ഒരിക്കല്‍ ഒരു ഫോട്ടോഗ്രാഫറെ അന്താരാഷ്ട്ര പുരസ്കാരത്തിന് അര്‍ഹമാക്കിയത് ആഫ്രിക്കയിലെ സഹേലില്‍ ഒരു കുട്ടി ദാരിദ്ര്യംമൂലം വരണ്ട ഭൂമിയില്‍ മരണത്തോടു മല്ലടിക്കുന്നതും ആ കുഞ്ഞുമരിക്കുന്നതും കാത്ത് തൊട്ടടുത്ത് ഒരു കഴുകന് ഇരിക്കുന്നതുമായ ഫോട്ടയ്ക്കായിരുന്നു. കുട്ടി എതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുകയും കഴുകന് ആഹാരമാകുകയും ചെയ്തു. ഈ പുരസ്കാരം ഈ ഫോട്ടോഗ്രാഫര്‍ക്ക് നല്‍കിയതിനെതിരെ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നും കടുത്ത ഭാഷയില്‍ വിമര്‍ശനം ഉയര്‍ന്നു. ഫോട്ടോഗ്രാഫര്‍ ഒന്നു ശ്രമിച്ചിരുന്നെങ്കില്‍ കുട്ടി രക്ഷപ്പെടുമായിരുന്നു. പേരിനും പ്രശസ്തിക്കും വേണ്ടി തൊഴിലിനെ ദുരുപയോഗം ചെയ്തു. കഴുകനേക്കാള്‍ ക്രൂരന് ഫോട്ടോഗ്രാഫറാണ്. ഇത് വിമര്‍ശനങ്ങളില്‍ ചിലതു മാത്രം. ഏതാനും നാളുകള്‍ക്കുള്ളില്‍ ഫോട്ടോഗ്രാഫര്‍ മാനസിക സംഘര്‍ഷംമൂലം ആത്മഹത്യ ചെയ്തു. പട്ടിണി മൂലം ലോകത്ത് മരണമടയുന്നവര്‍ ദശലക്ഷക്കണക്കിന് വരും. എന്നാല്‍ ആഫ്രിക്കയിലെ സഹേല്‍ കൊടുംപട്ടിണിക്ക് ഇരയായത് അവിടെ ഉണ്ടായ പരിസ്ഥിതി പ്രശ്നങ്ങളും ഭൂവിനിയോഗത്തില്‍ വന്ന മാറ്റങ്ങളും കൊണ്ടാണ്. 1968-1974 കാലഘട്ടത്തില്‍ സഹേലിന് സംഭവിച്ചത് കടുത്ത മാറ്റങ്ങളായിരുന്നു. വീണ്ടു വിചാരമില്ലാതെ പോയ കാര്‍ഷിക-സാമൂഹിക മാറ്റങ്ങള്‍ സഹേലിലെ ജനങ്ങളെ പട്ടിണിയിലെത്തിക്കുകയായിരുന്നു.
മരുഭൂമിയ്ക്കടുത്ത കൊച്ചു ഗ്രാമമായിരുന്നു സഹേല്‍. മരുഭൂമിയില്‍നിന്നുള്ള കടുത്ത ചുടുകാറ്റ് സഹേലില്‍ അടിക്കുമെങ്കിലും സഹേലിലെ പുല്‍ത്തകിടികളും ചെറുകാടുകളും വനമേഖലയും കാര്‍ഷികമേഖലയും ഒരു ബഫര്സോണ്പോലെ സഹേലിനെ സംരക്ഷിച്ചുവരികയായിരുന്നു. മരുഭൂമിയില്‍ നിന്നുളള വരണ്ടകാലാവസ്ഥയെ അതിജീവിക്കുവാന്‍ സഹേലിലെ പ്രകൃതി സഹായിച്ചിരുന്നു. സഹേലില്‍ താമസിച്ചിരുന്നത് ആദിവാസി ഗ്രാമങ്ങളായിരുന്നു. ജനങ്ങള്‍ സമാധാനപ്രിയരും കര്‍ഷകരുമായിരുന്നു. ആടുവളര്‍ത്തലും കന്നുകാലി വളര്‍ത്തലും വേട്ടയാടലുമായിരുന്നു ആയിരക്കണക്കിന് വരുന്ന ആദിവാസി ഗോത്രവര്‍ഗ്ഗക്കാരുടെ മുഖ്യ തൊഴില്‍. സഹേലിലെ പുല്‍മേടുകള്‍ കാലികള്‍ക്ക് കാലിത്തീറ്റയും അവിടുത്തെ ഗോതമ്പ്-ചോള വയലുകള്‍ മനുഷ്യര്‍ക്ക് ആവശ്യമായ ധാന്യങ്ങളും നല്കി വന്നിരുന്നു. ജനങ്ങള്‍ ആരോഗദൃഢഗാത്രരായിരുന്നു. കനത്ത ചൂടുണ്ടാകുമെങ്കിലും വരള്‍ച്ച സഹേലിനെ കാര്യമായി ബാധിച്ചിരുന്നില്ല. കൃഷിക്കാവശ്യമായ വെള്ളവും സഹേലില്‍ സുലഭമായിരുന്നില്ലെങ്കിലും അത് ലഭ്യമായിരുന്നു.
ഇതിനിടെ സഹേലിലെ ഗോത്രവര്‍ഗ്ഗ നേതാക്കളെ പാട്ടിലാക്കി ഫ്രഞ്ച് വംശജര്‍ കപ്പലണ്ടി കൃഷിയ്ക്കായി സഹേലിലെ ജനങ്ങളെ നിര്‍ബന്ധിച്ചു. പരിചയമില്ലാതിരുന്ന കൃഷിയാണെങ്കിലും ഫ്രഞ്ചുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ആദിവാസികള്‍ ധാന്യവും കാലിത്തീറ്റയും കൃഷി ചെയ്തിരുന്ന പാടങ്ങളില്‍ കപ്പലണ്ടി കൃഷി തുടങ്ങി. പാടശേഖരങ്ങളും പുല്‍മേടുകളും കപ്പലണ്ടി കൃഷിക്കായി വഴിമാറി. ആദിവാസി ഗോത്ര നേതാക്കള്‍ക്ക് പണവും ലഹരി പദാര്‍ത്ഥങ്ങളും ലഭ്യമായതോടെ വനപ്രദേശത്തേയ്ക്കും കപ്പലണ്ടി കൃഷി വ്യാപിപ്പിച്ചു. നിരന്തരമായ കപ്പലണ്ടി കൃഷി വന്നതോടെ ധാന്യങ്ങളും കാലിത്തീറ്റയും ലഭ്യമാവാതെയായി. ജനങ്ങളും കന്നുകാലികളും കടുത്ത ദാരിദ്ര്യത്തിലായി. അടുത്തുള്ള മരുഭൂമിയില്‍നിന്നുള്ള ചുടുകാറ്റ് വീശല്‍ ശക്തിയായതോടെ ചെറുത്തുനില്‍പ്പിന് അവശേഷിക്കുന്നുണ്ടായിരുന്ന ചെറിയ വനമേഖല വരണ്ട് ഉണങ്ങിപ്പോയി. സഹേല്‍ മരുവല്ക്കരിക്കപ്പെട്ടു. പട്ടിണി മൂലം പതിനായിരക്കണക്കിന് കന്നുകാലികള്‍ ചത്തുവീണു. ജനങ്ങള്‍ ഭക്ഷണം തേടിയും വെള്ളം തേടിയും മരുഭൂമിയില്‍ അലയാന്‍ തുടങ്ങി. 10000 ത്തിലേറെ ആളുകള്‍ ചത്തൊടുങ്ങി. ഇത്തരത്തില്‍ പോഷകാഹാര കുറവും ദാരിദ്ര്യവും ജലദൗര്‍ലഭ്യവും മൂലം പിടഞ്ഞു മരിച്ച ഒരു ബാലന്റെ ഫോട്ടോഗ്രാഫിനാണ് അന്താരാഷ്ട്ര പുരസ്കാരം ലഭ്യമായത്.
ഒരിക്കല്‍ കടലിന് സമീപത്തുകൂടെ മറ്റൊരു കപ്പല്‍ കടന്നുപോയി. ആ കപ്പലില്‍നിന്ന് ശക്തമായ അണുപ്രസരണം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കപ്പലില്‍ നിറയെ ആണവോര്‍ജ്ജ ഉല്‍പ്പാദനത്തിന് ശേഷം ബാക്കി വന്ന റേഡിയോ ആക്ടീവ് വേസ്റ്റ് ആണെന്ന് കണ്ടെത്തി.
ആഫ്രിക്കയിലെ ഒരു രാജാവ് പാശ്ചാത്യരാജ്യങ്ങളില്‍നിന്നും പണം വാങ്ങി പട്ടിണിയിലായ സ്വന്തം രാജ്യത്തേ അതിമാരകമായ അണുപ്രസരണ ശേഷിയുള്ള ആണവമാലിന്യങ്ങള്‍ കൊണ്ടുപോകുകയായിരുന്നു എന്നും മനസ്സിലായി. പാവപ്പെട്ട ജനങ്ങള്‍ക്ക് ആണവമാലിന്യത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു. അതിനാല്‍ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന മാലിന്യങ്ങള്‍ ഏറ്റുവാങ്ങേണ്ട സ്ഥിതിയിലായിരുന്നു ആ നാട്ടിലെ പാവപ്പെട്ടവരായ ജനങ്ങള്‍. ഭരണാധികാരികളുടെ പിടിപ്പുകേടും ധനമോഹവും മൂലം ഏതോ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെട്ട ആണവമാലിന്യങ്ങള്‍ ചുമക്കേണ്ട ഗതികേട് ആ രാജ്യത്തെ ദരിദ്രരായ ജനങ്ങള്‍ക്കുണ്ടായി. ഇങ്ങനെ അനിയന്ത്രിതമായ പ്രകൃതിവിഭവ ചൂഷണം എപ്പോഴും പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അതിന്റെ തിക്താനുഭവം ഉണ്ടാകുന്നത് സാധാരണ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കുമായിരിക്കും.
പ്രകൃതിവിഭവ ചൂഷണം പ്രാദേശിക സമൂഹങ്ങളില്‍ പ്രളയം, വരള്‍ച്ച, കൃഷിനാശം, മണ്ണൊലിപ്പ്, കുടിവെള്ളക്ഷാമം, രോഗങ്ങളുടെ വര്‍ധന, തൊഴിലില്ലായ്മ, പ്രകൃതിക്ഷോഭം, അഴിമതി, ദാരിദ്ര്യം, ജീവജാലങ്ങളുടെ വംശനാശം, കാലാവസ്ഥാ വ്യതിയാനം, ജനസാന്ദ്രതയുടെ വളര്‍ച്ച, ഭക്ഷ്യസുരക്ഷയില്ലായ്മ, മാലിന്യം കുന്നുകൂടല്‍, തുടര്‍ന്നുള്ള മണ്ണ്, വായു, ജലമലിനീകരണങ്ങള്‍ എന്നീ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുന്നു. ഈ പ്രശ്നങ്ങളെല്ലാം പാവപ്പെട്ടവരെയായിരിക്കും കൂടുതലായി ബാധിക്കുക എന്നതാണ് അത്യധികമായ പ്രശ്നം. മേഘാലയത്തിലെ ചിറാപുഞ്ചിയില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് വരള്‍ച്ച നേരിടുന്നു, കുടിവെള്ളമില്ലാത്ത, മലിനീകരിക്കപ്പെട്ട, കൃഷിയില്ലാത്ത, വനമില്ലാത്ത പട്ടിണിപ്പാവങ്ങളുടെ സ്ഥലമായി മാറി. ഇവിടെ 1974 ല്‍ മാത്രം 24.5 മീറ്റര്‍ മഴയാണ് ലഭിച്ചത്. കല്‍ക്കരി, സ്ലേറ്റ്, ഇരുമ്പയിര് എന്നിവയുടെ ഖാനനത്തിനായി ചിറാപുഞ്ചിയിലെ വനങ്ങളും കുന്നുകളും മലകളും പാടശേഖരങ്ങളും നശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ചിറാപുഞ്ചി ദാരിദ്ര്യത്തിലേക്ക് വഴുതിവീണു. ജനസാന്ദ്രത ഉയരുന്നതും നഗരവല്‍ക്കരണവും സാമ്പത്തിക വളര്‍ച്ചയും കാര്‍ഷികമേഖലയുടെ കടുത്ത വ്യാപനവും വ്യവസായ വിപ്ലവവും അത്യധികമായ ഊര്‍ജ്ജ ഉപയോഗവും വാഹനപ്പെരുപ്പവും പരിസ്ഥിതിക ആഘാതം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വനനശീകരണവും കുന്നിടിക്കലും പ്രകൃതിവിഭവ ചൂഷണങ്ങളില്‍ ചില ഉദാഹരണങ്ങള്‍ മാത്രം.
ജലമലിനീകരണം മൂലം നദികളിലും ജലാശയങ്ങളിലും മത്സ്യം ചത്തുപൊങ്ങുന്നതുമൂലം അല്‍പ്പം മത്സ്യങ്ങള്‍ നഷ്ടപ്പെടുന്നു എന്നുള്ളതല്ല മറിച്ച് മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് പാവപ്പെട്ട ആളുകളുടെ ജീവസന്ധാരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ അടഞ്ഞുവെന്നാണ് നാം മനസ്സിലാക്കേണ്ടത്.
അതുകൊണ്ട് മലിനീകരണം നടത്തുന്ന വ്യവസായശാലകള്‍ക്കെതിരെ പ്രതികരിക്കുന്നത് വികസന വിരോധപരമായ നിലപാടാകുന്നില്ല. ജലമലിനീകരണം കുടിവെള്ളക്ഷാമത്തിലും മത്സ്യസമ്പത്തിന്റെ നാശത്തിലുമാണെത്തുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് രണ്ട് ദശലക്ഷം ആളുകള്‍ ജല മലിനീകരണം മൂലം മരണമടയുന്നുണ്ടത്രെ. ജലമലിനീകരണം ശതകോടികണക്കിനാളുകളില് രോഗങ്ങള്‍ വരുത്തിവയ്ക്കുന്നു. മൂന്ന് ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെ ആളുകളാണ് വായു മലിനീകരണം മൂലമുള്ള അസുഖങ്ങളാല്‍ ചത്തൊടുങ്ങുന്നത്. പ്ലാസ്റ്റിക്കും ഖരമാലിന്യങ്ങളും മാരകവിഷവസ്തുക്കളുടെ ഉല്‍പ്പാദനവും ഭൂമിയിലെ ഭൂഗര്‍ഭജല സ്രോതസ്സുകള്‍ മലിനീകരിക്കുന്നതിനും അഴുക്കുചാലുകളില്‍ ഒഴുക്ക് തടസ്സപ്പെടുത്തുന്നതിനും പ്രളയത്തിനും വരെ വഴിവയ്ക്കുന്നുണ്ട്. ഓസോണ്‍പാളി ശോഷണം മൂലം പ്രതിവര്‍ഷം ഭൂമുഖത്ത് മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ കാന്‍സര്‍ കേസുകളും 1.7 ദശലക്ഷം നേത്രരോഗങ്ങളും അധികം സൃഷ്ടിക്കപ്പെടുന്നതായി കണക്കുകള്‍ കാണിക്കുന്നു. പ്രാദേശിക കാര്‍ഷിക നാശത്തിലും സമുദ്ര ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവിലും ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കൊണ്ടുചെന്നെത്തിക്കുന്നുവത്രെ!
ലോകത്തിലെ 83 ശതമാനം പ്രകൃതി വിഭവങ്ങളും നിയന്ത്രിക്കുന്നത് ലോക ജനസംഖ്യയുടെ അഞ്ചില്‍ ഒന്നുവരുന്ന ജനങ്ങളാണ്. ലോകവരുമാനത്തിന്റെ വെറും 1.4 ശതമാനം മാത്രമാണ് ലോകത്തെ പാവപ്പെട്ടവര്‍ക്ക് എല്ലാം കൂടി ലഭിക്കുന്നത്. ഭൂമുഖത്തെ ഊര്‍ജ്ജത്തിന്റെ ഉപയോഗത്തിലും സമ്പന്നരും ദരിദ്രരും തമ്മില്‍ അന്തരം നിലനില്‍ക്കുന്നുണ്ട്. പാവപ്പെട്ട രാജ്യങ്ങള്‍ ഉപയോഗിക്കുന്നതിന്റെ 12 ഇരട്ടി അധികം ഊര്‍ജ്ജം സമ്പന്ന രാഷ്ട്രങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ ഭൂവിനിയോഗത്തില്‍ വന്ന വന്‍മാറ്റം പാരിസ്ഥിതിക ആഘാതം സൃഷ്ടിച്ചിരിക്കയാണ്. കാര്‍ഷികമേഖല, പുല്‍മേടുകള്‍, വനപ്രദേശങ്ങള്‍ എന്നിവയില്‍ 1982 മുതല്‍ 2003 വരെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 760 ദശലക്ഷം ഏക്കറിന്റെ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ലോകരാജ്യങ്ങള്‍ പുറത്തുവിട്ട ഹരിതവാതകങ്ങള്‍ വരുത്തിവയ്ക്കുന്ന ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും കഷ്ടത്തിലാക്കുക പാവപ്പെട്ട ജനവിഭാഗങ്ങളെ തന്നെയാണ്.
തീരദേശമേഖലയിലെ 112.3 ദശലക്ഷം ആളുകളെ സമുദ്രനിരപ്പില്‍ ഉയര്‍ച്ച വന്നാല്‍ മാറ്റി താമസിപ്പിക്കേണ്ടതായിവരുമത്രെ! ഇന്ത്യയില്‍ മുംബൈയില്‍ മാത്രം 228700 കോടി രൂപയുടെ നാശം സമുദ്രനിരപ്പില്‍ മാറ്റം വന്നാല്‍ സംഭവിക്കുമെന്ന് കണക്കാക്കിയിരിക്കുന്നു. കേരളത്തില്‍ ഇതിനോടകം തന്നെ പ്രകൃതിവിഭവ ചൂഷണം പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞു. ചവറ മുതല്‍ തോട്ടപ്പിള്ളി വരെ കരിമണല്‍ ഖാനനം മൂലം കടലാക്രമണം നേരിടുകയാണ്. പനയ്ക്കപ്പാടം, മുക്കുമ്പുഴപ്പാടം, പൊന്മനപാടം എന്നീ പാടശേഖരങ്ങള്‍ ഇല്ലാതായി കഴിഞ്ഞു. രുദ്രന് തുരുത്ത് അപ്രത്യക്ഷമായി. പൊന്മന, വെള്ളനാം തുരുത്ത് എന്നീ ഗ്രാമങ്ങള്‍ നഷ്ടമായിക്കഴിഞ്ഞു. പശ്ചിമഘട്ടത്തിലെ പാറമടകളും വനംകൊള്ളയും കുന്നിടിക്കലും റോഡു നിര്‍മാണവും പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. കാലാവസ്ഥയില്‍ മാറ്റം വന്നിരിക്കുന്നു, ഉരുള്‍പൊട്ടല്‍, രൂക്ഷമായ വേനല്‍ വരള്‍ച്ച, അന്തരീക്ഷ ഊഷ്മാവിലെ വര്‍ധന, കുടിവെള്ളക്ഷാമം എന്നിവ ഹൈറേഞ്ചിനെ അലട്ടുന്ന പ്രശ്നങ്ങളായി മാറിയിരിക്കുന്നു.
നഗരങ്ങളുടെ നിര്‍മാണത്തിനായി നമ്മുടെ ഗ്രാമങ്ങള്‍ കളിമണ്ണ് കൊണ്ട് ഇഷ്ടിക ഉണ്ടാക്കി നല്കി പാടശേഖരങ്ങള്‍ അഗാധഗര്‍ത്തങ്ങളാക്കി, പുഴമണല്‍ വാരി നല്കി പുഴകളെ ചെളിക്കുണ്ടുകളാക്കി മാറ്റി, കല്ല്, കരിങ്കല്ല്, മണ്ണ് എന്നിവ കൂടാതെ ഗ്രാമങ്ങള്‍ കുടിവെള്ളവും പട്ടണങ്ങള്‍ക്ക് നല്കി. എന്നാല്‍ പട്ടണങ്ങള്‍ ഗ്രാമങ്ങളില്‍ ഖരമാലിന്യനിക്ഷേപം നടത്തി ഗ്രാമവാസികളുടെ ജീവിതം ദുരിതപൂര്‍ണമാക്കി. വനങ്ങള്‍ വെട്ടിവെളുപ്പിച്ച് നദികളിലെ വേനല്‍ക്കാല നീരൊഴുക്ക് നിശ്ചലമാക്കി. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ മെറ്റല്‍ ക്രഷറുകള്‍, പ്ലൈവുഡ് ഫാക്ടറികള്‍, വ്യവസായ ശാലകള്‍, പ്ലാസ്റ്റിക് കമ്പനികള്‍ എന്നിവ സ്ഥാപിച്ച് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കി. പ്രകൃതിവിഭവങ്ങള്‍ വിറ്റ് കാശാക്കി മാറ്റിയവര്‍ കോടീശ്വരന്മാരായി. രാഷ്ട്രീയ നേതാക്കള്‍ എല്ലാറ്റിലും പങ്കുപറ്റി. കുടിവെള്ളം ഊറ്റിയെടുത്ത് വിറ്റ് സാധാരണക്കാരന്റെ കുടിവെള്ളം പോലും നിഷേധിച്ചു. സംസ്ഥാനത്തെ എല്ലാ പ്രകൃതിവിഭവ ചൂഷണത്തിനും ഇരകളായി സാധാരണക്കാര്‍ മാറിയിരിക്കുന്നു. വികസനം നടക്കുമ്പോള്‍ ഇക്കൂട്ടര്‍ കാഴ്ചക്കാരായി. ഇവരുടെ ജീവിതസാഹചര്യങ്ങളില്‍ മാത്രം അഭിവൃദ്ധി കണ്ടില്ല. വികസനത്തിന്റെ ഗുണഭോക്താക്കളാകേണ്ട പാവപ്പെട്ടവര്‍ എന്നും സ്വന്തം നാട്ടില്‍ അന്യവല്‍ക്കരിക്കപ്പെടുന്ന കാഴ്ചയാണ് സംസ്ഥാനത്ത് കാണുക.
ഡോ. സി.എം. ജോയ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: