രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരിക്കുന്നു. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രവര്‍ത്തനം മറച്ചുവയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുമ്പുമറയ്ക്കുള്ളില്‍ പാര്‍ട്ടികള്‍ പ്രവര്‍ത്തിച്ചിരുന്ന കാലം അവസാനിച്ചെന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ എന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ചെന്നിത്തല തുറന്നുപറഞ്ഞിരിക്കുന്നു. വിവരാവകാശ നിയമ കമ്മീഷന് രൂപീകരിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ ഫയല്‍ ചെയ്യാമെന്നുമുള്ള നിയമം കൊണ്ടുവരണമെന്ന് ആദ്യം പറഞ്ഞത് എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിയായിരുന്ന ഒ.രാജഗോപാല്‍ ആയിരുന്നു. രമേശ് ചെന്നിത്തല പറഞ്ഞപോലെ എംപി, എംഎല്‍എ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും വസ്തുതകള്‍ ജനങ്ങളുടെ മുന്നിലെത്തിക്കാനും സാധ്യമാകുമ്പോള്‍ കൃത്യനിര്‍വഹണവും നീതിനിര്‍വഹണവും ഉറപ്പുവരുത്താനാവും. ഭരണസംവിധാനം ശക്തിപ്പെടുത്താന്‍ സാധ്യത ഒരുങ്ങുന്നതോടെ രാജ്യത്ത് ഒരു വിപ്ലവത്തിന് വഴിയൊരുക്കുമെന്ന ചെന്നിത്തലയുടെ പ്രസ്താവന ആത്മാര്ത്ഥതയോടെയുള്ളതാണോ? ഒ.രാജഗോപാല്‍ ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും അത് സഭാസമിതിക്ക് വിടുകയും ചെയ്തെങ്കിലും നിയമമായില്ല. സിപിഐയും സിപിഎമ്മും ബില്ലിനെ ശക്തമായി എതിര്‍ത്തിരുന്നു. അങ്ങനെ ആ ബില്‍ ശീതീകരണിയിലായി. വിവരാവകാശ നിയമം പ്രായോഗികമായാല് രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങനെ, എത്ര തെരഞ്ഞെടുപ്പ് ഫണ്ട് ജനങ്ങളില്‍നിന്നും ശേഖരിക്കുന്നുവെന്നും തെരഞ്ഞെടുപ്പ് ചെലവ് എത്രയായി എന്നും മറ്റുമുള്ള വസ്തുതകള്‍ സുതാര്യമാകും. പക്ഷേ ഇവിടെ സുതാര്യതാ പ്രേമം വാക്കില്‍ ഒതുങ്ങുകയാണ്.
രമേശ് ചെന്നിത്തല പറയുന്നത് കാര്യനിര്‍വഹണവും നീതിനിര്വണവും ഭരണസംവിധാനവും ശക്തിപ്പെടുത്താന്‍ ഈ നിയമത്തിന് കഴിയുമെന്നതിനാല്‍ ഇതുമായി മുന്നോട്ടുപോകാനുള്ള ശ്രമത്തെ അട്ടിമറിക്കുന്നു എന്നാണ്. ഇത് കയ്യടിനേടാനുള്ള പൊള്ള വാക്കുകള്‍ ആകാതെ ആത്മാര്‍ത്ഥതയോടെ അദ്ദേഹം മുന്നോട്ട് പോയാല്‍ കേരള ഭരണം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാകും എന്ന കാര്യത്തില്‍ സംശയമില്ല. രാഷ്ട്രീയപാര്‍ട്ടികളും ഭരണാധികാരികളും ഇന്ന് എത്ര ഫണ്ട് ശേഖരിക്കുന്നു എന്നും ഇവരുടെ പ്രവര്‍ത്തനത്തില്‍ അഴിമതി നടക്കുന്നുണ്ടോ എന്നും മറ്റുമുള്ള വിവരങ്ങള്‍ വിവരാവകാശ കമ്മീഷന് വഴി ജനങ്ങള്‍ക്ക് അറിയാനാവും. തങ്ങള്‍ തെരഞ്ഞെടുത്തയയ്ക്കുന്ന ഭരണാധികാരികള്‍ ജനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തിയാണോ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ക്ക് പരിശോധിക്കാനാകും. പക്ഷേ അങ്ങനെ ഒരു ബില്‍ പ്രയോഗത്തില്‍ വന്നാല്‍ എത്ര രാഷ്ട്രീയ നേതാക്കന്മാരുടെ മുഖംമൂടിയാണ് അഴിഞ്ഞുവീഴുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ സുതാര്യതാ പ്രേമം പോലെ വിവരാവകാശ പ്രേമവും വാക്കുകളില്‍ ഒതുങ്ങാനാണ് സാധ്യത. രാജ്യത്തെ മാറിയ രാഷ്ട്രീയ-ഭരണ സാഹചര്യമാണ് ചെന്നിത്തലയുടെ പുതിയ വെളിപാടുകള്‍ക്ക് പിന്നിലെന്ന് കരുതേണ്ടിയിരിക്കുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഇനി ഒരുകാലത്തും അധികാരത്തില്വരില്ലെന്ന് പ്രായോഗിക രാഷ്ട്രീയക്കാരായ ചെന്നിത്തലയെപ്പോലുള്ളവര്‍ തിരിച്ചറിയുന്നുണ്ട്. പത്തുവര്‍ഷക്കാലം കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോള്‍ പാര്‍ട്ടി അധ്യക്ഷ സോണിയയെ ചുറ്റിപ്പറ്റി നിരവധി ദുരൂഹതകള്‍ നിലനില്ക്കുകയുണ്ടായി. വിവരാവകാശ നിയമപ്രകാരം ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴൊക്കെ വിവരങ്ങള്‍ നല്കാന് അധികൃതര്‍ തയ്യാറായിരുന്നില്ല. ഇക്കാര്യത്തില്‍ സോണിയക്ക് ഭരണഘടനാ പരിരക്ഷയുണ്ടെന്ന മട്ടിലായിരുന്നു സര്‍ക്കാരിന്റെ നടപടികള്‍. മാധ്യമങ്ങളില്‍ വിവാദമായിട്ടും ഇതേക്കുറിച്ച് തികഞ്ഞ നിശബ്ദത പാലിക്കുകയാണ് ഇപ്പോള്‍ ആദര്ശധീരന് ചമയുന്ന ചെന്നിത്തല ചെയ്തത്.
എന്‍ജിഒകള്‍ക്ക് കടിഞ്ഞാണിടാനും അവര്‍ വാങ്ങുന്ന വിദേശഫണ്ടിന്റെ കണക്കുകള്‍ പരിശോധിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. വിദേശ സംഭാവനാ നിയന്ത്രണ നിയമം അനുസരിച്ച് സംഭാവനകള്‍ വിലക്കാതിരിക്കണമെങ്കില്‍ അവര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. ഇവര്‍ സ്വീകരിക്കുന്ന സംഭാവനയുടെ വിവരങ്ങള്‍, ചെലവഴിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മുതലായവ സര്‍ക്കാരിനെ അറിയിക്കേണ്ടതാണെങ്കിലും വിദേശഫണ്ട് വാങ്ങുന്ന 43627 അംഗീകൃത എന്‍ജിഒകളില്‍ 20525 എന്‍ജിഒകള്‍ ഇത് അനുസരിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ വിവരാവകാശ കമ്മീഷന് യാഥാര്‍ത്ഥ്യമാകേണ്ടത് സുതാര്യവും സുശക്തവുമായ ഒരു ഭരണത്തിന് അത്യാവശ്യമാണ്. പക്ഷേ രാഷ്ട്രീയരംഗം ഇന്ന് അഴിമതിയുടെയും കൈക്കൂലിയുടെയും കൂത്തരങ്ങാകുമ്പോള്‍, ഒരു സാമാജികനാകുന്ന കുചേലന് കുബേരനായി തിരിച്ചെത്തുമ്പോള്‍ ജനങ്ങളുടെ മനസ്സിലുയരുന്ന സംശയങ്ങള്‍ക്ക് മറുപടി ലഭിക്കാന്‍ രാജ്യത്തും സംസ്ഥാനത്തും ഒരു വിവരാവകാശ കമ്മീഷന് വേണ്ടിവരികയും രാഷ്ട്രീയ പാര്‍ട്ടികളെ അതിന്റെ പരിധിയില്‍ കൊണ്ടുവരികയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: