ജലസമൃദ്ധമായ കേരളത്തില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുവെന്നും ദാഹജലത്തിന് വിതരണം ചെയ്യുന്നത് മലിനജലമാണെന്നുമുള്ള മാധ്യമവാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇത് അടിവരയിടുന്നത് ശുചിത്വത്തിന് പേരുകേട്ടിരുന്ന മലയാളി ഇന്ന് മലിനീകരണത്തിന്റെ പ്രതീകമായി മാറിയെന്നും സ്വന്തം ഗൃഹത്തിലെ മാലിന്യംപോലും നിക്ഷേപിക്കുന്നത് നദികളിലും ജലസ്രോതസ്സുകളിലുമാണെന്ന സത്യത്തിനാണ്. ശുദ്ധീകരിക്കാതെ കൊച്ചിയിലും പരിസരപ്രദേശത്തും വെള്ളമെത്തിച്ചു എന്ന പരാതിയില്‍ രണ്ട് കുടിവെള്ള പ്ലാന്റുകള്‍ ആരോഗ്യവകുപ്പ് പൂട്ടി. അനധികൃതമായി ജലം ഊറ്റിയിരുന്ന പ്ലാന്റുകളാണ് പൂട്ടിയത്. പ്ലാന്റുടമകള്ക്കെതിരെ ജലചൂഷണം, മലിനജല വിതരണം എന്നിവക്ക് കേസെടുക്കുകയും ചെയ്തു. ഗുണനിലവാരമില്ലാത്ത വെള്ളം കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്തു എന്ന പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് വന്‍തോതില്‍ മാലിന്യങ്ങളും മറ്റും അടിഞ്ഞുകൂടുന്ന പെരിയാറില്‍നിന്നും ഇവര്‍ അധികൃതരുടെ ഒത്താശയോടെ ജലമൂറ്റിയിരുന്നതായി കണ്ടെത്തിയത്. രണ്ട് കിണറുകള്‍ നിര്‍മ്മിച്ച് കൂറ്റന്‍ പൈപ്പുകള്‍ പെരിയാറിലേക്ക് എത്തിച്ചാണ് വെള്ളമെടുത്തിരുന്നത്. പ്ലാന്റുകളില്‍ ശുദ്ധീകരണം നടന്നില്ലെന്നും ശുദ്ധീകരിക്കാത്ത വെള്ളം നൂറിലധികം ടാങ്കര്‍ലോറികളില്‍ വിതരണം ചെയ്തിരുന്നുവെന്നും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. ഇപ്പോള്‍ ഈ ടാങ്കറുകള്‍ പിടിച്ചെടുക്കാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ജനങ്ങളുടെ ആരോഗ്യം പണയംവെച്ച് കക്കൂസ് മാലിന്യം പെരിയാറില്‍ നിക്ഷേപിക്കാനും ഇതേ ടാങ്കറുകള്‍ ഉപയോഗിക്കുന്നതായി ആരോപണമുണ്ട്.
പൊതുജനാരോഗ്യം സംരക്ഷിക്കേണ്ട ചുമതലയുള്ളവര്‍ ഈ രംഗത്ത് അരങ്ങേറുന്ന അഴിമതിയും അനാസ്ഥയും കണ്ടില്ലെന്ന് നടിക്കുകയാണ്. പെരിയാറില്‍ അല്ലെങ്കില്‍തന്നെ സമീപത്തെ ഫാക്ടറികളില്‍നിന്നുളള രാസമാലിന്യം നിക്ഷേപിക്കുന്നതായി പണ്ടേ സമീപവാസികള്‍ പരാതിപ്പെട്ടിരുന്നു. പെരിയാറില്‍നിന്നുള്ള മണലൂറ്റും പെരിയാറിനെ മാലിന്യവല്ക്കരിക്കുക മാത്രമല്ല, ജലം കുറയുന്നതിനും കാരണമായിരുന്നു. ഇപ്പോള്‍ മെട്രോ നിര്‍മ്മാണത്തിനിടെ പൊട്ടിയ ശുദ്ധജല പൈപ്പുകള്‍ നന്നാക്കാന്‍ സാധിക്കാതെ കുടിവെള്ള വിതരണംതന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. പശ്ചിമകൊച്ചി വെള്ളക്കെട്ടില്‍, തീരദേശം കടലാക്രമണ ഭീതിയില്‍ എന്നെല്ലാം മഴ കനത്തതോടെ റിപ്പോര്‍ട്ടുകള്‍ വരുന്നതോടൊപ്പംതന്നെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാണെന്നുള്ള വിരോധാഭാസവും കാണേണ്ടിവരുന്നു. ജലസുഭിക്ഷമായിരുന്ന കൊച്ചി കുടിവെള്ളത്തിന് ആശ്രയിക്കുന്നത് പെരിയാറിനെയാണ്.
ഇവിടെ കുടിവെള്ള മാഫിയ സജീവമാണ്. പെരിയാര്‍ മലിനമാകാതെ സംരക്ഷിക്കേണ്ടതും അനധികൃതമായ മണല്‍വാരല്‍ നദിയെ നശിപ്പിക്കാതെ നോക്കേണ്ടതുമായ അധികൃതര്‍ വെള്ളവും മണലും കടത്തുന്നവരില്നിന്നും കോഴവാങ്ങി രണ്ടും യഥേഷ്ടം അനുവദിക്കുന്നു. വിതരണം ചെയ്യുന്ന ജലം ശുദ്ധീകരിച്ചതാണോ എന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യവകുപ്പും ശ്രദ്ധിക്കുന്നില്ല. മഴപെയ്യുന്നതിനാലുണ്ടാകുന്ന മണ്ണിടിച്ചില്‍ പൈപ്പ്പൊട്ടിയത് റിപ്പയര്‍ ചെയ്യാന്‍ തടസമാകുന്നു. കലൂര്‍ എസ്ആര്‍എം റോഡ്, പച്ചാളം, നോര്‍ത്ത് റെയില്വേസ്റ്റേഷന്, എളമക്കര എന്നിവിടങ്ങളിലേക്ക് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്.
മണ്‍സൂണ്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ വാട്ടര്‍ അതോറിറ്റി മഴക്ക് മുമ്പെ പൈപ്പുകള്‍ റിപ്പയര്‍ ചെയ്യാനോ പൊതുജനങ്ങള്‍ക്ക് കുടിവെള്ളം മുട്ടാതെ ശ്രദ്ധിക്കാനോ മെനക്കെട്ടില്ല. ആരോഗ്യവകുപ്പ് ഇതിനേക്കാള്‍ നിസ്സംഗമാണ്. കോളിഫാം ബാക്ടീരിയ അടങ്ങിയ വെള്ളമാണ് വിതരണം ചെയ്തത്. അഞ്ച് ലോറികളാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്. ദാഹജലം മലിനപ്പെടുമ്പോള്‍ സ്വാഭാവികമായും കൊച്ചിക്കാര് വിവിധ രോഗങ്ങള്‍ക്ക് ഇരകളായി മാറുന്നു. കേരള സര്‍ക്കാര്‍ എല്ലാ രംഗത്തും പുലര്‍ത്തുന്ന അനാസ്ഥയും നിസ്സംഗതയും ഇവിടെയും ദൃശ്യമാണ്. കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ എന്നും ഇവിടെ പരാജയമാണ്. റിസര്‍വ് ബാങ്കിന് സമീപം റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന പൈപ്പാണ് പൊട്ടിയത്. പക്ഷെ വാട്ടര്‍ അതോറിറ്റി നല്കിയ ബ്ലൂപ്രിന്റില്‍ ഇവിടെ പൈപ്പുള്ളതായിപ്പോലും സൂചനയില്ല. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് എവിടെയെന്ന് കണ്ടെത്തുന്നതിന് ജെസിബി ഉപയോഗിച്ച് ടെസ്റ്റ് പെയിലിംഗ് നടത്തിയപ്പോഴാണ് പൈപ്പ് പൊട്ടിയത്.
കൊച്ചിനിവാസികള്‍ക്ക് ഇപ്പോള്‍ കുടിവെള്ളക്ഷാമം അനുഭവിക്കേണ്ടിവരുന്നു എന്നു മാത്രമല്ല മലിനജലം കുടിക്കേണ്ടുന്ന ദുരവസ്ഥയുമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഇന്ന് എല്ലാ മാലിന്യനിക്ഷേപവും ജലസ്രോതസുകളിലാക്കുമ്പോള് ജനങ്ങള്‍ മനസിലാക്കാത്തത് ജീവജലത്തിലാണ് ഈ ദ്രോഹം ചെയ്യുന്നത് എന്ന വസ്തുതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: