‘ഒന്നേയുള്ളൂ ഒന്നേയുള്ളൂ ആര്‍എസ്പി ഇനി ഒന്നേയുള്ളൂ’ എന്ന മുദ്രാവാക്യംവിളി കേട്ടുകൊണ്ടാണ് കൊല്ലം പട്ടണം ഈ ജൂണ്‍ 10ന് മിഴിതുറന്നത്. കേട്ടവര്‍ കൂട്ടിച്ചേര്‍ത്തു, ‘ആര്‍എസ്പിക്കും ഒന്നേയുള്ളൂ’. ആ ഒന്നെങ്കിലും ഒപ്പമില്ലായിരുന്നെങ്കില്‍ താനും ഈ പാര്‍ട്ടിയും ഉണ്ടാകുമായിരുന്നില്ല എന്ന മനോഗതമാണ് കന്റോണ്‍മെന്റ് മൈതാനത്ത് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡനില്‍ നിന്നുണ്ടായത്. പ്രൊഫസര്‍ പലപ്പോഴും ഇങ്ങനെയാണ്. മനോഗതമെല്ലാം മൈക്കിനുമുന്നിലാണ് വിളിച്ചുപറയുക. അതിന്റെ പുകയും പൊടിയും അടങ്ങുന്നതുവരെ പിന്നെ അദ്ദേഹത്തെ പുറംലോകം കാണില്ല.
കൊല്ലത്ത് സീറ്റ് ചോദിച്ച് എകെജി സെന്ററില്‍ പോയ വി.പി. രാമകൃഷ്ണപിള്ളയോട് പോയി പത്ത് വോട്ട് ചേര്‍ക്ക് എന്ന് പിണറായി വിജയന് ആട്ടിയതിനുശേഷവും പ്രൊഫസറുടെ ഗതി ഇതായിരുന്നു. അന്നാണത്രെ മുന്നണിമാറ്റമെന്ന ചൂതാട്ടത്തിന് ചന്ദ്രചൂഡന് ഒരുങ്ങിയത്. പ്രത്യയശാസ്ത്ര പ്രതിസന്ധിയൊന്നുമായിരുന്നില്ല തര്‍ക്കവിഷയം. നിലനില്ക്കാന് ഒരിടം വേണം. കൊല്ലമില്ലെങ്കില്‍ ഇല്ലവും കാണില്ല എന്ന മട്ടിലാണ് പോക്ക്. പേടിച്ചേ ജീവിക്കാനൊക്കൂ. പിണറായികമ്പനിയിലെ ജയരാജന്മാരാണെങ്കില് എന്തും ചെയ്യാന്‍ തയ്യാറായി ചുരമാന്തി നില്‍പ്പാണ്. ഇ.പി. ജയരാജന് വടക്കെങ്ങാണ്ട് മൈക്ക് വെച്ചുകെട്ടി ചന്ദ്രചൂഡനോട് വാ തുറക്കരുതെന്ന് ഭീഷണിയും മുഴക്കി. അപ്പോള്‍ കുടുങ്ങിയ പേടിയാണ്. പ്രൊഫസര്‍ മനോഗതംപോലെ അന്നും പറഞ്ഞിരുന്നു, അവരെപ്പേടിക്കാതെ ആ വഴി നടക്കാനാവില്ലെന്ന്.
ഇപ്പോള്‍ ആര്‍എസ്പിയുടെ രണ്ട് കഷ്ണം ഒന്നിച്ചുചേര്‍ന്നതിന്റെ ആരവമാണ് കൊല്ലത്ത് മുഴങ്ങുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറി യുഡിഎഫില്‍ ചേക്കേറിയപ്പോള്‍ പിണറായിയും കൂട്ടരും പ്രചരിപ്പിച്ചത് ചവറയിലെ ആര്‍എസ്പിയല്ല ആര്‍എസ്പി, ഇതിനേക്കാള്‍ മുഴുത്തത് ബംഗാളിലാണ്. അവരറിഞ്ഞാല്‍ പ്രൊഫസറെയും പിള്ളാരെയും വെറുതെ വിടില്ല… എന്നൊക്കെയായിരുന്നു. അന്നും പ്രൊഫസര്‍ പേടിച്ചു. ആ പേടികൊണ്ട് കൊല്ലത്ത് പ്രേമചന്ദ്രന് വോട്ട് പിടിക്കാന്‍ പോലും ചന്ദ്രചൂഡന് ഇറങ്ങിയില്ല. എങ്ങാനും പ്രേമചന്ദ്രന് തോറ്റുപോയാല്‍ തരപ്പെട്ടുകിട്ടിയ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദം പോകുന്ന വഴി കാണില്ല. അപ്പോള്‍പിന്നെ തള്ളിപ്പറയാനും പിടിച്ചുനില്‍ക്കാനും ഒരു പിടിവള്ളി വേണമല്ലോ എന്ന് കരുതിയിട്ടാണ് പ്രൊഫസര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഒളിവില്‍ കഴിഞ്ഞത്. വോട്ടെണ്ണിക്കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെവീണത്. പ്രേമചന്ദ്രന് ജയിച്ചെന്ന് കേട്ടതോടെ പ്രൊഫസര്‍ പഴയ പത്രത്താളുകളൊക്കെ എടുത്ത് മറിച്ചു. തന്നെ വിളിച്ച തെറികള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമുള്ള മറുപടി മനോഗതമാക്കി ദിവസം മൂന്നുനേരം ഉരുവിട്ടു. ബംഗാളില്‍ നിന്നുള്ള ഗോസ്വാമിമാര്‍ക്ക് മറുപടി വേറെ തയ്യാറാക്കി. കേരളത്തിലെ ആര്‍എസ്പി പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ചന്ദ്രചൂഡനെ നോക്കി കൊഞ്ഞനംകുത്തിയ ഗോസ്വാമിമാര്‍ ഫലം വന്നപ്പോള്‍ മലക്കം മറിഞ്ഞു. ബംഗാളില്‍ ഇടതും കേരളത്തില്‍ വലതുമായി ആര്‍എസ്പി മുന്നേറുമെന്നായി പ്രഖ്യാപനം. ഇനി പിണറായി വിജയന് അഭിപ്രായം ചോദിക്കേണ്ടത് കാരാട്ടുകാരണവരോടാണ്. ബംഗാളില്‍ ഇവരെ ഇടതുപക്ഷത്ത് കൂട്ടുന്നത് ശരിയാണോ എന്നതിന് ഉത്തരം പറയേണ്ടത് പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചവരാണ്.
നീണ്ടകര പാലം മുതല്‍ ചവറയിലെ വെറ്റമുക്ക് വരെയാണ് ഇന്ത്യയുടെ അതിര്‍ത്തിയെന്ന് മാലോകരെക്കൊണ്ട് പറയിച്ച പാര്‍ട്ടിയുടെ അഖിലേന്ത്യാ ജനറല്‍സെക്രട്ടറിപദം എത്ര മഹത്വമുള്ളതാണെന്ന് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ രാഷ്ട്രതന്ത്രവും രാഷ്ട്രീയവും ഒരുപോലെ പയറ്റിയ പ്രൊഫസര്‍ക്കറിയാം. മുന്തിരി പുളിക്കുമെന്ന് പറഞ്ഞ കാലം അദ്ദേഹത്തിനില്ല. പുളിച്ചതായാലും അമൃതെന്ന ഭാവമേ ആ മുഖത്ത് വിരിയൂ. കൊല്ലത്ത് എംപിയാകാന്‍ പ്രേമചന്ദ്രനേക്കാള്‍ യോഗ്യനായ ഒരു റവല്യൂഷണറി സോഷ്യലിസ്റ്റേ ഉള്ളൂ, അത് താനാണ് എന്ന ഭാവം പ്രൊഫസര്‍ ഒരിക്കലും പുറത്തുകാട്ടിയിട്ടില്ല. പാര്‍ട്ടിയില്‍ ആരെങ്കിലും അത് തിരിച്ചറിഞ്ഞ് പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. പാര്‍ലമെന്റിലേക്ക് ആദ്യമായി പ്രേമചന്ദ്രന്റെ പേര് ഉന്നയിച്ചതിന്റെ പേരിലാണ് പ്രൊഫസര്‍ക്ക് തന്നെ കണ്ടുകൂടാതായതെന്ന് കരുതുന്ന ഒരു നേതാവുണ്ട് ഇനിയും ലയിക്കാതെ നില്ക്കുന്ന ആര്എസ്പിയില്. ടി.കെ. ദിവാകരന്റെ മകന് ബാബു ദിവാകരന്. പ്രൊഫസറുടെ മോഹം താനറിഞ്ഞിരുന്നില്ലെന്നാണ് ബാബുവിന്റെ വാദം.
മൂന്ന് തവണ ജനങ്ങളുടെ മുമ്പില്‍ വോട്ടും ചോദിച്ച് നിന്നിട്ടുണ്ട് ചന്ദ്രചൂഡന്. മൂന്നുതവണയും ഭംഗിയാംവണ്ണം നാട്ടുകാര്‍ തോല്‍പ്പിച്ചു. പിന്നെ ആ മുന്തിരിക്കുലയ്ക്ക് വേണ്ടി അധികം ചാടിയിട്ടില്ല. ബേബിജോണ്‍ അന്തരിച്ചതോടെ മകന് ഷിബു പാര്‍ട്ടിയില്‍ ചേക്കേറുന്നതിനെ ആശങ്കയോടെ കണ്ടവരാണ് പ്രൊഫസറടക്കമുള്ള ആര്എസ്പിക്കാര്. ആകെ നീണ്ടകരപാലത്തിന്റെ നീളം മാത്രമുള്ള പാര്‍ട്ടിയില്‍ ഇതിനുംവേണ്ടി നേതാക്കളെ ഉള്ക്കൊള്ളാനാകുമോ എന്നതായിരുന്നു പേടി. കിസിഞ്ജറുടെ മകന് പാകമായ കസേര തങ്ങളിലാരുടേതാകുമെന്ന ആശങ്കയും ശക്തമായി. ഒടുവില്‍ ഷിബുവിനെ പുകച്ചുപുറത്ത് ചാടിച്ച് നന്നാക്കിയതോടെയാണ് നേതാക്കന്മാര്ക്ക് ശ്വാസം നേരെ വീണത്. മറുകണ്ടംചാടിയ ഷിബു പനപോലെ വളര്‍ന്നതും ഒടുവില്‍ പിണറായി ചണ്ടി കണക്കെ ചവച്ചുതുപ്പിയ വിപ്ലവകാരികളെ ഒന്നടങ്കം മാര്ക്കംകൂട്ടിയതും ഒടുവിലത്തെ കാഴ്ച.
ആര്എസ്പികള് വേറെയും പുറത്ത് നില്ക്കുമ്പോള്തന്നെ ചന്ദ്രചൂഡന്റെ ആര്‍എസ്പിയും ഷിബുവിന്റെ ആര്‍എസ്പിയും ഒന്നിച്ചു. പുനരേകീകരണസമ്മേളനത്തിന്റെ പരസ്യപ്പലകമേല് ശ്രീകണ്ഠന്‍നായര്‍ മുതല്‍ ബേബിജോണും ആര്.എസ്. ഉണ്ണിയും വരെയുള്ള കാരണവന്മാരുടെ പടം നിറഞ്ഞു. ഒപ്പം പ്രൊഫസറും വിപിയണ്ണനും അസീസിക്കയും ഷിബുവും പ്രേമനും കളം നിറഞ്ഞു.
കന്റോണ്‍മെന്റ് മൈതാനത്ത് മൈക്ക് കിട്ടിയപ്പോള്‍ പ്രൊഫസര്‍ പേടി മറന്നു. മനോഗതം പുറത്തുവന്നു. രാത്രിസ്വപ്നങ്ങളില്‍ കടന്നുവന്ന് ഭയപ്പെടുത്തുന്ന പിണറായികമ്പനിക്കാരെ കണക്കറ്റ് ശകാരിച്ചു. ആണുംപെണ്ണും കെട്ടയാള്‍ നയിക്കുന്ന പാര്‍ട്ടിയാണ് പന്ന്യന്റെ സിപിഐ എന്ന് അധിക്ഷേപിച്ചു. പ്രൊഫസര്‍ ഇപ്പോള്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം ഒരു വിശ്വാസത്തിന്റെ പുറത്താണ്. കുറച്ചുകാലമെങ്കിലും പിണറായിയെ പേടിക്കാതെ ആത്മഗതം ഉറക്കെപ്പറയാമെന്ന വിശ്വാസം. ആര്എസ്പിയോളം പ്രായമുണ്ട് പ്രൊഫസര്‍ക്ക്. ഇനിയുള്ള കാലമെങ്കിലും ആരെയും പേടിക്കാതെ കഴിയണമെന്ന് ആര്‍ക്കാണ് തോന്നാത്തത്. അതിന് ചൂതാട്ടമെങ്കില് ചൂതാട്ടം.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: