സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കുന്ന കാര്യത്തില്‍ നിയമമന്ത്രിയുടെ കാര്യാലയത്തിനും കേന്ദ്രസര്‍ക്കാരിനുമുള്ള അംഗീകാരം എന്താണ് എന്നുള്ളതിനെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച സജീവമായിരിക്കുന്നു. സുപ്രീകോടതിയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ട ഗോപാല്‍ സുബ്രഹ്മണ്യത്തിനെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ കണ്ണടച്ച് അംഗീകരിക്കുമോ അതോ വ്യക്തമായ കാരണങ്ങളുണ്ടെങ്കില്‍ നിരാകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ എന്നുള്ളതാണ് തര്‍ക്ക വിഷയം.
ഭരണഘടനയുടെ 124-ാം അനുച്ഛേദത്തിന്റെയം 217-ാം അനുച്ഛേദത്തിന്റെയും വ്യാപ്തിയും അര്‍ത്ഥവും പരിശോധിച്ചുകൊണ്ട് 1994 ല്‍ ഒരു ഒമ്പതംഗ ഭരണഘടനാ ബെഞ്ച് ഈ വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തുകയുണ്ടായി. അതനുസരിച്ച് ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശത്തിന് പ്രാമാണ്യവും പ്രാധാന്യവും നല്‍കണമെന്നുണ്ടെങ്കിലും നിര്‍ദ്ദേശിക്കപ്പെട്ട വ്യക്തിയുടെ പശ്ചാത്തലവും സ്വഭാവശുദ്ധിയും അറിയാന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് സംവിധാനമില്ലെന്നാണ് ഒമ്പതംഗ ബെഞ്ച് വിധിച്ചത്. സര്‍ക്കാരിന് മാത്രമേ ഇത് പരിശോധിച്ച് തീരുമാനമെടുക്കാന്‍ കഴിയൂ എന്നാണ് എഐആര്‍ 1994 എസ്സി 26810 പേജില്‍ 225 -ാമത്തെ ഖണ്ഡികയില്‍ ഭരണഘടനാ ബെഞ്ച് വിധിച്ചത്. എന്നുവെച്ചാല്‍ അയോഗ്യനായ ഒരാളെ അയോഗ്യത പരിഗണിക്കാതെയോ അറിയായ്മകൊണ്ടോ നിര്‍ദ്ദേശിച്ചാലും സര്‍ക്കാരിന് അത് തിരുത്താനുള്ള അവകാശം സുപ്രീംകോടതി അംഗീകരിച്ചിട്ടുണ്ട്.
കര്‍ണാടക ചീഫ് ജസ്റ്റിസായിരുന്ന പോള്‍ ഡാനിയല്‍ ദിനകരന്റെ നിയമനം സുപ്രീംകോടതി കോളീജിയം അംഗീകരിച്ചെങ്കിലും അദ്ദേഹത്തിനെതിരായി തമിഴ്നാട്ടിലെ ശ്രദ്ധാലുക്കളായ ചില അഭിഭാഷകര്‍ ഉയര്‍ത്തിയ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശം നിരാകരിക്കുകയാണുണ്ടായത്. മഹാരാഷ്ട്രയില്‍ ഒരു ഹൈക്കോടതി ജഡ്ജിയുടെ നിയമനം സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചെങ്കിലും അദ്ദേഹത്തിന് ഭീകരപ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലെ വാര്‍ത്തയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ച് ആ പേര് നീക്കം ചെയ്യുകയാണുണ്ടായത്. ഇത് മുമ്പ് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. ഭരണഘടനയുടെ പ്രവര്‍ത്തനരീതിയില്‍ യാതൊരു അസ്വഭാവികതയും ഇത് സംബന്ധിച്ച് കാണാനാകില്ല. കാരണം നമ്മുടെ ഭരണഘടനയനുസരിച്ച് ഏറ്റവും പരമപ്രധാനമായ അധികാരം കയ്യാളുന്നത് രാഷ്ട്രപതിയാണ്.
സെയില്‍സിംഗ് രാഷ്ട്രപതിയായിരുന്നപ്പോള്‍ പഞ്ചാബ് ഹൈക്കോടതിയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ട പല പേരുകളും തന്റെ വ്യക്തിപരമായ അറിവ് വെച്ചുകൊണ്ട് അദ്ദേഹം തള്ളിക്കളഞ്ഞിട്ടുണ്ട്. സാക്ഷാല്‍ സുബ്രഹ്മണ്യന് സ്വാമിയുടെ പത്നി രോക്സനാ സ്വാമിയെ ദല്‍ഹി ഹൈക്കോടതിയിലേക്ക് നിര്‍ദ്ദേശിച്ചത് ആര്.വെങ്കിട്ടരാമന് സ്വീകരിക്കുകയുണ്ടായില്ല. 1994 ലെ മേല്‍ സൂചിപ്പിച്ച വിധി ഇതിന് തടസ്സം സൃഷ്ടിക്കില്ലെന്ന് മാത്രമല്ല ഇത് അനുവദനീയമാണെന്ന് കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് പ്രസിദ്ധമായ ഷംബയര് സിംഗ് കേസിന് ശേഷം രാഷ്ട്രപതി തീരുമാനങ്ങളെടുക്കുന്നത് സ്വന്തം നിലയ്ക്കല്ല മന്ത്രിസഭയടെ ഉപദേശപ്രകാരം മാത്രമാണെന്ന് വ്യക്തമാണ്. മന്ത്രിസഭയാകട്ടെ പാര്‍ലമെന്റിനോട് കൂട്ടായ ഉത്തരവാദിത്വത്തോടുകൂടി പ്രവര്‍ത്തിക്കണമെന്നാണ് നമ്മുടെ ഭരണഘടന വിവക്ഷിക്കുന്നത്. ചുരുക്കത്തില്‍ രാഷ്ട്രപതിയും കേന്ദ്രമന്ത്രിസഭയും എടുക്കുന്ന തീരുമാനങ്ങള്‍ ഈ രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടാണ്. അവരില്‍നിന്ന് കിട്ടുന്ന അധികാരമാണ് അവര്‍ നിര്‍വഹിക്കുന്നത്.
ഒരു ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കും അവരുടെ ആഗ്രഹങ്ങള്‍ക്കുമാണ് മേല്‍ക്കോയ്മ. 128 കോടി ജനങ്ങളില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും കയ്യൊപ്പിട്ട് നിയമിക്കുന്ന അഞ്ച് പേരടങ്ങുന്ന കൊളീജിയത്തിനല്ല. കൊളീജിയം നിര്‍ദ്ദേശിച്ച് അയോഗ്യനായ ശ്രീവാസ്തവയെ ആസ്സാം ഹൈക്കോടതിയില്‍ നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രഖ്യാപനം സുപ്രീംകോടതി റദ്ദ് ചെയ്യുകയുണ്ടായ സംഭവം പരക്കെ അറിയപ്പെടുന്നതാണ്. 1998 ലെ സ്പെഷ്യല്‍ റഫറന്‍സ് കേസിലും കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം പരിഗണിക്കാന്‍ കൊളീജിയത്തിന് ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്.
ഭരണഘടനയില്‍ ‘കണ്സള്ട്ടേഷന്’ എന്ന വാക്കുപയോഗിച്ചിരിക്കുന്നത് പ്രസക്തമായ കാര്യങ്ങള്‍ മാത്രമേ കണക്കിലെടുക്കാവൂ എന്നുദ്ദേശിച്ചുകൊണ്ടാണ്. മതിയായ കാരണങ്ങളുണ്ടെങ്കില്‍ സുപ്രീംകോടതി കൊളീജിയത്തിന്റെ നിര്‍ദ്ദേശം മറികടക്കാനുള്ള അധികാരം രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്കുമാണ്.
അഡ്വ.കെ.രാംകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: