നമ്മള് വിദ്യാഭ്യാസത്തെപ്പറ്റി ചര്‍ച്ചചെയ്യുമ്പോഴൊക്കെ “മെക്കാളെയുടെ വിദ്യാഭ്യാസപദ്ധതി’ എന്നാക്ഷേപിക്കാറുണ്ട്. അതില്‍ ഒരു തിരുത്ത് ആവശ്യമാണ്. സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസവും മറ്റു ദേശീയ കാര്യങ്ങളും തീരുമാനിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണ്. ബ്രിട്ടീഷ് കൊളോണിയല്‍ വിദ്യാഭ്യാസ പദ്ധതി പിന്തുടരാന് നാം തീരുമാനിച്ചത് മെക്കാളെയുടെ കുറ്റമല്ലല്ലോ.
ബ്രിട്ടീഷ് വിദ്യാഭ്യാസ പദ്ധതിക്ക് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു. ഭാരതീയ സംസ്കാരവുമായി ബന്ധമുള്ള കാര്യങ്ങള്‍ പുതിയ തലമുറകള്‍ അറിയാതിരിക്കാന്‍, ഭാരതീയ സാംസ്കാരിക മൂല്യങ്ങള്‍ അപരിഷ്കൃതവും പിന്തിരിപ്പനുമെന്നു പഠിപ്പിക്കാന്‍, ഹിന്ദു ആചാരങ്ങളും ആരാധനകളും പ്രാകൃതമെന്നു ചിന്തിപ്പിക്കാന്‍ എന്നുതുടങ്ങി പല ദുരുദ്ദേശ്യങ്ങളും അവര്‍ക്കുണ്ടായിരുന്നു. അതിലൂടെ അപകര്‍ഷത നിറഞ്ഞ ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയും യൂറോപ്യന്മാരെ അനുകരിക്കുന്നവരാക്കുകയും ചെയ്യുക. അതിലവര്‍ വളരെ വിജയിക്കുകയും ചെയ്തു.
നെഹ്റു പ്രധാനമന്ത്രിയായപ്പോള്‍ ദേശീയാഭിമാനം വളരുന്നത് തങ്ങളുടെ വംശീയാധിപത്യത്തിനു കോട്ടം തട്ടുമെന്നു മനസ്സിലാക്കി. അതുകൊണ്ട് രണ്ടുകാര്യം അദ്ദേഹം ദുരുപയോഗിച്ചു. ഒന്ന്, ദേശീയവാദം ഉയര്‍ത്തിയ ആര്‍എസ്എസിനുമേല്‍ ഗാന്ധിവധം കെട്ടിവയ്ക്കാന്‍ ശ്രമിച്ചു. ദേശീയത പറയുന്നവരാണ് ഗാന്ധിജിയെ കൊന്നതെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചാല്‍ ദേശീയവാദികളുടെ മുന്നേറ്റം തടയാം. ഒപ്പം ചുളുവില്‍ നെഹ്റു കുടുംബപാരമ്പര്യം തള്ളിപ്പറഞ്ഞ് ഗാന്ധികുടുംബം എന്ന ളോഹയണിഞ്ഞ് ഗാന്ധിയന്‍ പരിവേഷം മുതലാക്കുകയും ചെയ്തു. രണ്ട്, ഏതുദ്ദേശ്യത്തോടെയാണോ മെക്കാളെ ബ്രിട്ടീഷ് വിദ്യാഭ്യാസം നടപ്പാക്കിയത് അത് അങ്ങനെതന്നെ സ്വതന്ത്രഭാരതത്തിലും നടപ്പാക്കി.
ഈ നീചപ്രവൃത്തിയെ അരക്കിട്ട് ഉറപ്പിക്കാനാണ് മതേതരത്വം എന്ന യൂറോപ്യന്‍ ആശയം ഇറക്കുമതി ചെയ്തത്. ഭാരതീയമായ എല്ലാറ്റിനെയും പ്രതിരോധിക്കാനുള്ള പരിചയായാണ് നെഹ്റു മതേതരത്വത്തെ കണ്ടത്. ഭാരതം എന്ന വാക്കുപോലും നെഹ്റുവിനു സഹിക്കുമായിരുന്നില്ല.
ഇന്ത്യ മതേതരരാജ്യമാണെന്നു പ്രഖ്യാപിച്ച നെഹ്റു ഭാരതീയമായതിനെയെല്ലാം മതമെന്നു തീരുമാനിച്ചു. ഭാരതീയ സാഹിത്യം, കല, തത്വചിന്ത, ധര്‍മ്മം, ദര്‍ശനം, ഇതിഹാസം എന്നിവയെല്ലാം ഹിന്ദുമതമാണ്. ഇന്ത്യ മതേതരമാണ്. മതേതരരാജ്യത്ത് മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ല. അങ്ങനെ ഭാരതസാംസ്കാരിക പൈതൃകം മുഴുവന്‍ ദേശീയ മുഖ്യധാരയില്നിന്നകറ്റാന് നെഹ്റുവിനു സാധിച്ചു.
സ്വാതന്ത്ര്യാനന്തരം ജനാധിപത്യരാജ്യമായപ്പോള് ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഭരണകൂടം തീരുമാനിക്കുന്ന സാഹചര്യമുണ്ടായി. ഭരണകൂടം നല്കിയ പൊതുവിദ്യാഭ്യാസം കൊണ്ട് അഭാരതീയവല്ക്കരണം അനായാസമാക്കി.
ഭാരതത്തിന്റെ ഉപനിഷത് ദര്‍ശനം ഹിന്ദുമതത്തിന്റേതായതുകൊണ്ട് പടിക്കു പുറത്തായി. ഇതിഹാസങ്ങള്‍ രാമന്റെയും കൃഷ്ണന്റെയുമായതുകൊണ്ട് അവ പഠിപ്പിക്കാന്‍ പാടില്ല. തത്വചിന്തകള്‍ ഋഷിമാര്‍ അവതരിപ്പിച്ചതായതുകൊണ്ട് സര്‍വ്വകലാശാലകളില്‍ നിന്ന് ആട്ടിപ്പുറത്താക്കി. നമ്മുടെ നാടിന്റെ കലയും സംഗീതവും സാഹിത്യവും നൃത്തവും എല്ലാം ഹിന്ദുസ്ഥാന്റെ പാരമ്പര്യത്തില്പ്പെട്ടതായതുകൊണ്ട് അത് ഒരു കാരണവശാലും മതേതരരാജ്യത്തെ കുട്ടികള്‍ പഠിക്കാന്‍ പാടില്ല. ഭാരതം ലോകത്തിനു സംഭാവന ചെയ്ത മഹത്ഗ്രന്ഥങ്ങള്‍ ഒന്നുംതന്നെ വിദ്യാഭ്യാസത്തിന്റെ ഏഴയല്പക്കത്തു കൊണ്ടുവരാന്‍ പാടില്ലെന്ന് കര്‍ശനമായി തീരുമാനിച്ചു. ഇവയെല്ലാം സംസ്കൃതഭാഷയിലായതുകൊണ്ട് ആ ഭാഷപോലും പഠിപ്പിക്കരുതെന്നാണ് മതേതരത്വ പ്രഖ്യാപനത്തിലൂടെ നെഹ്റു ഉറപ്പിച്ചത്. അങ്ങനെ ഭാരതത്തെ അതിന്റെ പതിനായിരക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യത്തില്‍നിന്ന് അറുത്തുമാറ്റാന്‍ നെഹ്റുവിന്റെ ഇന്ത്യക്കു സാധിച്ചു.
ഈ മതേതരത്വത്തിന്റെ ചെലവിലാണ് ഇത്രകാലവും നെഹ്റു കുടുംബം അധികാരവും സമ്പത്തും നേടിയത്. നഷ്ടമുണ്ടായത് ഭാരതത്തിലെ കോടാനുകോടി ജനങ്ങള്‍ക്കാണ്. സ്വന്തം നാടിനെക്കുറിച്ച് അറിയാത്തവരായി അവര്‍ വളര്‍ന്നു. അനേകലക്ഷം ആള്‍ക്കാരുടെ ജീവന്റെയും ജീവിതത്തിന്റെയും വിലയായി നാം നേടിയ സ്വാതന്ത്ര്യം ഏതാനും ചില കാപട്യക്കാരുടേതു മാത്രമായി. ത്രസിപ്പിക്കുന്ന സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ വീരേതിഹാസം അറിഞ്ഞ് അതില്‍ അഭിമാനംകൊള്ളുന്ന ഒരു പൗരസമൂഹം ഉണ്ടാകാതിരിക്കാന്‍ മതേതരക്കാര്‍ ശ്രദ്ധിച്ചു. സ്വന്തം നാടിനെ തീവ്രമായി സ്നേഹിച്ച, നാടിനുവേണ്ടി ജീവിച്ച മുന്ഗാമികള്ക്ക് പിന്‍ഗാമികള്‍ ഇല്ലാതായി. വളരുന്ന സമൂഹം സ്വാര്‍ത്ഥമതികളും അധികാരമോഹികളും അഴിമതിക്കാരുമായി. ആത്മാഭിമാനശൂന്യരായവര് വൈദേശിക വൈകൃതങ്ങളുടെ അനുകരണക്കാരായി. സാംസ്കാരികബോധവും ദേശീയാഭിമാനവും നഷ്ടമായി. നാടിനെ ഏറ്റവും വലിയ പതനത്തിലാണ് നെഹ്റുവിയന്‍ മതേതരത്വം കൊണ്ടുചെന്ന് എത്തിച്ചത്.
പൈതൃകബോധമില്ലാത്ത തലമുറക്ക് ദീര്‍ഘകാലം പിടിച്ചുനില്‍ക്കാനാവില്ല. അഭിമാനമില്ലാത്തവര്‍ അടിമകളാകും. ഭാരതം ഇനിയുമൊരു അടിമത്തത്തിലേക്കു വീഴാതിരിക്കണമെങ്കില്‍ സ്വന്തം ചരിത്രം അറിയുന്നവരാകണം. നമ്മുടെ പൂര്വ്വപിതാക്കന്മാരുടെ ഈടുവയ്പുകള്‍ തിരിച്ചറിയണം. കണ്ടെത്തിയ വിജ്ഞാനം വിതരണം ചെയ്യണം. പാരമ്പര്യത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും ബോധ്യമുള്ളവരാകണം. ഇവയൊക്കെ തടയുന്നതിനാണ് മതേതരത്വമെങ്കില് അതു വലിച്ചെറിയണം.
കാ.ഭാ. സുരേന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: