്തെ ഭാരതത്തിന് ബൃഹത്തായ ഒരു പാരമ്പര്യവും മഹത്തായ ഒരു സംസ്കാരവുമുണ്ടായിരുന്നു. അതിന്റെ നഷ്ടവും ദുഷ്ടവുമായവയെപ്പറ്റി ചിന്തിച്ച് കണ്ണീരൊഴുക്കുന്ന ഭാരതപുത്രനുമാത്രമേ ഈ നാടിനെ രക്ഷിക്കാനാവൂ. അങ്ങനെയൊരാള്‍ ഇതുവരെ ഉണ്ടായില്ലായെന്നതാണ് നാടിന്റെ ശാപം. അതിനു മാറ്റം വന്നിരിക്കുന്നു. ഒരു രക്ഷകന് അവതരിച്ചിരിക്കുന്നു.
മുണ്ടമറ്റം രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: